2020, ഏപ്രിൽ 30, വ്യാഴാഴ്‌ച

കറിവേപ്പില വെറും കറിവേപ്പിലയല്ല



      ചിത്രശലഭങ്ങളെ ആക‍ർഷിക്കുന്ന സസ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കറിവേപ്പില. നാരകക്കാളിയും കൃഷ്ണശലഭവും നാരകശലഭവും തങ്ങളുടെ മുട്ടകൾ കറിവേപ്പിലയുടെ തളിരിലകളിൽ നിക്ഷേപിക്കാറുണ്ട്. അതോടൊപ്പം കറിവേപ്പില പൂക്കുന്ന സമയത്ത് ചിത്രശലഭങ്ങളുടെ യൂണിറ്റ് സമ്മേളനത്തിനും കറിവേപ്പിലച്ചെടികൾ സാക്ഷ്യം വഹിക്കാറുണ്ടെന്നു തോന്നുന്നു. മെയ് മാസത്തിലെ വേനൽമഴയോട് കൂടിയാണ് കറിവേപ്പില പൂത്തുതുടങ്ങുന്നത്. രണ്ടാഴ്ചയിലധികം നിൽക്കുന്ന പൂക്കാലത്തിനിടയിൽ വീട്ടിനു തൊട്ടുപിന്നിലുള്ള ഒരു കറിവേപ്പിലച്ചെടിയിൽ മുപ്പതിൽപ്പരം ഇനം പൂമ്പാറ്റകളെയാണ് നിരീക്ഷിക്കാൻ കഴിഞ്ഞത്.ദിവസത്തിന്റെ മുഴുവൻ സമയവും കറിവേപ്പില നിരീക്ഷണത്തിനായി മാറ്റിവെക്കാൻ സാധിച്ചിരുന്നുവെങ്കിൽ എണ്ണം നാൽപ്പതിലെത്തുമെന്ന് തീർച്ച. കറിവേപ്പില തേൻ സദ്യ ഉണ്ണാൻ വന്നവരിൽ ഏറ്റവും വലിയ പൂമ്പാറ്റകളിൽപ്പെട്ട ഗരുഢശലഭവും കൃഷ്ണശലഭവും തൊട്ട് പുൽച്ചിന്നനും പട്ടാണിനീലിയും വരെയുണ്ട്. മറ്റെല്ലാ വിഭാഗങ്ങളിലും പെട്ട ശലഭങ്ങൾ  ഈ വിശേഷാവസരത്തിൽ എത്തിച്ചേർന്നപ്പോൾ തുള്ളൻ (ഹെസ്പിരി‍ഡേ) വിഭാഗത്തിലുള്ള ശലഭങ്ങൾ തീരെ കുറവായിരുന്നു.രാവിലെ മാത്രം പ്രത്യക്ഷപ്പെടുന്നവയും ഉച്ചയ്ക്ക് ശേഷവും വൈകുന്നേരങ്ങളിലും ഊഴമിട്ട് തേനുണ്ണാനെത്തുന്നവയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.  കുറച്ചുകൂടി സൂക്ഷ്മമായി നിരീക്ഷിക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ ശലഭങ്ങളുടെ ഈ പട്ടിക ഇനിയും നീളുമെന്ന് തീർച്ച.

 ശലഭങ്ങൾ സസ്യങ്ങളെ ആശ്രയിക്കുന്നത് ശലഭപ്പുഴുക്കളുടെ ആഹാരത്തിനായി മാത്രമല്ല. പൂന്തേനുണ്ണും പൂമ്പാറ്റയെക്കുറിച്ച് കവികൾ ധാരാളം പാടിയിട്ടുണ്ടല്ലോ.വർണ്ണപ്പട്ടുടുത്ത ശലഭങ്ങളുടെ വൈവിധ്യമാർന്ന പൂക്കളിലേക്കുള്ള യാത്ര അതിമനോഹരമത്രെ. യഥേഷ്ടം തേൻ ലഭ്യമായ പൂക്കൾ തേടിയാണ് സാധാരണയായി മിക്കവരും എത്തിച്ചേരുക. ശലഭോദ്യാനങ്ങളിൽ പൂമ്പാറ്റകളെ ആകർഷിക്കാൻ ഇത്തരം ചെടികളാണ് വച്ചുപിടിപ്പിക്കാറുള്ളത്. ചെത്തിയും രാജമല്ലിയും മല്ലികയും  ഒക്കെ അക്കൂട്ടത്തിലെ ഉദ്യാനസസ്യങ്ങളാണ്. പെരുവലവും ഹനുമാൻ കിരീടവും തൊട്ട് വന്യമായ് വളരുന്ന മരങ്ങളിലെയും കുറ്റിച്ചെടികളിലേയും പൂക്കൾ വരെ ഇവയ്ക്ക് വിശിഷ്ടഭോജ്യങ്ങൾ പ്രദാനം ചെയ്യുന്നവയത്രെ. അഴകിയ പഴവർഗ്ഗങ്ങളും ചീഞ്ഞളിഞ്ഞ ജൈവാവശിഷ്ടങ്ങളും മാത്രം ആഹാരമാക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇനി മറ്റൊരുകൂട്ട‍ർ ചെടികളിലെ നീരൂറ്റിക്കുടിച്ച് തങ്ങളുടെ പ്രത്യൽപാദനസംബന്ധിയായ ഒരുക്കങ്ങൾ നിറവേറ്റുന്നുമുണ്ട്. പൂമ്പാറ്റകൾ ഇക്കാര്യങ്ങളിലൊക്കെ പുലർത്തുന്ന ശ്രദ്ധയും  ഇതുമായി ബന്ധപ്പെട്ട അവയുടെ പെരുമാറ്റത്തിലെ പ്രത്യേകതകളും പ്രകൃതിയെന്ന വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിലെ ഏറ്റവും രസകരമായ താളുകളിലാവണം ഉണ്ടാവുക.
    ചിത്രശലഭങ്ങളും സസ്യങ്ങളും തമ്മിലുള്ള ബാന്ധവം  പ്രകൃതിയുടെ ഇഴയടുപ്പമുള്ളതും  വിസ്മയകരമായതും ആയ ബന്ധങ്ങളിൽ ഒന്നാണ്. മിക്ക പൂമ്പാറ്റകകളുടെയും തീറ്റക്കൊതിയൻമാരായ പുഴുക്കളുടെ അതിജീവനത്തിന് പ്രത്യേകം സസ്യങ്ങൾ കൂടിയേ തീരൂ. ഒരു പ്രദേശത്തെ പൂമ്പാറ്റകളുടെ വൈവിധ്യം ആ പ്രദേശത്തെ സസ്യങ്ങളുടെ വൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു. സമതല പ്രദേശങ്ങളിലും ഉയരം കൂടിയപ്രദേശങ്ങളിലും കാണപ്പെടുന്ന വ്യത്യസ്തങ്ങളായ  പൂമ്പാറ്റകളുടെ സാന്നിദ്ധ്യത്തിനും അസാന്നിദ്ധ്യത്തിനും പ്രധാന കാരണം അതു തന്നെയാണ്. ഈശ്വരമുല്ല (Aristolachia indica)) ഉള്ളിടത്ത് ധാരാളം ഗരുഢശലഭങ്ങളും (Southern Birdwing) ചക്കരപൂമ്പാറ്റകളും (Crimson Rose)തത്തിക്കളിക്കുന്നതിനും കറിവേപ്പിലയും നാരകവർഗചെടികളും ഉള്ളിടത്ത്  നാരകക്കാളിയും നാരകശലഭവും കൃഷ്ണശലഭവും ഉയർന്ന് താഴ്ന്ന് വിഹരിക്കുന്നതും സ്ഥിരം കാഴ്ചയാണ്. സസ്യങ്ങളും പ്രാണിവർഗ്ഗങ്ങളും ഒരുമിച്ചുള്ള സഹപരിണാമത്തിനും(co-evolution) സമാന്തരപരിണാമത്തിനും(parallel evolution)  മികച്ച  ഉദാഹരണമായി ഈ ബന്ധം വിവരിക്കപ്പെടാറുണ്ട്. വളരെ കൗതുകകരമായ ഒട്ടനവധി സവിശേഷതകൾ ഇതുമായി ബന്ധപ്പെട്ട് അറിയാനുണ്ട്. ശലഭങ്ങളിലെ അനുകരണവും അനുകരിക്കുന്നവരെ അനുകരിക്കുന്നതും ഒക്കെ പരിണാമത്തെക്കുറിച്ച് പഠിക്കുന്നവർക്ക് എത്രമാത്രം വിസ്മയം നിറഞ്ഞതാണോ അതിലേറെ അൽഭുതകരമായിത്തോന്നും സാധാരണക്കാർക്കും.

ഇവിടെ കറിവേപ്പിലച്ചെടിയിൽ വിരുന്നുണ്ണാനെത്തിയ ചില ശലഭങ്ങളുടെ ചിത്രമാണ് താഴെ....

2020, ജനുവരി 6, തിങ്കളാഴ്‌ച

പ്രാണവായു പ്രാണനെടുക്കുമ്പോൾ




വെള്ളം വെള്ളം സർവ്വത്ര , തുള്ളി കുടിക്കാനില്ലത്രേ എന്നത് അൽപം കളിയായും ഏറെ കാര്യമായും പറഞ്ഞു നടന്നിരുന്ന ഈരടികളാണ്. മൂന്നിൽ രണ്ടു ഭാഗം ജലത്താൽ ചുറ്റപ്പെട്ട ഈ ഗ്രഹത്തിൽ കുടിക്കാൻ ഒരു തുള്ളി പോലും ജലം ലഭ്യമല്ലെന്നത് ഒരു കാലത്ത് നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം തികഞ്ഞ അതിശയോക്തി തന്നെയായിരുന്നു. ലോകത്തിലെ പലരാജ്യങ്ങളിലും മരുപ്രദേശങ്ങളിലും ജലം കിട്ടാക്കനിയായ അപൂർവ്വവസ്തുവായി മാറിയപ്പോഴും നമ്മുടെ നാട് ശുദ്ധജല സമൃദ്ധമായിരുന്നു. വേനലിലും നിറഞ്ഞൊഴുകുന്ന പുഴകളും അരുവികളും തടാകങ്ങളും കുളങ്ങളും കൊടും ചൂടിലും വറ്റാത്ത കിണറുകളും ശുദ്ധജലത്തിന്റെ ഒടുങ്ങാത്ത സ്രോതസ്സുകളായി വർത്തിച്ചു. ഒരു കാലത്ത് ശുദ്ധജലം ജീവദായിനിയും മോക്ഷദായിനിയും നദികൾ പുണ്യതീർത്ഥങ്ങളും ആയിരുന്നു.യഥേഷ്ടം ശുദ്ധജലം ലഭ്യമായിരുന്ന ഹരിതസമൃദ്ധമായ കാലം എങ്ങോ പോയ് മറഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഒരിക്കലും ശുദ്ധജലത്തിന് വില കൊടുക്കേണ്ടി വരില്ലെന്നു കരുതിയ, നാൽപത്തിനാലു നദികളൊഴുകുന്ന കേരളത്തിൽ വില കൊടുത്ത് കുപ്പിവെള്ളം വാങ്ങിയില്ലെങ്കിൽ ശുദ്ധജലം കുടിക്കാതെ ജീവിക്കുകയോ മരിക്കുകയോ ചെയ്യേണ്ടുന്ന അവസ്ഥ വന്നെത്തിച്ചേർന്നത് നമ്മുടെ കൺമുന്നിലായിരുന്നു. പെട്ടിക്കടകളും സാധാരണ കടകളും കുപ്പിവെള്ളം കൊണ്ട് അലംകൃതമായിരിക്കുന്ന അവസ്ഥ, ഗ്രാമ-നഗര വ്യത്യാസമില്ലാത്ത കാഴ്ചയാണിന്ന്. വെള്ളം കുടിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഓടകളിലും റോഡുകളിലും ജലാശയങ്ങളിലും കുമിഞ്ഞുകൂടിയിരിക്കുന്ന കാഴ്ച സർവ്വസാധാരണം. അവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളോ? തീർത്തും ഗുരുതരം.
ശുദ്ധജലം എങ്ങിനെ അമൂല്യവും അപൂർവ്വവും ആയോ അതിലും അൽഭുതകരവും അതി വേഗത്തിലുള്ളതുമത്രെ ശുദ്ധവായുവിന് സംഭവിക്കുന്ന മാറ്റം. അന്തരീക്ഷവായുഘടനയുടെ ഇരുപത്തി ഒന്ന് ശതമാനത്തോളം വരുന്ന ഓക്സിജൻ ലോകത്തിലെ ഒട്ടേറെ രാജ്യങ്ങളിലെ വ്യവസായ നഗരങ്ങളിൽ അപൂർവ്വമായ കഥ നാം കേട്ടിട്ടുണ്ട്. എന്നാൽ ഈയിടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലെ അന്തരീക്ഷമലിനീകരണം അപകടകരമായ രീതിയിൽ രൂക്ഷമായപ്പോൾ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ നേരിട്ടുള്ള ഇടപെടലിനു കാരണമായി. 2019 നവമ്പർ 25ന് ഡൽഹി നരകത്തിനേക്കാൾ മോശമായിത്തീ‍ർന്നെന്ന പരാമർശമാണ് കോടതി നടത്തിയത്. തുടർന്ന് ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതോടൊപ്പം വിദ്യാലയങ്ങൾക്ക് അവധി പ്രഘ്യാപിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടന ലോകത്തിലെ 1650 നഗരങ്ങളിൽ നടത്തിയ പഠനത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം കണക്കാക്കിയത് ഡൽഹിയിലാണെന്ന വാ‍ത്ത വന്നതിന് തൊട്ടു പിന്നാലെയായിരുന്നു ഈ പരാമർശം. ഇന്ത്യയിൽ ഒരു വ‍ർഷം രണ്ടര ദശലക്ഷം ആളുകളാണ് വായുമലിനീകരണത്തിന്റെ ഇരകാളായി കൊല്ലപ്പെടുന്നതെമ്മാണ് ഒരു പഠനം പറയുന്നത്, ഇന്ത്യയിൽ ആളുകളുടെ മരണത്തിനു കാരണമാവുന്നതിൽ അഞ്ചാം സ്ഥാനത്ത് വായുമലിനീകരണമാണത്രെ. ആസ്തമയും സ്ഥിരമായ ശ്വാസകോശ രോഗങ്ങളും കാരണം സംഭവിക്കുന്ന മരണ നിരക്കിൽ ഇന്ത് ഒന്നാം സ്ഥാനത്താണെന്നും ഡൽഹിയിൽ ജനിക്കുന്ന കുട്ടികളിൽ അമ്പതു ശതമാനത്തിനും മലിനീകരണം കാരണമുണ്ടാകുന്ന ശ്വാസകോശ പ്രശ്നങ്ങളുണ്ടാവാറുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ പഠനം തന്നെ പറയുന്നു.
പ്രാണവായുവിന്റെ അക്ഷയപാത്രമായ അന്തരീക്ഷം മറ്റ് വിഷവാതകങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ ശ്വാസകോശ രോഗങ്ങളും ശ്വാസതടസ്സവും മറ്റ് വായുജന്യ രോഗങ്ങളും സാധാരണമായി. ഇന്ത്യയില്‍ വില്‍പന നടത്തുന്നതിന് വിദേശത്തുനിന്ന് ടിന്നിലടച്ച ശുദ്ധവായു എത്തുന്നതായുള്ള വാര്‍ത്ത ഏതാനും ദിവസം മുന്‍പാണ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കാനഡയിലെ മലനിരകളില്‍നിന്ന് ശേഖരിച്ച് അലുമിനിയം കുപ്പികളിലാക്കി എത്തിക്കുന്ന ശുദ്ധവായുവിന് പത്തുലിറ്ററിന് 25 ഡോളര്‍ (1750 രൂപയോളം) ആണ് വില.
ചിലയിടങ്ങളിൽ ശുദ്ധവായു വിൽക്കുന്ന ഓക്സിജൻ പാർലറുകൾ തുറന്നതായും വാർത്തകൾ വന്നു.പത്ത് പതിനഞ്ച് മിനുട്ട് സമയം ശുദ്ധമായ ഓക്സി‍ജൻ ശ്വസിക്കാൻ ഇരുന്നൂറ്റമ്പതോ മുന്നൂറോ രൂപ കൊടുക്കേണ്ട അവസ്ഥ. മണമുള്ള ശുദ്ധവായുവും ഇങ്ങനെ ലഭ്യമാണത്രെ. പ്രാണവായു വിൽപന ആദ്യം ആരംഭിച്ച കമ്പനി രാജ്യമാകെ അമ്പത് ഓക്സിജൻ പാ‍ർലറുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. പുറമേ നിന്നുള്ള വായു വലിച്ചെടുത്ത് മറ്റ് വാതകങ്ങൾ ഫിൽട്ടർ ചെയ്ത് ഒഴിവാക്കി ഓക്സിജൻ മാത്രം നേരിട്ട് ശ്വസിക്കാൻ ലഭ്യമാക്കുന്ന ഈ സംവിധാനത്തിൽ സുഗന്ധപൂരിതമായ പ്രാണവായുവും അൽപം ലഹരി നിറഞ്ഞ ശുദ്ധവായുവും ലഭിക്കും എന്നത് തികച്ചും കൗതുകം നിറഞ്ഞ വാ‍ർത്തയാണെങ്കിലും അത് നാം നേരിടുന്ന അതി ഭീഷണമായ ഒരു വിപത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആ വിപത്താവട്ടെ മനുഷ്യനെ സംബനിധിച്ചിടത്തോളം സ്വയം കൃതാനാർത്ഥവും. എങ്ങിനെയാണ് ഡൽഹിയിലെ അന്തരീക്ഷം ഇത്രയും മലിനമാകുന്നത്? മറ്റിടങ്ങളിലെ സ്ഥിതിയും ഇതാവില്ലേ, കുറച്ചു വർഷങ്ങൾ കഴിഞ്ഞാലെങ്കിലും? എന്താണ് ഇതിനു പരിഹാരം? വ്യക്തികൾക്കും സമൂഹങ്ങൾക്കും ഇതിൽ എന്തൊക്കെ ചെയ്യാൻ സാധിക്കും? ഇക്കാര്യങ്ങളുടെ ഉത്തരം തേടാനാണ് ഇവിടെ ശ്രമിക്കുന്നത്.
മറ്റിടങ്ങളിലേതുപോലം ഡൽഹിയെ സംബന്ധിച്ചും മഞ്ഞ് കാലത്തിന്റെ ആഗമനത്തോടെയാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമാവുന്നത്. 2019 നവംബർ മാസം അവിടുത്തെ വായു നിലവാര സൂചിക അതിരൂക്ഷമായ മേഖലയിലായിരുന്നു. അത് സൂചിപ്പിക്കുന്നത് കുട്ടികൾക്കും പ്രായമായവ‍ക്കും മാത്രമല്ല പൂർണ്ണ ആരോഗ്യവാനായ വ്യക്തിക്ക് പോലും ഹാനികരമായ അന്തരീക്ഷമാണ് അവിടെ നിലനിർക്കുന്നതെന്നാണ്.പ്രദേശത്തെയാകെ മൂടിക്കിടക്കുന്ന മൂടൽമഞ്ഞ് വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറംതള്ളപ്പെടുന്ന വിഷവാതകങ്ങളെ ഏറ്റവും താഴെയുള്ള അന്തരീക്ഷത്തിൽത്തന്നെ പിടിച്ചുവെക്കുന്നു. മഞ്ഞുമൂടിക്കിടക്കുന്നിടത്തോളം വിഷവാതകങ്ങളെ പിടിച്ചുവെക്കുകയും അത് ശ്വസിക്കുന്ന ആളുകളിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. കാറ്റിന്റെ ദിശയിലുണ്ടാവുന്ന ചെറിയ മാറ്റം പോലും പ്രശ്നം രൂക്ഷമാക്കും. പടക്കം പൊട്ടിക്കലിനു നിയന്ത്രണങ്ങളുണ്ടായിട്ടും ഒക്ടോബർ മാസം ദീപാവലി ആഘോഷങ്ങളുടെ സമാപനത്തോടെ വായുവിന്റെ ഗുണനിലവാരം തീർത്തും മോശമായി. അയൽ സംസ്ഥാനങ്ങളിലേതുൾപ്പടെയുള്ള കർഷകർ കൃഷിയിടങ്ങളിലെ കാർഷികാവശിഷ്ടങ്ങൾ കത്തിച്ചു തുടങ്ങിയതോടെ പ്രശ്നം വീണ്ടും വഷളായി. ഏറെ വൈകിയും പോകാതെ നിന്ന മൺസൂൺ മേഘങ്ങളും അറബിക്കടലിലുണ്ടായ ചുഴലിക്കാറ്റും എരിതീയിൽ എണ്ണഒഴിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചുവെന്ന് സെന്റർ ഫോർ എൻവയണമെന്റ് സ്റ്റഡീസ് നടത്തിയ പഠനങ്ങൾ പറയുന്നു.
ഡൽഹിയെ സംബന്ധിച്ചിടത്തോളം വായുവിന്റെ ഗുണനിലവാരം പരിശോധിക്കാനും റിപ്പോർട്ടു ചെയ്യാനും സ്ഥിരം സംവിധാനങ്ങളുണ്ട്. അതിന്റെയൊക്കെ ഫലമായി മലിനീകരണത്തോതിൽ ചെറിയ തോതിലുള്ള കുുറവും ചിലപ്പോഴൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളില്ലാ അവധി ദിനങ്ങളും ഒറ്റ അക്ക നമ്പറുകൾക്ക് ഒരു ദിവസവും ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങൾ തൊട്ടടുത്ത ദിവസവും മാത്രം റോഡിലിറക്കാനുള്ള തീരുമാനങ്ങളും ഒക്കെ താൽക്കാലികമായി മലിനീകരണത്തോത് കുറച്ചതായി കാണിക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റ് നൂറ്റി ഇരുപതോളം നഗരങ്ങളും വായുമലിനീകരണത്തിന്റെ കാര്യത്തിൽ അതിജാഗ്രത പാലിക്കേണ്ട പ്രദേശങ്ങളായാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. വളരെ കൃത്യവും കർക്കശവും ആയ നിയമങ്ങളും വ്യാപകമായ പൊതുജന അവബോധവും കൊണ്ടു മാത്രമേ ശുദ്ധവായു എല്ലാവർക്കും ലഭ്യമാക്കാൻ സാധിക്കൂ. അതിന്നായി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് പരിശോധിക്കാം.
നഗരങ്ങളെ സംബന്ധിച്ചിടത്തോളം മോട്ടോർവാഹനങ്ങളുടെ ബാഹുല്യവും ഫാക്റ്ററികളിൽ നിന്നുമുള്ള പുകയുമാണ് പ്രധാന വില്ലൻ.ഡൽഹിയിൽ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ വാഹനങ്ങൾ പൂ‍ണ്ണമായും പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്നു. ഇതോടൊപ്പം എല്ലായിടത്തും ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാവേണ്ടതുണ്ട്. ഒരു ഭാഗത്ത് മോട്ടോർവാഹനങ്ങളുടെ വിൽപന വർദ്ിക്കുന്നത് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ ലക്ഷണമായി കരുതപ്പെടുമ്പോൾ മറുഭാഗത്ത് നമ്മുടെ പാരിസ്ഥിതിക ആരോഗ്യത്തിന്റെ സൂചകങ്ങളെ അത് ദോഷകരമായി ബാധിക്കുന്നു എന്നതും ഗൗരവമായ കാര്യമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽവായുമലിനീകരണം നിലനിന്ന ചൈനയുടെ ബീജിങ്ങിൽ ഒരു വർഷം വിൽക്കാവുന്ന വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. എണ്ണം കൽക്കരിയുടെ ഉപയോഗിച്ചുള്ള താപവൈദ്യത നിലയങ്ങളുടെ പ്രവർത്തനം,ഡീസൽ ജനറേറ്ററിന്റെ പ്രവർത്തനം,മാലിന്യങ്ങൾ തുറസ്സായ സ്ഥലത്ത് കത്തിക്കൽ, പൊടി എന്നിവയൊക്കെ വായുമലിനീകരണത്തിന്റെ കാരണമാവുന്നു.
ശുദ്ധവായു എന്നത് എല്ലാ ജീവജാലങ്ങളുടെയും അവകാശമാണ്. ഡൽഹി പോലുള്ള വൻ നഗരങ്ങളുടെ മാത്രം പ്രശ്നമല്ല ഇന്ന് അത്. കേരളം പോലുള്ള താരതമ്യേന ജനസാന്ദ്രത കൂടിയ പ്രദേശങ്ങളും , പ്രത്യേകിച്ച് നമ്മുടെ നഗരങ്ങൾ ഇപ്പോൾത്തന്നെ രൂക്ഷമായ വായു മലിനീകരണം നിലനിൽക്കുന്ന പ്രദേശങ്ങളാണ്. എന്തൊക്കെ നിയമങ്ങളും നിബന്ധനകളും നിലവിൽ ഉണ്ടായിട്ടും കരിമ്പുക തുപ്പുന്ന വാഹനങ്ങളുടെ കാഴ്ച ഇന്നും സാധാരണമാണ്. വീടുകളെ സംബന്ധിച്ചിടത്തോളം ശരിയായ രീതിയിലുള്ള മാലിന്യസംസ്ക്കാരണ രീതികൾ അനുവർത്തിച്ചേ പറ്റൂ. നിയമപരമായ നടപടികൾക്കപ്പുറം ശരിയായ രീതിയിലുള്ള അവബോധം ഓരോരുത്തരിലും എത്തിക്കണം. മാലിന്യങ്ങൾ, പ്രത്യേകിച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുന്നത് വഴി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ ഗുരുതരമാണ്. ഇത്തരം മാലിന്യങ്ങൾ ശേഖരിക്കാനും സംസ്ക്കരിക്കാനും തദ്ദേശ സ്യം ഭരണ സ്ഥാപനങ്ങൾ മിക്കയിടങ്ങളിലും സംവിധാനങ്ങൾ ഒരുക്കാറുണ്ടെങ്കിലും അത് പാതി വഴിയിൽ അവസാനിക്കുകയോ വേണ്ടത്ര വിജയിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.

തീർച്ചയായും പരിഹാരം നിലവിലുണ്ട്. അതിന് വ്യക്തികളും സമൂഹവും ഭരണാധികാരികളും ഒരുമിച്ച് ആത്മാർത്ഥതയോടെയും ലക്ഷ്യബോധത്തോടെയും പ്രവർത്തിക്കണം. ഓരോരുത്തരും സ്വന്തം പരിസരത്തു നിന്നും അതിനുള്ള പ്രവർത്തനം നടത്തണം. എങ്കിൽ മാത്രമേ തലയ്ക്കുമുകളിൽ തെളിഞ്ഞ നീലാകാശവും ശരീരത്തിനുള്ളിൽ തെളിഞ്ഞ ശ്വാസകോശങ്ങളും നമുക്ക് ഉറപ്പിക്കാൻ സാധിക്കൂ.

(ആകാശവാണി കണ്ണൂ‍ർ നിലയത്തിൽ 2019 ഡിസമ്പറിൽ പ്രക്ഷേപണം ചെയ്തത്.)

2019, മാർച്ച് 22, വെള്ളിയാഴ്‌ച

വാളെടുത്തവനെല്ലാം വെളിച്ചപ്പെടാവുമ്പോള്‍.....

വിവരവിനിമയ സാങ്കേതികവിദ്യയുടെ രംഗത്തുണ്ടായ കുതിച്ചുചാട്ടത്തോടുകൂടി ലോകം കൂടുതൽ ചെറുതായി കൊണ്ടിരിക്കുകയാണ്.  പ്രദേശങ്ങൾ തമ്മിലുള്ള ദൂരവും സമയവും കുറയുന്നതോടൊപ്പം വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള അകലവും ഒരുപാട് കുറക്കുന്നതിന്  സമൂഹമാധ്യമങ്ങള്‍ സഹായകമായിട്ടുണ്ട്.

ഇൻറർനെറ്റിന്റെയും അനുബന്ധ സേവനങ്ങളുടെയും  വ്യാപനം ലോകത്തെ ഒരു ചെറിയ ഏകകമായി മാറ്റാൻ  മാത്രം പര്യാപ്തമാണ്. വിദൂര കോണുകളിൽ നിന്നുമുള്ള അറിയിപ്പുകളും ദൃശ്യ-ശ്രാവ്യ സന്ദേശങ്ങളും തൽസമയം അല്ലെങ്കില്‍ തൊട്ടടുത്ത നിമിഷം സ്വീകരിക്കാവുന്ന രീതിയിൽ സാങ്കേതികവിദ്യ പുരോഗതി പ്രാപിച്ചിട്ടുണ്ട്.ഇമെയിൽ വഴിയുള്ള സന്ദേശങ്ങളും വിനിമയങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പരസ്പരഇടപെടലുകളും നഗരഗ്രാമ വ്യത്യാസമില്ലാതെ ഇന്ന് സാധാരണക്കാർ വരെ ഉപയോഗിക്കുന്നു. ഈ നവമാധ്യമങ്ങള്‍ നല്‍കുന്ന എണ്ണിയാല്‍ തീരാത്ത സേവനങ്ങളോടൊപ്പം  ഒട്ടനവധി പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ചില ആലോചനകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

കമ്പ്യൂട്ടറുകള്‍ വഴിയുള്ള വിവരങ്ങളുടെയും ആശയങ്ങളുടെയും കൈമാറ്റത്തിന് യോജിച്ച സാങ്കേതിക സംവിധാനങ്ങളാണ് സമൂഹമാധ്യമങ്ങൾ പൊതുവേ  ഉപയോഗിക്കുന്നത് .സാധാരണ ഒരു ഉപഭോക്താവിന് ചിത്രങ്ങളും ചലച്ചിത്രങ്ങളും വിവരങ്ങളും പങ്കുവെക്കാനും മറ്റുള്ളവർ പങ്കുവെച്ച ഇത്തരം കാര്യങ്ങളില്‍  സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അവസരം നൽകുന്നു. ഒരുകൂട്ടം ആളുകൾക്ക് ഒന്നിച്ചു സംവദിക്കാനുള്ള വേദി ഒരുക്കുകയാണ് മിക്ക സാമൂഹിക മാധ്യമങ്ങളും ചെയ്യുന്നത്. ഇൻറർനെറ്റിലെ  ഏറ്റവും വലിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫെയ്സ്ബുക്ക് തുടങ്ങി ട്വിറ്റർ, ലിങ്ക്ഡ്-ഇന്‍, ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യൂട്യൂബ്, ഫോട്ടോകൾ പങ്കുവയ്ക്കാനുള്ള ഇൻസ്റ്റാഗ്രാം, തൽസമയ ആശയവിനിമയം സാധ്യമാക്കുന്ന വാട്സ് ആപ്പ് തുടങ്ങി ചെറുതും വലുതുമായ ഒട്ടനവധി സാമൂഹിക മാധ്യമങ്ങൾ ഇന്ന് അരങ്ങുവാഴുന്നു.

2018ലെ ഗ്ലോബൽ ഡിജിറ്റൽ റിപ്പോർട്ടനുസരിച്ച് ലോകത്ത് 400 കോടി ജനങ്ങളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ എണ്ണം 300 കോടി അത്രെ. അവരിൽ  പത്തിൽ 9 പേരും സ്മാർട്ട് ഫോണുകൾ വഴിയാണ് നവമാധ്യമങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ വന്ന ഒരു പഠനം പറയുന്നത് 2019 ല്‍ ഇന്ത്യയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 29 കോടി ആയിത്തീരും എന്നാണ്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇപയോഗിക്കുന്ന സമൂഹമാധ്യമങ്ങള്‍ യൂട്യബും ഫോസ്ബുക്കും തൊട്ടു പിന്നാലെ വാട്സപ്പും ആണ്. ഉറങ്ങി എഴുന്നേൽക്കുമ്പോൾ തൊട്ട് കിടന്നുറങ്ങുന്നത് വരെ സ്വന്തം ശരീരത്തിന്റെ അവിഭാജ്യഘടകമായി എല്ലാ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട്ഫോണുകൾ കൊണ്ടുനടക്കുന്ന സ്വഭാവം വളരെ വേഗം വ്യാപിക്കുകയാണ്.

പത്രങ്ങളില്‍ നിന്നും മറ്റ്  ആനുകാലികങ്ങളിൽ നിന്നും വ്യത്യസ്തമായി ഇൻറർനെറ്റ് അധിഷ്ഠിതമായ ഇത്തരം നവമാധ്യമങ്ങൾക്ക് കാതലായ പല വ്യത്യാസങ്ങളുമുണ്ട്. ഒരു വ്യക്തിയും സമൂഹവും തമ്മിലുള്ള ആശയവിനിമയത്തിന്റെ വേഗത, എത്തിച്ചേരുന്ന ആളുകളുടെ എണ്ണത്തിലുള്ള വ്യത്യാസം ,ഏറ്റവും പുതിയ വിവരങ്ങൾ അതത് സമയം ചേർക്കാനുള്ള സൗകര്യം, ഓരോരുത്തർക്കും തൽസമയം പ്രതികരണങ്ങൾക്കുള്ള അവസരം, എന്നിവയൊക്കെ എടുത്തുപറയത്തക്ക സവിശേഷതകളാണ്. എല്ലാ പത്ര മാധ്യമങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും ഇത്തരം സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിദ്ധ്യമുണ്ട് എന്നതും രസകരമായ വസ്തുതയാണ്. അവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകളെക്കുറിച്ചുള്ള വായനക്കാരുടെ സജീവമായചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നത് ആരോഗ്യകരമായ ഒരു സംസ്ക്കാരമാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്.  ഒരു സ്രോതസ്സിൽ നിന്നും പലരിലേക്കും എന്ന പത്രങ്ങളുടെയും ചാനലുകളുടെയും പരമ്പരാഗത രീതികളിൽനിന്നും വ്യത്യസ്തമായി പല സ്രോതസ്സുകളിൽ നിന്നും പലരിലേക്കും പലവഴിയിൽ എന്നതത്രേ സമൂഹമാധ്യമങ്ങളുടെ രീതി . എല്ലാവിധ സൗകര്യങ്ങളുമുള്ള സ്മാർട്ട്ഫോണുകളുടെ വ്യാപനത്തോടെ ഇവയുടെ പ്രഭാവത്തിൽ നിന്നും നിന്നും ആർക്കും മാറിനിൽക്കാനാവില്ല എന്നായി അവസ്ഥ.

പരസ്പര ഇടപെടലുകൾ സാധ്യമായ ഏറ്റവും ശക്തമായ സമൂഹമാധ്യമങ്ങൾ സമൂഹ ജീവിതത്തെ സ്വാധീനിക്കുന്നത്  വ്യത്യസ്ത രീതികളിലാണ് . വ്യക്തികൾ തമ്മിൽ അടിയുറച്ച ബന്ധങ്ങൾ സൃഷ്ടിക്കാനും ആശയവിനിമയം സാധ്യമാക്കാനും ഇവ സഹായിക്കുന്നു .അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും എന്നതുപോലെ ഇന്ത്യയിലും സാമൂഹിക അഭിപ്രായം സ്വരൂപിക്കുന്നതിലും  അത് പ്രചരിപ്പിക്കുന്നതിലും ഇന്ന് സമൂഹമാധ്യമങ്ങൾ നല്ല പങ്കുവഹിക്കുന്നുണ്ട്. സംഘടനകളും രാഷ്ട്രീയപാർട്ടികളും തങ്ങളുടെ ആശയപ്രചാരണത്തിനും ജനാഭിപ്രായം തങ്ങള്‍ക്ക് അനുകൂലമാക്കിുന്നതിന്നും ഇന്ന് ഈ മാധ്യമങ്ങളെ കാര്യമായിത്തന്നെ ആശ്രയിക്കുന്നുണ്ട്.  നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ എല്ലാംതന്നെ വേണ്ടവിധത്തിൽ ഇവയെ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നവരാണ്. പ്രകൃതിദുരന്തങ്ങളിലും ആപൽഘട്ടങ്ങളിലും സമൂഹമാധ്യമങ്ങൾ നിർവഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈ അടുത്തകാലത്ത് കേരളം കടന്നുപോയ മഹാ പ്രളയ ദിനങ്ങളിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള സന്നദ്ധസേവകര്‍  വിവരങ്ങൾ അറിയിക്കാനും കുടുങ്ങിക്കിടന്ന വരെ രക്ഷിക്കാനും മുന്നറിയിപ്പുകൾ നൽകാനും വിഭവങ്ങൾ ശേഖരിക്കാനും നവമാധ്യമങ്ങളെ ഉപയോഗിച്ചത് ശ്രദ്ധേയമായിരുന്നു. വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ പൊതുജനങ്ങളുമായി സംവദിക്കാൻ ഇത്തരം മാധ്യമങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യൻ റെയിൽവേയുടെ ട്വിറ്റർ അക്കൗണ്ട്, കേരള പോലീസിന്റെ  ഫേസ്ബുക്ക് പേജ് എന്നിവ എടുത്തുപറയേണ്ടവയാണ്. പത്ത് ലക്ഷം ലൈക്കുകളുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ന്യൂയോര്‍ക്ക് പോലീസിനെയും മറികടന്നത് ഇക്കഴിഞ്ഞ ദീവസം വാര്‍ത്തയായിരുന്നു. ചെറുതും വലുതുമായ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ഉത്പന്നങ്ങളുടെ പ്രചരണത്തിനും വിപണനത്തിനും നവമാധ്യമങ്ങളെ മികച്ച രീതിയിൽ ഉപയോഗിക്കുന്നു. വികസിതരാജ്യങ്ങളിൽ വിദ്യാഭ്യാസ മേഖലയിലും ഈ മാധ്യമങ്ങൾ ഗുണപരമായി പങ്ക് വഹിക്കുന്നു. പാഠവിനിമയത്തിലും സംശയനിവാരണത്തിനും വിവരശേഖരണത്തിനും മൂല്യനിർണയ പ്രവർത്തനങ്ങൾക്ക് പോലും നവമാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നു. 

സമൂഹ മാധ്യമങ്ങൾ സമൂഹത്തിൽ ആഴ്ന്നിറങ്ങി പടർന്നു കിടക്കുകയാണ് എന്ന് നാം കണ്ടു.  എന്നാൽ വിവേചനമില്ലാത്ത ഇവയുടെ ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ധാരാളമാണ്.  2018 ല്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട അമേരിക്കയിൽ നടന്ന കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.  പൊതുജനാഭിപ്രായത്തെ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് തങ്ങളുടേതായ രീതിയിൽ മാറ്റിമറിക്കാം എന്ന് അത് കാണിച്ചു കൊടുത്തു. ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ പോലും ഇതു വഴി  വ്യാപകമായി സ്വാധീനിക്കാൻ കഴിയുന്നു. ചില സന്ദര്‍ഭങ്ങളിലെങ്കിലും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു ജനവികാരങ്ങളെ ഊതിവീർപ്പിച്ച് കാട്ടുതീപോലെ പടർത്തി സമാധാനത്തിനും സഹവർത്തിത്വത്തിനും ഭീഷണിയാവാൻ ഇവയ്ക്ക് കഴിഞ്ഞിട്ടുണ്ട്.  തെറ്റായവാര്‍ത്തകള്‍ അതിവേഗം പ്രചരിപ്പിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പോലുള്ള ഭീതിദമായ കുറ്റകൃത്യങ്ങളില്‍ രാസത്വരകമായി പ്രവര്‍ത്തിച്ചത് ഇത്തരം മാധ്യമങ്ങള്‍ ആയിരുന്നു. വാട്സ്ആപ്പ് പോലുള്ള മാധ്യമങ്ങളോട് ഉത്തരവാദിത്വത്തോടെയുള്ള വിവര വിനിമയം സാധ്യമാക്കാൻ നിരവധി ഘടനാപരമായ  മാറ്റങ്ങൾവരുത്താന്‍ സർക്കാർ ആവശ്യപ്പെടുകയുണ്ടായി.

വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍  ഉയര്‍ത്തുന്നുണ്ട്. 2000-ത്തിലെ ഇന്‍ർഫർമേഷൻ ടെക്നോളജി നിയമത്തിലെ 66 ഇ വകുപ്പനുസരിച്ച് ഒരാളുടെ സമ്മതമില്ലാതെ അയാളുടെ സ്വകാര്യ ചിത്രമെടുക്കുകയോ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഈ നിയമം പലരും അറിഞ്ഞും അറിയാതെയും ലംഘിക്കുന്നുണ്ട്. ഇതേ നിയമത്തിലെ 66 എ വകുപ്പ് പ്രകാരം നിന്ദ്യമായ സന്ദേശം അയക്കുന്നതും മറ്റുള്ളവർക്ക് ഈർഷ്യയോ ബുദ്ധിമുട്ടോ  അപകടമോ തടസ്സമോ ഉപദ്രവമോ ശത്രുതയോ ഉളവാക്കുന്ന കാര്യങ്ങൾ അയക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. കലുഷിതമായ സാമൂഹ്യ അന്തരീക്ഷത്തിൽ പലപ്പോഴും ഇത്തരത്തിലുള്ള സന്ദേശങ്ങൾ രാഷ്ട്രീയ-മത-സാമുദായിക അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ നിത്യേനയെന്നോണം പ്രചരിക്കപ്പെടുന്നത് എത്രമാത്രം ദോഷകരമാണെന്നു ആലോചിക്കുക. ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങളായും മറ്റും ഉൾപ്പെടുന്ന വ്യക്തിഗത ഫോട്ടോകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്.  ഇങ്ങനെ സംഘടിപ്പിക്കുന്ന ഫോട്ടോകള്‍ സാമൂഹ്യവിരുദ്ധര്‍ കമ്പ്യൂട്ടർ ഉപയോഗിച്ച് രൂപമാറ്റം വരുത്തി ദുരുപയോഗം ചെയ്യുന്ന ഒട്ടനവധി കേസുകൾ കേൾക്കാറുണ്ട്. ഇത്തരത്തിലുള്ള മറ്റൊരു കുറ്റകൃത്യമാണ് നവമാധ്യമങ്ങൾ വഴി നടക്കുന്ന അനധികൃതമോ നിരോധിച്ചതോ ആയ സാധനങ്ങളുടെ വിൽപനയും വിതരണവും.

അതിവേഗം വര്‍ത്തകള്‍ കൈമാറ്റം ചെയ്യാനുള്ള സംവിധാനമാണ് ഇന്ന് ഇത്തരം മാധ്യമങ്ങളെങ്കിലും ഇതു വഴി കൈമാറ്റം ചെയ്യപ്പെടുന്ന വാര്‍ത്തകളുടെ ആധികാരികതയും വിശ്വാസ്യതയും പലപ്പോഴും  ചോദ്യംചെയ്യപ്പെടാറുണ്ട്. ഐക്യരാഷ്ട്രസഭ ജനഗണമനയെ ലോകത്തിലെ ഏറ്റവും മികച്ച ദേശീയഗാനമായി തിരഞ്ഞെടുത്തുവെന്ന വാര്‍ത്തയും നമ്മുടെ കഞ്ഞി ലോകത്തിലെ എറ്റവും മികച്ച ഭക്ഷണത്തിനുള്ള അംഗീകാരം യുനെസ്ക്കോവില്‍ നിന്നും നേടി എന്ന വാര്‍ത്തയും ഒക്കെ  വളരെ വേഗത്തില്‍ പടര്‍ന്നുപിടിച്ച അത്തരത്തില്‍ പെട്ട വ്യാജവാര്‍ത്തകളായിരുന്നു. സ്വന്തം സ്മാര്‍ട്ട് ഫോണിലെ ഏതെങ്കിലും സമൂഹമാധ്യമത്തില്‍ ഇരുതലയുള്ള പാമ്പിനെയും നാലുകാലും ചിറകുമുള്ള ഭീകരജീവിയെയും കണ്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. ചില വ്യാപാരസ്ഥാപനങ്ങളും കമ്പനികളും ഇത്തരം മാധ്യമങ്ങളിലൂടെ നടത്തുന്ന വിപണന തന്ത്രങ്ങളിലെ തട്ടിപ്പുകള്‍ സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ ഏറെ പ്രയാസമാണ്. ഇത്തരം മാധ്യമങ്ങളിലൂടെ വ്യക്തികള്‍ കാണിക്കുന്ന ഇഷ്ടാനിഷ്ടങ്ങള്‍ സംബന്ധിച്ച വിരങ്ങള്‍ അവരറിയാതെ തന്നെ ശേഖരിച്ച് വ്യാപാര വാണിജ്യ ആശ്യങ്ങള്‍ക്കു വേണ്ടി നല്‍കി പണം സമ്പാദിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍  തീര്‍ച്ചയായും തിരിച്ചറിയപ്പെടേണ്ടതുണ്ട്. വ്യജപ്രൊഫൈലുകളും മേല്‍വിലാസങ്ങളും വഴി പണം തട്ടിയെടുക്കുന്ന ധാരാളം തട്ടിപ്പുസംഘങ്ങളും ഇത്തരം മാധ്യമങ്ങളില്‍ എല്ലാം സജീവമാണ് ഇന്ന്. സോഷ്യല്‍ മീ‍ഡിയമാര്‍ക്കറ്റിങ് എന്ന പുതിയൊരു മേഖലതന്നെ ഇന്ന് വളര്‍ന്നു കഴിഞ്ഞു. ഇത്തരം വിപണന തന്ത്രങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം വളരം കൂടുതലാണ്. അതോടൊപ്പം അതിലൂടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും.

നവമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന മറ്റൊരു വന്‍ ഭീഷണിയാണ് അവയോടുള്ള പൂര്‍ണമായവിധേയത്വവും അടിമത്തവും. ഇന്ന് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ സമൂഹമാധ്യമങ്ങളില്‍ അഭിരമിക്കുന്ന യുവത്വം സമൂഹത്തിനും കുടുംബത്തിനും വലിയ ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്. മൊബൈല്‍ഫോണ്‍ നഷ്ടപ്പെടുമോ എന്നും അതുവഴി സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുപോകുമോ എന്നും ഉള്ള അനാവശ്യ മാനസിക ഭീതിക്ക് നോമോഫോബിയ എന്ന പേരിട്ടാണ് ‍ഡോക്റ്റര്‍മാ‍‍ര്‍ വിശേഷിപ്പിക്കുന്നത്. തൊട്ടടുതുത്തുള്ള സഹജീവികളെയും ചുറ്റുപാടുകളെയും തീരെ ശ്രദ്ധിക്കാതെ പ്രതീതി യാഥാര്‍ത്ഥ്യത്തില്‍ (Virtual reality) മുഴുകിക്കിടക്കുന്ന ഒരു തലമുറ സ്വന്തം ആരോഗ്യത്തെയും സമൂഹആരോഗ്യത്തെയും ആണ് നശിപ്പിക്കുന്നത്.

അപാരമായസാധ്യതകളും പ്രയോജനങ്ങളും ഉള്ള സമൂഹമാധ്യമങ്ങള്‍ എങ്ങിനെയാണ് ഒരേ സമയം ഗുണപരമായും ദോഷകരമായും പ്രവര്‍ത്തിക്കുന്നത് എന്നാണ് നാം ചര്‍ച ചെയ്തത്. ദൂഷ്യവശങ്ങള്‍ പരമാവധി ഒഴിവാക്കി എങ്ങിനെയാണ് ഇത്തരം മാധ്യമങ്ങളുടെ ക്രിയാത്മകമായ ഉപയോഗം സാധ്യമാവുക? ഏതായാലും സമൂഹമാധ്യമങ്ങള്‍ ഇല്ലാത്ത ഒരു ലോകം നമുക്കിനി സങ്കല്‍പിക്കാന്‍ സാധ്യമല്ല തന്നെ. തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് അവ സര്‍ഗാത്മകമായി ഉപയോഗിക്കുക എന്നതാണ് കരണീയം. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതോ ആക്രമണത്തിനോ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രേരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ , ചിത്രങ്ങള്‍,ചലചിത്രങ്ങള്‍ എന്നിവ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനോ മറ്റുള്ളവരില്‍ നിന്നും ലഭിച്ച ഇത്തരം കാര്യങ്ങള്‍ പങ്കു വെക്കാനോ പാടില്ല. ഒരു കാര്യം പോസ്റ്റ് ചെയ്യുന്നതിനു മുന്നേ ആ കാര്യം സത്യസന്ധമാണോ, ആരെയെങ്കിലും മുറിവേല്‍പ്പിക്കുന്നതാണോ, നിയമവിരുദ്ധമാണോ, നിര്‍ബന്ധമായും പോസ്റ്റ് ചെയ്യേണ്ടതാണോ എന്നീ കാര്യങ്ങള്‍ കൂടി പരിഗണിക്കുക. നിങ്ങളുടെ പോസ്റ്റുകള്‍ ആ സമയം തന്നെ മറ്റുള്ള ആളുകള്‍ വായിക്കാനും  അങ്ങിനെ പ്രചരിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അത്തരം പോസ്ററുകളിലെ ഉള്ളടക്കം പൂര്‍ണമായും ശരിയാണെന്ന് ഉറപ്പിച്ചതിന്നു ശേഷം മാത്രം പങ്കുവെക്കുകയാവും അഭികാമ്യം. ഇങ്ങിനെ ചെയ്തില്ലെങ്കില്‍ നിങ്ങളും ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടു നില്‍ക്കുകയാണെന്ന് ഓര്‍ക്കുക. വിരങ്ങളുടെയും ചിത്രങ്ങളുടെയും ആധികാരികത ഉറപ്പിക്കാന്‍ ഇന്റര്‍നെറ്റില്‍ത്തന്നെ ധാരാളം വഴികളുണ്ടെന്ന കാര്യം മനസ്സിലാക്കുക. വാര്‍ത്തകളുടെയും വിവരങ്ങളുടെയും സ്രോതസ്സുകള്‍ കണ്ടെത്താന്‍ ശ്രമിച്ച് അവയുടെ ആധികാരികത ഉറപ്പിക്കാനാവും. വ്യക്തിപരമായതും സ്വകാര്യമായതും ആയ വിവരങ്ങള്‍ ഒരിക്കലും പൊതുവായി പങ്കുവെക്കാതിരിക്കുക. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ നിങ്ങള്‍ നല്‍കുന്ന മൊബൈല്‍ ഫോണ്‍നമ്പര്‍ നിങ്ങളുടെ സാമ്പത്തികവും വ്യക്തിപരമായതും ആയ കാര്യങ്ങളുടെ സുരക്ഷയെ ബാധിച്ചേക്കാം. പ്രൊഫൈല്‍ ചിത്രങ്ങളില്‍ സ്വന്തം ഫോട്ടോകള്‍ ഉള്‍പ്പെടുത്തുന്നുവെങ്കില്‍ അവ മാന്യമായ രീതിയിലുള്ളതും ലളിതമായതും ആവുന്നതാണ് അഭികാമ്യം. ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളില്‍ മറ്റുള്ളവരെ അവരുടെ അനുവാദം കൂടാതെ ടാഗ് ചെയ്യുന്നത് മര്യാദകേടായാണ് കണക്കാക്കപ്പെടുന്നത്. അതോടൊപ്പം നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും ഉള്ളടക്കവും ആര്‍ക്കൊക്കെ കാണാം എന്ന് മുന്‍കൂട്ടി നിശ്ചയിക്കണം. ഇത്തരത്തിലുള്ള സ്വകാര്യതാ ക്രമീകരണങ്ങള്‍ എല്ലാ സമൂഹമാധ്യമങ്ങളുടെ ക്രമീകരണത്തിലും ഉണ്ടാവും. അത്തരം ക്രമീകരണങ്ങള്‍ നിങ്ങളുടെ വിവരങ്ങളുടെയും ചിത്രങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കും. മറ്റുള്ളവര്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യമായ കടപ്പാട് രേഖപ്പെടുത്തുക. ചിത്രങ്ങളുടെയും മറ്റും പകര്‍പ്പാകാശങ്ങളെക്കുറിച്ചും ബോധമുണ്ടായിരിക്കണം. നേരിട്ട് പരിചയമുള്ളവരെയും  പൊതുവായ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് പൂര്‍ണ ബോധ്യമുള്ളവരെയും മാത്രം സുഹൃത്തുക്കാളാക്കുന്നതാണ് ഉചിതം. അപരിചിതരോട് ഇത്തരം മാധ്യമങ്ങളിലൂടെ ഇടപെടുമ്പോള്‍ ശ്രദ്ധയോടെ മാത്രം ഇടപെടുക. വിദൂരതയില്‍ മറഞ്ഞിരിക്കുന്ന ആളുടെ യഥാര്‍ത്ഥ അസ്മിതയോ ഉദ്ദേശശുദ്ധിയോ നിങ്ങള്‍ക്കറിയില്ല. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്ന രീതിയില്‍ മാത്രം സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുന്നതാണ് വിവേകത്തിന്റെയും സംസ്ക്കാരത്തിന്റെയും ലക്ഷണം. വ്യക്തിപരമായി നേരിട്ട് ഇടപെടുമ്പോള്‍ സാധാരണയായി കാണിക്കേണ്ട എല്ലാ മര്യാദകളും വിദൂരതയില്‍ നമ്മളോട് സംവദിക്കുന്ന ഒരാളോടോ ഒരു കൂട്ടം ആളുകളോടോ കാണിക്കുന്നതാണ് സംസ്ക്കാരത്തിന്റെ ലക്ഷണം. ഒരു ജനാധിപത്യസമൂഹത്തില്‍ ആശയപരമായ സംവാദങ്ങളുണ്ടാവണം. അതൊരിക്കലും തരം താണ രീതിയിലുള്ള അധിക്ഷേപങ്ങളോ ആക്രോശങ്ങളോ ആയിക്കൂടാ. സംസ്കാരസമ്പന്നവും മാനുഷികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലുള്ളതും ആയിരിക്കണം നമ്മുടെ സാമൂഹമാധ്യമ ഇടപെടലുകള്‍.

    ആവശ്യത്തില്‍ കൂടുതല്‍ സമയം ഇത്തരം മാധ്യമങ്ങളില്‍ ചെയവഴിക്കുന്നതും അവയുടെ അടിമകളാവുന്നതും ഇന്ന് നാം നേരിടുന്ന ഗുരുതരമായ മറ്റൊരു ഭവിഷ്യത്താണ്. കൃത്യമായി നിശ്ചയിച്ച സമയങ്ങളില്‍ മാത്രം ഇതില്‍ ഏര്‍പ്പെടുന്നത് സമയം നഷ്ടം കുറക്കാനും മറ്റ് ജോലികള്‍ ചെയതു തീര്‍ക്കാനും സഹായിക്കും. ജോലിസ്ഥലത്തും പഠന സമയങ്ങളിലും ഇവയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നിന്നേ തീരൂ. ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കികാണുകയും സ്വന്തം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ചെലവഴിക്കുന്ന സമയത്ത് ഇവയില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്യുന്നത് വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും നിലനിര്‍ത്താന്‍ ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ.

സമൂഹമാധ്യമങ്ങളില്ലാത്ത ഒരു ലോകം ഇനി ഉണ്ടാവില്ല. പക്ഷെ തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ ആവശ്യമായ മുന്‍കുതലുകള്‍ സ്വീകരിച്ച് സമൂഹമാധ്യമങ്ങളുടെ സര്‍ഗാത്മകമായ വിനിമയത്തിലൂടെയും സ്വയം നിയന്ത്രണങ്ങളിലൂടെയും അവയുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുക എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമത്രെ.
(ആകാശവാണി കണ്ണൂര്‍ എഫ്.എം നിലയത്തിലെ എഫ്.എം ഡയറി പരിപാടിയിൽ അവതരിപ്പിച്ചത്- 2019 ജനവരി 12)

***********************************************************************





2018, ഡിസംബർ 2, ഞായറാഴ്‌ച

കഥപറയുന്ന കല്‍ച്ചുമരുകള്‍



     പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വലിയ രണ്ടു നാലുകെട്ടുകള്‍ ചേര്‍ന്ന ഇരുനിലകള്‍ ,വിശാലമായ നടുമുറ്റം, സാധാരണയില്‍ കവിഞ്ഞ് അധികം നീണ്ടുകിടക്കുന്ന വരാന്ത.അതു പ്രവേശിക്കുന്നത് സാമാന്യം വലിയൊരു തുറന്ന അന്തരാളത്തിലേക്ക് .അവിടെ നിരവധി തൂണുകളും വരാന്തയോട് ചേര്‍ന്ന് കൂറ്റന്‍ മരം കൊണ്ട് തീര്‍ത്ത ഇരിപ്പിടങ്ങളും. തൂണുകളില്‍ വിവിധ ജീവികളെ മനോഹരമായി മരത്തില്‍ കൊത്തിവെച്ചിരിക്കുന്നു. അകത്തേക്ക് കാണാവുന്ന വലിയ ജനല്‍ ഒറ്റ മരത്തില്‍ നൂറുകണക്കിന് ജോലിദിനങ്ങള്‍ കൊണ്ടു മാത്രം പൂര്‍ത്തിയാക്കാന്‍ പറ്റുന്ന കൊത്തു പണികളോടെ. കൂറ്റന്‍ വാതില്‍പ്പടിയും കയറിക്കടന്ന് അകത്തേക്ക് പ്രവേശിച്ചാല്‍ വിശാലമായ നടുമുറ്റവും ഒരു സമചതുരത്തിലെന്നതു പോലെയുള്ള വരാന്തകളും. വലതു വശത്തായി നൂറ്റാണ്ടുകളായി പാവനമായ സങ്കല്‍പത്തില്‍ പൂജാദികര്‍മങ്ങള്‍ ചെയ്തുവരുന്ന വിശാലമായ തെക്കിനിത്തറ. വിശാലമായ അകത്തളങ്ങള്‍, ഇടുങ്ങിയ ഇടനാഴികള്‍ .ഇരുനിലകളിലായി മുപ്പതോളം വലിയ മുറികള്‍.നൂറകണക്കിനാളുകള്‍ക്ക് ഭക്ഷണം വെച്ചു വിളമ്പിയിരുന്ന രണ്ടു വലിയ അടുക്കളകള്‍.അതിനോട് ചേര്‍ന്ന് രണ്ടാമത്തെ നടുമുറ്റം. ഇത് കല്യാട് താഴത്തുവീട് തറവാട് ഭവനം.ചരിത്രത്തിന്റെ ഗതി വിഗതികളിലും ഉയര്‍ച്ച താഴ്ചകളിലും നിശ്ശബ്ദ സാക്ഷിയായി രണ്ട് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു. ചരിത്രാന്വേഷകര്‍ക്കും പ്രാദേശിക ചരിത്ര കുതുകികള്‍ക്കും വിസ്മയവും അമ്പരപ്പും ഒപ്പം നിരവധി അറിവുകളും പകര്‍ന്നുകല്‍കി.

      ഒരു കാലത്ത് വേനലിലും വര്‍ഷകാലത്തും നിറഞ്ഞൊഴുകിയിരുന്നു വളപട്ടണം പുഴ. വര്‍ഷത്തില്‍ ആറുമാസവും സര്‍വ്വശക്തിയില്‍ കുതിച്ചൊഴുകുമ്പോള്‍ പുറംലോകത്തിന് പൊതുവെ അപ്രാപ്യമായിരുന്നു ആ പുഴയുടെ കിഴക്കന്‍ തീരങ്ങള്‍. ആ പ്രദേശങ്ങള്‍ക്ക് കുടകു നാടുമായി സാസ്ക്കാരിക- സാമ്പത്തിക- കാര്‍ഷിക കൊടുക്കല്‍ വാങ്ങലുകള്‍ ഏറെയുണ്ടായിരുന്നു. പില്‍ക്കാലത്ത് ചുരമിറങ്ങി മൈസൂര്‍ സുല്‍ത്താന്‍മാരും ബ്രിട്ടീഷുകാരും പുഴ കീറിമുറിച്ചത്രെ വടക്കേ മലബാറിലെ വിവിധ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചത് . വടക്കന്‍ കേരളത്തില്‍ നിരവധി ചരിത്രസംഭവങ്ങള്‍ അരങ്ങുതകര്‍ത്താടിയ പതിനഞ്ചാം നൂറ്റാണ്ടിനിപ്പുറവും ഭൂമിശാസ്ത്രപരമായ ആ പ്രത്യേകതകള്‍ സാമാന്യം വലിയ ആ ഭൂഭാഗത്തെ വേര്‍തിരിച്ചു നിര്‍ത്തി.
എല്ലായിടങ്ങളിലേയും പോലെ മധ്യകാല ഘട്ടത്തില്‍ കായിക ശക്തിയും ആള്‍ബലവും ഉള്ള ചുരുക്കം ചിലരുടെ നിയന്ത്രണത്തിലായിരിക്കണം കാര്യങ്ങള്‍. ബ്രിട്ടീഷുകാരുടെ ഭരണതന്ത്രങ്ങള്‍ അവരെ ഭൂപ്രഭുക്കന്‍മാരുമാക്കിയെന്ന് ചരിത്രം. കരക്കാട്ടിടം നായനാരും ചുഴലി നമ്പ്യാരും കീഴൂരിടം വാഴുന്നവരും കനകത്തിടം വാഴുന്നവരും കല്ല്യാട്ട് നമ്പ്യാരും ആയിരുന്നു ഈ പ്രദേശങ്ങളിലെ പ്രാമാണിമാര്‍.
വളപട്ടണം പുഴയോരത്തെ അന്നത്തെ വാണിജ്യ കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഇരിക്കൂറില്‍ നിന്നും അഞ്ചോളം കിലോമീറ്ററുകള്‍ക്കപ്പുറം കല്യാട് എന്ന പ്രദേശത്തായിരുന്നു കല്യാട്ട് നമ്പ്യാരുടെ കേന്ദ്രം. വിശാലമായ പാറപ്പരപ്പുരകളും വയലേലകളും അതിര്‍ത്തിയിട്ട കല്യാട് പഴയകാലം തൊട്ടേ ജനവാസകേന്ദ്രമായിരുന്നു. ഇവിടെ നിന്നും പല അവസരങ്ങളിലായി മഹാശിലായുഗ കാലത്തെ അവശിഷ്ടങ്ങള്‍ ധാരാളം കണ്ടുകിട്ടിയിട്ടുണ്ട്. ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ കല്ലിന്റെ നാടായ കല്ല്യാടും പരിസരപ്രദേശങ്ങളായ ബ്ളാത്തൂര്‍, ഊരത്തൂര്‍ പ്രദേശങ്ങളിലുമാണ് കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചെങ്കല്‍ ഖനനം നടക്കുന്നത്.
ഒരു കാലത്ത് എല്ലാ പ്രതാപങ്ങളോടെയും ഒരു പ്രദേശത്തിന്റെയാകെ ഭാഗധേയം നിര്‍ണയിച്ചിരുന്ന കല്യാട്ട് നമ്പ്യാരുടെ താമസസ്ഥലം , കല്യാട് താഴത്തുവീട് അവിടെ സ്ഥിതി ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ രണ്ടു നാലു കെട്ടുകളുള്ള ഇന്നുള്ള വീടിന് ഇരുന്നൂറില്‍പ്പരം വര്‍ഷം പഴക്കമുണ്ടെന്ന് വാതില്‍പ്പടിയല്‍ അക്കാലത്ത് കോറിയിട്ട ചില എഴുത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.പഴയ വീടിന്റെ സ്ഥാനത്ത് നിര്‍മിച്ചതാവണം ആ വലിയ വീട് എന്നതിന് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന നാനൂറില്‍പ്പരം വര്‍ഷങ്ങള്‍ പഴക്കമുള്ള വേട്ടക്കൊരുമകന്‍ ക്ഷേത്രം തെളിവ് തരുന്നു. വളപട്ടണം പുഴയുടെ മുകള്‍ ഭാഗത്ത് കുടകു മലകളില്‍ നിന്നും ആരംഭിച്ച് കീഴ്ഭാഗത്ത് ശ്രീകണ്ഠപുരത്തോടുചേര്‍ന്ന് കോട്ടൂര്‍ പുഴയുടെ തീരത്ത് അവസാനിക്കുന്നതായിരുന്നു ഒരു കാലത്ത് ഈ തറവാടിന്റെ ഭൂസ്വത്തുക്കളുള്‍പ്പെടെയുള്ള അധികാരാവകാശങ്ങള്‍. വിവിധ ദേശങ്ങളിലായി പരന്നു കിടന്ന ഏക്കർകണക്കിനു നെല്‍വയലുകള്‍, വയത്തൂരും പടിയൂരും കാഞ്ഞിലേരിയും കോട്ടൂരും പുഴയ്ക്കപ്പുറം കൊടോളിപ്രവും ഒക്കെയായി നിരവധി പത്തായപ്പുരകള്‍, പ്രശസ്തങ്ങളായ മാമാനിക്കുന്നു മഹാദേവി ക്ഷേത്രത്തിന്റെയും വയത്തൂര്‍ ക്ഷേത്രത്തിന്റെയും അഞ്ചരക്കണ്ടി വയത്തൂര്‍കാലിയാര്‍ ക്ഷേത്രത്തിന്റെയും കല്യാട് ശിവ ക്ഷേത്രത്തിന്റെയും ഉള്‍പ്പടെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളുടെ പാരമ്പര്യ ഊരായ്മകള്‍ , ഇങ്ങനെ പോകുന്നു കല്ല്യാട്ട് താഴത്തു വീട് തറവാടിന്റെ നൂറ്റാണ്ടുകള്‍ നീണ്ടുകിടന്ന പ്രതാപത്തിന്റെ കഥകള്‍. ഫ്യൂഡലിസത്തിന്റെ ഘോരാന്ധകാരത്തിനു മുകളില്‍ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം പതിച്ചപ്പോള്‍ കാലവും ചരിത്രവും വഴിമാറി. നല്ലൊരു ഭാഗം പൊളിച്ചുകളെഞ്ഞെങ്കിലും കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ ഓര്‍മക്കുറിപ്പായി തറവാട് ഭവനം ഇന്നും വലിയപോറലുകളൊന്നുമില്ലാതെ നിലനില്‍ക്കുന്നു, ഒപ്പം ഒരു പ്രദേശത്തിന്റെയാകെ ചരിത്രാന്വേഷണത്തിലേക്കുള്ള അവസാന സ്രോതസ്സും.
    പ്രാദേശിക ചരിത്രങ്ങള്‍ പലപ്പോഴും വാമൊഴിയിലൂടെയും പഴങ്കഥകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയും ആണ് സംരക്ഷിക്കപ്പെട്ടുപോരുന്നത് എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. യാത്രസൗകര്യങ്ങള്‍ തികച്ചും പരിമിതമായ പഴയ നൂറ്റാണ്ടുകളില്‍ മലയാളികളും കുടകു വാസികളും ഇന്നുള്ളതിേക്കാള്‍ പരസ്പരം ബന്ധം പുലര്‍ത്തിയിരുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. കോലത്തുനാടിന്റെ ആചാരങ്ങളിലും വിശ്വാസങ്ങളിലും കുടകു സാന്നിദ്ധ്യം ഏറെയുണ്ടായിരുന്നു. അനേകം തെയ്യങ്ങളുടെ പുരാവൃത്തങ്ങളും ഏറെ പഴക്കം അവകാശപ്പെടാവുന്ന വയത്തൂര്‍ , പയ്യാവൂര്‍ ക്ഷേത്രങ്ങളിലെ കുടകുസാന്നിധ്യവും ഒക്കെ അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. കല്ല്യാട് തറവാടിന്റെ പാരമ്പര്യ ഊരായ്മയുള്ള വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ആയിരകണക്കിന് കുടകുവാസികളാണ് ഉല്‍സവസമയത്തും മറ്റുമായിഎത്തിച്ചേരുന്നത്. നൂറ്റാണ്ടുകള്‍ക്കപ്പുറം കല്യാട്ടു തറവാട്ടിലെ ഒരു മൂത്തകാരണവര്‍ ആദിവാസിയായ തന്റെ സഹചാരി ബോല്‍ത്തുവിനെയും കൂട്ടി കുടകിലെത്തിയെന്നും അവിടെ താമസമാക്കിയെന്നും പറയപ്പെടുന്നു. കുടകു ഭാഷയില്‍ 'കല്യാട്ടാന്‍ട്ര പൊന്നപ്പ' എന്നും 'കല്യാട്ടച്ഛപ്പാ' എന്നും അറിയപ്പെടുന്ന അദ്ദേഹത്തെ ആരാധിക്കാനായി കുടകുജില്ലയിലെ കുഞ്ഞില ഗ്രാമത്തില്‍ ഒരു 'വീരന്‍കോട്ട' സ്ഥിതി ചെയ്യുന്നു. അതോടൊപ്പം കല്യാട്ടച്ഛപ്പയുടെ സഹചാരിയായ ബോല്‍ത്തുവിന്റെ പേരില്‍ എല്ലാ വര്‍ഷവും തിറ കെട്ടിയാടുന്ന പ്രദേശവും അതിന്നരികിലായി ഉണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ മറ്റോ നടന്നുവെന്നു പറയപ്പെടുന്ന ആ സംഭവം തറവാട്ടിന്റെ ചരിത്രപാരമ്പര്യത്തെയും പ്രാധാന്യത്തെയും കാണിച്ചുതരുന്നതോടൊപ്പം പ്രാചീനകാലത്തെ സംസ്ക്കാരങ്ങളുടെ ആദാനപ്രദാനങ്ങളുടെ ഉത്തമ നിദര്‍ശനവും ആയിത്തീരുന്നു.
    ഹൈദരാലിയുടെ വിശ്വസ്തനും സേനാനായകനും ആയിരുന്ന വെള്ളുവക്കാമ്മാരന്‍ ധീരനായ പോരാളിയായിരുന്നു. കോലത്തുനാട്ടിലുടനീളം വയലേലകളില്‍ നാട്ടിപ്പാട്ടുകളില്‍ വെള്ളുവകമ്മാരന്റെ ധീരസാഹസികത അടുത്തകാലം വരെ പാടി വര്‍ണിക്കപ്പെട്ടിരുന്നതായി പഴമക്കാര്‍ പറയും. വെള്ളുവക്കമ്മാരന്റെ അമ്മയുടെ മൂത്ത സഹോദരിയുടെ വീട് കല്യാട് താഴത്തുവീടായിരുന്നുവത്രെ. മൈസൂരിലേക്ക് യാത്രപുറപ്പെടുന്നതിന്നിടയില്‍ തന്റെ പ്രതിശ്രുത വധുവായിരുന്ന മാധവിയെ കല്ല്യാട് ചെന്ന് കൊണ്ടാക്കിയെന്നും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു വന്ന് മാധവിയേയും കൂട്ടി കുടുംബാംഗങ്ങളുടെ ആശീര്‍വ്വാദത്തോടുകൂടിത്തന്നെ ഇരിക്കൂറിലെ ഒരു പള്ളിയില്‍വെച്ച് വിവാഹം കഴിച്ച് തിരിച്ചു പോയി എന്നും അന്നത്തെ വാമൊഴിക്കഥകളും ലഭ്യമായ ചരിത്രവസ്തുതകളും ചേര്‍ത്തെഴുതിയ മലയാളത്തിലെ ആദ്യകാല ചരിത്രാഖ്യയികകളില്‍ ഒന്നായ സി. കുഞ്ഞിരാമമേനവന്റെ 'വെള്ളുവക്കമ്മാരന്‍ ' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
   ബ്രിട്ടീഷ് രേഖകളിലെ തറവാടിനെക്കുറിച്ചുള്ള ആദ്യപരാമര്‍ശം വില്യം ലോഗന്റെ മലബാര്‍മാനുവലിലാണുള്ളത്. വ്യാപാരതാല്‍പര്യങ്ങളുമായി മുസ്ലീം കച്ചവടക്കാരോട് ഏറ്റുമുട്ടിയ ബ്രീട്ടീഷുകാര്‍ 1731 ജൂണ്‍ 9 ന് കല്യാട്ടു നമ്പ്യാരുടെ മധ്യസ്ഥതയില്‍ കച്ചവടക്കാരില്‍ നിന്നും ഒരു ലക്ഷം പണം നഷ്ടപരിഹാരമായി വാങ്ങി എന്നതാണ് ആ പരാമര്‍ശം. കുരുമുളകുള്‍പ്പെടെയുള്ള ഗുണമേന്‍മയേറിയ കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രധാനകേന്ദ്രങ്ങളുടെ അധീശത്വം ഉണ്ടായിരുന്നതിനാൽ വാണിജ്യകാര്യങ്ങളില്‍ കല്യാട്ട് നമ്പ്യാര്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്നു എന്ന് വ്യക്തം. മുസ്ലീം വ്യാപാരികളുമായി അന്നുണ്ടായിരുന്ന വാണിജ്യ ബന്ധത്തിന് കൂടുതല്‍ ഉദാഹരണങ്ങളുണ്ട്. അടുത്തകാലത്ത് പൊളിച്ചു നീക്കിയ പടിയൂര്‍ ദേശത്ത് സ്ഥിതിചെയ്തിരുന്ന കല്യാട്ട് താഴത്തുവീട് വക ബംഗ്ളാവിന്റെ രണ്ടു സ്വാഗത കമാനങ്ങളുംതിമിംഗിലങ്ങളുടെ താടിയെല്ലുകൊണ്ടു നിര്‍മ്മിച്ചതായിരുന്നു. അവ ലക്ഷദ്വീപിലെ വ്യാപാരികള്‍ എത്രയോ കാലം മുന്നേ സമ്മാനിച്ചവയായിരുന്നുവെന്ന് തറവാടു രേഖകളില്‍ കാണാം.
   പഴശ്ശിരാജാവിന്റെ ധീരമായ നേതൃത്വത്തില്‍ ആയിരത്തിഎണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളില്‍ മലബാര്‍ പ്രദേശമാകെ ബ്രീട്ടീഷുകാര്‍ക്കെതിരെ അണി നിരന്നപ്പോള്‍ കല്ല്യാട്ടു നമ്പ്യാരെടുത്ത തീരുമാനവും മറ്റൊന്നായിരുന്നില്ലെന്നു വില്യം ലോഗന്‍ തെളിവുകള്‍ സഹിതം രേഖപ്പെടുത്തുന്നു. 1803 ല്‍ ആ മലമടക്കുകളില്‍ നടന്ന സമരങ്ങളെ "കല്യാട്ടു സമരങ്ങള്‍ " എന്ന പേരിലാണു ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്. ആ സമരങ്ങള്‍ക്ക് പിന്നില്‍ നിന്നും സഹായം കൊടുക്കുകയോ പിന്തുണ നല്‍കുകയോ ആയിരുന്നില്ല അവര്‍ചെയ്തത്. ആ സമയത്തെ കാരണവരായിരുന്ന കുഞ്ഞമ്മന്‍ നമ്പ്യാരും അദ്ദേഹത്തിന്റെ അനന്തിരവനും ചേണിച്ചേരി രയരപ്പന്‍ എന്നയാളും ആയിരുന്നു ആ സമരങ്ങള്‍ക്ക് കരുത്തറ്റ നേതൃത്വം നല്‍കിയത് എന്ന് ചരിത്രകാരനായ ഡോ.കെ.കെ.എന്‍ കുറുപ്പ് അദ്ദേഹത്തിന്റെ പഴശ്ശി സമരങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ മലബാര്‍ സബ്കലക്റ്ററായിരുന്ന തോമസ് ഹാര്‍വി ബാബര്‍ കല്യാട് കേമ്പ് ചെയ്താണ് കലാപം അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. 1804 ഫെബ്രുവരിയില്‍ ലഫ്റ്റനന്റ് ഗ്രേയുടെ നേതൃത്ത്വത്തില്‍ വലിയസൈന്യം ബാബരെ സഹായിക്കാന്‍ കല്യാട്ടെത്തി. രൂക്ഷമായപോരാട്ടങ്ങള്‍ക്കാണ് ആ മലനിരകള്‍ അന്ന് സാക്ഷ്യം വഹിച്ചതത്രെ. വെള്ളക്കാരുടെ ആയുധശക്തിക്കുമുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ കുഞ്ഞമ്മന്‍ നമ്പ്യാര്‍ക്കും രയരപ്പനും ഇരിക്കൂര്‍ പുഴ കടന്ന് കോട്ടയത്തേക്ക് രക്ഷപ്പെടേണ്ടിവന്നു. കുഞ്ഞമ്മന്‍ നമ്പ്യാരുടെ മരുമകന്റെ നേതൃത്ത്വത്തില്‍ സമരം തുടര്‍ന്ന പോരാളികള്‍ക്ക് കാടുവഴി കുടകില്‍ നിന്നും ലഭിച്ചിരുന്ന ഭക്ഷണവും മറ്റ് സഹായങ്ങളും ബ്രിട്ടീഷുകാര്‍ ഇല്ലാതാക്കിയതോടെ കീഴടങ്ങുകയല്ലാതെ മറ്റ് നിവൃത്തിയാല്ലാതായി. പില്‍ക്കാലത്ത് കല്ല്യാട് ഉള്‍പ്പെടുന്ന ഇരിക്കൂര്‍ ഫര്‍ക്കയില്‍ ജന്മിത്തത്തിനും ഒപ്പം ബ്രിട്ടീഷ് വാഴ്‍ചക്കുമെതിരെ ഏറെ സമരങ്ങള്‍ നടന്നിരുന്നു. പക്ഷെ അതിനും ഒരു നൂറ്റാണ്ടു മുന്നേ അതേ പ്രദേശങ്ങളില്‍ വെള്ളക്കാര്‍ക്കെതിരെ നടന്ന ആവേശകരവും ധീരോദാത്തവുമായ ആ പോരാട്ടങ്ങള്‍ ആരും പാടി പുകഴ്ത്താറില്ല; ചരിത്രവസ്തുതകളായി അത് കാര്യമായി പഠിക്കപ്പെടുകയോ രേഖപ്പെടുത്തപ്പെടുകയോ പോലും ചെയ്തിട്ടില്ല. അല്ലെങ്കില്‍ പഴശ്ശിസമരങ്ങള്‍ക്ക് ആകെ സംഭവിച്ചതു പോലെ അവയൊക്കെ ബോധപൂര്‍വ്വം അവഗണിക്കപ്പെട്ടു എന്നു വേണം കരുതാന്‍.
     പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലബാറിലാകെ നടന്ന മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ടും ഏറെ കഥകളുറങ്ങുന്ന മണ്ണാണ് ആ തറവാടു മുറ്റത്തുള്ളത്. പ്രശസ്ത ചരിത്രകാരനായ കെ.എന്‍ പണിക്കരും വില്യം ലോഗനും അവ രേഖപ്പെടുത്തിയിട്ടുമുണ്ട്. 1852 ല്‍ മലബാറില്‍ , പ്രത്യേകിച്ചും വടക്കെ മലബാറില്‍ ഏറെ കലാപങ്ങള്‍ നടന്നിരുന്നു. മിക്കതും രക്തരൂഷിതങ്ങളും ആയിരുന്നു. പലതിലും കാര്‍ഷികവും വര്‍ഗീയവുമായകാരണങ്ങളും ഉണ്ടായിരുന്നു. 1852 ജനുവരി നാലിന് ഏറനാട്ടില്‍ നിന്നുമെത്തിയ കലാപകാരികള്‍ സമീപപ്രദേശമായ മട്ടനൂരിലെ കളത്തില്‍ തങ്ങളുടെ വീട് ആക്രമിച്ച് അന്തേവാസികളെയെല്ലാം കൊള്ളയടിച്ച് കൊലപ്പെടുത്തിയ ഒരു സംഭവം നടന്നു. അനേകകാലമായി കല്യാട് നമ്പ്യാരും സമീപപ്രദേശമായ ഇരിക്കൂറിലെ മുസ്ളീം വ്യാപാരികളും തമ്മില്‍ വളരെ സൗഹാര്‍ദ്ദത്തോടെയും സഹകരണത്തോടെയും കഴിഞ്ഞുവരികയായിരുന്നു. അതിനിടയില്‍ തങ്ങളുടെ വ്യക്തിപരമായ വിരോധം തീര്‍ക്കാനായി ചിലര്‍ മട്ടനൂരിലെത്തിയ ആ കലാപകാരികളെ കല്യാട്ടേക്ക് നയിച്ചു. അങ്ങിനെ കല്യാട് താഴത്തു വീട്ടിലെത്തിയ ആക്രമണകാരികളും നേരത്തെ എങ്ങിനെയോ വിവരം കിട്ടിയ തറവാട്ടുകാരണവരും അനുയായികളും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്നു. ആ പോരാട്ടത്തില്‍ കലാപകാരികളെല്ലാം ഒന്നൊഴിയാതെ മരിച്ചു വീഴുകയുണ്ടായി. 1852 ജനുവരി 8 ന് രാവിലെയാണ് ഈ സംഭവം നടന്നതെന്ന് ബ്രിട്ടീഷ് രേഖകള്‍ വ്യക്തമാക്കുന്നു. കലാപകാരികളുടെ നീക്കങ്ങളെ കുറിച്ച് വിവരം കിട്ടിയ ബ്രിട്ടീഷ് അധികാരികള്‍ ആക്രമികളെ അടിച്ചമര്‍ത്താന്‍ മേജര്‍ ഹോഡ്ജസണിന്റെ നേതൃത്ത്വത്തില്‍ 94 ാം റെജിമെന്റിലെ നൂറു യൂറോപ്യന്‍ പട്ടാളക്കാരെ കല്യാട്ടേക്കയച്ചെങ്കിലും അവരെത്തുന്നതിനു മുമ്പു തന്നെ കലാപകാരികളെല്ലാം കൊല്ലപ്പെടുകയും ആക്രമണങ്ങള്‍ അവാസാനിച്ചതായും ലോഗന്‍ എഴുതുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലെ ഭീകരവും ആശങ്കാജനകവുമായ അന്തരീക്ഷം ഇരുവിഭാഗക്കാരുടെയും സൗമനസ്യവും സൗഹാര്‍ദ്ദവും കൊണ്ട് വേഗം അവസാനിച്ചതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

    ആയിരത്തിതൊള്ളായിരത്തി ഇരുപതുകള്‍ ദേശീയപ്രസ്ഥാനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും അവയുടെ പ്രകാശം നാടെങ്ങും പരത്താന്‍ തുടങ്ങിയ സമയമായിരുന്നു. ആര്‍ജിച്ചെടുത്ത ഉയര്‍ന്ന വിദ്യാഭ്യാസവും സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങളും ജന്‍മികുടുംബങ്ങളിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടാക്കി.കട്ടപിടിച്ച അനാചാരങ്ങള്‍ക്കും യാഥാസ്ഥിതിക മനോഭാവങ്ങള്‍ക്കുമെതിരെ ധീരമായി മുന്നോട്ടുവന്ന വാഗ്ഭടാനന്ദന്റെ ആത്മവിദ്യാസംഘത്തിന്റെ രക്ഷാധികാരിയായിരുന്നു കല്യാട്ട് താഴത്തുവീട്ടില്‍ ചാത്തുക്കുട്ടി നമ്പ്യാര്‍. തറവാട് കാരണവരായിരിക്കെ തന്നെ ആത്മവിദ്യാസംഘത്തിന്റെ കേരളമാകെയുള്ള വേദികളിലെ മുഖ്യപ്രാസംഗികനായിത്തിര്‍ന്നു അദ്ദേഹം. അനാചാരങ്ങള്‍ക്കെതിരെ നിരന്തരം പോരാടുകയും മനുഷ്യസമത്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത വാഗ്ഭടാനന്ദന് താഴത്തുവീട്ടില്‍ നല്‍കിയ സ്വീകരണം അക്കാലത്ത് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ആദിവാസി വിഭാഗങ്ങളെക്കൂടി വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു. ആ സംഭവം അന്നത്തെ സമൂഹത്തിലുണ്ടാക്കിയത് യാഥാസ്ഥിതികത്ത്വത്തിനെതിരെയുള്ള വിപ്ളവമായിരുന്നു. ചാത്തുക്കുട്ടി നമ്പ്യാരോടുള്ള അടുപ്പവും ആദരവും കാരണം ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം 'യജമാനന്‍' എന്ന പേരിലായിരുന്നു കുറച്ചുകാലം പുറത്തിറങ്ങിയത് എന്ന് വാഗ്ഭടാനന്ദ ഗുരുദേവന്റെ ജീവചരിത്രത്തില്‍ എം.ടി കുമാരന്‍ എഴുതുന്നു. കല്ല്യാട് തറവാട് ഭവനം സന്ദര്‍ശിച്ച സര്‍ദാര്‍ കെ.എം പണിക്കര്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ സമ്പത്തും പ്രതാപവുമല്ല, മറിച്ച് ആചാരങ്ങളിലെയും ചിന്തകളിലെയും യാഥാസ്ഥിതികത്വവും ഇടുങ്ങിയ ചിന്താഗതിയും ഇല്ലായ്മയാണ് അവരുടെ നേതൃഗുണത്തിന് കാരണം എന്ന് എഴുതിയിട്ടുള്ളതും കൂടി ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. പിന്നീടുവന്ന ഒട്ടനവധി കാരണവന്‍മാര്‍ ദേശീയ പ്രസ്ഥാനവുമായും അവരുടെ നേതൃത്വവുമായും ഉറ്റ ബന്ധം പുലര്‍ത്തിയവരായിരുന്നു. മുതിര്‍ന്ന തറവാട്ടംഗമായിരുന്ന കെ.ടി കുഞ്ഞിരാമന്‍ നമ്പ്യാര്‍ തികഞ്ഞ ഗാന്ധിഭക്തനായിരുന്നു. ആയിരത്തിതൊള്ളായിരത്തി ഇരുപതുകളില്‍ അദ്ദേഹം ഡല്‍ഹിയിലെത്തി മഹാത്മാഗാന്ധിയെ കാണുകയും അദ്ദേഹത്തില്‍ നിന്നും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തതായി സര്‍ദാര്‍ കെ.എം. പണിക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ജയിലില്‍ നിന്നും ഇറങ്ങിവന്ന കൂടാളി താഴത്തു വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക് തന്റെ മൂത്ത മകളെ വിവാഹം കഴിപ്പിച്ചു നല്‍കുന്നേടത്തോളമെത്തി അദ്ദേഹത്തിന്റെ ഗാന്ധിപ്രേമം. പിന്നീട് കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനും തികഞ്ഞ സോഷ്യലിസ്റ്റ് ആശയഗതി്ക്കാരനുമായിത്തീര്‍ന്നു കൂടാളിത്താഴത്തുവീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍. മറ്റ് നിരവധി തറവാട്ടംഗങ്ങളും സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളുടെ ഭാഗമാവുകയും ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ആയിരത്തിതൊള്ളായിരത്തി നാല്‍പതുകളില്‍ അന്തരീക്ഷം ആകെ കലുഷിതമായിത്തുടങ്ങി.ജന്മിത്തവും കൂട്ടുകുടുംബവ്യവസ്ഥയും അതിന്റെ അനിവാര്യമായ അന്ത്യത്തിലേക്കു നീങ്ങിത്തുടങ്ങി. കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനങ്ങള്‍ അവരുടെ സമരം ജന്മിത്തത്തിനും ജന്മിമാര്‍ക്കും എതിരെ തിരിച്ചപ്പോള്‍ ആ സമരങ്ങളുടെ ചൂടും പുകയും മറ്റ് നാടുവാഴികള്‍ക്കെതിരെ എന്നതുപോലെ കല്ല്യാട്ട് തറവാടിനും അതിലെ കാരണവന്‍മാര്‍ക്കും എതിരെ തിരിഞ്ഞു. ഒട്ടനവധി കര്‍ഷകസമരങ്ങളും പൊതുയോഗങ്ങളും ജന്മിത്തത്തിനെതിരെയും തറവാട്ടിനെതിരെയും പ്രാദേശികമായി വിവിധ പ്രദേശങ്ങളില്‍ നടന്നു.എങ്കിലും സമീപപ്രദേശങ്ങളിലെ മറ്റ് ജന്മിമാരില്‍ നിന്നും വ്യത്യസ്തമായി നേരിട്ട് കര്‍ഷകരുമായി ഏറ്റുമുട്ടേണ്ടിവന്ന അവസരങ്ങളോ ആക്രമസമരങ്ങളോ ഒട്ടും ഉണ്ടായിട്ടില്ലെന്നു തറവാട്ടിലെ ഇപ്പോഴത്തെ പിന്‍മുറക്കാര്‍ പറയുന്നു. അന്നത്തെ കര്‍ഷകസമര നേതാക്കളായ എ.കെ.ഗോപാലനും വിഷ്ണുഭാരതീയനും ഉള്‍പ്പെടെയുള്ളവര്‍ തറവാട്ടിലെത്തി കുശലപ്രശ്നങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ജന്മിക്കെതിരെയുള്ള പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ പോയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.

    സ്വാതന്ത്ര്യാനന്തരം നിലനിന്നിരുന്ന വ്യവസ്ഥിതിയില്‍ സമൂലമാറ്റങ്ങള്‍ ഉണ്ടായി. വാരവും പാട്ടവും അധികാരവും ജനാധിപത്യത്തിനും ജനാഭിലാഷങ്ങള്‍ക്കും വഴിമാറി. കൂട്ടുകുടുംബവ്യവസ്ഥിതിയും ഇല്ലാതായി. അവയോടൊക്കെ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ ഉചിതമായി പ്രതികരിച്ച് തറവാട്ടു സ്വത്തുക്കളില്‍ അവശേഷിക്കുന്നവ തറവാട്ടിലെ നൂറുകണക്കിന് അംഗങ്ങള്‍ക്കിടയില്‍ കോടതിയുടെയും മറ്റും സഹായത്തോടെ വിഭജിച്ചു നല്‍കി. വിവിധ പ്രദേശങ്ങളിായുണ്ടായിരുന്ന വലിയ കെട്ടിടങ്ങളും വീടുകളും ഒക്കെ വീതം വെക്കപ്പെടുകയും തുടര്‍ന്ന പൊളിച്ചു മാറ്റപ്പെടുകയും ചെയ്തു. കല്ല്യാട്ട് സ്ഥിതിചെയ്യുന്ന സ്മരണകള്‍ ഇരമ്പുന്ന തറവാട് ഭവനം അവകാശമായി ലഭിച്ച താവഴിക്കാര്‍ അത് പൊതു സ്വത്തായി നിര്‍ത്താന്‍ തീരുമാനിച്ചതിനാല്‍ അതു മാത്രം ചരിത്രത്തിന്റെ അവശേഷിപ്പായി നിലനില്‍ക്കുന്നു. ഒപ്പം പാരമ്പര്യ ക്ഷേത്രങ്ങളുടെ പരമ്പാരഗത ഊരായ്മാ അധികാരങ്ങളും. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് കുടുംബാംഗങ്ങള്‍ക്ക് ഒത്തുചേരാനും പൂര്‍വ്വികസ്മരണ നിലനിര്‍ത്താനും ഉള്ള ഇടമാണ് ഇന്ന് ഈ ഭവനം.

റഫറന്‍സ്
മലബാര്‍ മാനുവല്‍ -വില്യം ലോഗന്‍
വെള്ളുവക്കമ്മാരന്‍- സി കുഞ്ഞിരാമമോനോന്‍
പഴശ്ശി സമരരേഖകള്‍‍- ‍ഡോ. കെ.കെ.എന്‍ കുറുപ്പ്
ശ്രീ വാഗ്ഭടാന്ദഗുരുദേവന്‍- എം.പി കുമാരന്‍
ആത്മകഥ- സര്‍ദാര്‍ കെ. എം പണിക്കര്‍
Against Lord and State , Religion and Peasant Uprising in Malabar- Dr K N Panikkar