culture എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
culture എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025, ഓഗസ്റ്റ് 3, ഞായറാഴ്‌ച

കാലം - കഥ - കാവ്യനീതി



കാലചക്രം തിരിയുമ്പോൾ സമൂഹജീവിതത്തിലും ഭരണക്രമങ്ങളിലും സമൂലമായ മാറ്റങ്ങളുണ്ടാവും. ലോകചരിത്രം പഠിപ്പിക്കുന്നത് അതാണ്. പൂർണമായ ജനാധിപത്യസംവിധാനത്തിന്റെ  ആവിർഭാവത്തോടെ  നാമിന്ന് ഭരണഘടനയിലും നിയമവാഴ്ചയിലും അധിഷ്ഠിതമായ ഒരു സംവിധാനത്തിലേക്കെത്തിനിൽക്കുന്നു. ഭൂമി അധികാരത്തിന്റെയും അധീശത്വത്തിന്റെയും അളവുകോലാകുന്നതിന്നു മുന്നേ കായബലവും നേതൃശ്ശക്തിയും ആചാരപരമായ അവകാശങ്ങളും പ്രാമുഖ്യം നിശ്ചയിച്ച കാലം. അന്നുതൊട്ടേ പഴയ നായർത്തറവാടുകൾ ജനജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്നു. മൈസൂർ ആക്രമണങ്ങൾക്കും ബ്രിട്ടീഷ് അധിനിവേശത്തിനും ശേഷം ഭൂസ്വത്തിന്റെ നിയന്ത്രണാധികാരം കൂടി കൈവശമായപ്പോൾ തറവാടുകൾ പലതും സർവ്വപ്രതാപങ്ങളുടെയും കേന്ദ്രങ്ങളായി.   കാലാന്തരത്തിൽ സ്വാതന്ത്ര്യപ്രസ്ഥാനവും തുടർന്നുണ്ടായ ചലനങ്ങളും തറവാടുകളുടെ അധികാരത്തിന്റെയും പ്രാമാണ്യത്തിന്റെയും അനിവാര്യമായ അന്ത്യത്തിലേക്ക് നയിച്ചു. രാജവാഴ്ചയും ഫ്യൂഡലിസവും  നവോത്ഥാനമൂല്യങ്ങൾക്കും ദേശീയപ്രസ്ഥാനങ്ങൾക്കും പതുക്കെ വഴിമാറുന്നതിന്ന് പത്തൊൻപത് - ഇരുപത് നൂറ്റാണ്ടുകൾ സാക്ഷിയായി. സർവ്വതലസ്പർശിയായ  മാറ്റങ്ങൾ   സൃഷ്ടിച്ച പ്രകമ്പനങ്ങളും ഉഴുതുമറിക്കലുകളും ഏറെ വിസ്മയകരമായിരുന്നു. ദേശീയബോധത്തിലടിയുറച്ച സ്വാതന്ത്ര്യസമരമുന്നേറ്റങ്ങളൊരു വശത്ത്, കഷ്ടപ്പെടുന്നവരുടെ  വിമോചനം സ്വപ്നംകണ്ട് പിന്നീടുവന്ന കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾ മറുവശത്ത്.  ഇവയൊക്കെ ഉത്തരമലബാറിനെ സംഭവബഹുലമായ കഥാകേന്ദ്രമാക്കി മാറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാദം തൊട്ട്  അറുപതുകൾവരെയുള്ള ഘട്ടം സാമൂഹ്യവ്യവസ്ഥിതിയിൽ അതിവേഗമുള്ള മാറ്റിമറിക്കലുകളുടെ കാലമായിരുന്നു. 

ഈ കാലഘട്ടത്തിലെ മാറ്റങ്ങളെ പൊതുവെ ഇരുപതുകൾ തൊട്ട് മുപ്പത്തിയഞ്ചു വരെയുള്ള ഒന്നാം ഘട്ടം, മുപ്പത്തിയഞ്ചുതുടങ്ങി സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുശേഷമുള്ള വർഷങ്ങളുൾപ്പെടുന്ന അടുത്ത ഘട്ടം, തറവാടുകളുടെ ഭാഗംവെക്കലും ഭൂപരിഷ്ക്കരണവും നടക്കുന്ന തുടർന്നുള്ള ഘട്ടം എന്നിങ്ങനെ ക്രമീകരിക്കാം.  

മഹാത്മജിയുടെ നേതൃത്ത്വത്തിലുള്ള കോൺഗ്രസ്സുൾപ്പടെയുള്ള ദേശീയപ്രസ്ഥാനങ്ങളുടെ സ്വാധീനം വ്യാപകമായിത്തുടങ്ങിയത് ആയിരത്തിത്തൊള്ളായിരത്തിഇരുപതുകളിലാണ്. പരിവർത്തനത്തിന്റെയും നവോത്ഥാനത്തിന്റെയും പൊൻവെളിച്ചം നായർത്തറവാടുകളുടെ ഉൾത്തളങ്ങളിലേക്ക് പ്രവേശിക്കാൻ തുടങ്ങിയകാലമായിരുന്നുവത്. ഉത്തരകേരള നായർസമാജം പോലുള്ള ഒട്ടനവധി സംഘടനകളും ഇംഗ്ളീഷ് വിദ്യാഭ്യാസവും  നാട്ടുകാർക്കിടയിൽ ഐക്യബോധവും പുരോഗമനേച്ഛയുമുണ്ടാക്കി. ഗാന്ധിജിയുടേയും മറ്റു നേതാക്കളുടെയും ആശയങ്ങളാലാകൃഷ്ടരായി ഖദർധാരികളും സ്വാതന്ത്ര്യസമരഭടൻമാരും തറവാട്ടകങ്ങളിൽനിന്നുമുയർന്നുവന്നു.  ഐക്യവും സമാജബോധവും അത്യാവശ്യമാണെന്ന് ഏവർക്കും തോന്നിത്തുടങ്ങി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊതുവികാരമുയർന്നുവന്നു. കല്ല്യാട്ട് താഴത്തുവീട്ടിൽ ചാത്തുക്കുട്ടിനമ്പ്യാർ, വാഗ്ഭടാനന്ദന്റെ അനുയായിയായി മാറുന്നതും   ആത്മവിദ്യാസംഘത്തിന്റെ  അഖിലകേരള രക്ഷാധികാരിയായി മാറുന്നതും ഇക്കാലയളവിലാണ്. തീവ്രയാഥാസ്ഥിതികവിരുദ്ധ നിലപാടുകൾ സ്വീകരിച്ചു സാമൂഹ്യവിപ്ളവത്തിന് ആഹ്വാനം നൽകിയയാളായിരുന്നു വാഗ്ഭടാനന്ദൻ.  ചാത്തുക്കുട്ടിനമ്പ്യാർ വാഗ്ഭടാനന്ദന്റെ ആഹ്വാനമുൾക്കൊണ്ട്, അന്നത്തെ പൊതുസമൂഹം ദൂരെ മാറ്റിനിർത്തിയിരുന്ന കരിമ്പാലരും മാവിലരും ഉൾക്കൊള്ളുന്ന പിന്നാക്കജനവിഭാഗങ്ങളെ തറവാടുഭവനത്തിൽ താമസിപ്പിച്ച് സമത്വമെന്തെന്ന് നേരിട്ട് കാണിച്ചുകൊടുത്തതിനെക്കുറിച്ച്  വാഗ്ടാനന്ദന്റെ ജിവചരിത്രകാരനായ എം.ടി കുമാരൻ വിശദമായി എഴുതിയിട്ടുണ്ട്. 

പൗരപ്രമുഖരായവർ ചേർന്നു തിരുന്നാവായയിൽ രൂപീകരിച്ച കേരള ഹിന്ദുസഭയുടെ നടത്തിപ്പ് കമ്മിറ്റിയിൽ കെടി കുഞ്ഞിരാമൻനമ്പ്യാർ അംഗമായിരുന്നു (മാതൃഭൂമി,1929 മെയ്  9).  ബന്ധുതറവാടുകളിലും സമാനമായ മാറ്റങ്ങൾ നടക്കുന്നുണ്ടായിരുന്നു. മഹാത്മാഗാന്ധിയേയും മോത്തിലാൽ നെഹ്റുവിനേയും ഡൽഹിയിലെത്തി നേരിൽക്കണ്ടു സംസാരിച്ച കല്ല്യാട്ട് താഴത്തുവീട്ടിൽ  കുഞ്ഞിരാമൻ നമ്പ്യാരെയും കൂടാളിത്താഴത്തുവീട്ടിൽ കുഞ്ഞികമ്മാരൻ നമ്പ്യാരെയും കുറിച്ച് പുത്തേഴത്തുരാമൻ മേനവൻ രേഖപ്പെടുത്തിയിട്ടുണ്ട്. കല്ല്യാട്ട് കുഞ്ഞിരാമൻ നമ്പ്യാർ തന്റെ മൂത്തമകളെ കോൺഗ്രസ്സ് കുഞ്ഞിരാമനെന്നും  വിളിക്കപ്പെട്ടിരുന്ന കൂടാളിത്താഴത്തുവീട്ടിലെ കുഞ്ഞിരാമൻ നമ്പ്യാർക്ക് വിവാഹം ചെയ്തുകൊടുത്തു. വർഷങ്ങളോളം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പ്രവർത്തിച്ച് കെ.പി.സി.സി പ്രസിഡണ്ടായിത്തീർന്ന കൂടാളി കുഞ്ഞിരാമൻ നമ്പ്യാർ പിന്നീട് സോഷ്യലിസ്റ്റ് കോൺഗ്രസ്സിന്റെ പ്രധാന നേതാവായി.  'കയ്യൂർ കൊലക്കേസിൽ ഉൾപ്പെട്ട കർഷകർ പലരും സംഘടിപ്പിക്കപ്പെട്ടത് ഇയാളുടെ നേതൃത്വത്തിലാണെന്നും നിരക്ഷരരായ കർഷകരെ പോലീസിന്നെതിരായി ഹിംസാത്മകപ്രവർത്തനങ്ങളിലേർപ്പെടാൻ പ്രേരണയായതും മൊറാഴക്കേസിലെ പ്രതികളെ ഒളിപ്പിക്കാൻ സഹായിച്ചതും ഇയാളാണ്' എന്നും 1944 ൽ മദ്രാസ് ഗവൺമെന്റ് പ്രഖ്യാപിക്കുന്നു1.

  ഇന്ത്യൻ നാഷണൽകോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ സജീവമായതോടെ ഒരുവിഭാഗം നോതാക്കൾ കോൺഗ്രസ്സ് സോഷ്യലിസ്റ്റ്കക്ഷിക്കും കർഷകസംഘത്തിനും  തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിക്കും രൂപംനൽകി.  നിരന്തര സംഘർഷങ്ങളും ഏറ്റുമുട്ടലുകളും പതിവായി. ദേശീയപ്രസ്ഥാനങ്ങളുടെ നിലപാടുകൾക്കു തീവ്രതപോരെന്നായിരുന്നു അവരുടെ അഭിപ്രായം. പരസ്പരവിശ്വാസമില്ലായ്മയും   ആക്രമണങ്ങളും പോലീസ് അതിക്രമങ്ങളും സ്ഥിരം സംഭവങ്ങളായി.  അതൊക്കെ മഹത്തായ ലക്ഷ്യങ്ങൾക്കുവേണ്ടിയാണെന്ന് പ്രസ്താവിക്കപ്പെട്ടു. ഇരുഭാഗത്തും  വീറും വാശിയുമേറിവന്നു. ബ്രിട്ടീഷ് പോലീസിന്റെ നടപടികൾ സ്ഥിതിഗതികൾ രൂക്ഷമാക്കി. മാറ്റം അനിവാര്യമാണെന്നറിഞ്ഞിട്ടും ഭൂവുടമകളുടെ ഭാഗത്തുനിന്നുണ്ടായ ചെറുത്തുനിൽപ്പും മറുഭാഗത്ത്, സ്വന്തം ചേരിയിലേക്ക് ആളുകളെചേർക്കുന്നതിന്നായുള്ള അർദ്ധസത്യവും അസത്യവും കൂടിക്കലർന്ന പ്രചരണങ്ങളും നടന്നു.  സ്വാഭാവികാന്ത്യത്തിലേക്കുള്ള പ്രയാണമാരംഭിച്ചിരുന്ന മരുമക്കത്തായവും  കൂട്ടുകുടുംബവ്യവസ്ഥയും പാളയത്തിലും പടകളുണ്ടാക്കി. റോബിൻ ജഫ്രി പറയുന്നത് അസംതൃപ്തരായ മരുമക്കളാണ് കമ്യുണിസത്തിന്റെ  വളർച്ചക്ക് ആക്കം കൂട്ടിയതെന്നാണ്. 

1935 ൽ കണ്ണൂർ ജില്ലയിലാണ് കർഷകസംഘത്തിന്റെ ആദ്യ ഘടകം വിഷ്ണുഭാരതീയന്റെ വീട്ടിൽ രൂപം കൊള്ളുന്നത്2. പലപ്രദേശങ്ങളിലുമായി വിശാലമായ അളവിൽ ഭൂസ്വത്തും ‍നെൽക്കൃഷിയുമുണ്ടായിരുന്ന തറവാടിനുനേരെയായിരുന്നു പൊതുവെ കർഷകസംഘം ഈ മേഖലകളിൽ പ്രവർത്തിച്ചുതുടങ്ങിയത്. ഇതിനെത്തുടർന്ന്  ഊരത്തൂർ, ബ്ളാത്തൂർ, കുയിലൂർ എന്നിവിടങ്ങളിലുൾപ്പടെ സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചു.  ഈ പ്രദേശങ്ങളിലെ ഭൂസ്വത്തിന്റെ ജൻമാവകാശികൾ കല്ല്യാട്ട് തറവാടായിരുന്നു. സ്വാഭാവികമായും ജൻമിമാരും കർഷകരും തമ്മിലുള്ള അവിശ്വാസം വളരുകയും സംഘർഷാവസ്ഥയിലേക്കു നീങ്ങുകയുംചെയ്തു.

ആയിരത്തിതൊള്ളായിരത്തിമുപ്പത്തിയാറിൽ വിഷ്ണുഭാരതീയൻ 'പ്രഭാതം' വാരികയിൽ എഴുതിയ 'അയ്യോ കല്ല്യാട്ട് ' എന്ന ലേഖനം അക്കാലത്തെ നാട്ടിലെ അന്തരീക്ഷത്തെക്കുറിച്ച് ഒരേകദേശധാരണ തരുന്നുണ്ട്. കർഷകസംഘപ്രചരണാർത്ഥം എഴുതിയ ആ കുുറിപ്പിൽ 1938 ആഗസ്റ്റ് 30ന്, കല്ല്യാട്ട് ജൻമിക്കെതിരെ  നുച്യാട്ട്  നടന്ന വലിയ ഒരു യോഗവും അനന്തരസംഭവങ്ങളുമാണ് വിവരിക്കുന്നത്. ജൻമിയിൽ ആരോപിക്കപ്പെട്ട അതിക്രമങ്ങൾക്കെതിരെ സംഘടിപ്പിക്കപ്പെട്ട  ആ യോഗത്തിൽ എണ്ണൂറോളം ആളുകൾ പങ്കെടുത്തതായി വിഷ്ണുഭാരതീയൻ എഴുതുന്നു. കടവ് കടക്കാനുള്ള തോണി വെള്ളത്തിൽമുക്കിയും ഭീഷണിപ്പെടുത്തിയും നാട്ടുകാരെ യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്നും  യജമാനന്റെ ആളുകൾ വിലക്കിയത്രെ. കല്ല്യാട് തൊട്ട് ബ്ളാത്തൂർവരെയുള്ള വഴിക്കിരുവശവും 'പോകുവിൻ, പോകുവിൻ മടങ്ങിപ്പോകുവിൻ , കളങ്കപ്പെടുത്താതിരിക്കുവിൻ, സോവിയറ്റ് റഷ്യയിലേക്ക് മടങ്ങുവിൻ എന്നെല്ലാമെഴുതിയ ബോർഡുകൾ എഴുതിതൂക്കിയതായി അദ്ദേഹം പറയുന്നു. കോൺഗ്രസ്സിലെ ഇടതുപക്ഷവിഭാഗത്തിനും  കമ്യൂണിസ്റ്റ് പാർട്ടിക്കുമെതിരെ അക്കാലത്ത് പൊതുസമൂഹത്തിനുണ്ടായിരുന്ന രൂക്ഷമായ എതിർപ്പ് ശക്തമായ ആശയപോരാട്ടത്തിലേക്ക് നയിച്ചു. മുപ്പതുകളിലെയും നാൽപ്പതുകളിലേയും മാതൃഭൂമിയും സ‍ഞ്ജയൻ വാരിക ഉൾപ്പടെ അന്നിറങ്ങിയിരുന്ന മിക്ക പ്രസിദ്ധീകരണങ്ങളും  ഇത്തരത്തിലുള്ള അനേകം വാർത്തകളും ലേഖനങ്ങളും കവിതകളുംകൊണ്ടു നിറഞ്ഞിരുന്നു.


നാട്ടിലെ സ്ഥിതിഗതികൾ അതിദ്രുതം മാറുന്നത് മനസ്സിലായ  ഭൂവുടമകളും  പെട്ടെന്ന് പലനീക്കങ്ങൾക്കും തുടക്കം കുറിച്ചു. 1937 ൽ മലബാർ ജൻമിസഭ കോഴിക്കോട് യോഗം ചേർന്ന് അവരുടെ അവകാശങ്ങൾ സംരക്ഷിച്ചുകിട്ടേണ്ടതിനെക്കുറിച്ച് പ്രമേയങ്ങൾ പാസ്സാക്കി. 1939 ൽ തലശ്ശേരിയിൽ ചേർന്ന ജൻമിമാരുടെ സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത്  അഡ്വക്കറ്റ് കല്ല്യാട്ട്താഴത്തുവീട്ടിൽ ഗോപാലൻനമ്പ്യാരായിരുന്നു. കർഷകരുടെ ന്യായമായ അവശ്യങ്ങൾക്കും അവകാശങ്ങൾക്കും ജൻമിമാരൊരുതരത്തിലും എതിരല്ലെന്ന് അദ്ദേഹം സംസാരിച്ചതായി ജനുവരി 23 ലെ ഹിന്ദുപത്രം റിപ്പോർട്ടുചെയ്യുന്നു.  തറവാട്ടുസ്വത്തുക്കളുടെ അന്യാധിനപ്പെടലിലും അവ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നതിലുമുള്ള ആശങ്ക തറവാട്ടംഗങ്ങളിലും വർധിച്ചുവരികയായിരുന്നു. 'രാജ്യത്തിൽ വന്നുകാണുന്ന മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ കാര്യങ്ങളിൽ കാലോചിതമായ പരിഷ്ക്കാരങ്ങൾ വരുത്തേണ്ടുന്നതിനെസംബന്ധിച്ച്  ആലോചിക്കുന്നതിന്നുവേണ്ടി കല്യാട്ട്,കൂടാളി,വേങ്ങയിൽ എന്നീ തറവാടുകളിലെ അനന്തിരവൻമാരുടെ യോഗം നവംബർ 27 നു വൈകുന്നേരം 2 മണിക്ക് പടിയൂരിൽ ചേരുന്നു' എന്ന നോട്ടീസ് 20-11-1938നിറങ്ങിയതാണ്.  ഇതിന്റെയൊക്കെ ഫലമായി കല്ല്യാട്ടു തറവാടിന്റെ പ്രശ്നങ്ങളിലിടപെട്ട് പരിഹാരമുണ്ടാക്കാൻ എം.എൽ.സി കൂടിയായ കൂടാളിക്കാരണവർ കുഞ്ഞിക്കമ്മാരൻ നമ്പ്യാർക്ക് കല്ല്യാട്ട് തറവാട്ടിലെ ഇളമുറക്കാർ ഇരുപത്തഞ്ചോളം ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം സമർപ്പിക്കുന്നുണ്ട്. 27-5-41 നു സമർപ്പിക്കപ്പെട്ട ആ മെമ്മോറാണ്ടത്തിൽ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് അഡ്വക്കറ്റ് കെ.ടി ഗോപാലൻ നമ്പ്യാരാണ്. സമാനമായി, കൂടാളിത്തറവാട്ടിലെ അംഗങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ അടിയന്തിരപ്രാധാന്യത്തോടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരു നിവേദനം അവിടത്തെ കാരണവർക്ക് നൽകുന്നുണ്ട്.  ഒന്നുകിൽ കാര്യങ്ങൾ പൂർണനിയന്ത്രണത്തിൽക്കൊണ്ടു വരിക അല്ലെങ്കിൽ സ്വത്തുക്കൾ തമ്മിൽ വിഭജിച്ച് വേർപിരിയാനുള്ള അവസരമൊരുക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. പുറമേനടക്കുന്ന സംഘർഷങ്ങളും ചലനങ്ങളും തറവാട്ടുകാര്യങ്ങളെ സ്വാധീനിച്ചതിന്റെ കൂടിഫലമായിരുന്നു ഈ നീക്കങ്ങൾ.


ഇത്തരം പ്രവർത്തനങ്ങളോടൊപ്പം വിദ്യാസമ്പന്നരായ തറവാട്ടംഗങ്ങൾ പത്രമാധ്യമങ്ങളിലെ ലേഖനങ്ങളിലൂടെയും കത്തുകളിലൂടെയും തങ്ങളുടെ  അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. മാതൃഭൂമിയും ഹിന്ദുവും മറ്റ് ആനുകാലികങ്ങളുമാണ് ഇതിന്നവർ ഉപയോഗിച്ചത്. സ്വന്തം പ്രസിദ്ധീകരണങ്ങൾ ധാരാളമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി നോതാക്കൾ  അതുവഴിയും പൊതുവായും ആദ്യഘട്ടങ്ങളിൽ ആശയപരമായി ഇവയോട് പ്രതികരിച്ചു.  ‘ജൻമികളുടെ പരിഭ്രമം ' എന്ന പേരിൽ ചിറക്കൽ താലൂക്ക് കർഷകസംഘം സെക്രട്ടറിയായിരുന്ന കെ.പി.ആർ ഗോപാലൻ,  15-11-38  ന് 'മലബാറിലെ ജൻമിമാരുടെ ഹൃദയപരിവർത്തനത്തിന് കാത്തുനിൽക്കാതെ, കർശനമായ നിയമനിർമാണംകൊണ്ട് പാവപ്പെട്ട കൃഷിക്കാരെ രക്ഷിപ്പാൻ മദിരാശിയിലെ കോൺഗ്രസ്സ് ഗവൺമെന്റ് മുന്നോട്ടു വരേണ്ടിയിരിക്കുന്നു ' എന്ന് ആഹ്വാനം ചെയ്യുന്നു. ‘സോഷ്യലിസ്റ്റ് പ്രചാരവേല' എന്ന തലക്കെട്ടിൽ കൂടാളിത്താഴത്തുവീട്ടിൽ കുഞ്ഞിക്കമ്മാരൻ നമ്പ്യാർ എഴുതിയ ലേഖനത്തിനുള്ള പ്രതികരണമായാണ് കെ.പി.ആർ ഗോപാലൻ ഇതെഴുതുന്നത്. 1938 ഡിസമ്പർ മാസം മാതൃഭൂമിയിലെഴുതിയ വിശദമായ ലേഖനത്തിൽ കല്യാട്ട് കെ.ടി.കുഞ്ഞിക്കണ്ണൻ നമ്പ്യാർ, കേരളീയന്റെ  ഇതേ വിഷയത്തിലുള്ള മറ്റൊരു ലേഖനത്തിന് മറുവാദങ്ങൾ നിരത്തുന്നു. ‘കർഷകസംഘങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നിയമവിരുദ്ധവും ആക്രമപരവുമായ പ്രവൃത്തികൾ കേരളീയൻ യാതൊന്നും അറിയില്ലെന്നാണു പറയുന്നതെങ്കിൽ കല്ല്യാട്ട്, ഊരത്തൂര്, ബ്ളാത്തൂര്,നുച്യാട്ട് മുതലായ ദിക്കുകളിൽ  ജൻമിയുടേയും കർഷകസംഘത്തിൽ ചേരാത്തവരുടെയും നേരെ കാണിക്കുന്ന ചില കൃത്യങ്ങൾ ഇവിടെ വിവരിക്കാം. വണ്ണാത്തിമാറ്റും കള്ളും വിരോധിക്കുക, ക്ഷുരകൻ, വെളുത്തേടൻ,കൂലിപ്പണിക്കാർ എന്നിവരെത്തടയുക, കിണറ്റിലെവെള്ളം വിരോധിക്കുക, അടിയന്തിരങ്ങൾ ബഹിഷ്ക്കരിക്കുക, ഭാര്യാ-ഭർത്തൃബന്ധം വിടുവിക്കുക; ഇവയാണ് കർഷകസംഘത്തിൽ  ചേരാത്തവരുടെ നേരെ പ്രയോഗിച്ചുവരുന്ന ആയുധങ്ങൾ' എന്ന് ആക്ഷേപിക്കുന്നു. അക്കാലത്തെ സാമൂഹ്യാന്തരീക്ഷത്തിന്റെവിശദമായ ചിത്രം നൽകുന്നുണ്ട് ആ ലേഖനം. 'ക‍ർഷകനേതാക്കളുടെ റിപ്പോർട്ടിനെ ശരിവെച്ചു പ്രമേയം പാസ്സാക്കിയ കെ.പി.സി.സി പ്രസിഡണ്ടിന്റെ  പ്രവൃത്തിയുടെ ഔചിത്യം മനസ്സിലാവുന്നില്ലെങ്കിലും കാരണം മനസ്സലാവുന്നുണ്ട്' എന്നുകൂടി അദ്ദേഹം എഴുതുന്നത് കോൺഗ്രസ്സിലെ വ്യത്യസ്തതാൽപര്യങ്ങളെ ചൂണ്ടികാട്ടുന്നു. 

1938 നവംബർ 4 നു കൂടാളി താഴത്തുവീട്ടിൽ കുഞ്ഞിക്കമ്മാരൻ നമ്പ്യാർ അയച്ചുതന്ന പ്രസ്താവനയെന്നപേരിൽ 'നിണക്കൊടിരാജ്' എന്ന തലക്കെട്ടിൽ 'ഉൾനാട്ടിലെ അനിയന്ത്രിതപ്രചരണത്തിന്റെ ആപത്ക്കരമായ ഫലങ്ങൾ' വിവരിക്കുന്നു. ‘ഭീകരമായ വ്യാജകഥകൾ നിർമിച്ചുും അസഭ്യമായ ഭാഷയിൽ പ്രസംഗിച്ചും പാവങ്ങളായഗ്രാമീണരെ ക്ഷോഭിപ്പിച്ചും .....ചിലരുടെ കുത്സിതവൃത്തികളുടെ അദൃഷ്ഠഫലങ്ങളാണ്’  നാട്ടിൽനടക്കുന്ന ആക്രമസംഭവങ്ങളെന്നു  അതിൽഅഭിപ്രായപ്പെടുന്നു.  ഇദ്ദേഹം ഹിന്ദുപത്രത്തിലും നിരന്തരം എഴുതിയിരുന്നു.  ഉത്തരമലബാറിൽ വലിയവിപ്ളവം വരാൻ പോകുന്നുbzന്നുള്ള രീതിയിൽ കേരളത്തിനു വെളിയിലും കർഷകസംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്തകളെത്തിക്കാൻ കുഞ്ഞിക്കമ്മാരൻ നമ്പ്യാരുടെ ലേഖനങ്ങൾക്കൊണ്ടായി എന്ന് വിഷ്ണുഭാരതീയൻ തന്റെ ആത്മകഥയിൽ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അഡ്വക്കറ്റ് കെ.ടി ഗോപാലൻ നമ്പ്യാർ ഹിന്ദു പത്രത്തിൽ 'The Pesantry in Malabar‘ എന്ന കുറിപ്പിൽ അറിവില്ലാത്തവരും നിഷ്ക്കളങ്കരുമായ സാധാരണ കർഷകരുടെയിടയിൽ വെറുപ്പും വിദ്വേഷവും പരത്താനാണ് സോഷ്യലിസ്റ്റ് കക്ഷികൾ ശ്രമിക്കുന്നതെന്ന് ആരോപിക്കുന്നു. ഈ ലേഖനത്തിനും തുടർന്നെഴുതിയ മറ്റൊരു ലേഖനത്തിനും മറുപടിയായി 1939 ജനുവരി 19 ന് മലബാർ കർഷകസംഘം പ്രസിഡണ്ട് പി നാരായണൻ നമ്പ്യാർ ഇതേ പത്രത്തിൽ എഴുതിയിട്ടുണ്ട്. കർഷകരുമായി കൂടിക്കാണാനും കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാനും തയ്യാറായാൽ സൗഹാർദ്ദപരമായ ഒത്തുതീർപ്പിന് ഇനിയും സമയമുണ്ടെന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.   1939  ജനുവരി 2 ലെ മാതൃഭൂമിയിൽ കെ.ടി കുഞ്ഞിക്കേളപ്പൻനമ്പ്യാർ കർഷകസംഘത്തിന്റെ പ്രധാന ആരോപണമായ 'കള്ളപ്പറ'യെപ്പറ്റി രസകരമായി എഴുതുന്നു. മലബാറിൽ അന്നുവരെ പൊതുവായി അളവുതൂക്ക ഉപകരണങ്ങൾ ഔദ്യോഗികമായി നിലവിൽ വന്നിട്ടില്ലെന്നും ഓരോ ജൻമിയും അവരുപയോഗിക്കുന്ന അളവിലുള്ള പറകളുപയോഗിക്കുകയാണ് ചെയ്യുന്നതെന്നും ആ ലേഖനത്തിൽ വിവരിക്കുന്നു. 'വാരം അളവിന്നു മലബാർ മുഴുവൻ ഒരേ പറഉപയോഗിക്കുകയെന്നതാണ് പ്രക്ഷോഭത്തിന്റെ ആവശ്യമെങ്കിൽ അത് ആദരണീയമാണ്' എന്ന് കേളപ്പൻ നമ്പ്യാർ ഉപസംഹരിക്കുന്നു. 


സ്വാതന്ത്ര്യത്തിനു തൊട്ടുമുന്നിലും പിന്നിലുമായുള്ള വർഷങ്ങളിൽ  ആശയസമരങ്ങളുടെയും സംവാദങ്ങളുടെയും അന്തരീക്ഷം മാറി പ്രത്യക്ഷസമരങ്ങളും കലാപങ്ങളും എല്ലായിടത്തും അരങ്ങേറി. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് മലബാറിലെ കർഷകസമരങ്ങൾ  പ്രധാനമായും കൂടുതൽ ആക്രമമാർഗങ്ങളിലേക്ക് തിരിഞ്ഞത്. ഒരിടത്തു നടക്കുന്ന ആക്രമങ്ങളും പോലീസ് അതിക്രമങ്ങളും മറ്റിടങ്ങളിൽ എരിതീയിലെ എണ്ണയായി മാറി.  ഈ സമയമാവുമ്പോഴേക്കും പ്രധാന തറവാടുകളിലാവട്ടെ വിഭജനത്തിനായുള്ള  കോടതിവ്യവഹാരങ്ങൾ ആരംഭിച്ചിരുന്നു.


ചിറക്കിൽ താലൂക്കിൽ സ്വാതന്ത്ര്യത്തിന് തൊട്ടുമുന്നിലും പിന്നിലുമായി നിലനിന്നിരുന്നത് കലാപസമാനമായ അന്തരീക്ഷമായിരുന്നു.  എല്ലാ ഗ്രാമങ്ങളിലും ഒരു തരത്തിലുള്ളതല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള സംഘർഷങ്ങളുയർന്നുവന്നു.  രക്തരൂഷിതമായ സമരങ്ങൾക്കെതിരായി പൊതുവികാരമുയർന്നെങ്കിലും അതൊന്നും ഒരു മാറ്റവും സൃഷ്ടിച്ചില്ല. 1947 ജനുവരി 2 ന് മാതൃഭൂമി എഴുതിയ മുഖപ്രസംഗം. അക്കാലത്തെ ആക്രമസംഭവങ്ങളെക്കുറിച്ച് പൊതുവായി  പറയുന്നത്, ‘ഒരു രാഷ്ട്രീയകക്ഷിക്കും സ്വാഭിപ്രായത്തെ   ആക്രമമുപയോഗിച്ചു നടപ്പിൽ വരുത്താനുള്ള സ്വാതന്ത്ര്യമില്ല 'എന്നാണ്. 'ഗവൺമെന്റ് കൊടുത്ത അനുമതിയനുസരിച്ച്  കൊണ്ടുപോയ നെല്ല് തടഞ്ഞുനിർത്തിയതും ബലപ്രയോഗത്തിനു തുനിഞ്ഞതും തത്ഫലമായി പോലീസുകാർ അമിതബലപ്രയോഗം നടത്തിയതും ജീവഹാനിയുണ്ടായതും പരിതാപകരമാണെങ്കിലും സ്വയം കൃതാനാർത്ഥമെന്നേ പറഞ്ഞുകൂടൂ' എന്നാണ് "സ്വയംകൃതാനാർത്ഥം" എന്ന തലക്കെട്ടിലുള്ള  സാമാന്യം ദീർഘമായ മുഖപ്രസംഗം ശക്തമായ ഭാഷയിൽ അഭിപ്രായപ്പെടുന്നത്. കമ്യൂണിസ്റ്റ് സമരങ്ങളുടെ നേരെ അക്കാലത്തുണ്ടായിരുന്ന പൊതുവികാരത്തെയാണ് ഈ മുഖപ്രസംഗം പ്രതിഫലിപ്പിക്കുന്നത്. കരിവെള്ളൂർ സംഭവത്തിനുശേഷം അവിടം സന്ദർശിച്ച കോൺഗ്രസ്സ് നേതാവായിരുന്ന കെ കേളപ്പന്റെ വളരെ വിശദമായ പ്രസ്താവന മാതൃഭൂമി നൽകിയിരിക്കുന്നു.   'നമസ്ക്കരിക്കുന്ന, കിരീടം ധരിച്ച തലക്കു ചവുട്ടിയ വിശ്വാമിത്രനോട് "അങ്ങയുടെ കാൽ നൊന്തുവോ " എന്ന് ചോദിക്കുന്ന ഹരിശ്ചന്ദ്രൻമാരാണ് പോലീസുകാർ എന്ന് വിശ്വസിക്കാനുള്ള മൗഢ്യം എനിക്കില്ല ' എന്ന് ആ പ്രസ്താവന തുടരുന്നു. ഉത്തരമലബാറിൽ അന്ന് നിലവിലുണ്ടായിരുന്ന കലാപാന്തരീക്ഷവും അതേക്കുറിച്ചുള്ള വ്യത്യസ്താഭിപ്രായങ്ങളും ഇതിൽ നിന്നും വ്യക്തമാകം.



കല്ല്യാട്ടെശമാനന്റെ ക്രൂരകൃത്യങ്ങളെപ്പറ്റി പൊടിപ്പും തൊങ്ങലും നിറഞ്ഞകഥകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പരമ്പരാഗതമായി ഭൂമിയിൽ നിന്നുള്ള നികുതി പിരിവിനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന്ന് കഴിയാതെയായി. ബ്രിട്ടീഷ് ഭരണകൂടം തങ്ങൾക്കു ലഭിക്കാനുള്ള നികുതികുടിശ്ശിക ജൻമിമാരിൽ നിന്നും ഈടാക്കാനുള്ള ക‍ർശനനടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചത് അന്തരീക്ഷം ഒന്നുകൂടി സംഘർഷപൂരിതമാക്കി.  തറവാട്ടുകാര്യങ്ങളുടെ അന്നത്തെ ചുമതലക്കാരമായിരുന്ന കല്ല്യാട്ട് കുഞ്ഞിക്കമ്മാരൻ നമ്പ്യാർക്കെതിരെയായിരുന്നു പ്രധാനരോഷം. പ്രകടനങ്ങളിലേയും എഴുത്തുകളിലേയും പ്രധാന ഭീഷണി 'കമ്മാരന്റെ തലവെട്ടും' എന്നായിരുന്നു. നാട്ടിലെങ്ങും പരസ്യമായും രഹസ്യമായും യോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു. കർഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടേയും നേതാക്കൾ സ്ഥിരമായി ഈ യോഗങ്ങൾക്കെത്തിച്ചേർന്നു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് ആശയഗതിക്കാരായി പിന്നീട് കമ്യൂണിസ്റ്റ് നേതാക്കൻമാരായ പലരും കല്ല്യാട്ട് തറവാട്ടംഗങ്ങളുമായി നല്ല ബന്ധം പുലർത്തിയവരായിരുന്നു.   പ്രമുഖനേതാവായിരുന്ന എ.കെ ഗോപാലൻ തന്റെ കുടുംബക്കാർക്കൂടിയായ തറവാട്ടംഗങ്ങളെക്കണ്ട് ക്ഷേമാന്വേഷണങ്ങൾ നടത്തിയാണ് പലപ്പോഴും നാട്ടിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നതെന്ന് പഴമക്കാർ ഓർക്കുന്നു. വിഷ്ണുഭാരതീയനും കേരളീയനും കുടുംബാംഗങ്ങളിൽപ്പലരുമായും അടുത്തബന്ധമുള്ളവരുമായിരുന്നു. ആദ്യകാലങ്ങളിൽ പരസ്പരമുള്ള ഈ ബന്ധം ഗുണപരമായ ചർച്ചകളിലേക്കും പ്രശ്നപരിഹാരങ്ങളിലേക്കും നയിച്ചിട്ടുണ്ട്.  വിഷ്ണുഭാരതീയൻ മുഖ്യപ്രാസംഗികനായി കല്ല്യാട്ട് നടന്ന ഒരു യോഗത്തിൽ കെ.ടി കുഞ്ഞിരാമൻനമ്പ്യാർ നേരിട്ടുചെന്ന് യോഗത്തിലുന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് മറുപടിപറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.  മറ്റിടങ്ങളിൽ ജൻമിമാർ നേരിട്ട സായുധകൈയ്യേറ്റങ്ങളും ആക്രമണങ്ങളും താരതമ്യേന  ഈ മേഖലയിൽ കുറവായതിന്ന് ഇതുമൊരുകാരണമാവണം. 

ആ ദിവസങ്ങളിലെ മാതൃഭൂമിപത്രത്തിന്റെ താളുകളിൽ നിന്നും സംഘർഷാവസ്ഥയെക്കുറിച്ചുള്ള വിശദവിവരണങ്ങൾ ലഭിക്കും. 'കമ്മ്യൂണിസ്റ്റുകളെ ഭയന്നു നാടുവിടുന്നു' എന്ന തലവാചകത്തിൽ 1945 ഡിസമ്പർ 17 നിറങ്ങിയ മാതൃഭൂമിയിൽ 'ഒൻപതു കമ്മ്യൂണിസ്ററുകാരെ അറസ്റ്റുചെയ്തെന്നും കമ്യൂണിസ്റ്റുകാരല്ലാത്തവർക്ക് ഇരിക്കൂറിൽ യാതൊരു രക്ഷയുമില്ലെന്നാണ് റിപ്പോർട്ട്' എന്നും എഴുതിയിരിക്കുന്നു. അതിന്ന് തൊട്ടുതാഴെയായി 'കരക്കാട്ടിടം നായനാർ നാടുവിടുന്നു' എന്ന വാർത്തയാണുള്ളത്. കിഴക്കൻമേഖലയിൽ ധാരാളം ഭൂസ്വത്തുള്ളവരായിരുന്നു കരക്കാട്ടിടംകാർ. ഇരിക്കൂർ ഫർക്കയിലുള്ള എള്ളരഞ്ഞിയിൽ സ്ഥിരതാമസക്കാരനായിരിക്കുന്ന കരക്കാട്ടിടം നായനാരും കുടുംബവും അവിടെ നിന്നും ഇരുപത് നാഴിക അകലെയുള്ള മറ്റൊരു ഭവനത്തിലേക്ക് രക്ഷപ്പെട്ടതിനെക്കുറിച്ചാണ് ആ വാർത്ത.  1946 മാർച്ച് മാസം 14 നു പുറത്തിറങ്ങിയ മാതൃഭൂമിയിൽ 'ചിറക്കൽ താലൂക്കിൽ കാർഷിക വിപ്ളവത്തിന്നൊരുക്കം' എന്ന തലവാചകത്തിൽ നൽകിയ സാമാന്യം വലിയ വാർത്തയിൽ ആയിരം കമ്യൂണിസ്റ്റുകാർ ഇരിക്കൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു എന്നെഴുതിയിരിക്കുന്നു. “............... ഡിസമ്പർ 11 ന് കുയിലൂർ അംശത്തിൽ ചേർന്ന ഒരു യോഗത്തിൽവെച്ച് വാറണ്ടനുസരിച്ച് മറ്റു ചില കമ്മ്യൂണിസ്റ്റുകളെ അറസ്റ്റ് ചെയ്യാൻ പോലിസ് ചെന്നപ്പോൾ ജനക്കൂട്ടം പോലീസ്സിനെ എതിർക്കുകയും കല്ലെറിയുകയും ഡിസംബർ 11 ന് ആയിരത്തോളം വരുന്ന കമ്മ്യൂണിസ്റ്റുകാർ ഇരിക്കൂർ പോലീസ്സിനെ കീഴടക്കി അവിടെ തടങ്ങലിൽവെച്ചിരുന്നവരെ രക്ഷപ്പെടുത്തുവാൻശ്രമിക്കയാലും  കമ്മ്യൂണിസ്റ്റുകാരെന്നു പറയപ്പെടുന്ന വളരെപേർ ജാഥകളായും സംഘങ്ങളായും കല്ലുകളും കൊടുവാൾകളും കത്തികളും ധരിച്ചും പോലീസ്സിനെ എതിർക്കാനും ക്രിമിനൽക്കോടതികളുടെ നടപടികൾ തടസ്സപ്പെടുത്താനും പെർമിറ്റുപ്രകാരം കൊണ്ടുപോവുകയായിരുന്ന നെല്ല് തടയാനും ഒരുങ്ങുകയാലും തന്റെ അധികാരാതിർത്തിയിൽപ്പെട്ട ചിറക്കൽതാലൂക്കിലെ പടിയൂർ, കല്ല്യാട്, കാഞ്ഞിലേരി, എർവല്ലി, കണ്ടക്കൈ,കുറ്റിയാട്ടൂർ, മലപ്പട്ടം, ശ്രീകണ്ഠപുരം, നിടിയെങ്ങ,ഇരിക്കൂർ എന്നീ അംശങ്ങളിൽ ക്രിമിനൽ നടപടി നിയമം 144ാം  വകുപ്പ് പ്രകാരമുള്ള ഒരു നിരോധനാജ്ഞ തലശ്ശേരി ജോയിന്റ് മജിസ്ട്രേട്ട് ടി മാത്യൂസ് പുറപ്പെടുവിച്ചിരിക്കുന്നു. ഇത് ഒരു മാസം നിലവിലുണ്ടാവും" ഇരിക്കൂറിൽ കൂടിയ ആളുകളെ ലാത്തിച്ചാർജ്ചെയ്തു പിരിച്ചുവിട്ട വിവരവും കമ്യൂണിസ്റ്റ് പാർട്ടിയിൽച്ചേരാൻ ഒരാളെ ഭീഷണിപ്പെടുത്തിയതിന് തളിപ്പറമ്പ പോലീസ് കമ്മ്യൂണിസ്റ്റ്നേതാവിന്നെതിരെ കേസ്സെടുത്ത കാര്യവും ചുവടെ വാർത്തയായിട്ടുണ്ട്. ഇരിക്കൂറിൽ പോലീസ് വെടിവെപ്പ് നടന്നെന്നും ആളപായമുണ്ടായെന്നും ഉള്ള 'ദേശാഭിമാനി'യിൽ കാണുന്ന വാർത്ത വ്യാജമാണെന്ന ജില്ലാ അധികൃതരടെ നിഷേധക്കുറിപ്പും തുടർച്ചയായി ആ ദിവസത്തെ മാതൃഭൂമി നൽകുന്നു.  

1946 ഏപ്രിൽ  മൂന്നിന് കർഷകസംഘം കല്യാട്ടെജമാനന്റെ അതിക്രമങ്ങൾക്കെതിരെയുള്ള പ്രചരണം എന്ന നിലയിൽ നടത്തിയ നാടകവും തുടർന്നുണ്ടായ ഭീകരമായ കുഴപ്പങ്ങളും വാർത്തസൃഷ്ടിച്ചിരുന്നു. 'ഉഷാനിരുദ്ധം' എന്നായിരുന്നു നാടകത്തിന്റെ പേര്. തറവാട്ടുകാര്യങ്ങൾ നിയന്ത്രിക്കുന്ന കുഞ്ഞിക്കമ്മാരൻ നമ്പ്യാറരെ കേന്ദ്രകഥാപാത്രമാക്കിയ നാടകത്തിന് 'കമ്മാരവധം' എന്ന നാമത്തിൽ പരമാവധി പ്രചരണവും നൽകി. നാടകത്തിൽ ജൻമിയെ അവഹേളിക്കുന്ന പരാമർശങ്ങളും രംഗങ്ങളുമാണ് ഉണ്ടായിരുന്നത്. നാടകത്തിന്നെതിരായും അനുകൂലമായും നാട്ടുകാർ ചേരിതിരിഞ്ഞു.  നാടൻപടക്കങ്ങളെറിഞ്ഞും പൊട്രോമാക്സുകൾ ഊതിക്കെടുത്തിയും  ചിലർ നാടകം അലങ്കേലമാക്കി. തുടർന്ന് ഭീകരമായ അടികലാശവും. ജൻമിയുടെ ഗുണ്ടകൾ നാടകം കലക്കിയെന്നാണ് കർഷകസംഘം  ആരോപിച്ചത്.  അപ്പനുനമ്പ്യാർ എന്നറിയപ്പെട്ടിരുന്ന എ.കെ ചാത്തുകുട്ടി നമ്പ്യാരുടെ നേതൃത്ത്വത്തിലുള്ള ഏതാനും പേരാണ് ഇതിന്ന് നേതൃത്ത്വം നൽകിയത് എന്ന് പിന്നീട് അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് താഴത്തുവീടിനു സമീപം വരെയും കമ്മാരത്ത് വീടിനു മുന്നിലും പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തി സ്ഥിരം പ്രകടനങ്ങളും ആൾക്കൂട്ടങ്ങളും ഉണ്ടാവാറുണ്ടത്രെ. മറ്റിടങ്ങളിലേതുപോലെ വീടുകൾ കൈയ്യേറുമെന്നുള്ള സംസാരം നാട്ടിൽപരക്കെയുണ്ടായിരുന്നു. ഇതു സൂചിപ്പിക്കുന്ന 'വാറോലകളും' പുറത്തിറക്കിയിരുന്നതായി കേട്ടിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും പലപ്പോഴും പട്ടണപ്രദേശങ്ങളിലും മറ്റുമുള്ള ബന്ധുവീടുകളിലേക്കും മറ്റും മാറ്റിപാർപ്പിച്ച് തയ്യാറെടുപ്പുളോടെ കഴിയേണ്ടിവന്നതിനെക്കുറിച്ച് അന്നുണ്ടായിരുന്നവർ പറയാറുണ്ട്. 

1946 ഡിസമ്പർ മാസം സമീപപ്രദേശമായ കാവുമ്പായിയിലുണ്ടായ പോലീസ് അതിക്രമങ്ങളും വെടിവെപ്പും  പിരിമുറുക്കം വർധിപ്പിച്ചു. പക്ഷെ അതോടുകൂടി പോലീസും ഗവണമെന്റും കലാപകാരികൾക്കെതിരെ നടപടികൾ ശക്തമാക്കി. കാവുമ്പായിക്കുസമാനമായ  സമാനമായ സംഘർഷാവസ്ഥ  നിലനിന്നിരുന്നുവെങ്കിലും കല്ല്യാട്ടോ അതിനു സ്വാധീനമുള്ള പ്രദേശങ്ങളിലോ കായികമായ ആക്രമങ്ങളോ  രൂക്ഷമായ സംഘർഷങ്ങളോ കാര്യമായി ഉണ്ടായില്ല. നേരത്തെ സൂചിപ്പിച്ച പലതും  അതിന്നു കാരണമായിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിന്നുശേഷമുള്ള കുറച്ചേറെ വർ‍ഷങ്ങൾ തറവാട് ഭാഗംവെക്കലിന്റെയും കോടതിവ്യവഹാരങ്ങളുടേതുമായിരുന്നു. നൂറ്റാണ്ടുകളായി ഏകശിലാഘടന പുലർത്തിയിരുന്ന ഒരു സംവിധാനം ഇല്ലാതാവുന്നതിന്റെ വേദനയും സന്തോഷവും.  


അവലംബം

മാതൃഭൂമി ആർക്കൈവ്

ഹിന്ദു പത്രം, ആനുകാലികങ്ങൾ എന്നിവയുടെ ശേഖരം - കെ.ടി സുധാകരൻ മാസ്ററർ

ശ്രീ വാഗ്ഭടാനന്ദഗുരുദേവൻ, എം.ടി കുമാരൻ, 2013

The history of Communist movement in Kerala, Dr E Balakrishnan,1998

കേരളത്തിലെ കർഷകസമരങ്ങൾ 1946-52, ഡോ. കെ.കെ.എൻ കുറുപ്പ്,1996

കേരളത്തിലെ കുടിയായ്മ പരിഷ്ക്കാരങ്ങളുടെയും കർഷകപോരാട്ടങ്ങളുടെയും ചരിത്രം, ഡോ. വി.കുഞ്ഞികൃഷ്ണൻ , 2023



 

2022, ജനുവരി 15, ശനിയാഴ്‌ച

പഴശ്ശിയും കല്ല്യാടും



    നൂറ്റാണ്ടുകൾക്കപ്പുറം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ധീരമായ ചെറുത്തുനിൽപ്പിന് നേതൃത്ത്വം നൽകിയ ധീരദേശാഭിമാനിയായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ഏറ്റവും മികച്ച കുരുമുളക് ലഭിക്കുന്ന സ്ഥലമായി ഇൻഡ്യയിലെ വടക്കേമലബാറിന്റെ കിഴക്കൻമലയോരങ്ങൾ ലോകമാകെ അടയാളപ്പെടുത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് അറബികൾ, പാശ്ചാത്യർ തുടങ്ങിയ വൈദേശിക കച്ചവടക്കാരുടെ ആഗമനവും തുടർന്നുള്ള അധിനിവേശങ്ങളും സംഭവിച്ചതും. കച്ചവടക്കാരായെത്തിയവർ പെട്ടെന്ന് ഭരണാധികളായിത്തീർന്നത് എവിടെയുമെന്നപോലെ ഇവിടെയും സംഘർഷങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും യുദ്ധങ്ങളിലേക്കും നയിച്ചു. അക്കാലത്ത് സൈനികശക്തിയിലും തന്ത്രങ്ങളിലും കുതന്ത്രങ്ങളിലും കൗശലങ്ങളിലും അഗ്രഗണ്യരായിരുന്ന കമ്പനിയോട് പഴശ്ശി ഏറെക്കാലം വിജയകരമായി ചെറുത്തുനിന്നത് ഇന്നും അൽഭുതവും ആവേശവും നിറഞ്ഞ ചരിത്രമാണ്. ധീരമായ പോരാട്ടത്തിന് ഊർജ്ജം പകർന്നത് താൻ ഈ നാടിന്റെ ധർമ്മത്തിന്റെയും സംസ്കൃതിയുടേയും സംരക്ഷണത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് തന്റെ നാട്ടുകാരെ ബോധ്യപ്പെടുത്തി അവരെക്കൂടി തന്റെ പക്ഷത്തു ചേർത്തുനിർത്താൻ കഴിഞ്ഞതുകൊണ്ടാണ്. നാട്ടിലെ ഭൂവുടമകളുടെയും സാധാരണക്കാരുടെയും വനവാസികളുടെയും അകമഴിഞ്ഞ പിൻതുണ അദ്ദേഹത്തിന് ഇക്കാര്യത്തിൽ ലഭിച്ചു. എല്ലാവരും സ്വന്തം നിലനിൽപ്പിനായുള്ള പോരാട്ടമായി അതേറ്റെടുത്തു. നാട്ടിടവഴികളും മലഞ്ചെരിവുകളും പുഴയോരങ്ങളും മഹാവനങ്ങളും വർഷങ്ങളോളം സംഘർഷഭൂമിയായിമാറി. എതിരാളികൾ സർവ്വായുധസന്നദ്ധരായിരുന്നു. അവർ അനേകം നാട്ടുകാരെ പ്രലോഭനങ്ങൾവഴി കമ്പനിപക്ഷത്തുചേർത്തു. എന്നിട്ടും ആദ്യകാലങ്ങളിൽ പഴശ്ശിയും കൂട്ടരും ഉജ്ജ്വല വിജയങ്ങൾ നേടി. ചിലപ്പോൾ എതിരാളികളെ അമ്പേ പരാജയപ്പെടുത്തി, മറ്റു ചിലപ്പോൾ തന്ത്രങ്ങളാൽ എതിരാളികൾക്ക് നിൽക്കക്കള്ളിയില്ലാതാക്കി.

    കോട്ടയം പ്രദേശത്തെ ഒട്ടുമിക്ക നായർത്തറവാടുകളും ഏറിയും കുറഞ്ഞും പഴശ്ശിത്തമ്പുരാന് പരിപൂർണ്ണ പിൻതുണയുമായി ചേർന്നുനിന്നു. സ്വന്തം നിലനിൽപ്പുപോലും പരിഗണിക്കാതെ ആളും അർത്ഥവും നൽകി പഴശ്ശിയെ സഹായിച്ചു. പലരും കൊല്ലപ്പെട്ടു, മറ്റുചിലർ നാടുകടത്തപ്പെട്ടു, സ്വത്തും സ്വാധീനവും നഷ്ടപ്പെടുത്തി, നേതൃത്ത്വം നൽകിയവരെ പരസ്യമായി ആൾക്കുട്ടത്തിനുമുന്നിൽ തൂക്കിക്കൊന്നു. സ്വാതന്ത്ര്യത്തിന് സ്വന്തം ജീവനേക്കാൾ വില നൽകിയവരായിരുന്നു പലരും. എല്ലാം സഹിച്ചും പഴശ്ശിയുടെ പതനം വരെ നിരവധിപേർ അദ്ദേഹത്തെ പിൻതുണച്ചു. കോട്ടയം രാജ്യത്തിന്റെ യഥാർത്ഥഭൂമിശാസ്ത്രാതിർത്തിക്ക് പുറത്തായിരുന്നെങ്കിലും പ്രതാപികളും അതിലേറെ അഭിമാനികളുമായിരുന്ന കല്ല്യാട്ടു നമ്പ്യാരും അദ്ദേഹത്തിന്റെ ആളുകളും പഴശ്ശിക്ക് സർവ്വവിധ പിൻതുണയുമായി അവസാനം വരെ ചേർന്നു നിന്നു. കല്ല്യാട്ട് മലനിരകൾ പോരാട്ടവേദിയായി മാറി. ചരിത്രകാരനായ ഡോ.കെ.കെ.എൻ കുറുപ്പ് പഴശ്ശിസമരങ്ങളെക്കുറിച്ച് ഈസ്റ്റ് ഇൻഡ്യാ കമ്പനിരേഖകളിൽ നിന്നും മറ്റുമായി ശേഖരിച്ചെഴുതിയ പഴശ്ശി സമരരേഖകൾ (മാതൃഭൂമി ബുക്സ് , 2018, p111) എന്ന പുസ്തകത്തിൽ കല്ല്യാട് നടന്ന പോരാട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാണാം..

    പഴശ്ശി നിരന്തരം നാട്ടുകാരോട് ഇടപഴകി. നാടുവാഴികളോടും പ്രമാണിമാരോടും തന്റെ സമരത്തിന് പിൻതുണ അഭ്യർത്ഥിച്ചു. ചില അവസരങ്ങളിൽ എതിരെനിന്നവർക്ക് മുന്നറിയിപ്പുകൾ നൽകി. മറ്റുചിലപ്പോൾ എല്ലാവരും ഒത്തുചേർന്ന് വിദേശികളെ തുരത്തുന്നതിനെക്കുറിച്ച് ആഹ്വാനം നൽകി. ജൻമനാട്ടിന്റെ പാരമ്പര്യവും സംസ്ക്കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉദ്ബോധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട നിരവധി തരകുകളും ഓലകളും പല സ്രോതസ്സുകളിൽ നിന്നും സമീപകാലത്തായി വെളിച്ചം കണ്ടിട്ടുണ്ട്. പലയിടത്തായി ചിതറിക്കിടക്കുന്ന അമൂല്യമായ അത്തരം അവശേഷിപ്പുകൾ ഇനിയും വീണ്ടെടുക്കേണ്ടതുമുണ്ട്. ആയിരത്തിതൊള്ളായിരത്തിമുപ്പതുകളിൽ ആരംഭിച്ച കലാപകലുഷിതമായ കർഷകസമരങ്ങളുടേ കഥകൾപ്പുറം, നൂറ്റാണ്ടുകൾക്കുമുന്നേ വൈദേശിക ശക്തികൾക്കെതിരെ വ്യത്യാസങ്ങൾക്കുമപ്പുറം എല്ലാവരും ഒരുമിച്ചു ചേർന്ന് പോരാടിയ അഭിമാനകരമായ ചരിത്രത്തെക്കുറിച്ച് എല്ലാവരും അറിയേണ്ടതുണ്ട്. നാം അവയെ ആദരവോടെ സ്മരിക്കേണ്ടതുമുണ്ട്.

    പഴശ്ശിയുടെ പോരാട്ടവുമായി ബന്ധപ്പെട്ട് കല്ല്യാട് പ്രദേശത്ത് നിന്നും മൂന്നു പേരുകളാണ് ഇതു സംബന്ധിച്ച എല്ലാ രേഖകളിലും പൊതുവായി കാണുന്നത്. കല്ല്യാട്ടു നമ്പ്യാർ എന്നപേരിൽ കാരണവരായ കല്ല്യാട്ട് കുഞ്ഞമ്മനാണ് അതിലൊന്ന്. സമരങ്ങളുടെ ആദ്യകാലം തൊട്ട് നിരവധി തവണ കല്ല്യാട്ട് കുഞ്ഞമ്മന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ട്. കല്ല്യാട്ട് മൂന്നാമൻ എന്നു മാത്രം പരാമ‍ർശിക്കപ്പെടുന്ന ആളാണ് അടുത്ത ആൾ. കല്ല്യാട്ട് നമ്പ്യാർ തറവാട്ടിലെ പ്രായം കൊണ്ട് മൂന്നാമത്തെ ആൾ എന്നു വേണം ഊഹിക്കാൻ. സമീപപ്രദേശങ്ങളിൽ നിന്നുൾപ്പടെ പോരാട്ടത്തിനുവേണ്ടി ആളുകളെ സംഘടിപ്പിക്കാനും പണവും വിഭവങ്ങളും സ്വരൂപിക്കാനും കല്ല്യാട്ട് മൂന്നാമൻ നടത്തിയ പരിശ്രമത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ലഭ്യമാണ്. അതോടൊപ്പം ഇവരുടെ ഉറ്റസഹചാരിയായി പോരാട്ടസമയത്തും അല്ലാത്തപ്പോഴും പ്രവർത്തിച്ച ചേണിച്ചേരി രയരപ്പനാണ് പേരു പരാമർശിക്കപ്പെടുന്ന മൂന്നാമത്തെയാൾ. ഇവർക്കൊപ്പം നാട്ടുപ്രമാണികളും സാധാരണക്കാരുമായ ഒട്ടനവധി ആളുകളും ഉണ്ടായിരിക്കമെന്നുറപ്പാണെങ്കിലും വരുടെ പേരുകൾ എങ്ങും സൂചിപ്പിക്കപ്പെട്ടതായി കാണുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചു വിവിധ രേഖകളിൽ ലഭ്യമായ പരാമർശങ്ങൾ ഈ സംഭവങ്ങളുട അന്നത്തെ പ്രാധാന്യത്തെയും പ്രാമുഖ്യത്തെയുംകുറിച്ച് വ്യക്തമായ ധാരണ തരുന്നുണ്ട്. ഇക്കാലമത്രയും ബോധപൂർവ്വമായുംജ്ഞതയാലും അവഗണിക്കപ്പെട്ട ചരിത്രവസ്തുതകളിലേക്ക് ആ രേഖകളുടെ വെളിച്ചത്തിൽ ഒരെത്തിനോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

    കുരുമുളകുൾപ്പടെയുള്ള കാർഷികവിളകൾ കൊണ്ട് സമൃദ്ധമായ ഇടങ്ങളായിരുന്നു കല്ല്യാടും പരിസരപ്രദേശങ്ങളും. പൊതുവെ കുറഞ്ഞ ജനസംഖ്യ. സാംസ്ക്കാരികമായും വ്യാപാരപരമായും കുടകുജനതയുമായുള്ള കൊടുക്കൽവാങ്ങലുകൾ. തിങ്ങിനിറഞ്ഞ കാടുകളും വനസമ്പത്തും. ഭൂമിശാസ്ത്രപരമായി ഇരുപുഴകൾക്കുമിടയിൽ പീഠഭൂമിരൂപത്തിലുള്ള കിടപ്പു്. വലിയപാറപ്പരപ്പുകളും ഫലപുഷ്ടിയേറിയ വിശാലമായ വയലേലകളും. ഇതൊക്കെ പ്രദേശത്തിന്റെ തനതു പ്രത്യേകതകളായിരുന്നു. അറബികളും മറ്റും നേരിട്ട് കച്ചവടത്തിനെത്തുന്ന ഇരീക്കൂർ എന്ന വ്യാപാരകേന്ദ്രം വളപട്ടണം പുഴയിലെ ജലഗതാഗതസൗകര്യം കൊണ്ടു പ്രാധാന്യം നേടിയ ഒരിടമായിരുന്നു. എല്ലാതരത്തിലും തന്ത്രപരമായ പ്രദേശം. പഴശ്ശിയുടെ പോരാട്ടവുമായി ബന്ധപ്പെട്ടുള്ള കമ്പനി എഴുത്തുകുത്തുകളിലും ഗുണ്ടർട്ട് ശേഖരത്തിലെ പഴശ്ശി രേഖകളിലും ചിലയിടത്ത് കല്ല്യാടിനെക്കുറിച്ചും അവിടെ നടന്ന പോരാട്ടങ്ങളെക്കുറിച്ചും പരാമർശങ്ങൾ ഉണ്ട്.

    അതിലൊന്ന് പഴശ്ശി രാജാവ് കല്ല്യാട്ട് അപ്പുക്കുട്ടിക്ക് എഴുതിയ ഒരു തരകാണ്. കല്ല്യാട്ട് ഇടവകയിലെ പാർവത്യക്കാരനാണ് (അധികാരി) അപ്പുകുട്ടി. ഇതെഴുതിയിരിക്കുന്നത് 972 (1797) മലയാളവർഷം തുലാമാസം നാലാം തീയതിയാണ്. കല്ല്യാട്ട് ഇടവകയിൽ നെല്ല്, മുളക്, പണം എന്നിവയുടെ നികുതി പിരിവ് നിർത്തിവെക്കാനും അദ്ദേഹത്തോട് രാജാവിനെചെന്ന് കാണാനുമാണ് ഇതിൽ ആവശ്യപ്പെടുന്നത്. എന്താണ് കാര്യമെന്നോ കമ്പനിയുമായുള്ള പ്രശ്നങ്ങളാണോ എന്നൊന്നും അതിൽ വ്യക്തമാക്കിയിട്ടില്ല. (47 A&B, പഴശ്ശിരേഖകൾ, ജനറൽ എ‍ഡിറ്റർ ഡോ സ്കറിയാ സക്കറിയ, ഡിസി ബുക്ക്സ്, കോട്ടയം 1994, p120 )

    കല്ല്യാട് കുഞ്ഞമ്മനുമായി ബന്ധപ്പെട്ട് പരാമർശമുള്ള മറ്റൊരു എഴുത്ത് 972 ധനുമാസം 28 നു (1797 ജനുവരി 9) രാത്രി പന്ത്രണ്ടു മണിക്കു എഴുതിയത് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. പഴശ്ശിയുമായി തെറ്റിപ്പിരിഞ്ഞ പഴയവീട്ടിൽ ചന്തു, തലശ്ശേരി ക്രിസ്റ്റഫർ പീലി സായിപ്പിന് എഴുതിയതാണ് ആ കത്ത്. കാലം പഴശ്ശിയുടെ നേതൃത്ത്വത്തിലുള്ള സമരം അന്തിമഘട്ടത്തിലേക്ക് എത്തുന്നതിന്നും ആറുവർഷങ്ങൾക്ക് മുന്നെയാണ്. കമ്പനി പട്ടാളക്കാരുടെ ആവശ്യങ്ങൾക്ക് മയ്യഴിയിൽ നിന്നും അരിയും മറ്റു സാധനങ്ങളും വേങ്ങാട്ടെക്കെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ചൊവ്വക്കാരൻ മൂസ്സയ്ക്ക് കമ്പനി അധികാരികൾ അയച്ച എഴുത്ത് കതിരൂരിൽ വെച്ച് കൈതേരി അമ്പു, കല്ല്യാട്ടെ കുഞ്ഞമ്മൻ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ പഴശ്ശിയുടെ ആളുകൾ കമ്പനി പട്ടാളത്തിനു നേരെ വെടിയുതിർത്ത് പിടിച്ചുവാങ്ങി എന്നാണ് പഴയവീട്ടിൽ ചന്തു എഴുതിയ കത്തിലുള്ളത്. ഇവിടെ പരാമർശിക്കപ്പെട്ട കല്ല്യാട്ട്കു‍‍ഞ്ഞമ്മൻ തന്നെയാവണം പിന്നീട് ആറുവർഷങ്ങൾക്കിപ്പുറം കമ്പനിക്കെതിരെ നടന്ന ധീരോദാത്തമായ കല്ല്യാട്ട് പോരാട്ടങ്ങൾക്ക് സ്വന്തമായി നേതൃത്ത്വം നൽകിയതും. ഇത്ര ദീർഘകാലം പഴശ്ശിക്കുവേണ്ടി പോരാടിയ കുഞ്ഞമ്മന്റെ അന്തിമസമരത്തെക്കുറിച്ച് കമ്പനിയുടെ ഔദ്യോഗിക എഴുത്തുകുത്തുകളിൽ വിശദമായി എഴുതിയിട്ടുണ്ട്. ( 164 A&B പഴശ്ശിരേഖകൾ223A, ജനറൽ എ‍ഡിറ്റർ ഡോ.സ്കറിയാ സക്കറിയ, ഡി.സി ബുക്ക്സ് കോട്ടയം 1994,P 134)

    നീണ്ടുനിന്ന പോരാട്ടങ്ങളിൽ മുഴുവാനാളുകളേയും ഒരുമിച്ചുചേർക്കാൻ പഴശ്ശി രാജാവ് ശ്രമിച്ചു. വിവിധപ്രദേശങ്ങൾ സന്ദർശിച്ചും വിവിധ തരത്തിൽ ആളുകളെ ബന്ധപ്പെട്ടും തന്റെ പിൻതുണ വർദ്ധിപ്പിച്ചു. നാടിന്റെ പാരമ്പര്യവും സംസ്ക്കാരവും സംരക്ഷിക്കാൻ എപ്പോഴും ശ്രദ്ധിച്ചു. ആരാധനാലയങ്ങളുടെ നേരെ ബ്രിട്ടീഷുകാർ കാണിച്ച അതിക്രമങ്ങളും അധിക്ഷേപങ്ങളും അദ്ദേഹത്തെ ക്രോധാകുലനാക്കി. ഇതിന്നെതിരെ പ്രബലരായ നാടുവാഴികളുടെയും ഭൂപ്രഭുക്കളുടെയും പിൻതുണ തേടി. അത്തരത്തിൽ കല്ല്യാട്ട് നമ്പ്യാർക്കെഴുതിയ വിളംബരത്തിൽ രാഷ്ട്രീയ മോഹങ്ങളെക്കാൾ ധാർമ്മികമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ഐക്യം കെട്ടിപ്പടുത്ത് കമ്പനിപട്ടാളത്തെ പരാജയപ്പെടുത്തുന്നതിന്നുള്ള ശ്രമവും ആഹ്വാനവും കാണാം. 975 കർക്കിടകം 8 ന് (1800 ജൂലായ് 21 ) അദ്ദേഹം കല്ല്യാട്ട് നമ്പ്യാർക്ക് അയച്ച തരക് താഴെ നൽകുന്നു.

    ഇന്നാട്ടിലെ ദൈവങ്ങൾ, പെരുമാളും ഭഗവതിയും , നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടെങ്കിൽ, നിങ്ങളെന്നെ പരിഗണിക്കുന്നുണ്ടെങ്കിൽ നിങ്ങളിപ്പോഴാണ് സൗഹാർദ്ദം കാണിക്കേണ്ടത്. തങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങൾ ബലികഴിക്കുകയും ദൈവങ്ങളെ ഉപേക്ഷിക്കുകയും ചെയ്തിട്ടുള്ള എന്റെ ശത്രുക്കൾ എനിക്കു ഹാനികരമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു, അതൊന്നും തന്നെ ഞാൻ കണക്കിലെടുക്കുന്നില്ല. ഇംഗ്ളീഷുകാരുടെ ശക്തി അതെത്രതന്നെ വലുതായാലും ശരി, എനിക്കു കഴിയുന്ന വിധം ഫലപ്രദമായി ഞാൻ അവർക്കെതിരായി പ്രവർത്തിച്ചുകൊണ്ടിരിക്കുമെന്നും അടങ്ങിയിരിക്കുകയില്ലെന്നും നിങ്ങൾക്കുറപ്പുതരുന്നു. മണത്തണയിലെ നമ്മുടെ പരിപാവനമായ ക്ഷേത്രത്തിലെ ദൈവങ്ങൾക്കുനേരെ ഇംഗ്ളീഷുകാർ കാണിച്ച അപമാനങ്ങൾക്കുശേഷം അതിന്നു പകരം ചോദിക്കാതെ മറ്റൊരുവിധം പ്രവ‍ർത്തിക്കുവാൻ എനിക്കു സാധ്യമല്ലെന്നും നമ്മുടെ ധർമ്മത്തിന്റെ ഭാഗത്താണ് നാമെല്ലാം നിൽക്കേണ്ടതെന്നും ഞാൻ നിൽക്കുന്നത് സ്ഥൈര്യത്തോടെ തന്നെയാണെന്നും എല്ലാ ജനങ്ങളെയും അറിയിക്കുക.” (ഫോറിൻ പൊളിറ്റിക്കൽ കൺസ.നമ്പർ 34, 18 സപ്തംബ‍ർ,1800 – പഴശ്ശി സമരരേഖകൾ- ‍ഡോ കെ.കെ.എൻ കുറുപ്പ്)

    സ്വന്തം പാരമ്പര്യത്തിലും സംസ്ക്കാരത്തിലും ദൈവങ്ങളിലും അഭിമാനവും വിശ്വാസവുമുള്ള ആർക്കും അവഗണിക്കാനാവാത്ത ആഹ്വാനമായിരുന്നു അത്. എന്തൊക്കെ സംഭവിച്ചാലും ധർമ്മസംരക്ഷണാർത്ഥമുള്ള പോരാട്ടം അവസാനംവരെ തുടരുമെന്ന ആ വിളംബരം എല്ലാ നാടുവാഴികളെയും ആവേശം കൊള്ളിക്കാൻ പ്രാപ്തമായിരുന്നു.

    978 (1803) മിഥുനമാസം 22 ന് താലൂക്ക് ശിരസ്തദാരായ കരക്കാട്ടിടത്തിൽ കമ്മാരൻ നമ്പ്യാർ കണ്ണൂരിലെ തുക്കിടി സായ്പിന് പയ്യാവൂരിൽ നിന്നും എഴുതിയ ഹർജിയും പഴശ്ശിസമരങ്ങൾക്ക് കല്ല്യാടും പരിസരങ്ങളും എങ്ങിനെ രംഗവേദിയായി എന്നതിന്റെ വ്യക്തമായ ചിത്രം തരുന്നുണ്ട്. 1803 ൽ പഴശ്ശിപ്പട പോരാട്ടം രൂക്ഷമാക്കുകയും കല്ല്യാട് ഉൾപ്പടെയുള്ള പ്രദേശങ്ങൾ സംഘർഷഭൂമിയാവുകയും ചെയ്തദിനങ്ങളിലാണ് ഈ എഴുത്ത്. നാടുവാഴികളും ജനങ്ങളും മൊത്തം, ഒന്നുകിൽ പഴശ്ശിക്കൊപ്പം അല്ലെങ്കിൽ കമ്പനിക്കൊപ്പം എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. തദ്ദേശീയരായ ആൾക്കാരെ നിയമിച്ച് കമ്പനിപ്പട്ടാളത്തെ സഹായിക്കാനായി പരിശീലനം നൽകി കോൽക്കാരായി നിയമിച്ചപ്പോൾ പോരാട്ടം രൂക്ഷമായി. എല്ലാ വശങ്ങളിൽനിന്നും പോരാളികൾക്ക് ലഭിക്കുന്ന സഹായങ്ങളും പിൻതുണയും ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ പരമാവധി ശ്രമിച്ചു. ശക്തരായ കമ്പനി പട്ടാളത്തിനെതിരെ സുദീർഘവും കഠിനവുമായ പോരാട്ടത്തിന് തങ്ങളുടെ സജ്ജീകരണങ്ങളും വിഭവങ്ങളും മതിയാവില്ലെന്നു കണ്ടപ്പോൾ നേതൃത്ത്വം കൊടുക്കുന്നവരിൽ പ്രധാനിയായ കല്ല്യാട്ട് മൂന്നാമൻ ആളും അർത്ഥവും തേടി ഇക്കാര്യത്തിനായി അടുത്തും അകലയുമുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചു. പഴശ്ശിക്കെതിരായ നീക്കത്തിൽ ഒട്ടേറെ പ്രമുഖ വ്യക്തികളുടെയും തറവാടുകളുടെയും പിൻതുണ കമ്പനിക്കു ലഭിച്ചു. കമ്മാരൻ നമ്പ്യാർ എഴുതിയ ഹരജിയിൽ കമ്പനിഅനുഭാവികളായ ആളുകളെ സമീപിച്ച് ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും കല്ല്യാട്ട് മൂന്നാമനും സംഘവും പിരിവുനടത്തുന്നു എന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. കല്ല്യാട്ട് നമ്പ്യാരുടെ അധികാരപരിധിയിൽ വരാത്തിടങ്ങളിലും, പ്രത്യേകിച്ച് സ്വാധീനവും സമ്പത്തുമുള്ള കരക്കാട്ടിടം നായനാരുടെ കൈവശമേഖലകളിൽക്കൂടി കടന്നുചെല്ലുന്ന ഇവരെ അടിയന്തിരമായി നിയന്ത്രിക്കണമെന്നതാണ് തുക്കിടി സായിപിനയച്ച പരാതിയുടെ സാരംശം. അതിങ്ങനെ തുടരുന്നു, കല്ല്യാട്ടേക്കു വരുന്ന വഴിക്കുള്ള താഴെ മ്രാണി മുതൽ കല്ല്യാട്ടോളം മരംമുറിച്ചിട്ട് (കമ്പനി പട്ടാളത്തിന്റെ യാത്രയ്ക്ക് തടസ്സം ഉണ്ടാക്കാനായി) മൂന്നുമാസമായി ഇരുപത്തിഒൻപത് ആളുകൾ അവിടെത്തന്നെ കാവൽ നിൽക്കുന്നു. കല്ല്യാട്ട് നമ്പ്യാറും ചേണിച്ചേരി രയരപ്പനും ഇന്നലെ ഇരിക്കൂർ, ചൂളിയാട് എന്നിവിടങ്ങളിൽ ഒക്കെ പോയി കുരുമുളകും നെല്ലും പൊതിയും ഒക്കെ കൊണ്ടുപോവുകുയും നാട്ടിലെ മുഖ്യസ്ഥൻമാരെയൊക്കെ വിളിച്ചുകൂട്ടി എല്ലാവരോടും പണം നൽകണമെന്ന് നിഷ്കർഷിക്കുകയും ചെയ്തതായി കേൾക്കുന്നു. ചൂളിയാട്ടുള്ള ചാലിയൻ അലച്ചി ഒതേനൻ എന്നു പറയുന്ന ആളുടെ അനുജനെ പിടിച്ചുകെട്ടി ഇരുപതുരൂപ വാങ്ങി വിട്ടയച്ചു. എടോൻ ഒതേനനെയും മമ്മഞ്ചേരി കേളു എന്നവരെയും പിടിച്ചുകൊണ്ടുപോയിരിക്കുന്നു. നാലുതറയിലുള്ള കുടിയാന്റെ അതേ അവസ്ഥപോലെ ഇവിടെയും ഉറുപ്പിക ചാർത്തി എടുപ്പിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. അവ‍ർ പയ്യാവൂർ ഹൊബ്ളിയിലും കടന്നുചെന്ന് കൈതപ്പുറം, എള്ളരഞ്ഞി, കാവുമ്പായി, എരുവേശ്ശി എന്നിവിടങ്ങളിലെ കുടിയാൻമാരോട് എല്ലാവരോടും കല്ല്യാട്ട് വന്ന് കാണണമെന്നും എല്ലാവരും അവരവർക്കു കഴിയുന്ന പോലെ ഉറുപ്പികതരണമെന്ന് നിർബന്ധിക്കുകയും ചെയ്തു. ഭയപ്പെട്ട അവർ, കാര്യത്ത് അമ്മദുമായി ചേർന്ന് ഏതാനും ഉറുപ്പിക അവിടേക്ക് കൊടുക്കുകയും ചെയ്തുവെന്ന് കേൾക്കുന്നു. പയ്യാവൂർ ഹൊബ്ളിയിൽ അധികാരമില്ലാത്ത ഈ മറുഭാഗക്കാർ ഇവിടെ നാനാവിധം പ്രവർത്തിക്കുന്നുവല്ലോ. ചുഴലി പ്രവർത്തിയിലും അവർ കടന്നു ചെല്ലുന്നുവെന്ന് അറിയുന്നു. ഇങ്ങനെ ചെയ്യുന്നത് നമ്മെപ്പോലെയുള്ള പാവങ്ങൾക്ക് സങ്കടമാകുന്നു എന്ന് പയ്യാവൂരിടത്തിൽ ഒതേനൻ നമ്പ്യാരും ആളുകളും ഉണർത്തിക്കുന്നു. ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുകുട്ടികളെയും രക്ഷിക്കവേണ്ടിയിരിക്കുന്നു. അങ്ങയുടെ പാദാരവിന്ദമല്ലാതെ ഞങ്ങൾക്ക് മറ്റൊരാശ്രയമില്ല“. (പഴശ്ശിരേഖകൾ223A, ജറൽ എ‍ഡിറ്റർ ഡോ സ്കറിയാ സക്കറിയഡിസി ബുക്ക്സ്കോട്ടയം 1994, p140)

    പഴശ്ശി നേതൃത്ത്വം നൽകിയ സമരത്തിൽ സ‍ർവ്വാത്മനാ പങ്കെടുത്ത് ശത്രുവിനെതിരെ പോരാടാനുള്ള ദൃഢനിശ്ചയവും മനക്കരുത്തും നേതൃപാഠവും കല്ല്യാട്ട് നമ്പ്യാർക്ക് എത്രമാത്രം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ പരാതി. കഷ്ടപ്പാടുകളും ദുരിതങ്ങളും തൃണവൽഗണിച്ച് ദീർഘമായ പോരാട്ടത്തിലായിരുന്നു അവർ. ആ ത്യാഗങ്ങളുടെയും കഷ്ടപ്പാടുകളുടെയും പരിസമാപ്തിയായാണ് ആ അന്തിമ പോരാട്ടത്തെ അവർ അന്നു കണ്ടതെന്ന് എതിർപക്ഷത്തുള്ള ആ എഴുത്തിൽ നിന്നു വായിച്ചെടുക്കാം.

    പഴശ്ശിസമരങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാർ നടത്തിയ കത്തിടപാടുകളിൽ 1803 ലെ 'കല്ല്യാട്ട് സമര'ങ്ങളെക്കുറിച്ച് കൃത്യമായി വിശദമാക്കുന്നുണ്ട്. അഞ്ചരക്കണ്ടിയിലെ ബ്രൗൺ സായിപ്പിന്റെ കൃഷിയിടത്തിൽ വമ്പിച്ച നാശം വരുത്തിയ പഴശ്ശിയുടെ ആളുകൾ അതേ സമയം കല്ല്യാട്ട് കുന്നുകളെയും സമരഭൂമിയാക്കി. കല്ല്യാട്ട് കുടുംബത്തിലെ കുഞ്ഞമ്മനായിരുന്നു സമരത്തിന്റെ നേതൃത്ത്വം. കല്ല്യാട്ട് മൂന്നാമനും ചേണിച്ചേരി രയരപ്പനും അനുയായികൾക്കൊപ്പം കല്ല്യാട്ട് കുഞ്ഞമ്മന് ശക്തിപകർന്നു. മാസങ്ങളോളം പോരാട്ടം നീണ്ടു. ധാരാളം കുന്നുകളും പാറപ്പരപ്പുകളും താഴ്‍വരകളും ഒത്തു ചേർന്ന പ്രദേശത്തെക്കുറിച്ചുള്ള തദ്ദേശീയരായ പോരാളികളുടെ അറിവും പരിചയവും ആദ്യകാലത്ത് പഴശ്ശി സൈന്യത്തിന് കരുത്തായി. ആ ദിവസങ്ങളിൽ മൂന്നു യൂറോപ്യൻ റജിമെന്റുകളടക്കം 8147 പട്ടാളക്കാർ ഉത്തരമലബാറിലുണ്ടായിട്ടും കേണൽ മോൺട്രിസോറിന് അയ്യായിരം പേരുള്ള പോഷകസൈന്യത്തിനു വേണ്ടി മദ്രാസിലേക്ക് അപേക്ഷിക്കേണ്ടി വന്നു. കല്ല്യാട്ട് കലാപകാരികളെ നിയന്ത്രിക്കാൻ ക്യാപ്റ്റൻ വാട്സൺ കണ്ടവഴി നാട്ടുകാരുടെ ഇടയിൽ നിന്നും 1200 കോൽക്കാരെ നിയമിക്കുകയെന്നതാണ് . തോക്കുകളും ആയുധങ്ങളും കൈവശമുള്ള കമ്പനി സൈന്യത്തോടും ഭൂമിശാസ്ത്രപരിചയം കൂടുതലുള്ള കോൽക്കാരോടും സമരക്കാർക്ക് ഒരേ സമയം ഏറ്റുമുട്ടേണ്ടി വന്നു. ഇത് അവർക്ക് കടുത്ത വെല്ലുവിളി ഉയർത്തി. പോരാളികളെ അടിച്ചമർത്താനും സമാധാനം സ്ഥാപിക്കാനും സബ്കലക്റ്റരായി പുതുതായി ചുമതലയേറ്റ തോമസ് ഹാർവെ ബാബർ കല്ല്യാട്ട് 1803 മാർച്ചിൽ ക്യാമ്പ് ചെയ്ത് അടിച്ചമർത്തലിന് നേതൃത്ത്വം നൽകി. ലഫ്റ്റനന്റ് ഗ്രേ വേണ്ടത്ര സൈനികസാമഗ്രികളുള്ള ഒരു സൈന്യവിഭാഗത്തോടെ അദ്ദേഹത്തെ സഹായിക്കാൻ അവിടെയെത്തി. വയത്തൂർ ഉൾപ്പടെയുള്ള പ്രദേശങ്ങൾ വഴി കുടകിൽ നിന്നും കല്ല്യാട് പ്രദേശത്തേക്ക് ഭക്ഷ്യവസ്തുക്കളും മറ്റും എത്തുന്നത് മനസ്സിലാക്കിയ ബാബർ അത് തടയാനുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തു. ബ്രിട്ടീഷുകാരോട് താരതമ്യേന നല്ല ബന്ധത്തിലായിരുന്ന മാപ്പിളവ്യാപാരികൾ കുരുമുളകിനു പകരമായി വെടിമരുന്നുകളും മറ്റും കല്ല്യാട്ടെ കലാപകാരികൾക്ക് എത്തിച്ചുനൽകുന്നത് അവർ കണ്ടുപിടിച്ചുതടഞ്ഞു. സൈനികോദ്യഗസ്ഥനായ മോൺട്രിസോർ നയിച്ച മറ്റൊരു സൈന്യവിഭാഗം ഇരിക്കൂർ പുഴയുടെ മറുവശങ്ങളിൽ കേന്ദ്രീകരിച്ച് കല്ല്യാട് കുന്നുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് സഹായങ്ങളും തീരപ്രദേശങ്ങളിൽ നിന്നും എത്തിച്ചേരുന്നതിനും തടയിട്ടു. 1804 ഫിബ്രവരി 25 ന് ഈ രണ്ടു കമ്പനി സൈന്യവിഭാഗങ്ങളും കല്ല്യാട്ട് എത്തിച്ചേർന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കലാപകാരികൾ കുന്നുകളിൽ നിന്നും ഇറങ്ങിവരികയും കമ്പനിപടയോട് ഏറ്റുമുട്ടുകയും തിരികെ കാടുകളിലേക്ക് മിന്നിമറിയുകയും ചെയ്തുവെന്നാണ് ഇംഗ്ളീഷ് രേഖകൾതന്നെ പറയുന്നത്. വലിയ ആൾസമ്പത്തും സർവ്വായുധ സന്നാഹങ്ങളും കോൽക്കാരുടെ അനുഭവസമ്പത്തും ഒക്കെ ഉണ്ടായിരുന്ന കമ്പനിപ്പടയുടെ രാക്ഷസശക്തിക്കുമുന്നിൽ അടിപതറാതെ പോരാടുക മനുഷ്യസാധ്യമായ ഒന്നാവില്ല. പ്രത്യേകിച്ചും പഴശ്ശി വയനാട്ടിലും കോട്ടയത്തും അന്തിമസമരത്തിൽ മുഴുകിയിരിക്കുന്ന സമയത്ത്. പ്രതീക്ഷിച്ചതുപോലെത്തന്നെ അവർക്കുമുന്നിൽ പിടിച്ചു നിൽക്കാൻ എല്ലാ വശത്തും ചുറ്റപ്പെട്ട സമരപോരാളികൾക്ക് കഴിഞ്ഞില്ല. നേതൃത്ത്വം നൽകിയ കല്ല്യാട്ട് കുഞ്ഞമ്മനും ഒപ്പമുള്ള ചേണിച്ചേരി രയരപ്പനും സൈന്യത്തിന് പിടികൊടുക്കാതെ പുഴകടന്ന് കോട്ടയത്തേക്ക് കടന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് കുഞ്ഞമ്മന് എന്തു സംഭവിച്ചു എന്ന് അറിയില്ല. കമ്പനിയെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ച രൂക്ഷമായ പോരാട്ടത്തിന് നേതൃത്ത്വം നൽകിയ അദ്ദേഹം സൈന്യത്തിന്റ കൈയ്യിൽ അകപ്പെടാനോ വധിക്കപ്പെടാനോ ആണ് സാധ്യത എന്നൂഹിക്കാം.

    പഴശ്ശിയുടെ സമരം വയനാടൻ കുന്നുകളിലേക്ക് ഒതുങ്ങി. കല്ല്യാട്ട് കുഞ്ഞമ്മന്റെ തിരോധാനത്തിനുശേഷം കല്ല്യാട്ട് മൂന്നാമൻ കുറച്ചുകാലം പോരാട്ടം തുടർന്നു. ഒടുവിൽ അദ്ദേഹത്തിന് ബ്രിട്ടീഷുകാർക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു. കല്ല്യാട്ട് മൂന്നാമന് പട്ടാനൂർ മഠത്തിൽ കസ്തൂരിപട്ടരും ഇരിക്കൂർ പള്ളീലകത്ത് ഉസ്സൻകുട്ടിയും ജാമ്യം നിന്നുവെന്നാണ് ആ രേഖകൾ പറയുന്നത്. കല്ല്യാട്ട് മൂന്നാമൻ പതിനേഴുതോക്കുകൾ കമ്പനിക്ക് അടിയറവെച്ചു. കലാപങ്ങൾ അടിച്ചമർത്തിയതിന്ന് ശേഷം നൂറുകോൽക്കാരുള്ള ഒരു സ്ഥിരം പോസ്റ്റ് ഇരിക്കൂറിൽ സ്ഥാപിച്ചാണത്രെ ബാബർ മടങ്ങിയത്. 1805 നവംബറിൽ പഴശ്ശിയുടെ വീരമൃത്യവോടുകൂടി എല്ലാം തൽക്കാലത്തേക്ക് അവസാനിച്ചു. ബ്രിട്ടീഷുകാരുടെ സ്വാധീനശക്തിയെ ചെറുക്കാൻ ആരുമില്ലാതെയായി.

    ഈ തീക്ഷ്ണമായ പോരാട്ടങ്ങൾക്കുശേഷം ഈ പ്രദേശത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചും അവിടങ്ങളിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിതിയെക്കുറിച്ചും വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. മലയാളവർഷം 981 (1806) എഴുതിയ ഒരു ഓലയിൽ കല്ല്യാട്ടു നമ്പ്യാരുടെ താഴത്തുവീട് തറവാട് മൂന്നു താവഴികളായി ഭാഗം പിരിഞ്ഞെന്നും തുടർന്ന് പുരുഷ സന്താനങ്ങളില്ലാതെ ചില ദത്തെടുക്കലുകൾ നടത്തിയെന്നും കാണാം. അന്നത്തെ രൂക്ഷമായ പോരാട്ടവും ഇതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മറ്റുകാര്യങ്ങൾ ഊഹിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

    സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്താൻ എല്ലാം മറന്ന് പോരാട്ടത്തിനിറങ്ങിയവരുടെ ഓർമകൾക്കു പോലും നാം മതിയായ പ്രാധാന്യം കൊടുത്തിട്ടില്ല. പഴശ്ശിയുടെ പോരാട്ടങ്ങൾക്ക് ചരിത്രത്തിൽ മറ്റു സമാനതകളില്ലെന്നു പറയാറുണ്ട്. കല്ല്യാട് മലകളിൽ നടന്ന പോരാട്ടത്തെയും നമ്മൾ അഭിമാനത്തോടെയും ആദരവോടെയും കാണുകയും കൂടുതൽ അറിയുകയും ചെയ്യേണ്ടതുണ്ട്. അവരുടെ സ്വപ്രത്യയസ്ഥൈര്യവും ത്യാഗവും സ്വന്തം ധർമ്മത്തോടും സംസ്ക്കാരത്തോടുമുള്ള അഭിമാനവും ആവേശമാവേണ്ടതുണ്ട്. ആ ധീര പോരാളികളുടെയും അവയ്ക്ക് നേതൃത്ത്വം നൽകിയ പൂർവ്വസൂരികളുടെയും ഓർമയ്ക്കുമുന്നിൽ നമുക്ക് നമ്രശിരസ്ക്കരാകാം.


2021, ഡിസംബർ 29, ബുധനാഴ്‌ച

ഒരു ദേശത്തിന്റെ കഥ

വിഷകന്യക മുഖചിത്രം     1948 ൽ പുറത്തിറങ്ങിയ എസ്.കെ പൊറ്റക്കാട്ടിന്റെ നോവലാണ് 'വിഷകന്യക'. ഒരുപക്ഷെ അദ്ദേഹം ഒരു നോവലിസ്റ്റായി അറിയപ്പെട്ടുത്തുടങ്ങിയത് വിഷകന്യകയുടെ പ്രസിദ്ധീകരണത്തിനു ശേഷമാണെന്നു പറയാം. തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കൃസ്ത്യൻകുടിയേറ്റമാണ് പ്രതിപാദ്യവിഷയം. ആമുഖത്തിൽ എഴുത്തുകാരൻ തന്നെ സൂചിപ്പിക്കുന്നതുപോലെ "ഐക്യകേരളത്തിന്റെ ആദ്യത്തെപ്പടവുകൾ വെട്ടിയിറക്കിയ തിരുവിതാംകൂർ സഹോദരരുടെ" കഷ്ടപ്പാടുകൾ കൊണ്ടുണ്ടായ സഹതാപമാണ് ഈ നോവലിനു പ്രചോദനം. സുബന്ധിതമായ ഇഴയടുപ്പമോ വികാരതീക്ഷ്ണതയോ വിസ്തരിച്ചുള്ള നിരീക്ഷണങ്ങളോ ഒന്നും നോവലിൽ കണ്ടെന്നുവരില്ല. എങ്കിലും  മലബാറിന്റെ നാൽപ്പതുകളിലെ സങ്കീർണ്ണമായ സാമൂഹ്യവ്യവസ്ഥിതിയിലേക്ക് വെളിച്ചംവീശുന്ന വിവരണങ്ങളാൽ പ്രാധാന്യമുള്ളതാണ് കഥാതന്തു. കഥാപാത്രത്തിന് ജീവിച്ചിരുന്ന ആരുമായും സാമ്യമില്ലെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതമുഹൂർത്തങ്ങളിൽ നിന്നാണ് അവരൊക്കെ രൂപംകൊള്ളുന്നതെന്ന് അക്കാലത്തെ മലബാറിന്റെ ചരിത്രം പഠിക്കാൻ ശ്രമിച്ചവർക്ക്  എളുപ്പത്തിൽ മനസ്സിലാക്കാവുന്നതെയുള്ളൂ. മലബാർ കുടിയേറ്റം വിഷയമായി പിന്നീട് ധാരാളം പുസ്തകങ്ങൾ പുറത്തുവന്നു. സമീപകാലത്ത് ഏറെ ചർച്ചയായ 'കരിക്കോട്ടക്കരി'യുടെയും  വിഷയവും കുടിയേറ്റവും തദ്ദേശീയരും ഒക്കെത്തന്നെ.

    നാൽപ്പതുകളുടെ പകുതിയിൽ ആരംഭിച്ച തിരുവിതാംകൂറിൽ നിന്നുമുള്ള കൃസ്ത്യൻ ജനതയുടെ കുടിയേറ്റം എഴുപതുകളിനിപ്പുറവും തുടർന്നു. കൃസ്ത്യാനികളോടൊപ്പം പിന്നീടുള്ള വർഷങ്ങളിൽ കുറഞ്ഞസംഖ്യയിൽ നായൻമാരും ഈഴവരും  ഇവിടെയെത്തി. പട്ടിണിക്കും ജീവിതയാതനകൾക്കും പരിഹാരംതേടി  വാഗ്ദത്തഭൂമി തേടിയുള്ള ഈ യാത്ര, ജീവിതസൗകര്യങ്ങൾ പരിമിതമായ അക്കാലത്ത് തിരിച്ചുപോകാനുള്ള  ഒന്നായിരുന്നില്ല. ഘോരവനങ്ങളും ചെങ്കുത്തായ മലനിരകളും നിറഞ്ഞ കണ്ണൂരിന്റെ കിഴക്കൻ മലയോരപ്രദേശങ്ങൾ അക്ഷരാർത്ഥത്തിൽ കന്യാവനങ്ങളായിരുന്നു. ആനയും പുലിയും മറ്റു വന്യമൃഗങ്ങളും യഥേഷ്ടം വിഹരിച്ചിരുന്ന ഇവിടെ മണ്ണിനോട് മല്ലിട്ടു ജീവിതം കുരുപ്പിടിപ്പിക്കാൻ ശ്രമിച്ചവരുടെ കഥകളാണ് എഴുത്തുകാരൻ ചിത്രീകരിച്ചിരിക്കുന്നത്. അവസാനം ആ സമരത്തിൽ തോറ്റു പിൻമാറേണ്ടി വരുന്ന കുടിയേറ്റക്കാരുടെ കഷ്ടപ്പാടുകൾക്കാണ് നോവലിൽ പ്രാമുഖ്യം; വർഷങ്ങൾക്കുശേഷം കഥമാറിയെങ്കിലും. രണ്ടു പകാരങ്ങളെ (പട്ടിണിയും സർ സി.പി എന്ന പട്ടരും!) പേടിച്ച് മലബാറിലെത്തിയവർ മൂന്നു പകാരത്താൽ (പുല്ല്,പന്നി,പനി) ഇവിടെയും തോറ്റെന്ന പ്രസ്താവം ഒരിടത്ത് കാണാം. കുടിയേറ്റക്കാരോടൊപ്പം പള്ളിയും പള്ളീലച്ഛനും മാർഗ്ഗംകൂട്ടലും കൂടെയെത്തുന്നുണ്ട്. കാടിനോടുചേർന്ന കൃഷിയിടങ്ങളിൽ താമസിച്ചിരുന്ന പണിയരും  ഉൾവനങ്ങളിൽ ജീവിച്ചിരുന്ന കരിമ്പാലരും ഇടയ്ക്കിടെ നോവലിൽ പ്രത്യക്ഷപ്പെടുന്നു. ഒപ്പം അവരുടെ അദ്ധ്വാനത്തിന് തുച്ഛമായ പ്രതിഫലം കൊടുക്കുന്ന ഭൂവുടമകളും -നാട്ടുകാരും കുടിയേറ്റക്കാരും ഇതിൽ ഒരുപോലെ. ഭൂവുടമകളായവർ തങ്ങളുടെ ജൻമാവകാശമുള്ള ഭൂമി തുച്ഛമായ വിലയ്ക്ക് കുടിയേറ്റക്കാർക്കു  വിറ്റൊഴിയാൻ ശ്രമിക്കുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി വന്നവർ ജീവിതസമ്പാദ്യം മുഴുവൻ കാടുവാങ്ങാൻ ചെലവഴിക്കുന്നു.

Letter-S K Pottekkad

ഒരുകാലഘട്ടത്തെ പിടിച്ചുലച്ച പ്രചണ്ഢമായ സാമൂഹ്യമാറ്റങ്ങൾ പൊതുവായി ആവിഷ്ക്കരിക്കപ്പെടുന്നുണ്ട് ഇവിടെ. തിരുവിതാംകൂറിലെ പട്ടിണിയും സ്വേച്ഛാധിപത്യപരമായ ഭരണവും കുടിയേറ്റത്തിനു പ്രേരണയായപ്പോൾ ഒട്ടേറെ കാരണങ്ങളാൽ പൊതുവെ അന്ത്യശ്വാസം വലിച്ചുതുടങ്ങിയ മലബാറിലെ ഭൂവുടമാസമ്പ്രദായത്തിന്റെ ചരമപ്പെട്ടിയിലെ അവസാനത്തെ ആണിയാവുന്നുണ്ട് കുടിയേറ്റം. പ്രാതാപമാണ്ട മരുമക്കത്തായ നായർത്തറവാടുകളിലെ കാരണവരും മരുമകനും ഒപ്പം കാര്യസ്ഥനും കൂടി അന്ത്യകൂദാശ ചൊല്ലുന്നത് നൂറ്റാണ്ടുകൾ പലതുകടന്ന ഒരു വ്യവസ്ഥിതിക്ക് കൂടിയാണ്. തുച്ഛമായ പണത്തിന് നൂറുകണക്കിന്നേക്കർ കാട് ചാർത്തിക്കൊടുത്ത് സ്വന്തംകാര്യം നോക്കുന്ന കാരണവൻമാരും കാരണവരറിയാതെ മറ്റുള്ളവർക്ക് തറവാട്ട് സ്വത്ത് കൈമാറുന്ന അനന്തിരവൻമാരും വസ്തുവിൽക്കുന്നവരോടും വാങ്ങുന്നവരോടും ഒരേസമയം കമ്മീഷൻ വാങ്ങുന്ന ഭൂവുടമയുടെ വിശ്വസ്തനെന്നു നടിക്കുന്ന കാര്യസ്ഥനും കേവലകഥാപാത്രങ്ങളല്ല, ഈ മണ്ണിൽ ജീവിച്ചവർ തന്നെയായിരുന്നു. മണ്ണ് കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ നേർക്കുമനാഥരായവ‍ർ ദൈവങ്ങളായിരുന്നു. അതിരില്ലാത്ത ഭൂസ്വത്തിന് അവകാശികളായിരുന്ന വിഷ്ണുവും ശിവനും ദേവിയും കുറച്ചുകാലത്തേക്കെങ്കിലും തിരിഞ്ഞുനോക്കാനാളില്ലാത്തവസ്ഥയിലായി. കാട്ടുദൈവങ്ങൾ വെറും പാറക്കല്ലുകളായപ്പോൾ തിരുവായുധങ്ങൾ തുരുമ്പണിഞ്ഞു കാട്ടിലും ആറ്റിലും വലിച്ചെറിയപ്പെട്ടു.നാസ്തികവിശ്വാസങ്ങൾക്കു പൊടുന്നനെ കിട്ടിയ സ്വീകാര്യത ഈ അനാഥത്ത്വത്തിന് മൂർച്ചകൂട്ടി.  

എസ്.കെ പൊറ്റക്കാട് 'വിഷകന്യക'യുടെ ഈറ്റില്ലം എന്നു നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത് കല്ല്യാട്ട് താഴത്തുവീട്ടു തറവാടുകാരുടെ പടിയൂരും തന്തോടുമുണ്ടായിരുന്ന ബംഗ്ളാവുകളെയാണ്(നൽകിയിരിക്കുന്ന പൊറ്റക്കാട് തന്നെ എഴുതിയ കത്ത് കാണുക). അദ്ദേഹത്തിന്റെ സുഹൃത്തും നിരവധി നായാട്ടുകഥകളെഴുതിയിട്ടുള്ളയാളുമായ എ.കെ ചാത്തുക്കുട്ടിനമ്പ്യാരുടെ (അപ്പനു) അതിഥിയായാണ് അദ്ദേഹം ഇവിടെ താമസിച്ചത്. അക്കാലത്ത് മലബാറിലെ പ്രമുഖമായ ഭൂവുടമകളായിരുന്ന ആ വലിയ മരുമക്കത്തായ തറവാട്, മുഴുവൻ സ്വത്തും അതിലെ നൂറിൽപ്പരം അംഗങ്ങൾക്കിടയിൽ വിഭജിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ചെയ്യുന്നകാലത്താണ് പൊറ്റക്കാട് അവിടെയെത്തുന്നത്. പതിറ്റാണ്ടുകളായി ഏകശിലാഘടനയിൽ മുന്നോട്ടുപോയിരുന്ന തറവാടിന്റെ വിഭജനം കുടുംബാംഗങ്ങളിലും വിശാലമായ പ്രദോശങ്ങളിൽ താമസിച്ചിരുന്ന കുടിയാൻമാരിലും ഉണ്ടാക്കിയിരുന്ന ആഘാതം വളരെ വലുതായിരുന്നു. ഒരു ഭാഗത്ത് കൊടുമ്പിരിക്കൊണ്ട സ്വാതന്ത്ര്യസമര-ദേശീയ പ്രസ്ഥാനപ്രവർത്തനങ്ങൾ, മറുഭാഗത്ത് പലപ്പോഴും സംഘർഷാവസ്ഥ സൃഷ്ടിച്ച കമ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ, മറ്റൊരു ഭാഗത്ത് കാരണവരുടെ നടപടികളിൽ പ്രതിഷേധമുള്ള മരുമക്കളും മറ്റുകുടുംബാംഗങ്ങളും, നിയമത്തിന്റെയും ഗവൺമെന്റ് സംവിധാനങ്ങളുടെയും സങ്കീർണ്ണതകൾ. തികച്ചും അസ്വസ്തജനകമായ ഇവയ്ക്കിടയിലാണ് തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റവും നടക്കുന്നത്. ബാധ്യതകളൊഴിവാകാൻ കിട്ടിയ പണത്തിന് ഭൂമി നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ചില തറവാടുകളെങ്കിലും. അനന്തിരവൻമാരുടെ പ്രതിഷേധം ആളിക്കത്തുന്നതിന് ഇത് കാരണമായി. സംഭവബഹുലമായിരിക്കണം ആ നാളുകൾ. പേരുകൾക്കോ ആളുകൾക്കോ യഥാർത്ഥത്തിലുള്ളരുമായി യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും താൻ നേരിട്ട് കണ്ടതും കേട്ടതും അനുഭവിച്ചതുമായകാര്യങ്ങളിൽ നിന്നാണ് 'വിഷകന്യക' ജനിച്ചതെന്ന്  വളരെ വ്യക്തം. 

വിജനമായ മലനിരകളിൽ കാട്ടുമൃഗങ്ങൾക്കൊപ്പം താമസിച്ചിരുന്നത് എണ്ണത്തിൽക്കുറഞ്ഞ പണിയരും കരിമ്പാലരും അടങ്ങിയ ജനവിഭാഗങ്ങൾ മാത്രം. പരിമിതമായ ആവശ്യങ്ങൾ മാത്രമുണ്ടായിരുന്ന വനവാസിസമുദായങ്ങൾക്ക് പരാധീനതകൾക്കപ്പുറം പൊതുസമൂഹത്തിലുണ്ടായിരുന്ന വിശ്വാസ്യത വെളിവാകുന്ന ഒന്നിൽക്കൂടുതൽ സന്ദർഭങ്ങൾ നോവലിൽ കാണാം. മലകളിലെല്ലാം കുരിശുയർന്നപ്പോഴും ഒപ്പം കാട്ടുമരങ്ങൾ റബ്ബറിനു വഴി മാറിയപ്പോഴും മലഞ്ചെരിവുകളിലെല്ലാം  പള്ളികളും പള്ളിക്കൂടങ്ങളുമുയർന്നപ്പോഴും 'മലയാളംകാടു'കളിലും 'കരിക്കോട്ടക്കരി'കളിലും 'മണിപ്പാറ'കളിലും യഥാർത്ഥ അവകാശികളൊതുങ്ങിപ്പോവുകയും പതുക്കെ എണ്ണിയെണ്ണിക്കുറയുകയും ചെയ്തു. ഭാഷയും സംസ്ക്കാരവും അന്യവൽക്കരിക്കപ്പെട്ടപ്പോൾ  തുടിതാളവും മുളന്തണ്ടീണങ്ങളും മലമുകളിലെ മണിനാദങ്ങളിൽ അലിഞ്ഞില്ലാതായി. പ്രാക്തനവിശ്വാസത്തിന്റെ പോതിത്തറകളും മാണിഭഗവതിയുടെ കരിമ്പാറക്കൂട്ടങ്ങളും പെരുവെള്ളപ്പാച്ചിലിലും വനജീവിതങ്ങൾ തുഴഞ്ഞുകയറിയ മാണിക്കടവുകളും ജീവനിശ്വാസത്തിന്റെ ഭാഗമായിരുന്നവർ. പുതുമണ്ണിന്റെയും ഒപ്പം വിശ്വാസത്തിന്റെയും വിതയ്ക്കും വിളവെടുപ്പിനുനിടയിൽ ഇങ്ങിനിവരാത്തവണ്ണം മണ്ണിന്നാഴത്തിലേക്ക് ആഴ്ന്നുപോയത് അവർ കൂടിയായിരുന്നു. ഒരുപക്ഷെ ആ നിഷ്ക്കളങ്കജീവിതങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങളാണ് ഇനി അവശേഷിക്കുന്നത്. കമ്യൂണിസ്റ്റ്പച്ചയുടെയും കൊങ്ങിണിച്ചെടികളുടെയും അധിനിവേശത്തിൽ തഴുതാമയും വനജ്യോൽസ്നയും നാടുനീങ്ങുന്നത് പ്രകൃതിനിയമം.

ജനിച്ചനാടും വീടും കുടിയുംവിട്ട് ലക്ഷ്യമില്ലാത്ത ദേശാടനത്തിനുതുനിഞ്ഞവരുടെ ധൈര്യവും ദൃഢനിശ്ചയവും പരാമർശിക്കപ്പെടാതിരിക്കുന്നത് അനീതിയാവും. കാട്ടാനകളും കാട്ടുപോത്തും വിളയാടുന്ന കാനനഭൂമിയിലേക്ക് തിരിയുമ്പോൾ സ്വന്തം ജീവിതം മാത്രമല്ല, സ്വന്തക്കാരുടെ മുഴുവൻ ജീവിതവും വെച്ച് അമ്മാനമാടുകയായിരുന്നു അവർ. കഠിനാധ്വാനവും ദൃഢനിശ്ചയവും   കൂട്ടുചേർന്നപ്പോൾ മണ്ണിൽ കനകംവിളയിക്കുവാനും ജീവിതം കരുപ്പിടിപ്പിക്കുവാനും അവർക്കായി. ദൈവവിശ്വാസം അവർക്ക് ജീവതപ്രതീക്ഷയേകി, മതപുരോഹിതർ കൂട്ടായ്മയും സമർപ്പിതനേതൃത്ത്വവും ഒരുക്കി. ഒരിരുപത്തഞ്ച് വർഷങ്ങൾക്കുശേഷമാണ്  പൊറ്റക്കാട് ഈ ജീവിതം പറയുന്നതെങ്കിൽ 'വിഷകന്യക' എന്ന പേര് 'അമൃതകന്യക' എന്നോ 'സ്വർഗകന്യക' എന്നോ ആക്കിമാറ്റിയേനെയെന്ന്  ആരെങ്കിലും അഭിപ്രായപ്പെട്ടാൽ  അതിലതിശയോക്തി ഒട്ടുമില്ലതന്നെ. കാടിന്നും കാട്ടുമൃഗങ്ങൾക്കുമിടയിൽ ജീവിതം കരുപ്പിടിപ്പിച്ചവരുടെ പിൻമുറക്കാർ ജീവിതവിജയം നേടി. വിയർപ്പ് വളമാക്കി മണ്ണിൽ പൊന്നുവിളയിച്ചു. അജപാലകർ തെളിച്ചവഴിയെ  പള്ളികളും പള്ളിക്കൂടങ്ങളുമുണ്ടാക്കി. പ്രേഷിതപ്രവർത്തകരും കർത്താവിന്റെ മണവാട്ടികളും സർവ്വകാര്യങ്ങളിലും മുന്നിട്ടിറങ്ങി. വർണ്ണവസ്ത്രങ്ങളണിഞ്ഞ കുട്ടികളും ശുഭ്രവസ്ത്രം ധരിച്ച സ്ത്രീകളും പുരുഷൻമാരും ഞായറാഴ്ചകളിൽ ദേവാലയങ്ങളിലൊരുമിച്ചുചേർന്ന് സഹനത്തിന്റെയും പ്രതീക്ഷയുടെയും ആവേശം നിറച്ചു. കുഞ്ഞാടുകളുടെ സംഘടിതവോട്ടിനും നോട്ടിനും മുന്നിൽ ജനാധിപത്യസംവിധാനങ്ങളും രാഷ്ട്രീയപാർട്ടികളും വീണുതൊഴുതു. നാൽപ്പതുകൊല്ലത്തോളം കോട്ടയത്തിരുന്നുകൊണ്ട്  മലയോരത്തിന്റെ ഭാഗധേയം നിർണയിക്കുന്ന ജനപ്രതിനിധിയെ തികച്ചും ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കുന്നതുവരെയെത്തി ആ ആത്മബന്ധം. ഇനികാണില്ലെന്നു കരുതി കൂട്ടുപിരിഞ്ഞവരെയും ബന്ധംമുറിച്ചവരെയും വീണ്ടുമൊരുമിച്ചുചേർക്കാൻ തീവണ്ടികളും മറ്റുവാഹനങ്ങളും രാത്രിപകലാക്കി. 'ഹോളിഫാമിലി'യും 'നിർമല'യും കിഴക്കുനിന്നും വൈകുന്നേരങ്ങളിൽ മലയിറങ്ങുന്നവരെ  സൂര്യനുദിക്കുമ്പോഴേക്കും കോട്ടയത്തും മൂവാറ്റുപുഴയിലും പാലയിലും തങ്ങളുടെ പൂർവ്വികസ്വപ്നഭൂമികളിലെത്തിച്ചു, തിരിച്ചും. പൂർവ്വികർ വിഷമിച്ചു നൂണും നുഴഞ്ഞും നടന്നുതാണ്ടിയ ഊടുവഴികളിലൂടെ ഇന്ന് മാനന്തവാടിയിലേക്കും വെള്ളരിക്കുണ്ടുകളിലേക്കും കൊന്നക്കാടുകളിലേക്കും ലിമിറ്റ‍ഡ്സ്റ്റോപ്പ് ബസ്സുകൾ പറപറക്കുന്നു. നരിനിരങ്ങിയ മലമേടുകളിൽ നവഎൻജിനീയ‍മാ‍ർ ഭാവിരൂപരേഖകൾ വരച്ചുചേർത്തു. ആതുരശ്രുശ്രൂഷാരംഗത്തെ മാലാഖമാരായി രാജ്യത്തും ലോകമാകെയും പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും കുടിയേറ്റക്കാരുടെ മക്കൾ. മണ്ണിൽ സ്വർണം വിളയുന്നത് സ്വപ്നമാക്കിയവ‍രുടെ പിൻമുറക്കാർ ഇന്ന് ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്നു.അധ്യാപനപരിശീലനവും തൊഴിൽപരിശീലനവും തൊട്ട് പുരോഹിത-പ്രേഷിതപ്രവർത്തകരെ നിർമിച്ചെടുക്കുന്ന സെമിനാരികളും മഠങ്ങളും വരെ കാടുതെളിഞ്ഞ് പട്ടണമായിടങ്ങളിലൊക്കെ നിറഞ്ഞു.

    'വിഷകന്യക' അങ്ങിനെ 'ഒരു ദേശത്തിന്റെ കഥ' കൂടെയായിത്തീരുന്നു,സമാനദേശങ്ങളുടെ കഥകളും. അവിടങ്ങളിലെ  ഇന്നത്തെ വർത്തമാനത്തിൽ ബോധപൂർവ്വവും അല്ലാതെയും വിസ്മൃതിയിലാക്കപ്പെട്ടവ. മാറ്റങ്ങൾ പ്രകൃതി നിയമത്തിന്റെ ഭാഗമാണ് എന്നും എവിടെയും. ചില മാറ്റങ്ങൾ ചിലർക്ക് സന്തോഷകരമാവും മറ്റു ചിലർക്ക് ദുഃഖദായകവും.ചില മാറ്റങ്ങളുണ്ടാക്കുന്ന പുറന്തള്ളലുകളും തുടച്ചുനീക്കലുകളും ചരിത്രവിദ്യാർത്ഥിക്ക് കൗതുകകരമായ വസ്തുതകളാണ്, അത് ചിലതിന്റെ എന്നെന്നേക്കുമായുള്ള പറിച്ചുമാറ്റലും.