malabar manual എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
malabar manual എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ജൂലൈ 16, വ്യാഴാഴ്‌ച

ലോഗന്റെ പക്ഷികൾ



ബ്രിട്ടീഷ് അധിനിവേശ സമയത്ത് മലബാർ ജില്ലയുടെ കലക്ടർ, മജിസ്ട്രേറ്റ് എന്നിവ ഉൾപ്പെടെയുള്ള വ്യത്യസ്ത ചുമതലകൾ വഹിച്ചിരുന്ന വ്യക്തിയായിരുന്നു വില്യം ലോഗൻ. അദ്ദേഹം രചിച്ച 'മലബാർ മാനുവൽ; കേരളത്തിന്റെയും പ്രത്യേകിച്ച് മലബാറിന്റെയും സമഗ്രമായ ചരിത്രത്തെക്കുറിച്ച് ലഭ്യമായ ഏറ്റവും പ്രമുഖമായ ഗ്രന്ഥമാണ്. 1887 ലാണ് ഇത് പുറത്തിറങ്ങുന്നത്. ചരിത്രത്തോടൊപ്പം പ്രദേശത്തെ ജനങ്ങളും ഭൂമിശാസ്ത്രവും സംസ്കാരവും ഭരണപരമായ ആവശ്യത്തിനായുള്ള സ്ഥിതിവിവരകണക്കുകളും എല്ലാം അതിന്റെ വിഷയമായിത്തീരുന്നുണ്ട് 'മലബാർമാനുവലി'ന്റെ ഒന്നാമത്തെയും രണ്ടാമത്തെയും വാല്യങ്ങളിൽ അന്നത്തെ മലബാർ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന സസ്യങ്ങളെക്കുറിച്ചും ജന്തുക്കളെക്കുറിച്ചും സംക്ഷിപ്തരൂപത്തിലുള്ള വിവരങ്ങൾ കാണാം. രണ്ടാം വാല്യത്തിൽ  അന്നു കണ്ടു വന്നിരുന്ന സസ്യങ്ങളുടെയും പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ചെക്ക് ലിസ്റ്റുകളും നൽകിയിട്ടുണ്ട്. താരതമ്യേന വിശാലമായ ഈ പ്രദേശങ്ങളിൽ അന്നുണ്ടായിരുന്ന സസ്യ-ജന്തു ജാലങ്ങളെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കാൻ ഇത് സഹായകമാണ്. നൂറ്റിമുപ്പതിൽപ്പരം വർഷങ്ങൾക്കു ശേഷം ഇന്ന് അത്തരം ജീവജാലങ്ങളുടെ സാന്നിധ്യത്തിലുണ്ടായ വ്യത്യാസങ്ങൾ അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. 'മലബാ‍ർ മാനുവലി'ൽ സസ്യ-ജന്തു വിഭാഗങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്ന ഭാഗത്ത് പക്ഷികളെക്കുറിച്ചു പരാമർശിക്കപ്പെട്ടിട്ടുള്ള വിവരങ്ങളന്വേഷിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

'ലോഗന്റെ പക്ഷികൾ' എന്ന ഈ കുറിപ്പിന്റെ തലക്കെട്ട് അൽപം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മലബാർ മാനുവലിലെ മറ്റ് ലേഖനങ്ങളുടെയും വിവരണങ്ങളുടെയും കാര്യത്തിലെന്നപോലെ അതിലുള്ള എല്ലാ രചനകളുടെയും എഴുത്തുകാരൻ വില്യം ലോഗനല്ല തന്നെ. നാട്ടുകാരും ബ്രിട്ടീഷുകാരുമായ കഴിവുറ്റ വലിയ ഒരു ഉദ്യോഗസ്ഥവൃന്ദം ലോഗന്റെ സഹായികളായി ഉണ്ടായിരുന്നു. ആ ബൃഹത് പുസ്തകത്തിനു വേണ്ട വിവരങ്ങളുടെ ശേഖരണത്തിലും സമാഹരണത്തിലും അവരുടെ സഹായം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പുസ്തത്തിന്റെ പല ഭാഗങ്ങളും അവരിൽ ചിലർ എഴുതിയതാണെന്ന് അതതിടങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ഫോറസ്റ്റ് ഓഫീസറായ റോഡ്സ് മോർഗൻ(Rhodes Morgan )  ആണ് മലബാറിലെ സസ്യ-ജന്തുസഞ്ചയത്തെക്കുറിച്ചുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്നത്. മോർഗൻ ലണ്ടനിലെ സുവോളജിക്കൽ സൊസൈറ്റിയുടെ ഫെലോയും ബ്രിട്ടീഷ് പക്ഷിനിരീക്ഷകരുടെ സംഘടനയിൽ അംഗവുമാണ് എന്ന് ലേഖനാരംഭത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. റോഡ്സ് മോർഗനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. എന്തായാലും അദ്ദേഹത്തിന്റെ എഴുത്തിന്റെ ശൈലിയും ആഴവും പരപ്പും സൂചിപ്പിക്കുന്നത് പ്രകൃതി നിരീക്ഷണത്തിലും ബന്ധപ്പെട്ട മേഖലകളിലും ഒരു വിദഗ്ദ്ധനായിരുന്നു അദ്ദേഹം എന്നാണ്.

അവതരണ രീതിയിലുള്ള പ്രത്യേകതകൊണ്ടാണ് മലബാർ മാനുവലിലെ മറ്റുള്ള ലേഖനങ്ങളിൽ നിന്നും മുപ്പതോളം പേജുകളുള്ള ഈ ഭാഗം വ്യത്യസ്തമാകുന്നത്. നാലഞ്ച് ദിവസം കാട്ടിലൂടെ നടത്തിയ ഒരു പ്രകൃതി നിരീക്ഷണത്തിന്റെ യാത്രാ വിവരണക്കുറിപ്പാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്കിടയിൽ മുന്നിലെത്തുന്ന വലുതും ചെറുതുമായ സസ്യങ്ങളും ജന്തുക്കളും പക്ഷികളും പ്രാണികളും എല്ലാം വിവരണത്തിലും പ്രത്യക്ഷപ്പെടുന്നു. അവയുടെ പെരുമാറ്റരീതികളും ചേഷ്ടകളും ആവശ്യമായിടത്ത് വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്. പക്ഷികളെയും മൃഗങ്ങളെയും പരിചയപ്പെടുത്തുമ്പോൾ ഉപയോഗിച്ചിരിക്കുന്ന ജീവസ്സുറ്റ ഭാഷ വളരെ മനോഹരമായി അനുഭവപ്പെടും. പക്ഷികളുടെ ചിറകുകളിലെ വ‍ർണരാജിയും അവയുടെ ശബ്ദായമാനമായ പ്രകൃതവും ഒക്കെ ആകർഷകമായാണ് എഴുതിയിരിക്കുന്നത്. ജീവികളുടെ ശാസ്ത്രനാമവും സാധാരണ പേരും അതിന്റെ ഉപയോഗവും രേഖപ്പെടുത്താൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ലേഖനത്തിൽ ഉടനീളം സസ്യങ്ങളും അവയുടെ ഉപയോഗവും ആണ് കൂടുതൽ പ്രാധാന്യം നേടിയിരിക്കുന്നത്. അതോടൊപ്പം ആന, മൂർഖൻ, കടുവ തുടങ്ങിയവയെപ്പറ്റി അൽപം വിശദമായിത്തന്നെ രസകരമായി എഴുതിയിട്ടുണ്ട്. വനത്തിനുള്ളിലേക്ക് പ്രകൃതി പഠനയാത്രകളോ സർവ്വേകളോ ചിട്ടയായ രീതിയിൽ സങ്കൽപിക്കാനാവാത്ത അക്കാലത്തെ വിവരണം, ഒരു വനയാത്രയിൽ പങ്കെടുത്ത പ്രതീതി ജനിപ്പിക്കാൻ പര്യാപ്തമാണ്.
ഈ യാത്രാവിവരണത്തിൽ ആകെ മുപ്പതിൽപ്പരം പക്ഷികളെക്കുറിച്ചാണ് വിവരിക്കുന്നത്. കൺമുന്നിൽ വന്നവയിൽ ചിലതിനെക്കുറിച്ച് പറയാൻ മാത്രമേ അദ്ദേഹത്തിന് സാധിച്ചിട്ടുള്ളൂ. പൊതുവെ കാണാറുള്ള കുറേ പക്ഷികളെ അദ്ദേഹം ശ്രദ്ധിച്ചിട്ടേ ഇല്ല എന്നു വേണം ഊഹിക്കാൻ. എന്നാൽ താൻ പരാമർശിച്ചവയുടെ തൂവലുകളുടെ വ‍ർണരാജിയും പറക്കൽ രീതികളും പെരുമാറ്റ രീതികളും ഒക്കെ സൂക്ഷ്മമായി എഴുതാൻ അദ്ദേഹത്തിനായിട്ടുണ്ട്. നൂറിൽപ്പരം വർഷങ്ങൾക്കപ്പുറത്തെ വിവരണമായതുകൊണ്ടു തന്നെ ചില പക്ഷികളുടെ സാധാരണ നാമത്തിൽ മാറ്റം വന്നിട്ടുണ്ട്. ശാസ്ത്രീയ നാമങ്ങളിൽ തിരുത്തലുകൾ വന്നിട്ടുണ്ട്. എങ്കിലും ആ വിവരണത്തിലുള്ള അതേ സാധാരണ പേരുകളും ശാസ്ത്രനാമങ്ങളുമാണ് ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അവയുടെ ഇന്നത്തെ സാധാരണനാമവും ശാസ്ത്രനാമവും അതോടൊപ്പം നൽകിയിട്ടുണ്ട്. Birds of Kerala- Status and Distribution ( C Sashikumar,Praveen J, Muhammed Jafer Palot, P O Nameer, 2011) എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് ചെയ്തിരിക്കുന്നത്.

ഉത്തരമലബാറിലെ പാലക്കാട് വരെയുള്ള പ്രദേശങ്ങൾ മുഴുവൻ അന്നത്തെ മലബാ‍ർ ജില്ലയുടെ ഭാഗമായിരുന്നു. ഇന്നത്തെ കോഴിക്കോട് ജില്ലയിലെ എലത്തൂരിൽ നിന്നും പുറപ്പെട്ട് വയനാട് ജില്ലയിലെ മൈസൂർ അതിർത്തിവരെയുള്ള പാതകളും കാട്ടുപാതകളും ആണ് മോർഗൻ തന്റെ വനയാത്രക്കായി തിരഞ്ഞെടുക്കുന്നത്. എലത്തുരിലെ നദീമുഖത്തുനിന്നും ഒരു തോണിയിലാണ് അവ‍ർ ആ യാത്ര ആരംഭിക്കുന്നത്. അതിൽ രണ്ട് ജോലിക്കാരാണുണ്ടായിരുന്നത്. കായൽപ്പരപ്പുകളിലൂടെ അഗലപ്പുഴ കടന്ന് ഇരുപതോളം മൈലുകൾ സഞ്ചരിച്ച് രാത്രിയിൽ കുറ്റ്യാടിപ്പുഴയിലെത്തുന്ന ബോട്ട് ഉറങ്ങി എഴുന്നേൽക്കുമ്പോൾ അവർ കുറ്റ്യാടിയിലെത്തുന്നു. മൂന്നു മൈലുകൾപ്പുറം വനം ആരംഭിക്കുന്നു.
  എലത്തൂരിൽ നിന്നും തെങ്ങിൻ തോപ്പുകൾക്കിടയിലുടെ, മാന്തോപ്പുകളും പൂത്തുലഞ്ഞുനിൽക്കുന്ന കൊന്നമരങ്ങളും പൂമരുതുകളും നിറഞ്ഞ വർണ്ണാഭമായ തീരങ്ങളുടെ സമീപത്തുകൂടി കടന്നുപോകുമ്പോൾ അനുഗമിക്കാൻ ധാരാളം പറവകളും ഉണ്ടായിരുന്നു.കാഞ്ഞിരമരങ്ങളുടെ സുവർണ്ണ നിറത്തിലുള്ള വിഷക്കായകൾ ആർത്തിയോടെ തിന്നുന്ന വേഴാമ്പലുകളാണ്( Pied Hornbills- Hydrocissa coronata) പക്ഷികളുടെ കൂട്ടത്തിൽ ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത് . ധാരാളം നീർനായകളും ഞണ്ടുകളും നിറഞ്ഞ തീരങ്ങളിലൂടെ മുന്നോട്ട് നീങ്ങിയപ്പോൾ നാലിനങ്ങളിൽപ്പെട്ട മീൻകൊത്തികളാണ് അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തോണിയുടെ ദർശനമാത്രയിൽ മരങ്ങളിൽ നിന്നും തീവ്രമായി ശബ്ദമുണ്ടാക്കി പറന്നകലുന്ന മീൻകൊത്തിയും (Stork-billed kingfisher- P.gurial) ആകാശത്ത് ചിറകടിച്ച് താഴേക്ക് കണ്ണുറപ്പിച്ച് നിന്നിടത്ത് തന്നെ നിൽക്കുന്ന പുള്ളിമീൻകൊത്തിയും(Pied Kingfisher- Ceryle rudis) ആണ് രണ്ടിനം. അവിടവിടെ പൊങ്ങിനിൽക്കുന്ന മണൽത്തിട്ടകളിൽ കൂടുനി‍ർമാണത്തിലേർപ്പെട്ടിരിക്കുന്ന മീൻകൊത്തിചാത്തനും(H. Smyrnensis) കൊക്കിലൊരു കമ്പുമായി പറക്കുന്ന ചെറിയ പൊടിപ്പൊൻമാനും (Alcedo bengalensis) ഉം ആണ് മറ്റു രണ്ടിനങ്ങൾ. മണൽത്തിട്ടകളിലെ മാളങ്ങളിൽ തലപുറത്താക്കി ബഹളംകൂട്ടുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ജലപ്പരപ്പിനു മുകളിൽ പറന്ന് പ്രാണികളെ കൊക്കിലൊതുക്കി ആഹാരമെത്തിക്കുന്ന ചെന്തലയൻ വേലിത്തത്തകളും നാട്ടുവേലിത്തത്തകളും ( Merops swinhoii and M.viridi) അവിടെ ഉണ്ട്. പുഴയുടെ കീഴ്ഭാഗത്തെങ്ങോ ഉള്ള തങ്ങളുടെ ചേക്കേറൽ സ്ഥലത്തേക്ക് നിരനിരയായി പറക്കുന്ന കാലിമുണ്ടിക്കൂട്ടങ്ങൾ (Snowy Egrets-Bubulcus coromandus) ബോട്ടിനെ അതിവേഗം കടന്നുപോയി.

രാവിലെ കുറ്റ്യാടി നിന്നും കാട്ടിലേക്കുള്ള യാത്ര കുതിരപ്പുറത്തായിരുന്നു. അൽപസമയത്തിനകം കാട്ടിലേക്കു പ്രവേശിച്ചു. തിളങ്ങുന്ന ചിറകുകളോടുകൂടിയ നൂറുകണക്കിന് പക്ഷികൾ മരക്കൊമ്പുകളിൽ പറന്നുകളിക്കുന്നതും കലപിലകൂട്ടുന്നതും കണ്ടുകൊണ്ടാണ് യാത്ര മുന്നേറിയത്. മീനുകൾ തുളളിക്കളിക്കുന്ന മലഞ്ചോലയ്ക്കു കുറുകെ ഒരു മരപ്പാലം. അതു കടന്നുള്ള കയറ്റത്തിൽ ചോലയിലെ പാറയ്ക്കു മുകളിൽ നിന്ന് അകലെയുള്ള മറ്റൊരു പൂവനോട് ആക്രോശിക്കുന്ന പൂവനടങ്ങുന്ന കാട്ടുകോഴിക്കൂട്ടം. ഏലക്കാടുകൾക്കിടയിലൂടെയും ധാരാളം പക്ഷികൾ  നിറഞ്ഞ കാപ്പിത്തോട്ടങ്ങളുടെ ഓരം ചേർന്നും യാത്ര തുടർന്നു. ഒരിടത്ത് തൂവെള്ള നിറമാർന്ന നാകമോഹൻ (Paradise flycatcher- Tchitrea paradasi) ധൃതിയിൽ പ്രാണികളെ അകത്താക്കുന്നു. അതേസമയം ഗൗരവ പ്രകൃതിയാർന്ന തവിട്ടുനിറത്തിലുള്ള അതിന്റെ പെണ്ണ് മാതൃധ‍ർമ്മം പാലിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. ദേശാടകരായതു കൊണ്ടുതന്നെ കുഞ്ഞ് പറക്കമുറ്റാറായാൽ ഇക്കൂട്ടരെല്ലാവരും ഇവിടം വിട്ടു മറ്റെങ്ങോ പോകുമെന്ന് മോർഗൻ സൂചിപ്പിക്കുന്നു. സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന ഇരുണ്ട നീലലോഹിത നിറമുള്ള കൊക്കൻ തേൻകിളി ( Cynniris lotenia) ഒരു പൂവിന്നു മുന്നിൽ ഉറച്ച് നിന്നു തന്റെ ചിറകുകൾ മാത്രം ചലിപ്പിച്ച് അതിന്നുള്ളിൽ നിന്നും തേൻ നുകരുന്നു. അടുത്തുള്ള കാപ്പി പൂക്കളിൽ ഒരു മഞ്ഞത്തേൻകിളി (Cynniris zeylanica) തിരക്ക് കൂട്ടുന്നു. അതിന്റെ ചിറകുകൾ കരി‍ഞ്ചുവപ്പിലും മാറിടം സ്വർണ്ണം ചാലിച്ച മഞ്ഞനിറത്തിലും തല ലോഹിതവർണ്ണപച്ചയിലും തിളങ്ങിനിന്നപ്പോൾ അതിന്റെ കഴുത്ത് സങ്കൽപ്പിക്കാൻ പറ്റുന്നതിൽ ഏറ്റവും ഉജ്ജ്വലമായ നീലലോഹിതനിറത്തിലായിരുന്നു. പാറക്കെട്ടുകൾക്കിടയിലൂടെയുള്ള നീരൊഴുക്കിന്റെ കീഴ്ഭാഗത്ത് രണ്ട് ചൂളക്കാക്കകൾ ( Malabar blue thrush - Myiophonus horsefieldii) ആഹ്ളാദാതിരേകത്താൽ ചൂളം വിളിക്കുന്നു. പതഞ്ഞൊഴുകുന്ന ജലപ്രവാഹത്തിനു മുകളിൽ കുത്തനെയുള്ള പാറക്കൂട്ടത്തിൽ, വികൃതികളായ കുരങ്ങൻമാ‍ർക്കും പാമ്പുകൾക്കും കാണാനാവാത്തിടത്ത് മഴക്കാലം തുടങ്ങുമ്പോഴേക്കും തങ്ങളുടെ വരും തലമുറയ്ക്കു വേണ്ടി കൂടൊരുക്കുന്ന തിരക്കിലാവും അവർ.
ഏറെ ദൂരം താണ്ടിയതിനുശേഷം ഒരു ഉയർന്ന മലയിൽ എത്തിച്ചേർന്നു മോർഗനും കൂട്ടരും. വിദൂരതയിലുള്ള കടലിന്റെയും അതിലേക്ക് ചേരുന്ന പുഴകളുടെയും മനോഹരമായ ദൃശ്യം അവിടെ നിന്നും സാധ്യമായിരുന്നു. ഒപ്പം നാലുപാടും കടലുപോലെ കിടക്കുന്ന കാടിന്റെ ഹരിതാഭമായ കാഴ്ചയും ആരെയും അത്യന്തം ആകർഷിക്കുന്നതാണെന്ന് മോർഗൻ എഴുതുന്നു. അന്നത്തെ രാത്രി വാസം ആ മേലാപ്പിലെ 'കോറോത്ത്' ബംഗ്ളാവിലായിരുന്നു. അതിരാവിലെത്തന്നെ രണ്ടാം ദിവസത്തെ യാത്ര തുടങ്ങി. ഒഴിഞ്ഞകാപ്പിത്തോട്ടങ്ങളിലൂടെ അൽപം ഇറക്കമിറങ്ങി വയനാടൻ കാടുകളിലേക്കവർ പ്രവേശിച്ചു. ചിതലുകളെക്കുറിച്ചും ഉറുമ്പുകളെക്കുറിച്ചും ആനകളെക്കുറിച്ചും മുള്ളൻപന്നിയെക്കുറിച്ചുമെല്ലാം ഉൾക്കാഴ്ചയുള്ള പ്രകൃതിശാസ്ത്രജ്ഞനെപ്പോലെ വിശദമായി സംസാരിച്ചുകൊണ്ടാണ് മുന്നോട്ടുള്ള നടത്തം തുടരുന്നത്. ഒപ്പം സസ്യങ്ങളെ കുറച്ചുകൂടി വിശദമായി പരിചയപ്പെടുത്തുന്നുമുണ്ട്.
വൈവിധ്യമാർന്ന കുറിഞ്ഞിക്കൂട്ടങ്ങളും കൈതക്കാടുകളും നിറഞ്ഞിടത്തു നിന്നും ഒരു കാപ്പി തോട്ടത്തിലേക്ക് കടന്നപ്പോൾ കുറുകെ പറന്ന് സ്വാഗതമാശംസിച്ചത് ഒരു വേഴാമ്പലായിരുന്നു(Dichoceros cavatus). തുടർന്ന് വേഴാമ്പലിന്റെ പെരുമാറ്റം വിശദീകരിക്കാൻ മോർഗൻ ഒരു ഖണ്ഡിക തന്നെ മാറ്റിവെക്കുന്നുണ്ട്. അത് വേഴാമ്പലുകളുടെ പ്രജനനകാലമായിരുന്നതിനാൽ അവരുണ്ടാക്കുന്ന ശബ്ദവും ബഹളങ്ങളും സഹിക്കാവുന്നതിലധികമായിരുന്നു. പൊടുന്നനേ കേട്ട ആ തീവ്രമായ ശബ്ദം പ്രായമേറെച്ചെന്ന ഒരു ആൺപക്ഷി തൊട്ടപ്പുറത്തെ മരത്തിലിരുന്നുണ്ടാക്കുന്നതാണെന്ന് ആർക്കും സാധാരണ ഗതിയിൽ വിശ്വസിക്കാനാവില്ല. സമീപത്തുള്ള വൻമരത്തിലുള്ള പൊത്തിൽ പെൺപക്ഷി തന്റെ വലിയ വെള്ള മുട്ടകളിൽ അടയിരിക്കുന്നുണ്ട്. തന്റെ ഇണപ്പക്ഷിക്ക് തീറ്റ നൽകുന്നതിലുള്ള എന്തോ വൈഷമ്യമാണ് വന്യജീവികൾ പുറപ്പെടുവിക്കുന്നതിന് സമാനമായ ആ ഭീകര ശബ്ദത്തിന്റെ അടിസ്ഥാനം. തടിച്ചുരുണ്ട് സന്തോഷവതിയായി കാണപ്പെട്ട പെൺപക്ഷിയുടെ വായ്ക്കുള്ളിലേക്ക് ഓരോ പത്തുമിനുട്ടിലും മധുരമുള്ള ആലിൻ കായയോ മറ്റെന്തെങ്കിലും പഴങ്ങളോ എത്തിച്ചുകൊണ്ടിരുന്നു. മുട്ടകൾക്കുമേൽ അടയിരിയ്ക്കുന്ന പെൺവേഴാമ്പലുകളെ കൂടിനുള്ളിലാക്കി, ആഹാരം കൈമാറാനുള്ള ഒരു ചെറിയ വിടവ് മാത്രം ബാക്കിവെച്ച് പൊത്തിന്റെ മുൻഭാഗം മുഴുവൻ മണ്ണുകൊണ്ടും വിസർജ്യവസ്തുക്കൾ കൊണ്ടും അടച്ച് സംരക്ഷിക്കുകയെന്ന ചുമതല ആൺപക്ഷികൾ ഭംഗിയായി നിറവേറ്റുന്നു. സ്വയമേറ്റെടുക്കുന്ന ഈ കഠിനാധാവാനത്തിനു പിന്നിൽ തീർച്ചയായും ചില കാരണങ്ങൾ ഉണ്ടാവണം; ഒരു പക്ഷെ ചുറ്റിത്തിരിയുന്ന തങ്ങളുടെ പെൺപക്ഷികൾ കൂടുകളിൽ നിന്നും പുറത്തിറങ്ങി പാറികളിക്കുന്നത് നിയന്ത്രിക്കാനും തങ്ങളുടെ മുട്ടകൾ തണുത്തുറഞ്ഞ് നശിച്ചുപോവാതിരിക്കാനും ആയിരിക്കണം അത് എന്ന് അദ്ദേഹം കുറിക്കുന്നു.

അഞ്ചു ദിവസത്തെ തന്റെ യാത്രയ്ക്കിടയിൽ താൻ കണ്ട രണ്ടേ രണ്ടു ചിത്രശലഭങ്ങളെക്കുറിച്ചു മാത്രമേ മോർഗൻ വിവരിക്കുന്നുള്ളു, ഇവോഡിയ മരത്തിനു ചുറ്റും പാറി നടക്കുന്ന ചുട്ടിമയൂരി (Papilio paris)ശലഭങ്ങളും നൈർമ്മല്യത്തിന്റെ പ്രതീകമെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന വനദേവത ശലഭങ്ങളും( Hestia jasonia) ആണവ. 'മലബാർ മാനുവലി'ന്റെ രണ്ടാം വാലിയത്തിലെ ചിത്രശലഭങ്ങളുടെ പട്ടികയിൽ മലബാറിൽ കണ്ടുവരുന്ന 145 ഇനം ചിത്രശലഭങ്ങളുടെ പേരുകൾ പുസ്തകത്തിൽ നൽകിയിട്ടുണ്ട്.
ഏറെ നടന്നതിനു ശേഷം ഉയരം കുറഞ്ഞ ചോലക്കാടുകളിലെത്തിച്ചേരുന്ന സംഘത്തിനു മുന്നിൽ, ചെടികളിൽ നിന്നും ചെടികളിലേക്ക് പറക്കുന്ന അപൂർവ്വമായ ചിലുചിലുപ്പൻ പക്ഷികളുടെ ( Trochalopterum jerdoni) ചെറിയ കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു. മുകൾ ഭാഗത്തുള്ള പാറക്കെട്ടുകളിൽ നീലപ്പാറക്കിളികളും (Blue Rock-Thrush- Petrocincla cyanea) വെള്ളക്കണ്ണിക്കുരുവികളും( Zosterops palpebrosus) കരിമ്പൻ കാട്ടുബുൾബുളും( Hypsipetes nilgiriensis) ഗൗളിക്കിളികളും ( Dendrophila frontalis) മറ്റ് പക്ഷികളും ചേർന്ന കൂട്ടങ്ങൾ ചുറ്റുപാടുള്ള ചെടികളുടെയും മരങ്ങളുടെയും ഇലകളിലും ശാഖകളിലും പൂക്കളിലും തത്തിക്കളിക്കുന്നു. സമീപത്ത് കാണുന്ന വൻമരത്തിന്റെ ഏറ്റവും ഉയർന്ന ചില്ലയിലിരുന്ന് കുട്ടുറുവൻ ( common green megalaima) ഏകതാനസ്വരത്തിൽ തന്റെ കുട്ടുർ-കുട്ടുർ (“koturr,koturr”) എന്ന ശബ്ദം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ആയിരക്കണക്കിന് ശരപ്പക്ഷികൾ(Swiftlets -Collocalia unicolor) ചുറ്റുമുള്ള പ്രാണികളെ ചാടി വീണ് ഉള്ളിലാക്കുന്നു. ശരപ്പക്ഷികളുടെ പ്രജനനത്തിന്റെ സമയമായിരുന്നു അത്. ആയിരക്കണക്കിനെണ്ണം വരുന്ന അവ രാത്രിയിൽ ചേക്കേറുന്നത് ബ്രഹ്മഗിരിയിലെ ഗുഹകളിലായിരിക്കണം . ധൃതിയിൽ ഒരു ചുണ്ടെലിയെത്തിന്നു കൊണ്ടിരുന്ന ഒരു വിറയൻ പുള്ള് ( Nilgiri Kestrel - Cerchneis tinunculus) ആളുകളെ കണ്ടപ്പോൾ ഇരയെ ഉപേക്ഷിച്ചു പറന്നുകളഞ്ഞു. ഇരുണ്ടുകൂടി വരുന്ന കാർമേഘക്കൂട്ടത്തെ പേടിച്ച് ധൃതിയിൽ താമസസ്ഥലത്തേക്ക് മടങ്ങിയ മോർഗനും സംഘവും രാത്രി വൈകി 'കോറോത്ത് ബംഗ്ളാവിൽ' തന്നെ തിരിച്ചെത്തി.
കാറ്റും കോളും ഇടിയും മിന്നലും പെരുമഴയും ചേർന്ന രാത്രി പുലർന്നപ്പോൾ തന്നെ പത്ത് മൈൽ അകലെയുള്ള മാനന്തവാടിയിലേക്കുള്ള യാത്ര അവർ ആരംഭിച്ചു. കാട്ടിലൂടെയും ജനവാസ കേന്ദ്രങ്ങളിലൂടെയും സസ്യങ്ങളെ പരിചയപ്പെട്ടുകൊണ്ട് മുന്നോട്ട് പോയി. മാനന്തവാടിയിലേക്കെത്തുന്നതോടെ എല്ലായിടവും അരിപ്പൂക്കാടുകൾ (Lantana) നിറഞ്ഞിരിക്കുന്നുവെന്നും അതിനുള്ളിൽ താമസിച്ചാണ് പുലികൾ വീടുകളിലെ കന്നുകാലികളെയും നായ്ക്കളെയും കൊണ്ടു പോവുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അധിനിവേശ സസ്യമായ അരിപ്പൂക്കൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നൂറ്റിമുപ്പതോളം വർഷം മുന്നേ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു എന്നത് കൗതുകമുണർത്തുന്നു.

ഒരു ചെറിയ കുന്നിനു മുകളിലുള്ള മാനന്തവാടിയിലെ ഫോറസ്റ്റ് ഓഫീസിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ച് 'കുതിരക്കോട്ട' വനത്തിന്റെ മുഖ്യ ഓഫീസായ ബേഗൂരിലേക്ക് കുതിരകളുടെ മുകളിലുള്ള അവരുടെ സഞ്ചാരം ആരംഭിച്ചു. 'ഇമ്പീരിയൽ ഫോറസ്റ്റ് റിസ‍ർവ്വ്' എന്ന ബോർഡും കടന്ന് ബേഗൂരെത്തി. കാട്ടിക്കുളത്തു(Karticollam) നിന്നും മൈസൂർ റോഡിലൂടെ യാത്ര തുടർന്ന് ബാവലി ( (Bhavully) പാലത്തിലെത്തിയാണ് അവ‍ർ കുതിരപ്പുറത്തുനിന്നുമിറങ്ങിയത്. സസ്യങ്ങളുടെ വിവരണത്തോടൊപ്പം ആന ക്യാമ്പ് സന്ദർശിച്ചതും തുടർന്ന് അടുത്തുള്ള ജലാശയങ്ങളിൽ തദ്ദേശീയരോടൊപ്പം മീൻ പിടുത്തം നടത്തിയതും വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്. അവിടത്തെ അന്നത്തെ താമസത്തിനുശേഷം അതിരാവിലെ വനവാസികളായ കുറുമ്പ വിഭാഗത്തിൽപ്പെട്ട രണ്ടു പേരോടൊപ്പം കുടക് അതിർത്തിയിലെ 'ശൂലബല്ല' (Soola Bulla Forest) വനത്തേയാണ് അവർ ലക്ഷ്യമാക്കിയത്. കാട്ടിനുള്ളിലെ തടി ഡിപ്പോയുടെ പരിശോധനയും കടുവയുടെയും ആനകളുടെയും പന്നികളുടെയും കാൽപ്പാടുകൾ കണ്ട് അവയെക്കുറിച്ചുള്ള വിവരണവും എല്ലാം കഴിഞ്ഞ് വൈകുന്നേരം ബാവലിയിലേക്ക് തന്നെ അവർ മടങ്ങി.
  മടക്കയാത്രയിൽ മരങ്ങളെ വിവരിക്കുന്നതിനിടയിൽ ധാരാളം പക്ഷികളേയും അവർ കണ്ടുമുട്ടുന്നു. ആ വനഭൂമിക പക്ഷിക്കൂട്ടങ്ങളാൽ സമ്പന്നമായിരുന്നു. അവർ സഞ്ചരിക്കുന്ന പാതയ്ക്ക് കുറുകെ ഒരു കറുത്ത പക്ഷി പറന്നു. പാട്ടിനുവേണ്ടി മുഹമ്മദീയർ മെരുക്കി വളർത്തുന്ന ഭീമരാജ ( Bhimraj- Edolius paradiseus)നായിരുന്നു അത്. അനുകരണകലയിൽ അദ്വിതീയനായ ഈ പക്ഷി, പൂച്ചയുടെ ശബ്ദവും കുട്ടിയുടെ കരച്ചിലും കോഴികളുടെ ശബ്ദവും ഒക്കെ അൽഭുതകരമായി അനുകരിക്കും. റാക്കറ്റുകളുടെ ആകൃതിയിൽ ചുരുണ്ട രണ്ടു നീണ്ട വാലുകളുള്ളതു കൊണ്ടു തന്നെ ഇതിന്റെ ഇംഗ്ലീഷിലുള്ള സാധാരണ പേര് 'റാക്കറ്റ് ടെയിൽഡ് ‍ഡ്രോൻഗോ ഷ്റൈക്ക്' എന്നായതത്രെ.

ആ സായന്തനത്തിൽ അതീവ സുന്ദരനായ ഒരു ആൺ തീക്കാക്ക(Harpactes fasciatus) അപ്പുറത്തൊരു മരക്കമ്പിലിരിക്കുന്നു. അതിവിദഗ്ധമായി വരഞ്ഞെടുത്ത ആകർഷകമായ കറുത്തചിറകുകൾ പാടലവർണ്ണവും ഇളം ചുവപ്പു നിറവും കൂടിച്ചേർന്ന അതിന്റെ മാറിടത്തിൽ നിന്നും കൃത്യമായി വേറിട്ട് എടുത്തുകാട്ടപ്പെടുന്നുണ്ട്. പാതയ്ക്ക് കുറുകേ ഒരു കൊള്ളിമീൻ കണക്കേ പറക്കുന്ന ഓമന പ്രാവിന്റെ(Chalcophaps indica) ചിറകുകളിലെ ലോഹതുല്യമായ പച്ചനിറം സൂര്യപ്രകാശത്തിൽ  മരതകരത്നസമാനം തിളങ്ങുന്നു. തൊട്ടു മുന്നിലുള്ള ഒരു ചെറുമരത്തിൽ ഒരു കൂട്ടം തീക്കുരുവികൾ( Flame Birds- Pericrocotus flameus) – കുങ്കുമനിറത്തിലും കറുത്ത നിറത്തിലും ഉള്ള ആൺപക്ഷികളും സ്വർണ്ണ നിറത്തിലും ചാരനിറത്തിലും ഉള്ള പെൺപക്ഷികളും കലപിലകൂട്ടുന്നു. സ്വർണ്ണനിറത്തിലും കറുപ്പ് നിറത്തിലുമുള്ള മിന്നിത്തിളങ്ങുന്ന ശരീരമുള്ള മഞ്ഞക്കിളികൾ (Oriolus kundoo), അതിസുന്ദരമായ കടുംനീലനിറം ചാലിച്ചെഴുതിയ പുറം ഭാഗവും കടുംകറുപ്പു നിറമാ‍ർന്ന ബാക്കി ഭാഗങ്ങളുമുള്ള ലളിത (Fairy- Blue Bird- Irena puella) എന്നിവയും പരിസരത്ത് സന്നിഹിതരായി. ഹോഡ്ജ്സൺസ് മരംകൊത്തി (Picus hodgsoni) പരിസരത്തുള്ള ജീർണ്ണിക്കാൻ തുടങ്ങിയ മരത്തിനു മേൽ കൊത്തിയുണ്ടാക്കുന്ന ശബ്ദം കാടു മുഴുവൻ മുഴങ്ങി. കാഴ്ചക്കാരുടെ ദിങ്മാത്രദർശനത്തിൽ അത് മരത്തിനു മറുവശത്തേക്ക് വഴുതി മാറി. വനാന്തരത്തിൽ നിന്നുമുള്ള മടക്കയാത്ര ബാവലി പാലത്തിനടുത്തെത്തി. പാലത്തിനടിയിൽ ഒട്ടനവധി തേനീച്ച കൂട്ടങ്ങൾ സ്ഥിരം താവളമാക്കി മാറ്റിയിട്ടുണ്ടായിരുന്നു. പാലത്തിന് സമീപമുണ്ടായിരുന്ന ഒരു വില്ലോ മരത്തിൽ അമ്പത്- അറുപത് ആനറാഞ്ചി പക്ഷികളും (Dicrurus macrocercus) ചെന്തലയൻ വേലിത്തത്തകളും (Merops viridis) തേനീച്ചക്കൂടുകൾക്കഭിമുഖമായി ഇരിക്കുന്നുണ്ടായിരുന്നു . അവ ഓരോന്നായി പാലത്തിന്റെ ആർച്ചിനിടയിലൂടെ പറന്ന് വന്ന് ഈച്ചകളെയും കൊത്തി തൊട്ടടുത്ത കാട്ടിലേക്ക് മറഞ്ഞ് തങ്ങളുടെ ആഹാരം ആസ്വദിച്ചു ഉള്ളിലാക്കുന്നത് അവർ ഏറെ സമയം നോക്കിനിന്നു. എത്രമാത്രം ഈച്ചകളെയാണ് ഇവർ ചുരുങ്ങിയ സമയം കൊണ്ട് ഉള്ളിലാക്കിയിട്ടുണ്ടാവുക.
സൂര്യാസ്തമയത്തിനു മുന്നെ അൽപം അകലെയായി ഒരു എബണി മരത്തിൽ മേനിപ്രാവ് 1(Green Imperial Pigeon -Carpophaga insignis) തന്റെ മൃദുവായയ തൂവലുകൾ കൊത്തി ഒതുക്കുന്നു. മരപ്രാവുകൾ (wood pigeon) അരുവിയിലൂടെ താഴെക്ക് തെന്നിപ്പറക്കുമ്പോൾ പിന്നിലുള്ള വനാന്തരത്തിൽ ഒരു കാട്ടുമൂങ്ങയുടെ ( Great Eagle Owl - Bubo nipalensis) മൂളൽ പ്രതിദ്ധ്വനിക്കുന്നുണ്ടായിരുന്നു.

പുസ്തകത്തിൽ തനിക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്തിന്റെ പരിമിതിക്കിടയിൽ എങ്ങിനെയാണ് ഈ വനത്തിൽ പറന്നുകളിക്കുന്ന നൂറുകണക്കിന് പക്ഷികളെ താൻ വിവരിക്കുക എന്ന് ചോദിച്ചുകൊണ്ടാണ് റോഡ് മോർഗൻ തന്റെ പക്ഷികളെക്കുറിച്ചുള്ള വിവരണം അവസാനിപ്പിക്കുന്നത്. അദ്ദേഹം സ്വയം സമാധാനിക്കുന്നത് പുസ്തകത്തിന്റെ അവസാനം പക്ഷികളുടെ വരണ്ട പട്ടിക നൽകാമെന്ന് പറഞ്ഞാണ്.

അന്നത്തെ മലബാർ ജില്ല പക്ഷി വൈവിധ്യത്താൽ സമ്പന്നമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ടി.സി ജർഡണിന്റെ 'ഇന്ത്യയിലെ പക്ഷികൾ' എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി മലബാർ മാനുവലിന്റെ രണ്ടാം വോളിയത്തിലുള്ള അപ്പൻഡിക്സ് നാലിൽ മലബാറിലെ 420 പക്ഷികളുടെ പട്ടിക അദ്ദേഹം നൽകിയിട്ടുണ്ട്. എങ്കിലും ഈ യാത്രാവിവരണത്തിലൂടെ മോർഗന്റെ സൂക്ഷ്മനിരീക്ഷണ പാടവവും ജീവജാലങ്ങളുടെ കാര്യത്തിലുള്ള താൽപര്യവും വ്യക്തമാവുന്നു. 'മലബാർ മാനുവൽ' എന്ന പുസ്തകത്തിന്റെ മികവിന് യോജിച്ച വിവരണമാണ് ഇതെന്നു പറയാം. കിളികളെ സ്നേഹിക്കുന്ന ഒരാൾക്ക് ഒരു ദീർഘമായ വനയാത്ര നടത്തിയ പ്രതീതി ഉണ്ടാക്കാൻ പര്യാപ്തമാണ് 'മലബാ‍ർ മാനുവലി'ലെ  പക്ഷികളെക്കുരിച്ചുള്ള വിവരണങ്ങൾ


ഇവിടെ സൂചിപ്പിച്ചിരിക്കുന്ന പക്ഷികളുടെ പേരും ഇന്നത്തെ ശാസ്ത്രനാമവും 

1.പാണ്ടൻ വേഴാമ്പൽ- Malabar Pied Hornbill (Anthracoceros coronatus)
2.കാക്കമീൻകൊത്തി- Stork-billed Kingfisher (Pelargopsis capensis)
3.പുള്ളിമീൻ കൊത്തി- Lesser Pied Kingfisher (Ceryle rudis)
4.മീൻകൊത്തിചാത്തൻ- White breasted Kingfisher (Halcyon smyrnensis)
5.പൊടിപ്പൊൻമാൻ Blue-eared Kingfisher (Alcedo meninting )
6.ചെന്തലയൻ വേലിത്തത്ത Chestnut-headed Bee-eater (Merops leschenaulti)
7.നാട്ടുവേലിത്തത്ത
8.കാലിമുണ്ടി- Cattle Egret (Bubulcus coromandus)
9.കാട്ടുകോഴി- Grey Junglefowl( Gallus sonneratii)
10.നാകമോഹൻ – Asian Paradise-Flycatcher (Terpsiphone paradisi)
11.കൊക്കൻ തേൻകിളി- Loten’s Sunbird ( Cinnyris lotenius)
12.മഞ്ഞത്തേൻകിളി - Purple-rumped Sunbird ( Leptocoma zeylanica)
13.ചൂളക്കാക്ക- Malabar Whistiling-Thrush ( Myiphonus horsefieldii)
14.മലമുഴക്കി വേഴാമ്പൽ – Great Pied Hornbill (Buceros bicornis)
15.തെക്കൻ ചിലുചിലപ്പൻ – Blanford’s Laughing thrush ( Trochalopteron jerdoni) പക്ഷെ അവ പതുങ്ങൻ ചിലുചിലുപ്പനാവാനാണ് സാധ്യത. Wayanad Laughingthrush (Dryonastes delesserti)
16.നീലപ്പാറക്കിളി- Blue Rock-Thrush (Monticola solitarius)
17.വെള്ളക്കണ്ണിക്കുരുവി- Oriental White-eye (Zosterops palpebrosus)
18.കരിമ്പൻ കാട്ടുബുൾബുൾ – Square-tailed Black Bulbul (Hypsipetes ganeesa)
19.ഗൗളിക്കിളി -  Velvet-fronted Nuthatch (Sitta frontalis)
20.ചിന്നക്കുട്ടുറുവൻ- White Cheeked Barbet ( Megalaima viridis)
21.ചിത്രകൂടൻ ശരപ്പക്ഷി - Indian Edible-nest Swiftlet (Collocalia unicolor)
22.വിറയൻ പുള്ള് - Common Kestral ( Falco tinnunculus)
23.കാടുമുഴക്കി- Greater Racket-tailed Drongo (Dicrurus paradiseus)
24.തീകാക്ക- Malabar Trogon (Harpactes fasciatus)
25.ഓമനപ്രാവ് - Emerald Dove (Chalcopahps indica)
26.തീക്കുരുവികൾ – Scarlet Minivet (Pericrocotus Flammeus)
27.മഞ്ഞക്കിളി - Eurasian Golden Oriole (Oriolus oriolus)
28.ലളിത – Asian Fairy- Blue Bird ( Irena puella)
29.Picus hodgsoni
30.ആനറാഞ്ചി - Black Drongo ( Dicrurus macrocercus)
31.ചെന്തലയൻ വേലിത്തത്ത – Chestnut-headed bee-eater (Merops viridis)
32.മേനിപ്രാവ് - Green Imperial Pigeon ( Ducula arenea)
33.അമ്പലപ്രാവ് - Blue Rock Pigeon (Columba livia)
34. കാട്ടുമൂങ്ങ – Forest Eagle-Owl ( Bubo nipalenis)



മലബാർ നാച്യുറൽ ഹിസ്റ്ററിയുടെ മലബാർ ട്രോഗൺ vol 18-1 JAN-MARCH 2020 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. ആ ലേഖനത്തിന് ഇവിടെ ക്ലിക് ചെയ്യുക.



2020, മേയ് 5, ചൊവ്വാഴ്ച

വില്യം ലോഗന്റെ മലബാർ


"ചരിത്രമില്ലാത്തവ‍ർ എന്നും സന്തോഷവാൻമാരാണ്" എന്നത് ചിലപ്പോഴൊക്കെ കേട്ടുവരുന്ന ഒരു പഴമൊഴിയാണ്. ചരിത്രത്തിന്റെ ബാക്കിയിരിപ്പുകളും നീക്കിയിരുപ്പുകളും സൃഷ്ടിക്കുന്ന കലുഷിതമായ വർത്തമാനത്തിനിടയിൽ ചിലപ്പോഴൊക്കെ അതു ശരിയാണെന്നും തോന്നാറുണ്ട്.എങ്കിലും പരാജയങ്ങളുടെ ചരിത്രം ആവർത്തിക്കാതിരിക്കാനും ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും ചരിത്രബോധമുള്ളവരായിരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമത്രെ. ശകലിതവും പൂർവ്വാപരവൈരുദ്ധ്യങ്ങൾ നിറഞ്ഞതും പ്രകാശപൂരിതമേഖലകളേക്കാൾ തമോമയ ദിശാസന്ധികൾ നിറഞ്ഞതും ആണ് പൊതുവെ കേരള ചരിത്രം എന്നു മാത്രമാണ് പണ്ഡിതൻമാർ പൂർണമായും യോജിക്കുന്ന ഏക കാര്യം. രേഖകൾ സൂക്ഷിക്കുന്നതിലെ താൽപര്യക്കുറവോ ശ്രദ്ധയില്ലായ്മയോ 'ജഗദ്മിഥ്യ' യെന്ന ദർശനമോ ഇക്കാരണങ്ങൾ എല്ലാം കൂടിയോ നമ്മുടെ ചരിത്രബോധത്തെ ഏറെ പിന്നിലാക്കിയിരുന്നു എന്നുള്ളതാണ് വസ്തുത. ഇന്നു ലഭ്യമായതിൽ നല്ലൊരളവ് ചരിത്രം വാമൊഴികളിലെയും ഐതിഹ്യങ്ങളിലെയും നെല്ലും പതിരും വേർതിരിച്ചെടുക്കുകയെന്ന ഭഗീരഥ പ്രയത്നത്തിന്റെ ഫലമായി ലഭിച്ചതാണ്. ചരിത്രകാരൻമാർ പ്രധാനമായും ആശ്രയിക്കുന്ന, പുരാതനകാലത്ത് നമ്മുടെ നാട്ടിലെത്തിച്ചേർന്ന സഞ്ചാരികളുടെ യാത്രാവിവരണങ്ങളാവട്ടെ മിക്കതും കുരുടൻ ആനയെക്കണ്ട രീതിയിലുള്ളവയാണ്ഭൂതകാലത്തിലേക്ക് വസ്തുനിഷ്ഠമായി പൂർണവെളിച്ചം പകരാൻ പര്യാപ്തമല്ല അവയും എന്നതാണ് പൊതുനിരീക്ഷണം. അതോടൊപ്പം ലഭ്യമായ സ്രോതസ്സുകളുപയോഗിച്ചുള്ള ചരിത്രരചനയിൽ സജീവമായ 'കൊളോണിയൽ-മതവ്യാപന-പ്രത്യയശാസ്ത്ര' താൽപര്യങ്ങൾ അവയുടെ തുടക്കം മുതൽ ഇക്കാലം വരെ ചരിത്രത്തെ ചട്ടുകങ്ങളാക്കിയതിന്റെ പരിണിതഫലങ്ങളും ഇന്നും നിലനിൽക്കുന്നു.

      പാശ്ചാത്യ കൊളോണിയൽ അധിനിവേശ സമയത്ത് അവർ എഴുതിവെച്ച രേഖകൾ ചരിത്രപരമായി ഏറെ പ്രധാനപ്പെട്ടതാവുന്നത് ഈ പശ്ചാത്തലത്തിലാണ്. പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും തുടർന്ന് ഏറെക്കാലം ബ്രിട്ടീഷുകാരും അവരുടെ ഭരണപരമായ ആവശ്യങ്ങൾക്കും അല്ലാതെയും തയ്യാറാക്കിയ രേഖകളും പുസ്തകങ്ങളും ഒട്ടനവധിയാണ്. തികച്ചും പുതുമ നിറഞ്ഞ വിദൂരദേശത്ത് അവർ പരിചയപ്പെട്ട ജനങ്ങളും സംസ്ക്കാരങ്ങളും സസ്യങ്ങളും ജന്തുക്കളും മലയും കുന്നും പുഴയും കടലും അവരിൽ തീർത്താൽ തീരാത്ത കൗതുകം സൃഷ്ടിച്ചത് സ്വാഭാവികം. ഇന്നാട്ടിലെ സസ്യ വൈവിധ്യത്തെക്കുറിച്ചും ജന്തു വൈവിധ്യത്തെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും ഉള്ള ഏറ്റവും ആധികാരികമായ രേഖകളായിത്തിർന്നു ആ പുസ്തകങ്ങൾ. വാൻ റീഡിന്റെ 'ഹോർത്തുസ് മലബാറിക്കസ്'(https://en.wikipedia.org/wiki/Hortus_Malabaricus) ഇന്നും ഒരു വിസ്മയമായി നിൽക്കുന്നുണ്ടല്ലോ. സസ്യങ്ങളെക്കുറിച്ച് ആധികാരികമായി എഴുതിയ ജെ.എച്ച് ഹുക്കറെ (https://en.wikipedia.org/wiki/Joseph_Dalton_Hooker) പോലുള്ളവരും ഇന്ത്യയിലെ ചിത്രശലഭങ്ങളെക്കുറിച്ച് ഏറ്റവും ആധികാരികമായി പഠിച്ച (അവർ ഒട്ടനവധിയുണ്ട്)ഡബ്ളിയുു. എച്ച് ഇവാൻസും (https://en.wikipedia.org/wiki/William_Harry_Evans) തുമ്പികളെക്കുറിച്ച് വിശദമായി എഴുതിയ എഫ്.സി ഫ്രേസറും (https://en.wikipedia.org/wiki/Frederic_Charles_Fraser)നിശാശലഭങ്ങളെക്കുറിച്ച് ആധികാരികമായി വിവരങ്ങൾ
രേഖപ്പെടുത്തിവെച്ച ജോർജ് ഫ്രാൻസിസ് ഹാംപ്സണും (https://en.wikipedia.org/wiki/George_Hampson) 'ഇന്ത്യയിലെ പക്ഷിനിരീക്ഷണത്തിലെ പോപ്പ് 'എന്നറിയപ്പെട്ടിരുന്ന, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപക നേതാവു കൂടി ആയിരുന്ന എ. ഒ ഹ്യൂമും (https://en.wikipedia.or/wiki/Allan_Octavian_Hume) ഒക്കെ ഇക്കൂട്ടത്തിൽ പ്രഥമഗണനീയരാണ്. ഭാരതത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളെക്കുരിച്ചും അവരുടെ സംസ്ക്കാരങ്ങളെക്കുരിച്ചും സമഗ്രമായും ശാസ്ത്രീയമായും പഠനം നടത്തിയ മദ്രാസ് ഗവൺമെന്റ് മ്യൂസിയത്തിന്റെ സൂപ്രണ്ട് കൂടിയായിരുന്ന എഡ്ഗാർ തേസ്റ്റൺ, ഒരേ സമയം മികച്ച നരവംശശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനും ജന്തു ശാസ്ത്രജ്ഞനും ഭൂമിശാസ്ത്രജ്ഞനും ആയ അസാമാന്യ പ്രതിഭയായിരുന്നു (https://en.wikipedia.org/wiki/Edgar_Thurston). പ്രേഷിത പ്രവർത്തനം എന്ന ജീവിതലക്ഷ്യവുമായി ഇന്നാട്ടിലെത്തിയ നൂറുകണക്കിന് മിഷണറിമാരും, വിവിധ ജനവിഭാഗങ്ങളെ തങ്ങളുടെ പാതയിലേക്ക് മാർഗം കൂട്ടുവാനായി അവരുടെ ഭാഷയേയും സംസ്ക്കാരത്തേയും സാഹിത്യത്തേയും വിശദമായി പഠിച്ച് ഒട്ടനവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മലയാള ഭാഷക്ക് ആദ്യ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ മുഴുവൻ കൃതികളും ജർമ്മനിയിലെ തുബിങ്ജൻ യുണിവേഴ്സിറ്റി അടുത്ത കാലത്ത് പൊതുസഞ്ജയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്(https://www.gundert-portal.de/). അവയിൽ ഗുണ്ടർട്ടിന്റെ സ്വന്തം രചനകളോടൊപ്പം അദ്ദേഹം ശേഖരിച്ച രേഖകളും മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായ റിപ്പോർട്ടുകളും 'പശ്ചിമോദയം' തുടങ്ങിയ മാസികകളും ഒക്കെ ലഭ്യമാണ്. ഈ പട്ടികയിൽ ഇനിയും നൂറു കണക്കിന് പേരുകൾ ഉൾപ്പെടാനുണ്ട്. അവരിൽ ഭൂരിഭാഗവും ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെയോ ബ്രിട്ടീഷ് ഗവൺമെന്റിന്റെയോ ഉദ്യോഗസ്ഥരോ സൈനിക മേധാവികളോ ഭരണാധികാരികളുടെ എല്ലാ ആശിസ്സുകളോടും പ്രവർത്തിച്ചിരുന്ന മിഷണറിമാരോ ആയിരുന്നു. അധികാരത്തിന്റെയും സ്വാധീനത്തിന്റെയും സൗകര്യങ്ങളും പ്രാദേശികമായ മനുഷ്യശേഷിയും ഇത്തരം പഠനങ്ങളിൽ അവർക്ക് ഏറെ സഹായകമായി എന്നുള്ളത് തീർച്ച. അതിലും വിസ്മയകരമായ കാര്യം ഇവരിൽ മിക്കവരുടെയും പഠനങ്ങൾ തന്നെയാണ് അതത് വിഷയങ്ങളിൽ ഇന്നും ഏറ്റവും ആധികാരികവും അന്തിമവും ആയ റഫറൻസ് ഗ്രന്ഥങ്ങളെന്നതത്രെ. ഉപകരണങ്ങളുടെയും യാത്രാസൗകര്യങ്ങളുടെയും സാങ്കേതിക വിദ്യയുടെയും ലഭ്യത ഏറെയുള്ള ഇക്കാലഘട്ടത്തിലും നാമമാത്രമായ സൗകര്യങ്ങളുണ്ടായിരുന്ന പതിറ്റാണ്ടുകൾക്കപ്പുറം അവർ നടത്തിയ പഠനങ്ങൾ എത്ര ഗൗരവത്തോടെയുള്ളതായിരുന്നു എന്നു നാം അറിയുന്നു.

      
ഇത്തരത്തിലുള്ള  പുസ്തങ്ങളോടൊപ്പം ചേർക്കേണ്ടവയാണ്, പ്രധാനമായും ബ്രിട്ടീഷുകാർ ഭരണസൗകര്യത്തിനായി തയ്യാറാക്കിയ ഭരണരേഖകളും മാനുവലുകളും ഗസറ്റിയറുകളും ഉദ്യോഗസ്ഥരുടെ ഡയറിക്കുറിപ്പുകളും അടങ്ങിയ വിപുലമായ സഞ്ചയം. പ്രധാനപ്പെട്ട ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ മേലാപ്പീസിലേക്ക് അയച്ച ദൈനംദിന റിപ്പോർട്ടുകൾ, അവരുടെ വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ എന്നിവ അതത് കാലഘട്ടങ്ങളെക്കുറിച്ച് വളരെ വിശദമായ ചിത്രം ലഭ്യമാക്കുന്നു. ജില്ല കലക്റ്റർമാരും മജിസ്ട്രേട്ടുമാരും മറ്റ് ഉദ്യോഗസ്ഥൻമാരും തയ്യാറാക്കിയ അത്തരം രേഖകൾ പലതും ഇന്റർനെറ്റിലും മറ്റും ലഭ്യമാണ്. ഒരു ഉദാഹരണം എന്ന നിലയിൽ ഇരിക്കൂറിനടുത്ത് കല്യാട് 1852 ൽ നടന്ന മാപ്പിള കലാപകാരികളുടെ ആക്രമണത്തെക്കുറിച്ച് വിവിധ തലങ്ങളിലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥൻമാർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ടുകളെക്കുറിച്ച്  ഇവിടെ വായിക്കാം. ഈ റിപ്പോർട്ടുകളിലെ വിശദാംശങ്ങളുടെ വിവരണം നമ്മെ അൽഭുതപ്പെടുത്തും. പോരാട്ടത്തിന്റെയും അതോടനുബന്ധിച്ച കാര്യങ്ങളുടെയും തൽസമയ ദൃക്സാക്ഷി വിവരണം പോലുള്ള അവയിൽ വ്യക്തികളെക്കുറിച്ചുപോലും കൃത്യമായി എഴുതി സൂക്ഷിച്ചിരിക്കുന്നു. ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമായ ഇന്നത്തെ കാലത്ത് പോലും ഔദ്യോഗികവും അല്ലാത്തതുമായ രേഖകൾ ഇത്ര വിശദാംശങ്ങളോടെ രേഖപ്പെടുത്താറില്ല എന്ന് തീർച്ച. അങ്ങിനെയുള്ള സ്രോതസ്സുകൾ  ചരിത്രവിദ്യാർത്ഥികൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയോ എന്നുള്ളത് സംശയമാണ്. അത്തരത്തിലുള്ള പുസ്തകങ്ങളിൽ ഏറ്റവും  പ്രധാനപ്പെട്ട ഒന്നാണ് മലബാർ കലക്റ്ററായിരുന്ന വില്യം ലോഗൻ തയ്യാറാക്കിയ 'മലബാർ മാനുവൽ'. ഇന്നത്തെ കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ സമഗ്രമായ ചരിത്രം രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഈ പുസ്തകം വിജ്‍ഞാനകുതുകികളെ സംബന്ധിച്ചിടത്തോളം ഒരു അമൂല്യനിധിയാണ്.
        
മൂന്നു വാല്യങ്ങളിലായാണ് മലബാർ മാനുവൽ തയ്യാറാക്കിയിരിക്കുന്നത്. എണ്ണൂറോളം പേജുകളടങ്ങിയ ഒന്നാം വാല്യം, ചാർട്ടുകളും പട്ടികകളും അധിക വിവരങ്ങളും അടങ്ങിയ രണ്ടാം വാല്യം, 1694 ൽ സ്ഥാപിതമായ ഇംഗ്ളീഷ് ഈസ്റ്റിൻഡ്യ കമ്പനിയുടെ തലശ്ശേരി ഫാക്റ്ററിയിലെ എഴുത്ത്കുത്തുകളും മറ്റ് രേഖകളും ഒരുമിച്ച് ചേർത്തുള്ള മൂന്നാം വാല്യം (A Collection of treaties, Engagements and other papers of importance Relating to British Affairs in Malabar) എന്നിവയാണ് അവ. മൂന്നാം വാല്യം തയ്യാറാക്കിയതിനു ശേഷമാണ് ഒന്നും രണ്ടും വോള്യങ്ങൾ പുറത്തിറങ്ങിയത്. ആദ്യ രണ്ടു വോളിയങ്ങളിലും മിക്ക വിവരണങ്ങൾക്കും റഫറൻസായി നൽകിയിട്ടുള്ളത് മൂന്നാം വോള്യത്തിലെ സമാഹരണത്തിലുള്ള പഴയ രേഖകളും അവയുടെ തർജമകളും ആണ് . ഒന്നാം വോള്യത്തിൽ തിരുവിതാംകൂറിനെക്കുറിച്ചുള്ള  വിവരങ്ങൾ ഉൾപ്പെടെ മലബാറിന്റെ ചരിത്രം
മലബാർ മാനുവൽ വോളിയം 3
ലഭ്യമായ സ്രോതസ്സുകളിൽ നിന്നും പരമാവധി ശേഖരിച്ച് എഴുതിയിരിക്കുന്നു. പെരുമാക്കൻമാരുടെ കാലവും, ഹൈദരിന്റെയും ടിപ്പുവിന്റെയും പടയോട്ടങ്ങളും പഴശ്ശിയുടെ പോരാട്ടങ്ങളും ഒക്കെ വിശദമായി ഇവിടെക്കാണാം. തങ്ങളുടെ അധികാരം നിലനിർത്താനും ശക്തിപ്പെടുത്താനും അനുയോജ്യമായ രീതിയിൽ എഴുതിയിരിക്കുന്ന ഈ ഗസറ്റിയർ വില്യം ലോഗന്റെ മാത്രം രചനയാണെന്ന് പറയാൻ സാധിക്കില്ല. പുസ്തകത്തിലുള്ള മലബാറിലെ വനങ്ങളുടെയും ജീവജാലങ്ങളുടെയും അതിമനോഹരമായ വിവരണം അന്നത്തെ മലബാർ വനം മേധാവിയായിരുന്ന റോഡ്സ് മോർഗനാണ് തയ്യാറാക്കിയിട്ടുള്ളത്. കാവ്യാത്മകമായ ഭാഷയിലുള്ള ഈ വിവരണം  കോഴിക്കോട് ജില്ലയിലെ എലത്തൂരു നിന്നും പുഴ വഴി ആരംഭിച്ച് കുറ്റ്യാടി വഴി കാടു കടന്ന് വയനാട്ടിൽ മൈസൂരതിർത്തിയിൽ അവസാനിക്കുന്ന അദ്ദേഹത്തിന്റെ യാത്രയുടെ വിവരണം എന്ന രീതിയിലാണ്. ഈ വഴിയിലുടനീളമുള്ള സസ്യജാലങ്ങളെയും പക്ഷികളെയും(ഇവിടെവായിക്കാം) മൃഗങ്ങളെയും ഒപ്പം വനവാസികളെയും ആ യാത്രക്കിടയിൽ പരിചയപ്പെടുത്തുന്നു. ലോഗന് ജില്ലാ ഭരണാധികാരിയെന്നനിലയിൽ  തനിക്ക് കീഴിലുള്ള സ്വദേശികളും പരദേശികളും ആയ  മികച്ച പല ഉദ്യോഗസ്ഥൻമാരുടെയും മറ്റു നാട്ടുകാരുടെയും സഹായസഹകരണങ്ങൾ  ലഭിച്ചുവെന്ന് വ്യക്തം. സകുടുംബം തലശ്ശേരിയിലും പിന്നീട് കോഴിക്കോടും താമസമാക്കിയ ലോഗൻ പൊതുവെ എല്ലാവർക്കും സ്വീകാര്യനായ ഭരണാധികാരിയായാണ് അറിയപ്പെട്ടിരുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും താൽപര്യങ്ങൾ അദ്ദേഹം പലപ്പോഴും പരിഗണിച്ചിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ പുസ്തകവും പ്രവർത്തനങ്ങളും തെളിവു നൽകുന്നുണ്ട്. മലബാർ മാനുവലിന്റെ രചന കേരളത്തിന്റെ ചരിത്രരചനയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ്. ലോഗനെക്കുറിച്ചുള്ള വ്യക്തി വിവരങ്ങൾ അധികമൊന്നും ലഭ്യമല്ലെങ്കിലും ചരിത്രകാരനായ ഡോ കെ.കെ.എൻ കുറുപ്പ് അദ്ദേഹത്തെക്കുറിച്ച് ഏറെക്കാര്യങ്ങൾ പുറത്തുകൊണ്ടു വന്നിട്ടുണ്ട്.
          1841
മെയ് 17 ന് സ്ക്കോട്ലാൻഡിൽ ജനിച്ച ലോഗൻ 1862 ൽ തന്റെ ഇരുപത്തി ഒന്നാം വയസ്സിലാണ് ഇൻഡ്യയിലെത്തുന്നത്. ഈസ്റ്റിൻഡ്യാ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ചക്രവർത്തി നേരിട്ട് ഏറ്റെടുത്ത ആ കാലഘട്ടത്തിൽ  ബ്രിട്ടീഷുകാർ വിദ്യാസമ്പന്നരായ ധാരാളം വെള്ളക്കാരെ ഉദ്യോഗസ്ഥൻമാരായി ഇൻഡ്യയിൽ എത്തിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. നോർത്ത് ആർക്കോട്ട് ജില്ലയുടെ അസിസ്റ്റൻഡ് കലക്റ്ററായി ജോലി ആരംഭിച്ച ലോഗൻ 1866 ൽ മലബാറിന്റെ ഹെഡ് അസിസ്റ്റൻഡായി നിയമിതനായി. തന്റെ 35ാമത്തെ വയസ്സിൽ മലബാർജില്ലയുടെ ചീഫ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. 1872 ൽ തലശ്ശേരിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സ്ക്കോട്ട്ലന്റുകാരി തന്നെയായ ആനി സെൽബി ബുറൽ വല്ലാസിനെ വിവാഹം കഴിച്ചു. ലോഗന്റെ ജിവിതത്തിലും എഴുത്തിലും ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ആ സ്ത്രീ.
         
ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണങ്ങൾ പ്രദേശത്തിന്റെ സാമൂഹിക ജീവിതത്തെയും ജനസംഖ്യാനുപാതത്തെയും കാർഷിക വ്യവസ്ഥയെയും ആകെ ഇളക്കി മറിച്ചിരുന്നു. കൂട്ട പാലായനങ്ങളും വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചു വരവുകളും സമൂഹത്തിൽ കാലുഷ്യം നിറച്ചു. മതാടിസ്ഥാനത്തിലുള്ള വിശ്വാസതീവ്രത കൂടി അതോടൊപ്പം ചേർന്നപ്പോൾ മലബാറിൽ ലഹളകളും കലാപവും സ്ഥിരം കാഴ്ചകളായി. ഇതിനു പിന്നിൽ സ്വന്തം മതത്തിലെ പണക്കാരായവർ പാവപ്പെട്ടവരുടെ മതവികാരം ചൂഷണം ചെയ്തതും രക്തസാക്ഷിത്വത്തിന്റെ മതപരമായ സ്വീകാര്യതയും (" Religion gave them a philosophy of action and nourished their feelings of antagonism")ഒപ്പം കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും ഒക്കെ കാരണങ്ങളായി ലോഗൻ സൂചിപ്പിച്ചിട്ടുണ്ട് . മാപ്പിള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനുള്ള സ്പെഷൽ കമ്മീഷണറായി 1881ൽ നിയമിതനായ ലോഗൻ മേലധികാരികളുമായുള്ള അഭിപ്രായ വ്യത്യസങ്ങളെത്തുടർന്ന് 1887 ൽ ആന്ധ്രയിലേ കടപ്പയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. തുടർന്ന് ആ വർഷം തന്നെ ജോലി രാജിവെച്ച് തന്റെ 47ാം വയസ്സിൽ സ്വദേശത്തേക്ക് മടങ്ങുകയാണുണ്ടായത്. മലബാറിലെ ജനങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ലോഗൻ തുടർന്നും അവരുമായി കത്തിടപാടുകൾ നടത്തിയിരുന്നു. ഉത്തരമലബാറിലെ പ്രമുഖ ജൻമിയായിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുമായി നല്ല സൗഹൃദത്തിലായിരുന്ന ലോഗൻ പിന്നീട് അദ്ദേഹത്തിന്റെ മകനായിരുന്ന എ.സി മാധവൻ നായരെ സ്ക്കോട്ടലന്റിലെ തന്റെ വസതിയിൽ അതിഥിയായി താമസിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
   
ശക്തനും കർക്കശക്കാരനുമായ ഭരണാധികാരിയായിരുന്നു ലോഗൻ. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നി‍ദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കി. അട്ടപ്പാടിയിലെ വിശാലമായ വനപ്രദേശങ്ങൾ, ലഭ്യമായ റവന്യൂ രേഖകൾ പരിശോധിച്ച് ഗവൺമെന്റിലേക്ക് നിക്ഷിപ്തമാക്കിയത്, അതീവ പ്രാധാന്യമർഹിക്കുന്ന ജൈവകേന്ദ്രമായ ഇന്നത്തെ സൈലന്റ് വാലി പ്രദേശങ്ങൾ നിലനിൽക്കാൻ കാരണമായി എന്നു പറയാം. ഉറച്ച ദൈവവിശ്വാസിയായിരുന്ന ലോഗൻ പണക്കുറികളെ എതിർത്തുവെന്നും വെടിമരുന്നിന്റെ ഉപയോഗം ക്ഷേത്രങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയെന്നും ഡോ. കെ.കെ.എൻ. കുറുപ്പ് എഴുതുന്നു. നായർ സമുദായത്തോട് കൂടുതൽ അടുപ്പത്തോടും സ്നേഹത്തോടും ഇടപഴകി എന്ന വിമർശനവും അദ്ദേഹത്തിനെതിരെ ചിലർ ഉയർത്തിയിട്ടുണ്ട് ആമുഖത്തിൽ തന്റെ പുസ്തകത്തിന്റെ പരിമിതികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ലഭിച്ച വിവരങ്ങൾ വെച്ചാണ് പുസ്തകം എഴുതിയിരിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കിട്ടുമ്പോൾ താൻ എഴുതിയത് തെറ്റാകാമെന്നും  ചിലപ്പോൾ നേരെ വിപരീതമാവാം ശരിയെന്നും എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ വസ്തുനിഷ്ഠ രീതിയുടെ തെളിവായി ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
      
പ്രശസ്ത നോവലിസ്റ്റ് കെ .ജെ ബേബി ലോഗന്റെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ എഴുതിയ പുതിയ നോവലായ 'ഗുഡ് ബൈ മലബാർ' വായനയാണ് ലോഗനെക്കുറിച്ചുള്ള ചിന്തകളിലേക്ക് വീണ്ടും നയിച്ചത്. ലോഗന്റെ ഭാര്യയായ ആനിയുടെ കണ്ണിൽക്കൂടി അന്നത്തെ ജീവിതം ആവിഷ്ക്കരിക്കുന്ന രീതിയിലാണ് നോവൽ മുന്നോട്ട് പോകുന്നത്. ലോഗന്റെ ഔദ്യോഗിക ജീവിതത്തിരക്കുകളും അന്തർസംഘ‍ർഷങ്ങളും ഹൃദയസ്പൃക്കായി ചിത്രീകരിച്ചിരിക്കുന്ന നോവലിൽ ധാരാളം സാങ്കൽപിക കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നു. തുടക്കം മുതൽ ഒടുക്കം വരെ സുഖമുള്ള വായനാനുഭവം നൽകുന്ന പുസ്തകം ലോഗൻ കുടുംബത്തിന്റെ  സ്ക്കോട്ട്‍ലന്റിലേക്കുള്ള മടക്കയാത്രയിൽ ആനിയും ലോഗനും 'ഗുഡ് ബൈ മലബാർ' പറയുന്നതോടെ അവസാനിക്കുന്നു. നൂറ്റാണ്ടിനപ്പുറമുള്ള ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു പോക്കായിട്ടു പോലും അത് വായനക്കാരനിൽ ചില നഷ്ടബോധങ്ങളും ഗൃഹാതുരതകളും സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിനു കാരണം എഴുത്തുകാരന്റെ

കൃതഹസ്തമായ തൂലികയ്ക്കൊപ്പം മലബാർ മാനുവലിലൂടെ നാം അറിഞ്ഞ ലോഗനുമുണ്ട്. ലോഗനെ മതേതര വിശ്വാസിയും പുരോഗമനവാദിയും ആക്കി ചിത്രീകരിച്ചതും ആനിയെ സാമൂഹ്യ പരിഷ്ക്കർത്താവാക്കിയതും നോവലിസ്റ്റിന്റെ സ്വാതന്ത്ര്യമായി കണക്കാക്കാം. മലബാറിലെ മാപ്പിള കലാപങ്ങളുടെ ഏക കാരണം കാർഷികപ്രശ്നങ്ങൾ മാത്രമാണെന്ന് ലോഗൻ കരുതിയിരുന്നു എന്ന ധ്വനി നോവലിൽ പലയിടത്തും കാണാം.അത് വസ്തുതാ വിരുദ്ധമാണെന്ന് മുൻ ഖണ്ഡികയിൽ നൽകിയ ലോഗന്റെ തന്നെ ഇതേക്കുറിച്ചുള്ള പരാമർശങ്ങളിൽ നിന്നും മനസ്സിലാക്കാം. ഇക്കാര്യത്തിൽ മേലധികാരികളുമായുള്ള അഭിപ്രായവ്യത്യസമാണ് ലോഗന്റെ സ്ഥലം മാറ്റത്തിനും സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു പോക്കിനും കാരണമായത് എന്ന പരാമർശവും യഥാർത്ഥവസ്തുതകളോട് പൊരുത്തപ്പെടുമെന്ന് തോന്നുന്നില്ല. 'പ്രാകൃത സോഷ്യലിസ്റ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോഗൻ തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം കോളനി ഭരണത്തിന്റെ താൽപര്യങ്ങളുടെ ഉത്തമ സംരക്ഷകനും കാവലാളും ആയിരുന്നു  എന്നുള്ളതും ഓർമ്മിക്കണം. എങ്കിലും അന്നത്തെ മലബാറിന്റെ സാമൂഹ്യ ജീവിതത്തിൽ ഇത്രയും  സ്വാധീനം ചെലുത്തിയ മറ്റൊരാളില്ല തന്നെ.  വില്യം ലോഗന് തലശ്ശേരിയിലുള്ള 'ലോഗൻസ് റോഡ്' അല്ലാതെ മറ്റൊരു ഓർമകേന്ദ്രം പോലുമില്ലാത്തപ്പോൾ കെ. ജെ ബേബിയുടെ നോവൽ അത്തരത്തിലൊരു സ്മരണാജ്ഞലി ആയി മാറുന്നു. ഏതായാലും മലബാ‍ർ മാനുവലിനും വില്യം ലോഗനും ഒപ്പവും അതിനെ മറികടന്നും ചരിത്രാന്വേഷണങ്ങൾ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്.