history എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
history എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022, ജനുവരി 15, ശനിയാഴ്‌ച

പഴശ്ശിയും കല്ല്യാടും



    നൂറ്റാണ്ടുകൾക്കപ്പുറം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ധീരമായ ചെറുത്തുനിൽപ്പിന് നേതൃത്ത്വം നൽകിയ ധീരദേശാഭിമാനിയായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ഏറ്റവും മികച്ച കുരുമുളക് ലഭിക്കുന്ന സ്ഥലമായി ഇൻഡ്യയിലെ വടക്കേമലബാറിന്റെ കിഴക്കൻമലയോരങ്ങൾ ലോകമാകെ അടയാളപ്പെടുത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് അറബികൾ, പാശ്ചാത്യർ തുടങ്ങിയ വൈദേശിക കച്ചവടക്കാരുടെ ആഗമനവും തുടർന്നുള്ള അധിനിവേശങ്ങളും സംഭവിച്ചതും. കച്ചവടക്കാരായെത്തിയവർ പെട്ടെന്ന് ഭരണാധികളായിത്തീർന്നത് എവിടെയുമെന്നപോലെ ഇവിടെയും സംഘർഷങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും യുദ്ധങ്ങളിലേക്കും നയിച്ചു. അക്കാലത്ത് സൈനികശക്തിയിലും തന്ത്രങ്ങളിലും കുതന്ത്രങ്ങളിലും കൗശലങ്ങളിലും അഗ്രഗണ്യരായിരുന്ന കമ്പനിയോട് പഴശ്ശി ഏറെക്കാലം വിജയകരമായി ചെറുത്തുനിന്നത് ഇന്നും അൽഭുതവും ആവേശവും നിറഞ്ഞ ചരിത്രമാണ്. ധീരമായ പോരാട്ടത്തിന് ഊർജ്ജം പകർന്നത് താൻ ഈ നാടിന്റെ ധർമ്മത്തിന്റെയും സംസ്കൃതിയുടേയും സംരക്ഷണത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് തന്റെ നാട്ടുകാരെ ബോധ്യപ്പെടുത്തി അവരെക്കൂടി തന്റെ പക്ഷത്തു ചേർത്തുനിർത്താൻ കഴിഞ്ഞതുകൊണ്ടാണ്. നാട്ടിലെ ഭൂവുടമകളുടെയും സാധാരണക്കാരുടെയും വനവാസികളുടെയും അകമഴിഞ്ഞ പിൻതുണ അദ്ദേഹത്തിന് ഇക്കാര്യത്തിൽ ലഭിച്ചു. എല്ലാവരും സ്വന്തം നിലനിൽപ്പിനായുള്ള പോരാട്ടമായി അതേറ്റെടുത്തു. നാട്ടിടവഴികളും മലഞ്ചെരിവുകളും പുഴയോരങ്ങളും മഹാവനങ്ങളും വർഷങ്ങളോളം സംഘർഷഭൂമിയായിമാറി. എതിരാളികൾ സർവ്വായുധസന്നദ്ധരായിരുന്നു. അവർ അനേകം നാട്ടുകാരെ പ്രലോഭനങ്ങൾവഴി കമ്പനിപക്ഷത്തുചേർത്തു. എന്നിട്ടും ആദ്യകാലങ്ങളിൽ പഴശ്ശിയും കൂട്ടരും ഉജ്ജ്വല വിജയങ്ങൾ നേടി. ചിലപ്പോൾ എതിരാളികളെ അമ്പേ പരാജയപ്പെടുത്തി, മറ്റു ചിലപ്പോൾ തന്ത്രങ്ങളാൽ എതിരാളികൾക്ക് നിൽക്കക്കള്ളിയില്ലാതാക്കി.

    കോട്ടയം പ്രദേശത്തെ ഒട്ടുമിക്ക നായർത്തറവാടുകളും ഏറിയും കുറഞ്ഞും പഴശ്ശിത്തമ്പുരാന് പരിപൂർണ്ണ പിൻതുണയുമായി ചേർന്നുനിന്നു. സ്വന്തം നിലനിൽപ്പുപോലും പരിഗണിക്കാതെ ആളും അർത്ഥവും നൽകി പഴശ്ശിയെ സഹായിച്ചു. പലരും കൊല്ലപ്പെട്ടു, മറ്റുചിലർ നാടുകടത്തപ്പെട്ടു, സ്വത്തും സ്വാധീനവും നഷ്ടപ്പെടുത്തി, നേതൃത്ത്വം നൽകിയവരെ പരസ്യമായി ആൾക്കുട്ടത്തിനുമുന്നിൽ തൂക്കിക്കൊന്നു. സ്വാതന്ത്ര്യത്തിന് സ്വന്തം ജീവനേക്കാൾ വില നൽകിയവരായിരുന്നു പലരും. എല്ലാം സഹിച്ചും പഴശ്ശിയുടെ പതനം വരെ നിരവധിപേർ അദ്ദേഹത്തെ പിൻതുണച്ചു. കോട്ടയം രാജ്യത്തിന്റെ യഥാർത്ഥഭൂമിശാസ്ത്രാതിർത്തിക്ക് പുറത്തായിരുന്നെങ്കിലും പ്രതാപികളും അതിലേറെ അഭിമാനികളുമായിരുന്ന കല്ല്യാട്ടു നമ്പ്യാരും അദ്ദേഹത്തിന്റെ ആളുകളും പഴശ്ശിക്ക് സർവ്വവിധ പിൻതുണയുമായി അവസാനം വരെ ചേർന്നു നിന്നു. കല്ല്യാട്ട് മലനിരകൾ പോരാട്ടവേദിയായി മാറി. ചരിത്രകാരനായ ഡോ.കെ.കെ.എൻ കുറുപ്പ് പഴശ്ശിസമരങ്ങളെക്കുറിച്ച് ഈസ്റ്റ് ഇൻഡ്യാ കമ്പനിരേഖകളിൽ നിന്നും മറ്റുമായി ശേഖരിച്ചെഴുതിയ പഴശ്ശി സമരരേഖകൾ (മാതൃഭൂമി ബുക്സ് , 2018, p111) എന്ന പുസ്തകത്തിൽ കല്ല്യാട് നടന്ന പോരാട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാണാം..

    പഴശ്ശി നിരന്തരം നാട്ടുകാരോട് ഇടപഴകി. നാടുവാഴികളോടും പ്രമാണിമാരോടും തന്റെ സമരത്തിന് പിൻതുണ അഭ്യർത്ഥിച്ചു. ചില അവസരങ്ങളിൽ എതിരെനിന്നവർക്ക് മുന്നറിയിപ്പുകൾ നൽകി. മറ്റുചിലപ്പോൾ എല്ലാവരും ഒത്തുചേർന്ന് വിദേശികളെ തുരത്തുന്നതിനെക്കുറിച്ച് ആഹ്വാനം നൽകി. ജൻമനാട്ടിന്റെ പാരമ്പര്യവും സംസ്ക്കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉദ്ബോധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട നിരവധി തരകുകളും ഓലകളും പല സ്രോതസ്സുകളിൽ നിന്നും സമീപകാലത്തായി വെളിച്ചം കണ്ടിട്ടുണ്ട്. പലയിടത്തായി ചിതറിക്കിടക്കുന്ന അമൂല്യമായ അത്തരം അവശേഷിപ്പുകൾ ഇനിയും വീണ്ടെടുക്കേണ്ടതുമുണ്ട്. ആയിരത്തിതൊള്ളായിരത്തിമുപ്പതുകളിൽ ആരംഭിച്ച കലാപകലുഷിതമായ കർഷകസമരങ്ങളുടേ കഥകൾപ്പുറം, നൂറ്റാണ്ടുകൾക്കുമുന്നേ വൈദേശിക ശക്തികൾക്കെതിരെ വ്യത്യാസങ്ങൾക്കുമപ്പുറം എല്ലാവരും ഒരുമിച്ചു ചേർന്ന് പോരാടിയ അഭിമാനകരമായ ചരിത്രത്തെക്കുറിച്ച് എല്ലാവരും അറിയേണ്ടതുണ്ട്. നാം അവയെ ആദരവോടെ സ്മരിക്കേണ്ടതുമുണ്ട്.

    പഴശ്ശിയുടെ പോരാട്ടവുമായി ബന്ധപ്പെട്ട് കല്ല്യാട് പ്രദേശത്ത് നിന്നും മൂന്നു പേരുകളാണ് ഇതു സംബന്ധിച്ച എല്ലാ രേഖകളിലും പൊതുവായി കാണുന്നത്. കല്ല്യാട്ടു നമ്പ്യാർ എന്നപേരിൽ കാരണവരായ കല്ല്യാട്ട് കുഞ്ഞമ്മനാണ് അതിലൊന്ന്. സമരങ്ങളുടെ ആദ്യകാലം തൊട്ട് നിരവധി തവണ കല്ല്യാട്ട് കുഞ്ഞമ്മന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ട്. കല്ല്യാട്ട് മൂന്നാമൻ എന്നു മാത്രം പരാമ‍ർശിക്കപ്പെടുന്ന ആളാണ് അടുത്ത ആൾ. കല്ല്യാട്ട് നമ്പ്യാർ തറവാട്ടിലെ പ്രായം കൊണ്ട് മൂന്നാമത്തെ ആൾ എന്നു വേണം ഊഹിക്കാൻ. സമീപപ്രദേശങ്ങളിൽ നിന്നുൾപ്പടെ പോരാട്ടത്തിനുവേണ്ടി ആളുകളെ സംഘടിപ്പിക്കാനും പണവും വിഭവങ്ങളും സ്വരൂപിക്കാനും കല്ല്യാട്ട് മൂന്നാമൻ നടത്തിയ പരിശ്രമത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ലഭ്യമാണ്. അതോടൊപ്പം ഇവരുടെ ഉറ്റസഹചാരിയായി പോരാട്ടസമയത്തും അല്ലാത്തപ്പോഴും പ്രവർത്തിച്ച ചേണിച്ചേരി രയരപ്പനാണ് പേരു പരാമർശിക്കപ്പെടുന്ന മൂന്നാമത്തെയാൾ. ഇവർക്കൊപ്പം നാട്ടുപ്രമാണികളും സാധാരണക്കാരുമായ ഒട്ടനവധി ആളുകളും ഉണ്ടായിരിക്കമെന്നുറപ്പാണെങ്കിലും വരുടെ പേരുകൾ എങ്ങും സൂചിപ്പിക്കപ്പെട്ടതായി കാണുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചു വിവിധ രേഖകളിൽ ലഭ്യമായ പരാമർശങ്ങൾ ഈ സംഭവങ്ങളുട അന്നത്തെ പ്രാധാന്യത്തെയും പ്രാമുഖ്യത്തെയുംകുറിച്ച് വ്യക്തമായ ധാരണ തരുന്നുണ്ട്. ഇക്കാലമത്രയും ബോധപൂർവ്വമായുംജ്ഞതയാലും അവഗണിക്കപ്പെട്ട ചരിത്രവസ്തുതകളിലേക്ക് ആ രേഖകളുടെ വെളിച്ചത്തിൽ ഒരെത്തിനോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

    കുരുമുളകുൾപ്പടെയുള്ള കാർഷികവിളകൾ കൊണ്ട് സമൃദ്ധമായ ഇടങ്ങളായിരുന്നു കല്ല്യാടും പരിസരപ്രദേശങ്ങളും. പൊതുവെ കുറഞ്ഞ ജനസംഖ്യ. സാംസ്ക്കാരികമായും വ്യാപാരപരമായും കുടകുജനതയുമായുള്ള കൊടുക്കൽവാങ്ങലുകൾ. തിങ്ങിനിറഞ്ഞ കാടുകളും വനസമ്പത്തും. ഭൂമിശാസ്ത്രപരമായി ഇരുപുഴകൾക്കുമിടയിൽ പീഠഭൂമിരൂപത്തിലുള്ള കിടപ്പു്. വലിയപാറപ്പരപ്പുകളും ഫലപുഷ്ടിയേറിയ വിശാലമായ വയലേലകളും. ഇതൊക്കെ പ്രദേശത്തിന്റെ തനതു പ്രത്യേകതകളായിരുന്നു. അറബികളും മറ്റും നേരിട്ട് കച്ചവടത്തിനെത്തുന്ന ഇരീക്കൂർ എന്ന വ്യാപാരകേന്ദ്രം വളപട്ടണം പുഴയിലെ ജലഗതാഗതസൗകര്യം കൊണ്ടു പ്രാധാന്യം നേടിയ ഒരിടമായിരുന്നു. എല്ലാതരത്തിലും തന്ത്രപരമായ പ്രദേശം. പഴശ്ശിയുടെ പോരാട്ടവുമായി ബന്ധപ്പെട്ടുള്ള കമ്പനി എഴുത്തുകുത്തുകളിലും ഗുണ്ടർട്ട് ശേഖരത്തിലെ പഴശ്ശി രേഖകളിലും ചിലയിടത്ത് കല്ല്യാടിനെക്കുറിച്ചും അവിടെ നടന്ന പോരാട്ടങ്ങളെക്കുറിച്ചും പരാമർശങ്ങൾ ഉണ്ട്.

    അതിലൊന്ന് പഴശ്ശി രാജാവ് കല്ല്യാട്ട് അപ്പുക്കുട്ടിക്ക് എഴുതിയ ഒരു തരകാണ്. കല്ല്യാട്ട് ഇടവകയിലെ പാർവത്യക്കാരനാണ് (അധികാരി) അപ്പുകുട്ടി. ഇതെഴുതിയിരിക്കുന്നത് 972 (1797) മലയാളവർഷം തുലാമാസം നാലാം തീയതിയാണ്. കല്ല്യാട്ട് ഇടവകയിൽ നെല്ല്, മുളക്, പണം എന്നിവയുടെ നികുതി പിരിവ് നിർത്തിവെക്കാനും അദ്ദേഹത്തോട് രാജാവിനെചെന്ന് കാണാനുമാണ് ഇതിൽ ആവശ്യപ്പെടുന്നത്. എന്താണ് കാര്യമെന്നോ കമ്പനിയുമായുള്ള പ്രശ്നങ്ങളാണോ എന്നൊന്നും അതിൽ വ്യക്തമാക്കിയിട്ടില്ല. (47 A&B, പഴശ്ശിരേഖകൾ, ജനറൽ എ‍ഡിറ്റർ ഡോ സ്കറിയാ സക്കറിയ, ഡിസി ബുക്ക്സ്, കോട്ടയം 1994, p120 )

    കല്ല്യാട് കുഞ്ഞമ്മനുമായി ബന്ധപ്പെട്ട് പരാമർശമുള്ള മറ്റൊരു എഴുത്ത് 972 ധനുമാസം 28 നു (1797 ജനുവരി 9) രാത്രി പന്ത്രണ്ടു മണിക്കു എഴുതിയത് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. പഴശ്ശിയുമായി തെറ്റിപ്പിരിഞ്ഞ പഴയവീട്ടിൽ ചന്തു, തലശ്ശേരി ക്രിസ്റ്റഫർ പീലി സായിപ്പിന് എഴുതിയതാണ് ആ കത്ത്. കാലം പഴശ്ശിയുടെ നേതൃത്ത്വത്തിലുള്ള സമരം അന്തിമഘട്ടത്തിലേക്ക് എത്തുന്നതിന്നും ആറുവർഷങ്ങൾക്ക് മുന്നെയാണ്. കമ്പനി പട്ടാളക്കാരുടെ ആവശ്യങ്ങൾക്ക് മയ്യഴിയിൽ നിന്നും അരിയും മറ്റു സാധനങ്ങളും വേങ്ങാട്ടെക്കെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ചൊവ്വക്കാരൻ മൂസ്സയ്ക്ക് കമ്പനി അധികാരികൾ അയച്ച എഴുത്ത് കതിരൂരിൽ വെച്ച് കൈതേരി അമ്പു, കല്ല്യാട്ടെ കുഞ്ഞമ്മൻ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ പഴശ്ശിയുടെ ആളുകൾ കമ്പനി പട്ടാളത്തിനു നേരെ വെടിയുതിർത്ത് പിടിച്ചുവാങ്ങി എന്നാണ് പഴയവീട്ടിൽ ചന്തു എഴുതിയ കത്തിലുള്ളത്. ഇവിടെ പരാമർശിക്കപ്പെട്ട കല്ല്യാട്ട്കു‍‍ഞ്ഞമ്മൻ തന്നെയാവണം പിന്നീട് ആറുവർഷങ്ങൾക്കിപ്പുറം കമ്പനിക്കെതിരെ നടന്ന ധീരോദാത്തമായ കല്ല്യാട്ട് പോരാട്ടങ്ങൾക്ക് സ്വന്തമായി നേതൃത്ത്വം നൽകിയതും. ഇത്ര ദീർഘകാലം പഴശ്ശിക്കുവേണ്ടി പോരാടിയ കുഞ്ഞമ്മന്റെ അന്തിമസമരത്തെക്കുറിച്ച് കമ്പനിയുടെ ഔദ്യോഗിക എഴുത്തുകുത്തുകളിൽ വിശദമായി എഴുതിയിട്ടുണ്ട്. ( 164 A&B പഴശ്ശിരേഖകൾ223A, ജനറൽ എ‍ഡിറ്റർ ഡോ.സ്കറിയാ സക്കറിയ, ഡി.സി ബുക്ക്സ് കോട്ടയം 1994,P 134)

    നീണ്ടുനിന്ന പോരാട്ടങ്ങളിൽ മുഴുവാനാളുകളേയും ഒരുമിച്ചുചേർക്കാൻ പഴശ്ശി രാജാവ് ശ്രമിച്ചു. വിവിധപ്രദേശങ്ങൾ സന്ദർശിച്ചും വിവിധ തരത്തിൽ ആളുകളെ ബന്ധപ്പെട്ടും തന്റെ പിൻതുണ വർദ്ധിപ്പിച്ചു. നാടിന്റെ പാരമ്പര്യവും സംസ്ക്കാരവും സംരക്ഷിക്കാൻ എപ്പോഴും ശ്രദ്ധിച്ചു. ആരാധനാലയങ്ങളുടെ നേരെ ബ്രിട്ടീഷുകാർ കാണിച്ച അതിക്രമങ്ങളും അധിക്ഷേപങ്ങളും അദ്ദേഹത്തെ ക്രോധാകുലനാക്കി. ഇതിന്നെതിരെ പ്രബലരായ നാടുവാഴികളുടെയും ഭൂപ്രഭുക്കളുടെയും പിൻതുണ തേടി. അത്തരത്തിൽ കല്ല്യാട്ട് നമ്പ്യാർക്കെഴുതിയ വിളംബരത്തിൽ രാഷ്ട്രീയ മോഹങ്ങളെക്കാൾ ധാർമ്മികമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ഐക്യം കെട്ടിപ്പടുത്ത് കമ്പനിപട്ടാളത്തെ പരാജയപ്പെടുത്തുന്നതിന്നുള്ള ശ്രമവും ആഹ്വാനവും കാണാം. 975 കർക്കിടകം 8 ന് (1800 ജൂലായ് 21 ) അദ്ദേഹം കല്ല്യാട്ട് നമ്പ്യാർക്ക് അയച്ച തരക് താഴെ നൽകുന്നു.

    ഇന്നാട്ടിലെ ദൈവങ്ങൾ, പെരുമാളും ഭഗവതിയും , നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടെങ്കിൽ, നിങ്ങളെന്നെ പരിഗണിക്കുന്നുണ്ടെങ്കിൽ നിങ്ങളിപ്പോഴാണ് സൗഹാർദ്ദം കാണിക്കേണ്ടത്. തങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങൾ ബലികഴിക്കുകയും ദൈവങ്ങളെ ഉപേക്ഷിക്കുകയും ചെയ്തിട്ടുള്ള എന്റെ ശത്രുക്കൾ എനിക്കു ഹാനികരമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു, അതൊന്നും തന്നെ ഞാൻ കണക്കിലെടുക്കുന്നില്ല. ഇംഗ്ളീഷുകാരുടെ ശക്തി അതെത്രതന്നെ വലുതായാലും ശരി, എനിക്കു കഴിയുന്ന വിധം ഫലപ്രദമായി ഞാൻ അവർക്കെതിരായി പ്രവർത്തിച്ചുകൊണ്ടിരിക്കുമെന്നും അടങ്ങിയിരിക്കുകയില്ലെന്നും നിങ്ങൾക്കുറപ്പുതരുന്നു. മണത്തണയിലെ നമ്മുടെ പരിപാവനമായ ക്ഷേത്രത്തിലെ ദൈവങ്ങൾക്കുനേരെ ഇംഗ്ളീഷുകാർ കാണിച്ച അപമാനങ്ങൾക്കുശേഷം അതിന്നു പകരം ചോദിക്കാതെ മറ്റൊരുവിധം പ്രവ‍ർത്തിക്കുവാൻ എനിക്കു സാധ്യമല്ലെന്നും നമ്മുടെ ധർമ്മത്തിന്റെ ഭാഗത്താണ് നാമെല്ലാം നിൽക്കേണ്ടതെന്നും ഞാൻ നിൽക്കുന്നത് സ്ഥൈര്യത്തോടെ തന്നെയാണെന്നും എല്ലാ ജനങ്ങളെയും അറിയിക്കുക.” (ഫോറിൻ പൊളിറ്റിക്കൽ കൺസ.നമ്പർ 34, 18 സപ്തംബ‍ർ,1800 – പഴശ്ശി സമരരേഖകൾ- ‍ഡോ കെ.കെ.എൻ കുറുപ്പ്)

    സ്വന്തം പാരമ്പര്യത്തിലും സംസ്ക്കാരത്തിലും ദൈവങ്ങളിലും അഭിമാനവും വിശ്വാസവുമുള്ള ആർക്കും അവഗണിക്കാനാവാത്ത ആഹ്വാനമായിരുന്നു അത്. എന്തൊക്കെ സംഭവിച്ചാലും ധർമ്മസംരക്ഷണാർത്ഥമുള്ള പോരാട്ടം അവസാനംവരെ തുടരുമെന്ന ആ വിളംബരം എല്ലാ നാടുവാഴികളെയും ആവേശം കൊള്ളിക്കാൻ പ്രാപ്തമായിരുന്നു.

    978 (1803) മിഥുനമാസം 22 ന് താലൂക്ക് ശിരസ്തദാരായ കരക്കാട്ടിടത്തിൽ കമ്മാരൻ നമ്പ്യാർ കണ്ണൂരിലെ തുക്കിടി സായ്പിന് പയ്യാവൂരിൽ നിന്നും എഴുതിയ ഹർജിയും പഴശ്ശിസമരങ്ങൾക്ക് കല്ല്യാടും പരിസരങ്ങളും എങ്ങിനെ രംഗവേദിയായി എന്നതിന്റെ വ്യക്തമായ ചിത്രം തരുന്നുണ്ട്. 1803 ൽ പഴശ്ശിപ്പട പോരാട്ടം രൂക്ഷമാക്കുകയും കല്ല്യാട് ഉൾപ്പടെയുള്ള പ്രദേശങ്ങൾ സംഘർഷഭൂമിയാവുകയും ചെയ്തദിനങ്ങളിലാണ് ഈ എഴുത്ത്. നാടുവാഴികളും ജനങ്ങളും മൊത്തം, ഒന്നുകിൽ പഴശ്ശിക്കൊപ്പം അല്ലെങ്കിൽ കമ്പനിക്കൊപ്പം എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. തദ്ദേശീയരായ ആൾക്കാരെ നിയമിച്ച് കമ്പനിപ്പട്ടാളത്തെ സഹായിക്കാനായി പരിശീലനം നൽകി കോൽക്കാരായി നിയമിച്ചപ്പോൾ പോരാട്ടം രൂക്ഷമായി. എല്ലാ വശങ്ങളിൽനിന്നും പോരാളികൾക്ക് ലഭിക്കുന്ന സഹായങ്ങളും പിൻതുണയും ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ പരമാവധി ശ്രമിച്ചു. ശക്തരായ കമ്പനി പട്ടാളത്തിനെതിരെ സുദീർഘവും കഠിനവുമായ പോരാട്ടത്തിന് തങ്ങളുടെ സജ്ജീകരണങ്ങളും വിഭവങ്ങളും മതിയാവില്ലെന്നു കണ്ടപ്പോൾ നേതൃത്ത്വം കൊടുക്കുന്നവരിൽ പ്രധാനിയായ കല്ല്യാട്ട് മൂന്നാമൻ ആളും അർത്ഥവും തേടി ഇക്കാര്യത്തിനായി അടുത്തും അകലയുമുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചു. പഴശ്ശിക്കെതിരായ നീക്കത്തിൽ ഒട്ടേറെ പ്രമുഖ വ്യക്തികളുടെയും തറവാടുകളുടെയും പിൻതുണ കമ്പനിക്കു ലഭിച്ചു. കമ്മാരൻ നമ്പ്യാർ എഴുതിയ ഹരജിയിൽ കമ്പനിഅനുഭാവികളായ ആളുകളെ സമീപിച്ച് ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും കല്ല്യാട്ട് മൂന്നാമനും സംഘവും പിരിവുനടത്തുന്നു എന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. കല്ല്യാട്ട് നമ്പ്യാരുടെ അധികാരപരിധിയിൽ വരാത്തിടങ്ങളിലും, പ്രത്യേകിച്ച് സ്വാധീനവും സമ്പത്തുമുള്ള കരക്കാട്ടിടം നായനാരുടെ കൈവശമേഖലകളിൽക്കൂടി കടന്നുചെല്ലുന്ന ഇവരെ അടിയന്തിരമായി നിയന്ത്രിക്കണമെന്നതാണ് തുക്കിടി സായിപിനയച്ച പരാതിയുടെ സാരംശം. അതിങ്ങനെ തുടരുന്നു, കല്ല്യാട്ടേക്കു വരുന്ന വഴിക്കുള്ള താഴെ മ്രാണി മുതൽ കല്ല്യാട്ടോളം മരംമുറിച്ചിട്ട് (കമ്പനി പട്ടാളത്തിന്റെ യാത്രയ്ക്ക് തടസ്സം ഉണ്ടാക്കാനായി) മൂന്നുമാസമായി ഇരുപത്തിഒൻപത് ആളുകൾ അവിടെത്തന്നെ കാവൽ നിൽക്കുന്നു. കല്ല്യാട്ട് നമ്പ്യാറും ചേണിച്ചേരി രയരപ്പനും ഇന്നലെ ഇരിക്കൂർ, ചൂളിയാട് എന്നിവിടങ്ങളിൽ ഒക്കെ പോയി കുരുമുളകും നെല്ലും പൊതിയും ഒക്കെ കൊണ്ടുപോവുകുയും നാട്ടിലെ മുഖ്യസ്ഥൻമാരെയൊക്കെ വിളിച്ചുകൂട്ടി എല്ലാവരോടും പണം നൽകണമെന്ന് നിഷ്കർഷിക്കുകയും ചെയ്തതായി കേൾക്കുന്നു. ചൂളിയാട്ടുള്ള ചാലിയൻ അലച്ചി ഒതേനൻ എന്നു പറയുന്ന ആളുടെ അനുജനെ പിടിച്ചുകെട്ടി ഇരുപതുരൂപ വാങ്ങി വിട്ടയച്ചു. എടോൻ ഒതേനനെയും മമ്മഞ്ചേരി കേളു എന്നവരെയും പിടിച്ചുകൊണ്ടുപോയിരിക്കുന്നു. നാലുതറയിലുള്ള കുടിയാന്റെ അതേ അവസ്ഥപോലെ ഇവിടെയും ഉറുപ്പിക ചാർത്തി എടുപ്പിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. അവ‍ർ പയ്യാവൂർ ഹൊബ്ളിയിലും കടന്നുചെന്ന് കൈതപ്പുറം, എള്ളരഞ്ഞി, കാവുമ്പായി, എരുവേശ്ശി എന്നിവിടങ്ങളിലെ കുടിയാൻമാരോട് എല്ലാവരോടും കല്ല്യാട്ട് വന്ന് കാണണമെന്നും എല്ലാവരും അവരവർക്കു കഴിയുന്ന പോലെ ഉറുപ്പികതരണമെന്ന് നിർബന്ധിക്കുകയും ചെയ്തു. ഭയപ്പെട്ട അവർ, കാര്യത്ത് അമ്മദുമായി ചേർന്ന് ഏതാനും ഉറുപ്പിക അവിടേക്ക് കൊടുക്കുകയും ചെയ്തുവെന്ന് കേൾക്കുന്നു. പയ്യാവൂർ ഹൊബ്ളിയിൽ അധികാരമില്ലാത്ത ഈ മറുഭാഗക്കാർ ഇവിടെ നാനാവിധം പ്രവർത്തിക്കുന്നുവല്ലോ. ചുഴലി പ്രവർത്തിയിലും അവർ കടന്നു ചെല്ലുന്നുവെന്ന് അറിയുന്നു. ഇങ്ങനെ ചെയ്യുന്നത് നമ്മെപ്പോലെയുള്ള പാവങ്ങൾക്ക് സങ്കടമാകുന്നു എന്ന് പയ്യാവൂരിടത്തിൽ ഒതേനൻ നമ്പ്യാരും ആളുകളും ഉണർത്തിക്കുന്നു. ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുകുട്ടികളെയും രക്ഷിക്കവേണ്ടിയിരിക്കുന്നു. അങ്ങയുടെ പാദാരവിന്ദമല്ലാതെ ഞങ്ങൾക്ക് മറ്റൊരാശ്രയമില്ല“. (പഴശ്ശിരേഖകൾ223A, ജറൽ എ‍ഡിറ്റർ ഡോ സ്കറിയാ സക്കറിയഡിസി ബുക്ക്സ്കോട്ടയം 1994, p140)

    പഴശ്ശി നേതൃത്ത്വം നൽകിയ സമരത്തിൽ സ‍ർവ്വാത്മനാ പങ്കെടുത്ത് ശത്രുവിനെതിരെ പോരാടാനുള്ള ദൃഢനിശ്ചയവും മനക്കരുത്തും നേതൃപാഠവും കല്ല്യാട്ട് നമ്പ്യാർക്ക് എത്രമാത്രം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ പരാതി. കഷ്ടപ്പാടുകളും ദുരിതങ്ങളും തൃണവൽഗണിച്ച് ദീർഘമായ പോരാട്ടത്തിലായിരുന്നു അവർ. ആ ത്യാഗങ്ങളുടെയും കഷ്ടപ്പാടുകളുടെയും പരിസമാപ്തിയായാണ് ആ അന്തിമ പോരാട്ടത്തെ അവർ അന്നു കണ്ടതെന്ന് എതിർപക്ഷത്തുള്ള ആ എഴുത്തിൽ നിന്നു വായിച്ചെടുക്കാം.

    പഴശ്ശിസമരങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാർ നടത്തിയ കത്തിടപാടുകളിൽ 1803 ലെ 'കല്ല്യാട്ട് സമര'ങ്ങളെക്കുറിച്ച് കൃത്യമായി വിശദമാക്കുന്നുണ്ട്. അഞ്ചരക്കണ്ടിയിലെ ബ്രൗൺ സായിപ്പിന്റെ കൃഷിയിടത്തിൽ വമ്പിച്ച നാശം വരുത്തിയ പഴശ്ശിയുടെ ആളുകൾ അതേ സമയം കല്ല്യാട്ട് കുന്നുകളെയും സമരഭൂമിയാക്കി. കല്ല്യാട്ട് കുടുംബത്തിലെ കുഞ്ഞമ്മനായിരുന്നു സമരത്തിന്റെ നേതൃത്ത്വം. കല്ല്യാട്ട് മൂന്നാമനും ചേണിച്ചേരി രയരപ്പനും അനുയായികൾക്കൊപ്പം കല്ല്യാട്ട് കുഞ്ഞമ്മന് ശക്തിപകർന്നു. മാസങ്ങളോളം പോരാട്ടം നീണ്ടു. ധാരാളം കുന്നുകളും പാറപ്പരപ്പുകളും താഴ്‍വരകളും ഒത്തു ചേർന്ന പ്രദേശത്തെക്കുറിച്ചുള്ള തദ്ദേശീയരായ പോരാളികളുടെ അറിവും പരിചയവും ആദ്യകാലത്ത് പഴശ്ശി സൈന്യത്തിന് കരുത്തായി. ആ ദിവസങ്ങളിൽ മൂന്നു യൂറോപ്യൻ റജിമെന്റുകളടക്കം 8147 പട്ടാളക്കാർ ഉത്തരമലബാറിലുണ്ടായിട്ടും കേണൽ മോൺട്രിസോറിന് അയ്യായിരം പേരുള്ള പോഷകസൈന്യത്തിനു വേണ്ടി മദ്രാസിലേക്ക് അപേക്ഷിക്കേണ്ടി വന്നു. കല്ല്യാട്ട് കലാപകാരികളെ നിയന്ത്രിക്കാൻ ക്യാപ്റ്റൻ വാട്സൺ കണ്ടവഴി നാട്ടുകാരുടെ ഇടയിൽ നിന്നും 1200 കോൽക്കാരെ നിയമിക്കുകയെന്നതാണ് . തോക്കുകളും ആയുധങ്ങളും കൈവശമുള്ള കമ്പനി സൈന്യത്തോടും ഭൂമിശാസ്ത്രപരിചയം കൂടുതലുള്ള കോൽക്കാരോടും സമരക്കാർക്ക് ഒരേ സമയം ഏറ്റുമുട്ടേണ്ടി വന്നു. ഇത് അവർക്ക് കടുത്ത വെല്ലുവിളി ഉയർത്തി. പോരാളികളെ അടിച്ചമർത്താനും സമാധാനം സ്ഥാപിക്കാനും സബ്കലക്റ്റരായി പുതുതായി ചുമതലയേറ്റ തോമസ് ഹാർവെ ബാബർ കല്ല്യാട്ട് 1803 മാർച്ചിൽ ക്യാമ്പ് ചെയ്ത് അടിച്ചമർത്തലിന് നേതൃത്ത്വം നൽകി. ലഫ്റ്റനന്റ് ഗ്രേ വേണ്ടത്ര സൈനികസാമഗ്രികളുള്ള ഒരു സൈന്യവിഭാഗത്തോടെ അദ്ദേഹത്തെ സഹായിക്കാൻ അവിടെയെത്തി. വയത്തൂർ ഉൾപ്പടെയുള്ള പ്രദേശങ്ങൾ വഴി കുടകിൽ നിന്നും കല്ല്യാട് പ്രദേശത്തേക്ക് ഭക്ഷ്യവസ്തുക്കളും മറ്റും എത്തുന്നത് മനസ്സിലാക്കിയ ബാബർ അത് തടയാനുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തു. ബ്രിട്ടീഷുകാരോട് താരതമ്യേന നല്ല ബന്ധത്തിലായിരുന്ന മാപ്പിളവ്യാപാരികൾ കുരുമുളകിനു പകരമായി വെടിമരുന്നുകളും മറ്റും കല്ല്യാട്ടെ കലാപകാരികൾക്ക് എത്തിച്ചുനൽകുന്നത് അവർ കണ്ടുപിടിച്ചുതടഞ്ഞു. സൈനികോദ്യഗസ്ഥനായ മോൺട്രിസോർ നയിച്ച മറ്റൊരു സൈന്യവിഭാഗം ഇരിക്കൂർ പുഴയുടെ മറുവശങ്ങളിൽ കേന്ദ്രീകരിച്ച് കല്ല്യാട് കുന്നുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് സഹായങ്ങളും തീരപ്രദേശങ്ങളിൽ നിന്നും എത്തിച്ചേരുന്നതിനും തടയിട്ടു. 1804 ഫിബ്രവരി 25 ന് ഈ രണ്ടു കമ്പനി സൈന്യവിഭാഗങ്ങളും കല്ല്യാട്ട് എത്തിച്ചേർന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കലാപകാരികൾ കുന്നുകളിൽ നിന്നും ഇറങ്ങിവരികയും കമ്പനിപടയോട് ഏറ്റുമുട്ടുകയും തിരികെ കാടുകളിലേക്ക് മിന്നിമറിയുകയും ചെയ്തുവെന്നാണ് ഇംഗ്ളീഷ് രേഖകൾതന്നെ പറയുന്നത്. വലിയ ആൾസമ്പത്തും സർവ്വായുധ സന്നാഹങ്ങളും കോൽക്കാരുടെ അനുഭവസമ്പത്തും ഒക്കെ ഉണ്ടായിരുന്ന കമ്പനിപ്പടയുടെ രാക്ഷസശക്തിക്കുമുന്നിൽ അടിപതറാതെ പോരാടുക മനുഷ്യസാധ്യമായ ഒന്നാവില്ല. പ്രത്യേകിച്ചും പഴശ്ശി വയനാട്ടിലും കോട്ടയത്തും അന്തിമസമരത്തിൽ മുഴുകിയിരിക്കുന്ന സമയത്ത്. പ്രതീക്ഷിച്ചതുപോലെത്തന്നെ അവർക്കുമുന്നിൽ പിടിച്ചു നിൽക്കാൻ എല്ലാ വശത്തും ചുറ്റപ്പെട്ട സമരപോരാളികൾക്ക് കഴിഞ്ഞില്ല. നേതൃത്ത്വം നൽകിയ കല്ല്യാട്ട് കുഞ്ഞമ്മനും ഒപ്പമുള്ള ചേണിച്ചേരി രയരപ്പനും സൈന്യത്തിന് പിടികൊടുക്കാതെ പുഴകടന്ന് കോട്ടയത്തേക്ക് കടന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് കുഞ്ഞമ്മന് എന്തു സംഭവിച്ചു എന്ന് അറിയില്ല. കമ്പനിയെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ച രൂക്ഷമായ പോരാട്ടത്തിന് നേതൃത്ത്വം നൽകിയ അദ്ദേഹം സൈന്യത്തിന്റ കൈയ്യിൽ അകപ്പെടാനോ വധിക്കപ്പെടാനോ ആണ് സാധ്യത എന്നൂഹിക്കാം.

    പഴശ്ശിയുടെ സമരം വയനാടൻ കുന്നുകളിലേക്ക് ഒതുങ്ങി. കല്ല്യാട്ട് കുഞ്ഞമ്മന്റെ തിരോധാനത്തിനുശേഷം കല്ല്യാട്ട് മൂന്നാമൻ കുറച്ചുകാലം പോരാട്ടം തുടർന്നു. ഒടുവിൽ അദ്ദേഹത്തിന് ബ്രിട്ടീഷുകാർക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു. കല്ല്യാട്ട് മൂന്നാമന് പട്ടാനൂർ മഠത്തിൽ കസ്തൂരിപട്ടരും ഇരിക്കൂർ പള്ളീലകത്ത് ഉസ്സൻകുട്ടിയും ജാമ്യം നിന്നുവെന്നാണ് ആ രേഖകൾ പറയുന്നത്. കല്ല്യാട്ട് മൂന്നാമൻ പതിനേഴുതോക്കുകൾ കമ്പനിക്ക് അടിയറവെച്ചു. കലാപങ്ങൾ അടിച്ചമർത്തിയതിന്ന് ശേഷം നൂറുകോൽക്കാരുള്ള ഒരു സ്ഥിരം പോസ്റ്റ് ഇരിക്കൂറിൽ സ്ഥാപിച്ചാണത്രെ ബാബർ മടങ്ങിയത്. 1805 നവംബറിൽ പഴശ്ശിയുടെ വീരമൃത്യവോടുകൂടി എല്ലാം തൽക്കാലത്തേക്ക് അവസാനിച്ചു. ബ്രിട്ടീഷുകാരുടെ സ്വാധീനശക്തിയെ ചെറുക്കാൻ ആരുമില്ലാതെയായി.

    ഈ തീക്ഷ്ണമായ പോരാട്ടങ്ങൾക്കുശേഷം ഈ പ്രദേശത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചും അവിടങ്ങളിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിതിയെക്കുറിച്ചും വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. മലയാളവർഷം 981 (1806) എഴുതിയ ഒരു ഓലയിൽ കല്ല്യാട്ടു നമ്പ്യാരുടെ താഴത്തുവീട് തറവാട് മൂന്നു താവഴികളായി ഭാഗം പിരിഞ്ഞെന്നും തുടർന്ന് പുരുഷ സന്താനങ്ങളില്ലാതെ ചില ദത്തെടുക്കലുകൾ നടത്തിയെന്നും കാണാം. അന്നത്തെ രൂക്ഷമായ പോരാട്ടവും ഇതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മറ്റുകാര്യങ്ങൾ ഊഹിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

    സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്താൻ എല്ലാം മറന്ന് പോരാട്ടത്തിനിറങ്ങിയവരുടെ ഓർമകൾക്കു പോലും നാം മതിയായ പ്രാധാന്യം കൊടുത്തിട്ടില്ല. പഴശ്ശിയുടെ പോരാട്ടങ്ങൾക്ക് ചരിത്രത്തിൽ മറ്റു സമാനതകളില്ലെന്നു പറയാറുണ്ട്. കല്ല്യാട് മലകളിൽ നടന്ന പോരാട്ടത്തെയും നമ്മൾ അഭിമാനത്തോടെയും ആദരവോടെയും കാണുകയും കൂടുതൽ അറിയുകയും ചെയ്യേണ്ടതുണ്ട്. അവരുടെ സ്വപ്രത്യയസ്ഥൈര്യവും ത്യാഗവും സ്വന്തം ധർമ്മത്തോടും സംസ്ക്കാരത്തോടുമുള്ള അഭിമാനവും ആവേശമാവേണ്ടതുണ്ട്. ആ ധീര പോരാളികളുടെയും അവയ്ക്ക് നേതൃത്ത്വം നൽകിയ പൂർവ്വസൂരികളുടെയും ഓർമയ്ക്കുമുന്നിൽ നമുക്ക് നമ്രശിരസ്ക്കരാകാം.


2021, ഡിസംബർ 29, ബുധനാഴ്‌ച

ഒരു ദേശത്തിന്റെ കഥ

വിഷകന്യക മുഖചിത്രം     1948 ൽ പുറത്തിറങ്ങിയ എസ്.കെ പൊറ്റക്കാട്ടിന്റെ നോവലാണ് 'വിഷകന്യക'. ഒരുപക്ഷെ അദ്ദേഹം ഒരു നോവലിസ്റ്റായി അറിയപ്പെട്ടുത്തുടങ്ങിയത് വിഷകന്യകയുടെ പ്രസിദ്ധീകരണത്തിനു ശേഷമാണെന്നു പറയാം. തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കൃസ്ത്യൻകുടിയേറ്റമാണ് പ്രതിപാദ്യവിഷയം. ആമുഖത്തിൽ എഴുത്തുകാരൻ തന്നെ സൂചിപ്പിക്കുന്നതുപോലെ "ഐക്യകേരളത്തിന്റെ ആദ്യത്തെപ്പടവുകൾ വെട്ടിയിറക്കിയ തിരുവിതാംകൂർ സഹോദരരുടെ" കഷ്ടപ്പാടുകൾ കൊണ്ടുണ്ടായ സഹതാപമാണ് ഈ നോവലിനു പ്രചോദനം. സുബന്ധിതമായ ഇഴയടുപ്പമോ വികാരതീക്ഷ്ണതയോ വിസ്തരിച്ചുള്ള നിരീക്ഷണങ്ങളോ ഒന്നും നോവലിൽ കണ്ടെന്നുവരില്ല. എങ്കിലും  മലബാറിന്റെ നാൽപ്പതുകളിലെ സങ്കീർണ്ണമായ സാമൂഹ്യവ്യവസ്ഥിതിയിലേക്ക് വെളിച്ചംവീശുന്ന വിവരണങ്ങളാൽ പ്രാധാന്യമുള്ളതാണ് കഥാതന്തു. കഥാപാത്രത്തിന് ജീവിച്ചിരുന്ന ആരുമായും സാമ്യമില്ലെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതമുഹൂർത്തങ്ങളിൽ നിന്നാണ് അവരൊക്കെ രൂപംകൊള്ളുന്നതെന്ന് അക്കാലത്തെ മലബാറിന്റെ ചരിത്രം പഠിക്കാൻ ശ്രമിച്ചവർക്ക്  എളുപ്പത്തിൽ മനസ്സിലാക്കാവുന്നതെയുള്ളൂ. മലബാർ കുടിയേറ്റം വിഷയമായി പിന്നീട് ധാരാളം പുസ്തകങ്ങൾ പുറത്തുവന്നു. സമീപകാലത്ത് ഏറെ ചർച്ചയായ 'കരിക്കോട്ടക്കരി'യുടെയും  വിഷയവും കുടിയേറ്റവും തദ്ദേശീയരും ഒക്കെത്തന്നെ.

    നാൽപ്പതുകളുടെ പകുതിയിൽ ആരംഭിച്ച തിരുവിതാംകൂറിൽ നിന്നുമുള്ള കൃസ്ത്യൻ ജനതയുടെ കുടിയേറ്റം എഴുപതുകളിനിപ്പുറവും തുടർന്നു. കൃസ്ത്യാനികളോടൊപ്പം പിന്നീടുള്ള വർഷങ്ങളിൽ കുറഞ്ഞസംഖ്യയിൽ നായൻമാരും ഈഴവരും  ഇവിടെയെത്തി. പട്ടിണിക്കും ജീവിതയാതനകൾക്കും പരിഹാരംതേടി  വാഗ്ദത്തഭൂമി തേടിയുള്ള ഈ യാത്ര, ജീവിതസൗകര്യങ്ങൾ പരിമിതമായ അക്കാലത്ത് തിരിച്ചുപോകാനുള്ള  ഒന്നായിരുന്നില്ല. ഘോരവനങ്ങളും ചെങ്കുത്തായ മലനിരകളും നിറഞ്ഞ കണ്ണൂരിന്റെ കിഴക്കൻ മലയോരപ്രദേശങ്ങൾ അക്ഷരാർത്ഥത്തിൽ കന്യാവനങ്ങളായിരുന്നു. ആനയും പുലിയും മറ്റു വന്യമൃഗങ്ങളും യഥേഷ്ടം വിഹരിച്ചിരുന്ന ഇവിടെ മണ്ണിനോട് മല്ലിട്ടു ജീവിതം കുരുപ്പിടിപ്പിക്കാൻ ശ്രമിച്ചവരുടെ കഥകളാണ് എഴുത്തുകാരൻ ചിത്രീകരിച്ചിരിക്കുന്നത്. അവസാനം ആ സമരത്തിൽ തോറ്റു പിൻമാറേണ്ടി വരുന്ന കുടിയേറ്റക്കാരുടെ കഷ്ടപ്പാടുകൾക്കാണ് നോവലിൽ പ്രാമുഖ്യം; വർഷങ്ങൾക്കുശേഷം കഥമാറിയെങ്കിലും. രണ്ടു പകാരങ്ങളെ (പട്ടിണിയും സർ സി.പി എന്ന പട്ടരും!) പേടിച്ച് മലബാറിലെത്തിയവർ മൂന്നു പകാരത്താൽ (പുല്ല്,പന്നി,പനി) ഇവിടെയും തോറ്റെന്ന പ്രസ്താവം ഒരിടത്ത് കാണാം. കുടിയേറ്റക്കാരോടൊപ്പം പള്ളിയും പള്ളീലച്ഛനും മാർഗ്ഗംകൂട്ടലും കൂടെയെത്തുന്നുണ്ട്. കാടിനോടുചേർന്ന കൃഷിയിടങ്ങളിൽ താമസിച്ചിരുന്ന പണിയരും  ഉൾവനങ്ങളിൽ ജീവിച്ചിരുന്ന കരിമ്പാലരും ഇടയ്ക്കിടെ നോവലിൽ പ്രത്യക്ഷപ്പെടുന്നു. ഒപ്പം അവരുടെ അദ്ധ്വാനത്തിന് തുച്ഛമായ പ്രതിഫലം കൊടുക്കുന്ന ഭൂവുടമകളും -നാട്ടുകാരും കുടിയേറ്റക്കാരും ഇതിൽ ഒരുപോലെ. ഭൂവുടമകളായവർ തങ്ങളുടെ ജൻമാവകാശമുള്ള ഭൂമി തുച്ഛമായ വിലയ്ക്ക് കുടിയേറ്റക്കാർക്കു  വിറ്റൊഴിയാൻ ശ്രമിക്കുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി വന്നവർ ജീവിതസമ്പാദ്യം മുഴുവൻ കാടുവാങ്ങാൻ ചെലവഴിക്കുന്നു.

Letter-S K Pottekkad

ഒരുകാലഘട്ടത്തെ പിടിച്ചുലച്ച പ്രചണ്ഢമായ സാമൂഹ്യമാറ്റങ്ങൾ പൊതുവായി ആവിഷ്ക്കരിക്കപ്പെടുന്നുണ്ട് ഇവിടെ. തിരുവിതാംകൂറിലെ പട്ടിണിയും സ്വേച്ഛാധിപത്യപരമായ ഭരണവും കുടിയേറ്റത്തിനു പ്രേരണയായപ്പോൾ ഒട്ടേറെ കാരണങ്ങളാൽ പൊതുവെ അന്ത്യശ്വാസം വലിച്ചുതുടങ്ങിയ മലബാറിലെ ഭൂവുടമാസമ്പ്രദായത്തിന്റെ ചരമപ്പെട്ടിയിലെ അവസാനത്തെ ആണിയാവുന്നുണ്ട് കുടിയേറ്റം. പ്രാതാപമാണ്ട മരുമക്കത്തായ നായർത്തറവാടുകളിലെ കാരണവരും മരുമകനും ഒപ്പം കാര്യസ്ഥനും കൂടി അന്ത്യകൂദാശ ചൊല്ലുന്നത് നൂറ്റാണ്ടുകൾ പലതുകടന്ന ഒരു വ്യവസ്ഥിതിക്ക് കൂടിയാണ്. തുച്ഛമായ പണത്തിന് നൂറുകണക്കിന്നേക്കർ കാട് ചാർത്തിക്കൊടുത്ത് സ്വന്തംകാര്യം നോക്കുന്ന കാരണവൻമാരും കാരണവരറിയാതെ മറ്റുള്ളവർക്ക് തറവാട്ട് സ്വത്ത് കൈമാറുന്ന അനന്തിരവൻമാരും വസ്തുവിൽക്കുന്നവരോടും വാങ്ങുന്നവരോടും ഒരേസമയം കമ്മീഷൻ വാങ്ങുന്ന ഭൂവുടമയുടെ വിശ്വസ്തനെന്നു നടിക്കുന്ന കാര്യസ്ഥനും കേവലകഥാപാത്രങ്ങളല്ല, ഈ മണ്ണിൽ ജീവിച്ചവർ തന്നെയായിരുന്നു. മണ്ണ് കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ നേർക്കുമനാഥരായവ‍ർ ദൈവങ്ങളായിരുന്നു. അതിരില്ലാത്ത ഭൂസ്വത്തിന് അവകാശികളായിരുന്ന വിഷ്ണുവും ശിവനും ദേവിയും കുറച്ചുകാലത്തേക്കെങ്കിലും തിരിഞ്ഞുനോക്കാനാളില്ലാത്തവസ്ഥയിലായി. കാട്ടുദൈവങ്ങൾ വെറും പാറക്കല്ലുകളായപ്പോൾ തിരുവായുധങ്ങൾ തുരുമ്പണിഞ്ഞു കാട്ടിലും ആറ്റിലും വലിച്ചെറിയപ്പെട്ടു.നാസ്തികവിശ്വാസങ്ങൾക്കു പൊടുന്നനെ കിട്ടിയ സ്വീകാര്യത ഈ അനാഥത്ത്വത്തിന് മൂർച്ചകൂട്ടി.  

എസ്.കെ പൊറ്റക്കാട് 'വിഷകന്യക'യുടെ ഈറ്റില്ലം എന്നു നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത് കല്ല്യാട്ട് താഴത്തുവീട്ടു തറവാടുകാരുടെ പടിയൂരും തന്തോടുമുണ്ടായിരുന്ന ബംഗ്ളാവുകളെയാണ്(നൽകിയിരിക്കുന്ന പൊറ്റക്കാട് തന്നെ എഴുതിയ കത്ത് കാണുക). അദ്ദേഹത്തിന്റെ സുഹൃത്തും നിരവധി നായാട്ടുകഥകളെഴുതിയിട്ടുള്ളയാളുമായ എ.കെ ചാത്തുക്കുട്ടിനമ്പ്യാരുടെ (അപ്പനു) അതിഥിയായാണ് അദ്ദേഹം ഇവിടെ താമസിച്ചത്. അക്കാലത്ത് മലബാറിലെ പ്രമുഖമായ ഭൂവുടമകളായിരുന്ന ആ വലിയ മരുമക്കത്തായ തറവാട്, മുഴുവൻ സ്വത്തും അതിലെ നൂറിൽപ്പരം അംഗങ്ങൾക്കിടയിൽ വിഭജിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ചെയ്യുന്നകാലത്താണ് പൊറ്റക്കാട് അവിടെയെത്തുന്നത്. പതിറ്റാണ്ടുകളായി ഏകശിലാഘടനയിൽ മുന്നോട്ടുപോയിരുന്ന തറവാടിന്റെ വിഭജനം കുടുംബാംഗങ്ങളിലും വിശാലമായ പ്രദോശങ്ങളിൽ താമസിച്ചിരുന്ന കുടിയാൻമാരിലും ഉണ്ടാക്കിയിരുന്ന ആഘാതം വളരെ വലുതായിരുന്നു. ഒരു ഭാഗത്ത് കൊടുമ്പിരിക്കൊണ്ട സ്വാതന്ത്ര്യസമര-ദേശീയ പ്രസ്ഥാനപ്രവർത്തനങ്ങൾ, മറുഭാഗത്ത് പലപ്പോഴും സംഘർഷാവസ്ഥ സൃഷ്ടിച്ച കമ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ, മറ്റൊരു ഭാഗത്ത് കാരണവരുടെ നടപടികളിൽ പ്രതിഷേധമുള്ള മരുമക്കളും മറ്റുകുടുംബാംഗങ്ങളും, നിയമത്തിന്റെയും ഗവൺമെന്റ് സംവിധാനങ്ങളുടെയും സങ്കീർണ്ണതകൾ. തികച്ചും അസ്വസ്തജനകമായ ഇവയ്ക്കിടയിലാണ് തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റവും നടക്കുന്നത്. ബാധ്യതകളൊഴിവാകാൻ കിട്ടിയ പണത്തിന് ഭൂമി നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ചില തറവാടുകളെങ്കിലും. അനന്തിരവൻമാരുടെ പ്രതിഷേധം ആളിക്കത്തുന്നതിന് ഇത് കാരണമായി. സംഭവബഹുലമായിരിക്കണം ആ നാളുകൾ. പേരുകൾക്കോ ആളുകൾക്കോ യഥാർത്ഥത്തിലുള്ളരുമായി യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും താൻ നേരിട്ട് കണ്ടതും കേട്ടതും അനുഭവിച്ചതുമായകാര്യങ്ങളിൽ നിന്നാണ് 'വിഷകന്യക' ജനിച്ചതെന്ന്  വളരെ വ്യക്തം. 

വിജനമായ മലനിരകളിൽ കാട്ടുമൃഗങ്ങൾക്കൊപ്പം താമസിച്ചിരുന്നത് എണ്ണത്തിൽക്കുറഞ്ഞ പണിയരും കരിമ്പാലരും അടങ്ങിയ ജനവിഭാഗങ്ങൾ മാത്രം. പരിമിതമായ ആവശ്യങ്ങൾ മാത്രമുണ്ടായിരുന്ന വനവാസിസമുദായങ്ങൾക്ക് പരാധീനതകൾക്കപ്പുറം പൊതുസമൂഹത്തിലുണ്ടായിരുന്ന വിശ്വാസ്യത വെളിവാകുന്ന ഒന്നിൽക്കൂടുതൽ സന്ദർഭങ്ങൾ നോവലിൽ കാണാം. മലകളിലെല്ലാം കുരിശുയർന്നപ്പോഴും ഒപ്പം കാട്ടുമരങ്ങൾ റബ്ബറിനു വഴി മാറിയപ്പോഴും മലഞ്ചെരിവുകളിലെല്ലാം  പള്ളികളും പള്ളിക്കൂടങ്ങളുമുയർന്നപ്പോഴും 'മലയാളംകാടു'കളിലും 'കരിക്കോട്ടക്കരി'കളിലും 'മണിപ്പാറ'കളിലും യഥാർത്ഥ അവകാശികളൊതുങ്ങിപ്പോവുകയും പതുക്കെ എണ്ണിയെണ്ണിക്കുറയുകയും ചെയ്തു. ഭാഷയും സംസ്ക്കാരവും അന്യവൽക്കരിക്കപ്പെട്ടപ്പോൾ  തുടിതാളവും മുളന്തണ്ടീണങ്ങളും മലമുകളിലെ മണിനാദങ്ങളിൽ അലിഞ്ഞില്ലാതായി. പ്രാക്തനവിശ്വാസത്തിന്റെ പോതിത്തറകളും മാണിഭഗവതിയുടെ കരിമ്പാറക്കൂട്ടങ്ങളും പെരുവെള്ളപ്പാച്ചിലിലും വനജീവിതങ്ങൾ തുഴഞ്ഞുകയറിയ മാണിക്കടവുകളും ജീവനിശ്വാസത്തിന്റെ ഭാഗമായിരുന്നവർ. പുതുമണ്ണിന്റെയും ഒപ്പം വിശ്വാസത്തിന്റെയും വിതയ്ക്കും വിളവെടുപ്പിനുനിടയിൽ ഇങ്ങിനിവരാത്തവണ്ണം മണ്ണിന്നാഴത്തിലേക്ക് ആഴ്ന്നുപോയത് അവർ കൂടിയായിരുന്നു. ഒരുപക്ഷെ ആ നിഷ്ക്കളങ്കജീവിതങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങളാണ് ഇനി അവശേഷിക്കുന്നത്. കമ്യൂണിസ്റ്റ്പച്ചയുടെയും കൊങ്ങിണിച്ചെടികളുടെയും അധിനിവേശത്തിൽ തഴുതാമയും വനജ്യോൽസ്നയും നാടുനീങ്ങുന്നത് പ്രകൃതിനിയമം.

ജനിച്ചനാടും വീടും കുടിയുംവിട്ട് ലക്ഷ്യമില്ലാത്ത ദേശാടനത്തിനുതുനിഞ്ഞവരുടെ ധൈര്യവും ദൃഢനിശ്ചയവും പരാമർശിക്കപ്പെടാതിരിക്കുന്നത് അനീതിയാവും. കാട്ടാനകളും കാട്ടുപോത്തും വിളയാടുന്ന കാനനഭൂമിയിലേക്ക് തിരിയുമ്പോൾ സ്വന്തം ജീവിതം മാത്രമല്ല, സ്വന്തക്കാരുടെ മുഴുവൻ ജീവിതവും വെച്ച് അമ്മാനമാടുകയായിരുന്നു അവർ. കഠിനാധ്വാനവും ദൃഢനിശ്ചയവും   കൂട്ടുചേർന്നപ്പോൾ മണ്ണിൽ കനകംവിളയിക്കുവാനും ജീവിതം കരുപ്പിടിപ്പിക്കുവാനും അവർക്കായി. ദൈവവിശ്വാസം അവർക്ക് ജീവതപ്രതീക്ഷയേകി, മതപുരോഹിതർ കൂട്ടായ്മയും സമർപ്പിതനേതൃത്ത്വവും ഒരുക്കി. ഒരിരുപത്തഞ്ച് വർഷങ്ങൾക്കുശേഷമാണ്  പൊറ്റക്കാട് ഈ ജീവിതം പറയുന്നതെങ്കിൽ 'വിഷകന്യക' എന്ന പേര് 'അമൃതകന്യക' എന്നോ 'സ്വർഗകന്യക' എന്നോ ആക്കിമാറ്റിയേനെയെന്ന്  ആരെങ്കിലും അഭിപ്രായപ്പെട്ടാൽ  അതിലതിശയോക്തി ഒട്ടുമില്ലതന്നെ. കാടിന്നും കാട്ടുമൃഗങ്ങൾക്കുമിടയിൽ ജീവിതം കരുപ്പിടിപ്പിച്ചവരുടെ പിൻമുറക്കാർ ജീവിതവിജയം നേടി. വിയർപ്പ് വളമാക്കി മണ്ണിൽ പൊന്നുവിളയിച്ചു. അജപാലകർ തെളിച്ചവഴിയെ  പള്ളികളും പള്ളിക്കൂടങ്ങളുമുണ്ടാക്കി. പ്രേഷിതപ്രവർത്തകരും കർത്താവിന്റെ മണവാട്ടികളും സർവ്വകാര്യങ്ങളിലും മുന്നിട്ടിറങ്ങി. വർണ്ണവസ്ത്രങ്ങളണിഞ്ഞ കുട്ടികളും ശുഭ്രവസ്ത്രം ധരിച്ച സ്ത്രീകളും പുരുഷൻമാരും ഞായറാഴ്ചകളിൽ ദേവാലയങ്ങളിലൊരുമിച്ചുചേർന്ന് സഹനത്തിന്റെയും പ്രതീക്ഷയുടെയും ആവേശം നിറച്ചു. കുഞ്ഞാടുകളുടെ സംഘടിതവോട്ടിനും നോട്ടിനും മുന്നിൽ ജനാധിപത്യസംവിധാനങ്ങളും രാഷ്ട്രീയപാർട്ടികളും വീണുതൊഴുതു. നാൽപ്പതുകൊല്ലത്തോളം കോട്ടയത്തിരുന്നുകൊണ്ട്  മലയോരത്തിന്റെ ഭാഗധേയം നിർണയിക്കുന്ന ജനപ്രതിനിധിയെ തികച്ചും ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കുന്നതുവരെയെത്തി ആ ആത്മബന്ധം. ഇനികാണില്ലെന്നു കരുതി കൂട്ടുപിരിഞ്ഞവരെയും ബന്ധംമുറിച്ചവരെയും വീണ്ടുമൊരുമിച്ചുചേർക്കാൻ തീവണ്ടികളും മറ്റുവാഹനങ്ങളും രാത്രിപകലാക്കി. 'ഹോളിഫാമിലി'യും 'നിർമല'യും കിഴക്കുനിന്നും വൈകുന്നേരങ്ങളിൽ മലയിറങ്ങുന്നവരെ  സൂര്യനുദിക്കുമ്പോഴേക്കും കോട്ടയത്തും മൂവാറ്റുപുഴയിലും പാലയിലും തങ്ങളുടെ പൂർവ്വികസ്വപ്നഭൂമികളിലെത്തിച്ചു, തിരിച്ചും. പൂർവ്വികർ വിഷമിച്ചു നൂണും നുഴഞ്ഞും നടന്നുതാണ്ടിയ ഊടുവഴികളിലൂടെ ഇന്ന് മാനന്തവാടിയിലേക്കും വെള്ളരിക്കുണ്ടുകളിലേക്കും കൊന്നക്കാടുകളിലേക്കും ലിമിറ്റ‍ഡ്സ്റ്റോപ്പ് ബസ്സുകൾ പറപറക്കുന്നു. നരിനിരങ്ങിയ മലമേടുകളിൽ നവഎൻജിനീയ‍മാ‍ർ ഭാവിരൂപരേഖകൾ വരച്ചുചേർത്തു. ആതുരശ്രുശ്രൂഷാരംഗത്തെ മാലാഖമാരായി രാജ്യത്തും ലോകമാകെയും പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും കുടിയേറ്റക്കാരുടെ മക്കൾ. മണ്ണിൽ സ്വർണം വിളയുന്നത് സ്വപ്നമാക്കിയവ‍രുടെ പിൻമുറക്കാർ ഇന്ന് ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്നു.അധ്യാപനപരിശീലനവും തൊഴിൽപരിശീലനവും തൊട്ട് പുരോഹിത-പ്രേഷിതപ്രവർത്തകരെ നിർമിച്ചെടുക്കുന്ന സെമിനാരികളും മഠങ്ങളും വരെ കാടുതെളിഞ്ഞ് പട്ടണമായിടങ്ങളിലൊക്കെ നിറഞ്ഞു.

    'വിഷകന്യക' അങ്ങിനെ 'ഒരു ദേശത്തിന്റെ കഥ' കൂടെയായിത്തീരുന്നു,സമാനദേശങ്ങളുടെ കഥകളും. അവിടങ്ങളിലെ  ഇന്നത്തെ വർത്തമാനത്തിൽ ബോധപൂർവ്വവും അല്ലാതെയും വിസ്മൃതിയിലാക്കപ്പെട്ടവ. മാറ്റങ്ങൾ പ്രകൃതി നിയമത്തിന്റെ ഭാഗമാണ് എന്നും എവിടെയും. ചില മാറ്റങ്ങൾ ചിലർക്ക് സന്തോഷകരമാവും മറ്റു ചിലർക്ക് ദുഃഖദായകവും.ചില മാറ്റങ്ങളുണ്ടാക്കുന്ന പുറന്തള്ളലുകളും തുടച്ചുനീക്കലുകളും ചരിത്രവിദ്യാർത്ഥിക്ക് കൗതുകകരമായ വസ്തുതകളാണ്, അത് ചിലതിന്റെ എന്നെന്നേക്കുമായുള്ള പറിച്ചുമാറ്റലും.

2021, ജൂൺ 16, ബുധനാഴ്‌ച

അറിയപ്പെടാത്ത ചരിത്രം......

(1852 ൽ വടക്കേ മലബാറിലെ മട്ടന്നൂരിലും കല്യാടുമായി നടന്ന കലാപങ്ങളെക്കുറിച്ച് ബ്രിട്ടീഷ് രേഖകളിൽ നിന്നും മറ്റും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കുറിപ്പ്)

പത്തൊൻപത്- ഇരുപത് നൂറ്റാണ്ടുകളിലായി കേരളത്തിൽ, പ്രത്യേകിച്ച് മലബാറിൽ ധാരാളം മാപ്പിള ലഹളകൾ നടന്നിട്ടുണ്ട്. ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിരവധി കലാപങ്ങളും കൂട്ടത്തോടെയുള്ള മതപരിവർത്തനങ്ങളും ക്ഷേത്രങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണങ്ങളും അരങ്ങേറി എന്നതും ചരിത്രവസ്തുതയാണ്. ജീവനും സ്വത്തും തങ്ങളുടെ പൂർവ്വികരിൽ നിന്നും കൈമാറി കിട്ടിയ വിശ്വാസവും സംരക്ഷിക്കുന്നതിന്നു വേണ്ടി വിവിധ സമുദായങ്ങളിലെ ഒട്ടേറെ ആളുകൾ കുടുംബാംഗങ്ങളെയും കൂട്ടി തിരുവിതാംകൂറിലേക്ക് ഓടി രക്ഷപ്പെട്ടതും ചരിത്രവസ്തുതയാണ്. 1799 ൽ ബ്രിട്ടീഷുകാർ ടിപ്പുവിനെ പൂർണമായും പരാജയപ്പെടുത്തിയതോടുകൂടി നേരത്തെ നാടുവിട്ടു പോയ പലരും മലബാറിലേക്ക് തിരിച്ചു വന്നു. അപ്പോഴേക്കും അന്യാധീനപ്പെട്ട സ്വത്തുക്കളും മറ്റും വീണ്ടെടുക്കാനുള്ള തിരിച്ചെത്തിയവരുടെ നേരിട്ടും അല്ലാതെയും ഉള്ള ശ്രമങ്ങളും അവയെ ചെറുത്തുനിൽക്കാനുള്ള പരിശ്രമങ്ങളും മലബാറിനെ മാപ്പിള കലാപങ്ങളുടെ വേദിയാക്കി മാറ്റി എന്ന് ചില ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. 
        
    ഉത്തരമലബാറിൽ രേഖപ്പെടുത്തപ്പെട്ട ആക്രമസംഭവങ്ങൾ താരതമ്യേന കുറവായിരുന്നു. എങ്കിലും ടിപ്പുവുമായി ബന്ധപ്പെട്ട് ക്ഷേത്രധ്വംസനങ്ങളുടെയും ആക്രമണങ്ങളുടെയും കഥകൾ ധാരാളമായി പ്രചാരത്തിലുണ്ട്. ടിപ്പുവിന്റെ പടയോട്ടത്തിൽ തകർന്നതെന്നു വിശേഷിപ്പിക്കുന്ന നിരവധി ക്ഷേത്രങ്ങളും ദേവസ്ഥാനങ്ങളും എല്ലാ നാട്ടിലും കാണാം, അതുമായി ബന്ധപ്പെട്ട അതിശയോക്തി കലർന്നതും അല്ലാത്തതുമായ കഥകളും. കൂടാളി താഴത്തുവീട് ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങളും ആത്മാഭിമാന സംരക്ഷണത്തിനായി അന്നത്തെ തറവാട്ടുകാരണവരുടെ ജീവത്യാഗവും  കൂടാളിയിലെ തറവാട്ടുകാര്യസ്ഥന്റെ ധീരമായ പോരാട്ടത്തിനുശേഷമുള്ള  ആത്മസമർപ്പണവും, ആ പോരാളി  'കൂടാളി വീരൻ' തെയ്യത്തിന്റെ രൂപത്തിൽ കാലമേറെക്കഴിഞ്ഞും ജനഹൃദയങ്ങളിൽ ദോവതാസങ്കൽപമായി മാറിയതും ഒക്കെ അങ്ങിനെയാണ്. ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്തും ഇത്തരം കലാപങ്ങൾ ഇടയ്ക്കിടെ ആവർത്തിച്ചു. മിക്കതും രക്തരൂഷിതവും ആൾനാശമുണ്ടാക്കിയതും ആയിരുന്നു.  1921 ലെ മലബാർ കലാപത്തോടെയാണ് അത്തരത്തിലുള്ള അവസ്ഥയ്ക്ക്  ശമനം വന്നതെന്ന് പറയാം. മലബാർ കലാപം സ്വാതന്ത്ര്യ സമരമായിരുന്നോ, കർഷകസമരമായിരുന്നോ, തികഞ്ഞ വർഗീയകലാപമായിരുന്നോ അല്ല ഇതൊക്കെ ചേർന്നതായിരുന്നോ എന്നതിനെക്കുറിച്ച് ചരിത്രകാരൻമാരും സാമൂഹ്യനേതാക്കൻമാരും അന്നും ഇന്നും വ്യത്യസ്ത അഭിപ്രായം വച്ചു പുലർത്തുന്നവരാണ്.  കണ്ണൂ‍ർ ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ധാരാളം ഭൂസമ്പത്തും പ്രതാപവും ഉണ്ടായിരുന്ന പുരാതന നായർ തറവാടാണ് കല്ല്യാട് താഴത്തു വീട്. ഈ വീടുമായി ബന്ധപ്പെട്ട് അത്തരം ഒരു ആക്രമണം നടന്നിരുന്നു എന്ന വസ്തുത ഇന്നത്തെ തലമുറയ്ക്ക് വിസ്മൃതിയിലായ ഒരു കഥയാണ്. 1852 ൽ താഴത്തുവീട് ആക്രമിക്കാൻ വന്ന  ഏറനാട്ടു നിന്നുള്ള മാപ്പിള കലാപകാരികളുമായുള്ള രക്തരൂഷിതമായ പോരാട്ടവും ഏറ്റുമുട്ടലിനൊടുവിൽ നടന്ന കലാപകാരികളുടെ മരണവും ആണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രായമായവരുടെയും നാട്ടുകാരുടെ ഇടയിലും   വാമൊഴിക്കഥകളായി പ്രചാരത്തിലുണ്ടായിരുന്ന ഈ സംഭവകഥ ഇന്ന് കെട്ടുകഥയാണെന്ന രീതിയിൽ പലപ്പോഴും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഭീകരമായ ആ ആക്രമണത്തെക്കുറിച്ച് മലബാർ കലക്റ്ററായിരുന്ന വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ(1887) പരാമർശിച്ചിട്ടുണ്ട്1. പിന്നീട് പ്രൊഫ. കെ എൻ പണിക്കർ   Against Lord and State-Religion and Peasant Uprisings in Malabar 1836-1921എന്ന പുസ്തകത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്2. വസ്തുതകൾ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന ചരിത്രകാരൻമാരുടെ രീതി കൊണ്ടോ പ്രത്യേകിച്ച് രാഷ്ട്രീയ നേട്ടമൊന്നും കിട്ടാനില്ല എന്ന കാരണം കൊണ്ടോ  ഈ സംഭവങ്ങൾക്ക് വേണ്ടത്ര പ്രാധാന്യംകിട്ടിയില്ല എന്നു പറയേണ്ടിവരും. എങ്കിലും തറവാട്ടിനെ സംബന്ധിച്ചും അതിന്റെ വിശാലമായ സ്വാധീന മേഖലകളെയും അവിടത്തെ ജനങ്ങളെയും സംബന്ധിച്ചും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. ആ  ചെറുത്തുനിൽപ്പിന്റെ അനന്തരഫലം മറ്റൊന്നായിരുന്നുവെങ്കിൽ അത് ഒരു ദേശത്തിന്റെ ആകെ ചരിത്രത്തെ വഴിതിരിച്ചു വിട്ടേനെ. 

        പ്രസ്തുത ആക്രമണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളെക്കുറിച്ചും വളരെ വിശദമായി ബ്രിട്ടീഷ് അധികാരികൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. നാടിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഈസ്റ്റിൻ‍ഡ്യാ കമ്പനിയുടെ തെക്കേ ഇന്ത്യയിലെ ആസ്ഥാനമായിരുന്ന മദ്രാസിലെ സെന്റ് ജോർജ് കോട്ടയിലേക്ക്   ഉദ്യോഗസ്ഥൻമാർ അതതുസമയങ്ങളിൽ വിശദമായ കത്തുകളയച്ചിരുന്നു.  1849 മുതൽ  1853 വരെ മലബാറിൽ നടന്ന മാപ്പിള കലാപങ്ങളെക്കുറിച്ചുള്ള  കത്തിടപാടുകൾ ആധികാരികമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് (Correspondence of Moplah Outrages in Malabar for the  year 1849-53)3. അതിൽ 1852 ൽ കല്യാട്ടു നടന്ന സംഭവങ്ങൾ വിശദമായി വിവരിച്ചുകൊണ്ട് മലബാർ മജിസ്ട്രേട്ടുമാരായിരുന്ന ‍ഡി. എലിയട്ട്,  വി. കനോലി, മലബാറിലെ ആക്റ്റിങ് ജോയന്റ് മജിസ്ട്രേട്ട് ഡബ്ലിയു. റോബിൻസൺ എന്നിവർ  കമ്പനിക്കെഴുതിയ ഔദ്യോഗിക കത്തുകൾ കാണാം. മദ്രാസിലെ ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശമനുസരിച്ച്  റോബിൻസൺ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ കല്ല്യാട് നേരിട്ടെത്തിയാണ് വിവരശേഖരണം നടത്തിയത് എന്നുള്ളത് ആ സംഭവത്തിന്റെ പ്രാധാന്യവും അന്ന് കല്ല്യാട് തറവാട്ടിനുണ്ടായിരുന്ന പ്രാമുഖ്യവും സൂചിപ്പിക്കുന്നു എന്ന് നിസ്സംശയം പറയാം. 

വില്യം ലോഗൻ ആ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ, “ 1852 ജനവരി 4 ന് ഇരുന്നൂറോളം വരുന്ന ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ഏറനാട്ടിൽ നിന്നുമുള്ള പതിനഞ്ച് കലാപകാരികൾ മട്ടന്നൂർ കളത്തിൽ കേശവൻ തങ്ങൾ എന്ന ജൻമിയുടെ വീട് ആക്രമിച്ചു. ആ വീട്ടിലെ ആകെയുണ്ടായിരുന്ന പതിനെട്ട് പേരെയും കൊലപ്പെടുത്തിയ ആക്രമകാരികൾ , മറ്റ് രണ്ടു പേരെ മുറിവേൽപ്പിക്കുകയയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. പിന്നീട് തനിച്ചിറങ്ങിയ അക്രമി സംഘം അ‍‍ഞ്ചോളം ഹിന്ദു ക്ഷേത്രങ്ങൾ അശുദ്ധമാക്കുകയും നശിപ്പിക്കുകയും നാലു പേരെ കൊലപ്പെടുത്തുകയും ചെയ്തതിന്നു ശേഷം സമ്പന്നനും സ്വാധീനമുള്ളവനുമായ കല്ല്യാട് നമ്പ്യാരുടെ കല്ല്യാടംശത്തിലുള്ള ഭവനത്തിലേക്കു നീങ്ങി. ഇക്കാര്യത്തെക്കുറിച്ച്  മുൻകൂട്ടി സൂചന കിട്ടിയതിനാൽ മേജർ ഹോഡ്‍ജസണിന്റെ നേതൃത്വത്തിലുള്ള പതിനാറാം റജിമെന്റിലെ രണ്ട് കമ്പനി പട്ടാളവും  യൂറോപ്യൻ സൈനികർ മാത്രം അടങ്ങിയ നൂറുപേരടങ്ങിയ തൊണ്ണൂറ്റിനാലാം റജിമെന്റും കണ്ണൂരിൽ നിന്നും കല്ല്യാടേക്ക് പുറപ്പെട്ടു. പക്ഷെ ആ സൈന്യം അവിടെയെത്തുന്നതിനു മുമ്പേ തന്നെ  മതഭ്രാന്തൻമാരായ എല്ലാ ലഹളക്കാരെയും കല്ല്യാട് നമ്പ്യാരുടെ ആളുകളും അവരുടെ അനുചരൻമാരായ നാട്ടുകാരും ചേർന്ന്  കൊലപ്പെടുത്തിയിരുന്നു.4

ഈ ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഉദ്യഗസ്ഥതലത്തിൽ ഏറെ കത്തിടപാടുകൾ നടന്നു എന്ന് മേൽ പ്രസ്താവിച്ച രേഖകളിൽ നിന്നും വായിച്ചെടുക്കാം. 1852 ജനുവരി 28 ന് മലബാറിലെ മജിസ്ട്രേട്ടായ ഡി. എലിയട്ട് സംഭവങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി റിപ്പോർട്ടു ചെയ്യുന്നു5"വടക്കെ മലബാറിലെ കോട്ടയം താലൂക്ക് ഏറെക്കാലമായി സമാധാനവും ശാന്തിയും കളിയാടിയിരുന്ന പ്രദേശമാണ്. പഴശ്ശിയുടെ പോരാട്ടങ്ങൾക്കു ശേഷം പൊതുവെ എല്ലാവരും കമ്പനിയുടെ നിയമവാഴ്ചയെ അംഗീകരിച്ച് ശാന്തരായി ജീവിക്കുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി, കലാപകലുഷിതമായ മലബാറിലെ തെക്കൻ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ഏതാനും മാപ്പിള കലാപകാരികളും അവരോടൊപ്പം ചേർന്ന തദ്ദേശീയരായ ഏതാനും ആളുകളും ചേർന്ന് കൂടുതൽ ക്രൂരതയോടു കൂടി കോട്ടയം താലൂക്കിൽ രക്തരൂഷിതമായകലാപങ്ങൾ നടത്തുന്നു. തെക്കെ മലബാറിൽ ചില സംഭവങ്ങളിലായി കഴിഞ്ഞമാസങ്ങളിൽ ആകെ 21 പേർ കൊല്ലപ്പെട്ടപ്പോൾ ഇത്രയും നാൾ ശാന്തമായിരുന്ന വടക്കെ മലബാറിലെ മട്ടനൂരിൽ നടന്ന ഒറ്റ സംഭവത്തിൽ ഒരു വീട്ടിലെ 18 പേർ ഒരുമിച്ചു കൊല്ലപ്പെട്ടു.  മട്ടനൂർ തങ്ങളുടെ വീടക്രമിച്ച കലാപകാരികൾ അവിടെയുള്ള ആണുങ്ങളെയും സ്ത്രീ ജനങ്ങളെയും കുട്ടികളെയും വേലക്കാരെയും യാദൃച്ഛികമായി എത്തിച്ചേർന്ന അതിഥികളെയും ഒക്കെ തങ്ങളുടെ കൊലക്കത്തിക്കും തോക്കിനും ഇരയാക്കി. ഒരു പള്ളി നിർമാണത്തിന് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചെറിയ ഒരു തർക്കം മാത്രമാണ് തങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാർക്കുണ്ടായിരുന്നത്. ഏറനാട്ടിൽ നിന്നുള്ള ആയുധാരികളായ കലാപകാരികൾക്കൊപ്പം നാട്ടുകാരായ മാപ്പിളമാരും ഈ ആക്രമണങ്ങളിൽ ധാരാളമായി പങ്കെടുത്തു. ഹിന്ദുക്കൾ തങ്ങളുടെ സുരക്ഷയെക്കരുതി വീടുകളിൽ നിന്നും ഓടിപ്പോയതുകൊണ്ട് മാത്രമാണ് മരണസംഖ്യ വീണ്ടും കൂടാത്തത്".

മട്ടനൂരിലെ സംഭവങ്ങൾക്കു ശേഷം പരിസരപ്രദേശമായ കല്ലൂരിലും നായ്ക്കാലിയിലും ആക്രമണങ്ങൾ നടത്തിയ സംഘം കല്ല്യാടേക്കു നീങ്ങുകയാണുണ്ടായത്. നേരത്തെ സൂചിപ്പിച്ചതുപോലെ അവിടെ നടന്ന ഏറ്റുമുട്ടലിൽ എല്ലാ കലാപകാരികളും കൊല്ലപ്പെട്ടു.  

നാടിനെയാകെ പിടിച്ചുലച്ച ആ സംഭവങ്ങളെക്കുറിച്ച്  മലബാർ മജിസ്ട്രേറ്റായ എച്ച്. വി കനോലിയും  വിശദമായി റിപ്പോർട്ട് തയ്യാറാക്കി. ആ റിപ്പോർട്ടിൽ ആക്രമണങ്ങളെപ്പറ്റിയുള്ള വിവരണങ്ങളോടൊപ്പം ധീരമായി ചെറുത്തു നിൽപ്പിനു നേതൃത്ത്വം നൽകിയ കല്യാട്ട് അനന്തനും അനന്തരവനായ കമ്മാരനും അർഹമായ പാരിതോഷികങ്ങളും ആദരവും കൊടുക്കേണ്ടതിനെക്കുറിച്ചും വിശദമാക്കുന്നു. ഇത്തരം ആക്രമങ്ങളെ കമ്പനി സൈന്യത്തെ  ഉപയോഗിച്ചു മാത്രം ചെറുത്തു നിൽക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും പ്രാദേശികമായി നാട്ടുകാരുടെ നേതൃത്ത്വത്തിൽ കല്ല്യാട് നടന്നത് പോലുള്ള ചെറുത്തുനിൽപ്പുകൾ മാത്രമേ പരിഹാരമുള്ളൂ എന്നും ഡി. എലിയട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ലഹളകളുടെ ചരിത്രത്തിൽ ആദ്യമായാണ് ലഹളക്കാർക്ക് വലിയ തിരിച്ചടി ലഭിക്കുന്നത്. അതിനാൽ ആ ചെറുത്തുനിൽപ്പിൽ പങ്കെടുത്ത ഓരോരുത്തരെയും തിരിച്ചറിഞ്ഞ് അർഹിക്കുന്ന സമ്മാനങ്ങൾ നൽകണം.ഈ ആവശ്യത്തിനായി നിയോഗിക്കപ്പെട്ടത് ആക്റ്റിങ് ജോയന്റ് മജിസ്ട്രേറ്റായ ‍ഡബ്ളിയു. റോബിൻസൺ ആയിരുന്നു. അദ്ദേഹം നേരിട്ട് സ്ഥലം സന്ദർശിച്ചു നൽകിയ റിപ്പോർട്ടിൽ വളരെ വിശദമായി അവിടെ നടന്ന സംഭവങ്ങൾ ദൃക്സാക്ഷികളിൽ നിന്നും മറ്റുമായി ശേഖരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ആ ലഹളയിൽ നേരിട്ടു പങ്കെടുത്ത എല്ലാവ‍ർക്കും നേരത്തെ നിശ്ചയിച്ച പാരിതോഷികത്തിൽ നിന്നും കൂടിയ പണം പാരിതോഷികമായി നൽകണമെന്നും റോബിൻസൺ ശുപാർശ ചെയ്തു.  ആ റിപ്പോർട്ടിൽ കല്യാട് നടന്ന സംഭവങ്ങളുടെ വിവരണം  താഴെ പറയുന്ന രീതിയിലാണ് .

"കല്യാട്ട് അനന്തന്റെ വീട്ടിൽ ആക്രമണം നടന്നത് ജനുവരി 8നാണ്. എല്ലാ ലഹളക്കാരെയും കല്യാട്ട് അനന്തന്റെ ആളുകൾ കൊലപ്പെടുത്തിയിട്ടുണ്ട്. കോട്ടയം താലൂക്കിൽ മാപ്പിളകലാപകാരികൾ എത്തിയ വിവരം നേരത്തെ അറിഞ്ഞതു കൊണ്ടു തന്നെ ഏതു സമയവും ഒരു ആക്രമണവും പ്രതീക്ഷിച്ചായിരുന്നു എല്ലാവരും നിന്നിരുന്നത്. കല്യാട്ട് അനന്തൻ ഇരിക്കൂർ പട്ടണത്തിലുള്ള തന്റെ സ്ഥലം ചില വ്യക്തികൾ കൈയ്യേറിയത് സംബന്ധിച്ച ഒരു കേസ് കുറച്ച് വ‍ർഷങ്ങളായി നടത്തുന്നുണ്ടായിരുന്നതിനാൽ അവിടെ അദ്ദേഹത്തിന് ചില ശത്രുക്കൾ ഉണ്ടായിരുന്നു. അവരുടെ സഹായത്തോടെ എന്തെങ്കിലും അതിക്രമങ്ങൾ പ്രതീക്ഷിച്ചിരുന്നു. 1852 ജനുവരി 7 നു രാത്രി അദ്ദേഹത്തിന്റെ  വീട്ടിനു നാനൂറ് വാരയകലെയുള്ള ഒരു വീട്ടിൽ കലാപകാരികൾ എത്തിച്ചേർന്നു. 
ഏഴാം തീയതി ആക്രമി സംഘം വൈകുന്നേരം നാലു മണിയോടെ മട്ടന്നൂരിൽ നിന്നുമുള്ള വഴിയിൽ   നായിക്കാലി ക്ഷേത്രത്തിലെത്തുകയും അവിടെ ക്ഷേത്രം ആക്രമിച്ചു അശുദ്ധമാക്കുകയും ചെയ്തു. അവിടെ നിന്നും ഒരു മണിക്കൂർ കൊണ്ട് സംഘം കല്ല്യാടെത്തി. ലഹളക്കാർ കല്യാടെത്തുമ്പോഴേക്കും നേരത്തെ ഇതേക്കുറിച്ച് സൂചന ലഭിച്ച കാരണവരായിരുന്ന കല്യാട്ട് അനന്തനും അദ്ദേഹത്തിന്റെ അനന്തിരവൻ കമ്മാരനും സ്ത്രീകളെയും കുട്ടികളേയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് വീടിന്റെ സംരക്ഷണത്തിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ടായിരുന്നു. ലഹളക്കാരെ എതിരിടാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെട്ട ഇരുന്നൂറോളം ആളുകൾ തോക്കുകളും കുന്തങ്ങളും കൈയ്യിലേന്തി വീടിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ കാടുകളിലും പരിസരത്തും നിലയുറപ്പിച്ചു. കല്യാട്ട് അനന്തൻ സമൂഹത്തിൽ വലിയ   സ്വാധീനവും സമ്പത്തും ഉള്ള വ്യക്തിയായിരുന്നു. കൂടാതെ  ആ അംശത്തിന്റെ അധികാരികൂടി ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്   ആ പ്രദേശത്തെ ഹിന്ദുക്കളെ ജാതി വ്യത്യാസമില്ലാതെ ഒരുമിച്ചു ചേർക്കാൻ സാധിച്ചു. 
പ്രധാന കെട്ടിടത്തിന് പുറമേ ആ പരിസരത്ത് ധാരാളം കെട്ടിടങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് ഇരുനിലകളുള്ള ഓടിട്ട ഒന്നായിരുന്നു. ആ കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു കലാപകാരികളെ നേരിടാൻ തയ്യാറെടുത്തവർ നിലയുറപ്പിച്ചത്. കെട്ടിടങ്ങളുടെ മുകളിൽ പൊതിഞ്ഞ പുല്ലുകളെല്ലാം മുൻകൂട്ടി എടുത്തുകളഞ്ഞും വാതിലുകളും മറ്റും ഭദ്രമായി ബന്ധിച്ചും അവ‍ർ ക്ഷമയോടെ കലാപകാരികളെ കാത്തു നിന്നു. വീടിന് കിഴക്കു വശത്ത് ഓടിട്ട ഒരു വരാന്തയുള്ളത് ആക്രമികൾക്ക് സംരക്ഷണ കവചമായി പ്രവ‍ർത്തിക്കുമോ എന്നുള്ള സംശയം അവ‍ർക്കുണ്ടായിരുന്നു. രാത്രിയിൽ ആക്രമണം നടത്താനായിരുന്നു ആക്രമകാരികളുടെ ആദ്യത്തെ പദ്ധതി. പക്ഷെ കലാപകാരികളെല്ലാം അന്യനാട്ടുകാരായതുകൊണ്ടു  പ്രദേശത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതാനാലാകാം,  ആ ദിവസം രാത്രി ആക്രമണം  നടന്നില്ല. ഒരുപക്ഷെ മട്ടനൂരിൽ ആക്രമകാരികൾക്കു ലഭിച്ചതു പോലെ, ഇരിക്കൂറിൽനിന്നുമുള്ള  തദ്ദേശീയരായ മാപ്പിളമാരുടെ സഹായം പ്രതീക്ഷിച്ചു കാത്തിരുന്നതുമാകാം.  അന്ന് രാത്രി പെയ്ത അതിശക്തമായ മഴയും കലാപകാരികളെ പിൻതിരിപ്പിക്കാനുള്ള മറ്റൊരു കാരണമായിത്തിർന്നു.
എന്തായാലും എട്ടാം തീയതി രാവിലെ സൂര്യോദയം വരെ കലാപകാരികൾ ആക്രമണത്തിനു തുനിഞ്ഞില്ല. അതിനുശേഷം  വീടിനു പിൻവശത്തുള്ള നെൽവയലിലേക്ക് പ്രവേശിച്ച സംഘം ധൈര്യപൂർവ്വം വീടിന്റെ ചുറ്റുമതിലുകൾ കയറി ആക്രമണം ആരംഭിച്ചു. കലാപകാരികളുടെ കൈയ്യിൽ മൂന്നു തോക്കുകളുണ്ടായിരുന്നു. അതേസമയം വീടിനു കാവൽ  നിന്നവരുടെ  കൈവശം തോക്കുകൾ ഒൻപതെണ്ണമുണ്ടായിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ഓടിട്ട വരാന്തയിൽക്കൂടി സുരക്ഷിതമായി കടക്കാൻ കഴിഞ്ഞ കലാപകാരികൾക്ക് വാതിലുകൾ തകർത്ത് വീട്ടിനകത്ത് പ്രവേശിക്കാൻ സാധിച്ചു. പക്ഷേ മുകൾനിലയിലേക്കുള്ള  വാതിലിന്റെ പ്രത്യേകത  കാരണം (trap door എന്നാണ് റിപ്പോർട്ടിൽ ?) അവർ അങ്ങോട്ട് പ്രവേശിക്കാൻ ഭയപ്പെട്ടു. അവിടെയായിരുന്നു കുന്തങ്ങളും തോക്കുകളുമായി എന്തിനും തയ്യാറായി ആക്രമികളെ പ്രതിരോധിക്കാൻ നിയോഗിക്കപ്പെട്ടവർ നിന്നിരുന്നത്.
ഓടിട്ട വരാന്തയുടെയും നീളമേറിയ ചുവരിന്റെയും  മറവിൽ ആക്രമിസംഘം ഏറെനേരം ചെറുത്തുനിന്നു. അവിടെനിന്നും തോക്കിൽ തിരകൾ നിറക്കുകയും പുറമേക്കു നീങ്ങി മുകൾ നിലയിലെ ജനാലകൾക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. ഇത് വീടിനുള്ളിലുുള്ളവർക്ക് പ്രതിരോധത്തിനുള്ള നല്ല അവസരമായി. അവർ മുകളിൽ നിന്നും ജനാല വഴി താഴെയുള്ളവർക്കുനേരെ വെടിയുതിർത്തു. ഇങ്ങനെ നിരവധി തവണ വെടിയുതിർക്കുകയും പല കലാപകാരികളും ദേഹമാസകലം വെടിയേറ്റു വീഴുകയും ചെയ്തു. കലാപകാരികളാവട്ടെ,  നേരെ മുകളിലേക്ക് ജനാല വഴി തോക്കുപയോഗിച്ചു  ഏറെനേരം ആക്രമണം തുടർന്നെങ്കിലും അത് ഫലം കണ്ടില്ല. 
ആക്രമികളുടെ ആദ്യത്തെ വെടിവെപ്പിൽ തന്നെ പരിസരത്തായി വീടിന് ചുറ്റും കാവൽ നിന്നവ‍ർക്ക് നിന്നിടങ്ങളിൽ നിന്നും  മാറിനിൽക്കേണ്ടി വന്നു. ഏറ്റുമുട്ടൽ നീണ്ടു പോയതനുസരിച്ച്  സമീപത്തുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും മറപറ്റി, അവരും ചുറ്റുപാടുനിന്നും ലഹളക്കാർക്കുനേരെ  പ്രത്യാക്രമണം തുടങ്ങി. മുകളിൽ നിന്നും വശങ്ങളിൽ  നിന്നും ഒരേ സമയം ആക്രമങ്ങളെ നേരിടുക എന്നത് കലാപകാരികൾക്ക് എളുപ്പമായിരുന്നില്ല. ഇങ്ങനെ മുന്നിൽ നിന്നുമുള്ള ഏറ്റുമുട്ടലിൽ  രണ്ടു പേർ മരിച്ചുവീണു. ഇതോടെ അവശേഷിക്കുന്ന ലഹളക്കാർ കൂടുതൽ അക്രമാസക്തരായി.  അവർ തങ്ങളുടെ  മുന്നിലും വശങ്ങളിലും  നിന്ന് നേരിട്ട നാട്ടുകാരെ പിൻതുടർന്ന് ആക്രമിക്കാൻ ഒരുങ്ങി.  ഇത് വീടിന്റെ മുകളിലത്തെ നിലയിൽ തോക്കേന്തി നിന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കി. 
ഈ ഏറ്റുമുട്ടൽ അരമണിക്കൂറിലേറെ നീണ്ടു നിന്നു.  പതിമൂന്ന് ലഹളക്കാർ  അവിടെത്തന്നെ മരിച്ചു വീണു. ജീവൻ അവശേഷിച്ച രണ്ടു പേരിൽ ഒരാൾ അൽപസമയത്തിനു ശേഷം കല്യാടു തന്നെ വെച്ചും രണ്ടാമത്തെയാൾ ചാവശ്ശേരി വെച്ചും അവസാനശ്വാസം വലിച്ചു.” 

നടന്ന സംഭവങ്ങളുടെ വളരെ വിശദമായ റിപ്പോർട്ടാണ് ഇവിടെ നൽകിയിരിക്കുന്നത്. മട്ടന്നൂരിൽ നടന്ന ആക്രമണങ്ങളെക്കുറിച്ച് ഇത്രയും വിശദമായ വിവരണം ഇല്ലാത്തതിന് കാരണം എന്താണെന്നറിയില്ല. തുടർന്ന് റോബിൻസൺ അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ, സ്വന്തം ജീവൻ പണയംവെച്ച് ധീരതയോടെ ആക്രമികളെ നേരിട്ടവർക്കുള്ള പാരിതോഷികങ്ങളെക്കുറിച്ച് ചില ശുപാ‍ർശകൾ നടത്തുന്നതു കാണാം. 

"ഈ അതിരൂക്ഷമായ സംഘട്ടനത്തിനിയടിൽ ആരൊക്കെയാണ് കൃത്യതയോടെ കലാപകാരികളെ ഇല്ലാതാക്കിയത് എന്ന് കണ്ടെത്തുക തീർത്തും ദുഷ്ക്കരമാണ്. കലാപകാരികളെ ഇല്ലാതാക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിച്ചത് വീടിന് പുറമേ കാവൽനിന്നവരിൽ നിന്നുള്ള ആക്രമണമാണെന്നു തീർച്ച. പക്ഷെ അത് ചെയ്ത ആളുകൾക്കൊന്നും അത് ചെയ്തത് തങ്ങളാണെന്ന് തിരിച്ചറിയാൻ പറ്റില്ല. എന്തായാലും ഗൃഹസംരക്ഷണത്തിന് ധൈര്യപൂർവ്വം മുന്നിട്ടിറങ്ങിയവർക്ക്  കമ്പനി വക പാരിതോഷികം  കൊടുക്കണം.”

table
ചെറുത്തുനിൽപ്പിൽ പങ്കെടുത്തവരുടെ പട്ടിക

"ഈ ഉജ്ജ്വല പോരാട്ടത്തിന് നേതൃത്ത്വം കൊടുത്തവർക്ക് എല്ലാവർക്കും കൂടി  500 രൂപ നൽകുവാൻ തയ്യാറാവണം. ഈ ചെറുത്തുനിൽപ്പിന് നേതൃത്ത്വം കൊടുത്തവരിൽ   ഏറ്റവും പ്രധാനികൾ കല്യാട്ട് അനന്തന്റെ മൂത്ത സഹോദരന്റെ മകനായ മുണ്ടയാടൻ നമ്പ്യാറും അനന്തന്റെ മൂത്ത മകനായ കാണിയേരി ചാത്തുവുമാണ് . അവരിരുവരും തുല്യ പ്രാധാന്യത്തോടെ ഈ പോരാട്ടം നയിച്ചു. ഇരുന്നൂറ്റി അമ്പത് രൂപ വിലവരുന്ന ഔദ്യോഗിക മുദ്ര അങ്കനം ചെയ്ത സ്വർണവള അവ‍രിരുവർക്കും പാരിതോഷികമായി നൽകാൻ ഞാൻ ശുപാർശ ചെയ്യുന്നു. അവരോടൊപ്പം പോരാട്ടത്തിന്  മുന്നിട്ടിറങ്ങിയ പതിമൂന്നു പേ‍ർ കൂടിയുണ്ടെന്ന്  മനസ്സിലാക്കുന്നു. അവരൊക്കെ തുല്യ നിലയിൽ പാരിതോഷികത്തിന് അർഹരാണ്. നേരത്തെയുള്ള ശുപാർശയിൽ  തോക്കുകളേന്തിയ ഒമ്പതു പേരെ മാത്രമാണ് പാരിതോഷികത്തിന് ശുപാർശ ചെയ്തിട്ടുള്ളത്. അതിൽ രണ്ടു പേ‍ർക്ക് സ്വർണവളകൾ നൽകുന്നതോടെ ബാക്കി വരുന്ന ഏഴു പേർക്ക് പത്ത് പഗോഡ (50 രൂപ) വീതം ആകെ  350 രൂപ കൂടി നൽകാനായിരുന്നു ശുപാർശ ചെയ്തിരുന്നത്. എന്നാൽ മറ്റുള്ളവരെല്ലാവരും ഇതിൽ തുല്യ അവകാശികളാണെന്നിരിക്കെ   തോക്കേന്തിയവർക്ക് പത്ത് പഗോ‍ഡയും (50 രൂപ) വാളും കുന്തവുമായി ആക്രമകാരികളെ നേരിട്ടവർക്ക്  അഞ്ച് പഗോഢയും  (17.50 രൂപ) വീതം വിതരണം ചെയ്യുന്നതായിരിക്കും ഉചിതം".

റോബിൻസൺ തന്റെ തീരുമാനങ്ങൾ മദ്രാസിലേക്ക്  അറിയിക്കുന്നു. അതോടൊപ്പം ആകെ പാരിതോഷികം 850 
രൂപയായി വർദ്ധിപ്പിക്കാനും അദ്ദേഹം എഴുതുന്നു. 1852 ഫെബ്രുവരി 13 ന് മദ്രാസിൽ നിന്നും വന്ന മറുപടി കത്തിൽ 
നായൻമാരിൽ പ്രത്യേകിച്ചും ഹിന്ദുക്കളുടെ ഇടയിൽ പൊതുവായും ഇത്തരം ആക്രമങ്ങൾക്കെതിരെ
ആത്മരക്ഷാർത്ഥമുള്ള ചെറുത്തുനിൽപ്പിന്റെ  ആവേശം നിലനിർത്താൻ  എല്ലാവർക്കും  അമ്പതു രൂപ വീതം
പാരിതോഷികം നൽകേണ്ടതാണെന്ന് നിർദ്ദേശിക്കുന്നതായിക്കാണുന്നു. തോക്കുമായി ലഹളക്കാരെ നേരിട്ടവരിൽ
നേരത്തെ പറഞ്ഞ മുണ്ടയാടൻ നമ്പ്യാരെയും കാണിയേരി ചാത്തുവിനെയും കൂടാതെ തെക്കൻ ചന്തൂട്ടി, തട്ടാൻ കണ്ണൻ,
നെല്ലിപ്പള്ളി ഒതേനൻ, പടപ്പൻ ധർമ്മൻ, വണ്ണത്താൻ അമ്പു, കുഞ്ഞിവീട്ടിൽ കണ്ണൻ, കാരോന്നുമ്മൽ ചന്തു
എന്നിവരാണ് ഉണ്ടായിരുന്നതെന്ന് ആ റിപ്പോർട്ട് പറയുന്നു. കുന്തങ്ങളുമായി ആക്രമികളെ നേരിട്ടതിന്നുള്ള
പാരിതോഷികം ലഭിച്ചത് വെള്ളുവ കോമൻ, മാവില കമ്മാരൻ, വക്കാടൻ നമ്പി, മണത്താനത്ത് കോരൻ,
പാലക്കൽ കോരൻ, കോടിപ്പാടി കോരൻ എന്നീ ആറു പേർക്കാണ്. ( പട്ടിക കാണുക). വ്യത്യസ്ത കുടുംബങ്ങളിലും
വിഭാഗങ്ങളിലും പെട്ട   ആ ആളുകളുടെയെല്ലാം പിൻഗാമികൾ ഇന്നും കല്ല്യാട്- ബ്ളാത്തൂർ പ്രദേശങ്ങളിൽ
താമസിക്കുന്നുണ്ട്. സാമൂഹിക സമരസതയുടെയും ഐക്യത്തിന്റെയും സമഭാവനയുടെയും സന്ദേശം എത്രമാത്രം
രൂഢമൂലമായിരുന്ന കാലമായിരുന്നു അത് എന്നുള്ളതിന്റെ ഉത്തമ നിദർശനമാണ് ആ പട്ടിക. 

കലാപകാരികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിൽ ഒരു തിരിച്ചടി ആദ്യമായിട്ടായിരുന്നു, അതും പട്ടാളത്തിന്റെയോ പോലീസിന്റെയോ കൈയ്യിൽ നിന്നല്ലാതെ. കല്യാട്ട് നമ്പ്യാരുടെ നേതൃത്ത്വത്തിൽ നടന്ന ആ അപമാനത്തിന് പകരം ചോദിക്കുമെന്ന തീരുമാനവും പ്രചരണവും ആ ദിവസങ്ങളിൽ തീവ്രമായിരുന്നു. പലയിടങ്ങളിലും ഹിന്ദുക്കൾ ഒന്നടങ്കം കാടുകളിലും മറ്റും ഒളിവിലേക്കു പോയി. ലോഗൻ ആ ദിവസങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. 

“അഞ്ചരക്കണ്ടിയിലെ ബ്രൗൺ അവർകളിൽ നിന്നും കല്യാട്ട് നമ്പ്യാറിൽ നിന്നും ലഭിച്ച എഴുത്തുകളിൽ നിന്നും ജോയന്റ് മജിസ്ട്രേട്ടിനു മനസ്സിലായത് ഈ സംഘർഷപൂരിതമായ അന്തരീക്ഷം കല്ല്യാട് നമ്പ്യാരുടെ ജീവനും സ്വത്തിനും കാര്യമായ നഷ്ടം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോട് കൂടിയാണ് കലാപകാരികൾ ആസൂത്രണം ചെയ്യുന്നത് എന്നാണ്. കല്ല്യാട് നമ്പ്യാർ തന്റെ വീടിനെയും ആളുകളെയും സംരക്ഷിച്ചത് മാത്രമല്ല, കലാപകാരികളെ ഒന്നടങ്കം കാലപുരിക്കയക്കാൻ കാരണമായതും അവരിൽ സൃഷ്ടിച്ച ആഘാതം അത്ര വലുതായിരുന്നു. കല്ല്യാട് നിന്നുണ്ടായ ഹിന്ദുചെറുത്തുനിൽപ്പു കാരണം ഉണ്ടായ അപമാനത്തിന് പ്രതികാരം ചെയ്യുമെന്നും  ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലഹളക്കാരുടെ ഭൗതികാവശിഷ്ടങ്ങൾക്കു മുകളിൽ അവ‍ർക്ക് സ്മാരകം പണിയുമെന്നും അവർ തീരുമാനമെടുത്തിരുന്നു. ഒറ്റ ദിവസം രാത്രി കൊണ്ട്  ഒരു ശവക്കല്ലറ പണിയാൻ ശ്രമിച്ചെങ്കിലും ജോയന്റ് മജിസ്റററേട്ട് ആയിരുന്ന മി.ചാറ്റ്ഫീൽ‍‍ഡിന്റെ നിർദ്ദേശ പ്രകാരം അത് ഉടൻ നശിപ്പിക്കപ്പെട്ടു. അതോടൊപ്പം സംഘർഷപൂരിതമായ അന്തരീക്ഷത്തിന് അയവു വരുത്താനുള്ള മറ്റ് ചില നടപടികളും അദ്ദേഹം കൈക്കൊണ്ടു"6.


കാര്യമായ തിരിച്ചടികൾക്കൊന്നും തയ്യാറാവാതെ പ്രശ്നങ്ങൾ കെട്ടടങ്ങാൻ മറ്റ് പല കാരണങ്ങളും ഉണ്ടായിരുന്നു.  ഒരു പ്രദേശത്തെയാകെ ഹിന്ദുക്കളും ജാതിവ്യത്യാസമില്ലാതെ ഒരുമിച്ചു നിന്നു കലാപകാരികളോടു പോരാടി എന്നത് പ്രധാനപ്പെട്ട കാര്യമായിരുന്നു. മട്ടന്നൂരിൽ തങ്ങളുടെ വീട് ആക്രമണത്തിൽ കലാപകാരികളോടൊപ്പം ധാരാളം തദ്ദേശീയരും ചേർന്നപ്പോൾ കല്ല്യാട് കലാപകാരികളെ സഹായിക്കാൻ ഒരാളെപ്പോലും കിട്ടിയില്ല. ഇരിക്കൂറിലെ മാപ്പിള കച്ചവടക്കാരുമായി നിലനിന്നിരുന്ന ദീർഘകാലത്തെ ബാന്ധവം പ്രാദേശികമായ  വൈരത്തെ എളുപ്പം ശമിപ്പിച്ചു. ഇരിക്കൂർ വളരെ പഴയ മുസ്ലീംകച്ചവട കേന്ദ്രമായിരുന്നെങ്കിലും ആ പ്രദേശത്തെ ഭൂരിഭാഗം ഭൂമിയുടെയും ഉടമസ്ഥത നൂറ്റാണ്ടുകളായി കല്ല്യാട് തറവാട്ടിന്റെ കൈവശമായിരുന്നു. പഴശ്ശിരാജാവിന്റെ സൈന്യത്തോടൊപ്പം കമ്പനിപട്ടാളവുമായുള്ള  പോരാട്ടത്തിന്റെ അവസാന ഘട്ടത്തിൽ അന്നത്തെ കല്യാട്ടു നമ്പ്യാരെ ഇംഗ്ളീഷുകാരിൽ നിന്നും ജാമ്യത്തിലെടുത്തത് ഇരിക്കൂറിലെ മാപ്പിള കച്ചവടക്കാരായിരുന്നു എന്ന് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ബ്രിട്ടീഷുകാരുമായി ആ സമയത്ത് കല്ല്യാട്നമ്പ്യാർക്കുണ്ടായിരുന്ന അടുത്ത ബന്ധം കലാപകാരികളെ പത്തിതാഴ്ത്താൻ പ്രേരിപ്പിച്ച മറ്റൊരു കാരണമായി. 

പ്രമുഖ ചരിത്രകാരനായ കെ.എൻ പണിക്കർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ കല്ല്യാട് നടന്ന മാപ്പിള ലഹളയെക്കുറിച്ച് വിവരിക്കുന്നുണ്ട് 7. മട്ടന്നൂർ തങ്ങളുടെ വീടാക്രമണത്തിനു ശേഷം ബ്രിട്ടീഷ് പട്ടാളക്കാരോട് ഏറ്റുമുട്ടാൻ പഴശ്ശിയിലേക്കു നീങ്ങിയ ലഹളക്കാരെ കല്ല്യാടേക്ക് നയിച്ചത് വളപ്പിനകത്ത് ഹസ്സൻ കുട്ടി എന്ന ഇരിക്കൂറിലെ ധനികനായ മുസ്ലിം കച്ചവടക്കാരനാണെന്ന് അതിൽ സൂചിപ്പിക്കുന്നു. ഇരിക്കൂറിലെ ഭൂരിഭാഗം ഭൂമിയുടെയും  ജന്മിയായ കല്യാട്ട് തറവാട്ടിലെ അനന്തനുമായി എട്ടുവർഷമായി നിലനിൽക്കുന്ന ഒരു ഭൂമി തർക്കം അദ്ദേഹത്തിനുണ്ടായിരുന്നുവത്രെ. പണിക്കർ സൂചിപ്പിക്കുന്നത് ഇരിക്കൂറിലെ മാപ്പിള ബസാർ മുഴുവൻ നിലനിന്നത് കല്ല്യാട് തറവാട്ടിൽ നിന്നും അവഗണിക്കുകയോ കൈയ്യേറുകയോ നഷ്ടപ്പെടുകയോ ചെയ്ത ഭൂമിയിലായിരുന്നു എന്നാണ്. തന്റെ മുൻഗാമികളുടെ കാലത്ത്  അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ അനന്തൻ നടത്തിയ ശ്രമങ്ങളാണ് ഇരിക്കൂറിൽ അദ്ദേഹത്തിന് ശത്രുക്കളെ ഉണ്ടാക്കിയത്. ഏറ്റുമുട്ടലിൽ അവസാനം കല്യാടു വെച്ചും പിന്നീട് ചാവശ്ശേരി വെച്ചും മരിച്ച രണ്ടുപേർ ആക്രമണത്തിന്റെ കാരണത്തെക്കുറിച്ച് വിവരിച്ചത്,  മട്ടന്നൂരിൽ ആക്രമണം നടത്തിയത് കളത്തിൽ തങ്ങൾ എന്ന ദുഷ്ടനായ ജൻമി പള്ളിക്ക് വേണ്ടി നീക്കിവെച്ച സ്ഥലത്തിന്റെ കാര്യത്തിൽ മാപ്പിളമാരെ വഞ്ചിച്ചതുകൊണ്ടാണെന്നും എന്നാൽ കല്ല്യാട് നമ്പ്യാരോട് പ്രത്യേകിച്ചു വിരോധമൊന്നുമില്ലെന്നുമാണ്. അവരെ അങ്ങോട്ടു നയിച്ചവരുടെ സ്വന്തം താൽപര്യങ്ങൾക്ക് മാത്രമായിരുന്നു ആക്രമണത്തിന് പ്രകോപനമായത് എന്ന് വ്യക്തമാവുന്നു. 
1921 ലെ ലഹളയെക്കുറിച്ച് കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും ലഹളയുടെ ദൃക്സാക്ഷിയും ആയിരുന്ന  കെ . മാധവൻ നായർ  മലബാർ കലാപം എന്ന തന്റെ പുസ്തകത്തിൽ വിശദമായി എഴുതുന്നുണ്ട്. സത്യസന്ധമായി മുഖംനോക്കാതെ കാര്യങ്ങൾ വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകം മരണാനന്തരം മാത്രമേ  പ്രസിദ്ധീകരിക്കാൻ സാധിച്ചുള്ളൂ. പ്രസ്തുത  പുസ്തകത്തിൽ കല്ല്യാട് നടന്ന ലഹളയെപ്പറ്റി മാധവൻനായർ പ്രതിപാദിക്കുന്നുണ്ട്. പക്ഷെ ലഹളസമയത്തെ തറവാട്ട് കാരണവരുടെ പേര് തെറ്റായി കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാർ എന്നാണ് പുസ്തകത്തിൽ പ്രതിപാദിച്ചു കാണുന്നത്.  മാധവൻ നായർ എഴുതുന്നു,
“മട്ടന്നൂരിൽ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചിലരെ കൊല്ലുകയും ചെയ്തതതിന്നു ശേഷം ലഹളക്കാർ കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ഏറ്റുമുട്ടി. അതിനിടയിൽ ഇവരുടെ നേരെ യുദ്ധത്തിനായി കണ്ണൂരിൽ നിന്നും പട്ടാളം പുറപ്പെട്ടു. പക്ഷെ പട്ടാളം എത്തുന്നതിനു മുമ്പായി കല്യാട്ടു നമ്പ്യാരുടെ ആൾക്കാർ ലഹളക്കാരെ കൊന്നു. ഹിന്ദുക്കൾ ലഹളക്കാരുമായി പൊരുതി ലഹളക്കാരെ നശിപ്പിച്ചതിന്ന് ഈ ദൃഷ്ടാന്തം മാത്രമേ 1836 നു ശേഷം മാപ്പിള ലഹളകളുടെ ചരിത്രത്തിൽ കാണുന്നുള്ളൂ. അതു വടക്കെ മലബാറിൽ ആയിരുന്നു താനും8".

കല്യാടു നടന്ന മാപ്പിള കലാപത്തിന്റെയും അതിന്റെ അനനതര സംഭവങ്ങളുടെയും ചരിത്രപ്രാധാന്യം പല കാരണങ്ങളാൽ ശരിയായരീതിയിൽ മനസ്സിലാക്കപ്പെടുകയോ ചർച്ചചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിലെ മാപ്പിള കലാപങ്ങൾ ജൻമി- ഭൂവുടമ പ്രശ്നങ്ങളുമായി ബന്ധിപ്പിച്ച് ചർച്ച ചെയ്യപ്പെട്ടപ്പോൾ അത്തരത്തിൽ നേരത്തെ പ്രശ്നങ്ങളൊന്നും നിലവില്ലാത്തിടത്ത് നടന്ന ലഹളയെന്ന വിശേഷണം ഇതിന്നുണ്ട്.  അതോടൊപ്പം ലഹളയെപ്പേടിച്ച് കാടുകളിലും മറുനാടുകളിലും ഓടിരക്ഷപ്പെട്ട ഒട്ടേറെ കഥകൾക്കിടയിൽ ധീരമായ ചെറുത്തു നിൽപ്പെന്ന നിലയിൽ രേഖപ്പെടുത്തപ്പെടേണ്ട ഒന്നാണ് ഈ സംഭവം.  ഹിന്ദുക്കളുടെ ഇടയിൽ മാപ്പിള കലാപങ്ങൾക്കെതിരെ ഉണ്ടായ ഏക ചെറുത്തു നിൽപ്പായി ഈ സംഭവത്തെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്.9. ജാതി-സമുദായ ഭിന്നതകൾ കർശ്ശനമായി നിലനിന്നു എന്നു കരുതപ്പെടുന്ന കാലത്ത് അത്തരം വ്യത്യാസങ്ങൾക്കതീതമായുള്ള ഒത്തുചേർന്ന ചെറുത്ത് നിൽപ്പ് പ്രാധാന്യമർഹിക്കുന്നു. ഈ സംഭവത്തിനു ശേഷം ബ്രിട്ടീഷുകാർ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചവരുടെ പട്ടിക പരിശോധിച്ചാൽ ആ പ്രത്യേകത  മനസ്സിലാവും.  അക്കാലത്തെ തറവാട്ടംഗങ്ങളോടൊപ്പം   താഴ്ന്നതെന്നും കീഴ്ജാതിയെന്നും ഉയർന്നതെന്നും വിശേഷിപ്പിക്കുന്ന  എല്ലാ വിഭാഗങ്ങളിലും പെട്ടയാളുകൾ അതിലുണ്ട്.




1 Logan, W.,Malabar Manual, Volume 2, Reprint 1989, Asian Educational Service.p. 569
2 Panikkar, K.N, Against Lord and State- Religion and Peasant Uprisings in Malabar 1836-1921.,Oxford University Press,p82.
3 Correspondence of Moplah Outrages in Malabar for the year 1849-53, United Scottish Press, 1863.
4 Logan, W.,Malabar Manual, Volume 2, Reprint 1989, Asian Educational Service.p 570
5 Correspondence of Moplah Outrages in Malabar for the year 1849-53, United Scottish Press, 1863.
6 Logan, W.,Malabar Manual, Volume 2, Reprint 1989, Asian Educational Service.p 570
7 Panikkar, K.N, Against Lord and State- Religion and Peasant Uprisings in Malabar 1836-1921.,Oxford University Press,p82
8 മാധവൻ നായർ, കെ, മലബാർ കലാപം pp40
9 Dr. Deepesh V.K, 1921 പാഠവും പൊരുളും,ജൻമഭൂമി ബുക്ക്സ് 2016