education എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
education എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2023, ജൂൺ 19, തിങ്കളാഴ്‌ച

ഫിൻലാൻഡ് ഏറെ അകലെയാണ്

ഇക്കഴിഞ്ഞ ദിവസമാണ് പ്രശസ്ത മലയാളം എഴുത്തുകാരനായ ശ്രീ. എൻ. എസ് മാധവൻ  മലയാളമനോരമ  ദിനപത്രത്തിൽ "ഇങ്ങനെയല്ല ഫിൻലാൻഡ്" എന്ന തലവാചകത്തിൽ ഒരു ലേഖനമെഴുതിയത്. കേരളത്തിലെ വിദ്യാലയങ്ങളിൽ ശനിയാഴ്ച പ്രവർത്തിദിവസമാക്കുന്ന തീരുമാനത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ആ എഴുത്ത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിൽ വിദ്യാഭ്യാസമേഖലയിൽ ഫിൻലാൻ‍ഡ് മാതൃകയെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും കേട്ടുവരുന്ന സാഹചര്യത്തിലാവണം  ഇവിടെയിതു വീണ്ടും ചർച്ചയായത്. ധാരാളം ഒഴിവുസമയങ്ങളും ഇടവേളകളും അവധികളും നിറഞ്ഞ ഫിൻലാൻഡ് മാതൃക പിൻതുടരുമെന്നു പറയുമ്പോൾ കുട്ടികളുടെ പഠനസമയം കൂട്ടുകയും അവധി ദിനങ്ങൾ കുറക്കുകയും ചെയ്യുമെന്ന തീരുമാനമാണ്  ശ്രീ എൻ.എസ് മാധവന്റെ ലേഖനത്തിന് വിഷയമായത്.

വിദ്യാഭ്യാസമേഖല എല്ലായിടത്തും എപ്പോഴും പരീക്ഷണങ്ങൾക്കും ഒപ്പമുള്ള വിവാദങ്ങൾക്കും സ്ഥിരം അരങ്ങായിത്തീരാറുണ്ട്. കേരളത്തിലും എന്നും അങ്ങിനെയായിരുന്നു. മുണ്ടശ്ശേരിയിൽത്തുടങ്ങി ചാക്കീരി വഴി  ഡി.പി.ഇ.പിയും ലോകബാങ്കും സാമ്രാജ്യത്ത്വഗൂഢാലോചനയും കടന്ന് ഇടതടവില്ലാതെ ഏറിയുംകുറഞ്ഞും മാറിയുംമറിഞ്ഞും  ഇന്നും വിവാദങ്ങൾക്ക് ഒരു ക്ഷാമവുമില്ല.  ദേശീയവിദ്യാഭ്യാസനയങ്ങളും മലയാളിക്ക് തൊള്ളായിരത്തിഎൺപത്തിയാറായലും  രണ്ടായിരത്തിഇരുപതായാലും തർക്കിക്കാനും എതിർക്കാനും അധ്യാപകസംഘടനകൾക്ക് സമരാഹ്വാനങ്ങൾകൊണ്ട് അണികൾക്ക്  ആവേശം പകരാനുമുള്ള മികച്ച അവസരങ്ങളാണ്. സജീവമായ ചർച്ചകളും സംവാദങ്ങളും ഇടപെടലുകളും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമായിക്കാണേണ്ടതും  സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രയോജനപ്രദമാകേണ്ടതും  ആണെങ്കിലും ഇവിടെയങ്ങനെയല്ല. പിടിക്കുന്ന മുയലുകൾക്കൊക്കെ കൊമ്പുകളുണ്ടാവുമ്പോൾ ചർച്ചകൾ പ്രഹസനങ്ങളും 'ഗ്വാ ഗ്വാ' വിളികളും ആയിമാറുകയാണ് പതിവ്. "പ്ളേഗു പരന്നാലുണ്ട് നിവൃത്തി,ഫ്ലേഗു പരന്നാലില്ല നിവൃത്തി" എന്ന കുഞ്ഞുണ്ണിമാഷുടെ പരിഹാസം അക്ഷരാർത്ഥത്തിൽ ശരിയാവുന്നിടമാണ് നമ്മുടേത്.    


വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട ഇത്തരം ചർച്ചകൾക്കിടയിൽ സമീപകാലത്തായിപലപ്പോഴും സ്ഥാനത്തും അസ്ഥാനത്തും പലരും ഉയർത്തിക്കാണിക്കുന്ന മാതൃകയാണ് ഫിൻലൻഡ് എന്ന കൊച്ചുരാജ്യത്തിന്റേത്. ഫിൻലാൻഡിലെ വിദ്യാഭ്യാസ രീതികളുടെ പ്രത്യേകതകളും വ്യത്യസ്തതകളും എന്താണ്? പത്തിരുപതു‍വർഷങ്ങളായി മികച്ച വിദ്യാഭ്യാസമാതൃകകളിലൊന്ന് എന്ന വിശേഷണത്തിന്  അന്താരാഷ്ട്രതലത്തിൽ അർഹമായിരിക്കുന്ന രാജ്യമാണ് നോർഡിക് രാജ്യങ്ങളിൽപ്പെട്ട കൊച്ചുഫിൻലാൻ‍ഡ്. അറുപതുലക്ഷത്തോളം മാത്രം  ജനസംഖ്യയുള്ള ഫിൻലാൻഡ് വിദ്യാഭ്യാസമാതൃക ലോകമെങ്ങുമുള്ള വിദ്യാഭ്യാസപ്രവ‍ർത്തകരുടെയും ചിന്തകൻമാരുടെയും ശ്രദ്ധനേടുന്നത് സ്ക്കൂൾ വിദ്യാഭ്യാസത്തിന്റെ മേൻമ അളക്കാനായി ഒ.ഇ.സി.ഡി രാജ്യങ്ങൾ (Organisation for Economic Co-operation and Development ) നടത്തുന്ന പിസ (The Program for International Student Assessment) ടെസ്റ്റിൽ അപ്രതീക്ഷിതമായി ഒന്നാംസ്ഥാനത്ത് അവരെത്തിയപ്പോഴാണ്. രണ്ടായിരാമാണ്ട് മുതൽ പതിനഞ്ച് വയസ്സുകാരുടെ ഗണിതം, വായന, ശാസ്ത്രസാക്ഷരത എന്നിവ അളക്കുകയാണ് പിസ ടെസ്ററിൽ ചെയ്യുന്നത്. മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ പരീക്ഷയിൽ  2009 ൽ ഇന്ത്യയിൽ നിന്നും ഹിമാചലിലേയും തമിഴ്‍നാട്ടിലെയും കുട്ടികൾ പങ്കെടുത്തു.  ആകെ പങ്കെടുത്ത എഴുപത്തിമൂന്നുരാജ്യങ്ങളിൽ  കിർഗിസ്ഥാനിനു തൊട്ടുമുന്നിലായി എഴുപത്തിരണ്ടാം സ്ഥാനത്തായിരുന്നു അന്ന് നമ്മൾ. ഈ പരീക്ഷയുടെ ആദ്യവർഷങ്ങളിലെല്ലാം ഫിൻലാൻഡ് ഒന്നാംസ്ഥാനം നിലനിർത്തി. അതോടുകൂടി ലോകമെമ്പാടും വിദ്യാഭ്യാസവിചക്ഷണരും ഭരണകൂടങ്ങളും ഫിൻലാൻഡിനെക്കുറിച്ച് അന്വേഷിക്കാനും അവിടുത്തെ മാതൃക അനുവർത്തിക്കാനാവുമോയെന്ന് ആലോചിക്കാനും തുടങ്ങി.



    അവർതന്നെ പറയുന്നതനുസരിച്ച് വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യമൊന്നും കൊടുക്കാത്ത ആ രാജ്യത്തിന് പിസടെസ്റ്റിലെ  പ്രഥമസ്ഥാനം ആദ്യം തികഞ്ഞ വിസ്മയമായിരുന്നു. ഫിൻലാൻഡ് മാതൃകയെക്കുറിച്ച് ലേഖനങ്ങളും ചർച്ചകളും മാധ്യമങ്ങളിൽ നിറഞ്ഞു. ധാരാളം പഠനങ്ങളും പ്രബന്ധങ്ങളും എല്ലായിടത്തുമുണ്ടായി. പാസി സാൽബർഗ് എന്ന ഫിൻലാൻഡ് വിദ്യാഭ്യാസ വിചക്ഷണന്റെ 'ഫിന്നിഷ് ലസ്സൻസ് 2.0’ (Sahlberg, Pasi. Finnish lessons 2.0: what can the world learn from educational change in finland, 2015), ഫിൻലാൻഡിലെ സ്ക്കൂളിൽ ജോലി തേടിയെത്തിയ അമേരിക്കൻ ടീച്ചറായ തിമോത്തി ഡി വോക്കറുടെ 'ടീച്ച് ലൈക്ക് ഫിൻലാൻ‍ഡ് ‘ (Timothy D Walker. Teach like Finland: 33 simple strategies for joyful classrooms,2017)  തുടങ്ങിയ പുസ്തകങ്ങൾ ഇതുമായി ബന്ധപ്പെട്ട് ലോകമാകെ ഏറെ വായിക്കപ്പെടുന്നവയായി.  തിമോത്തി വോക്കറുടെ പുസ്തകം ശാസ്ത്രസാഹിത്യപരിഷത് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മറ്റിടങ്ങളിൽ എന്തു പഠിപ്പിക്കുന്നു, എങ്ങിനെ പഠിപ്പിക്കുന്നു എന്നൊക്കെ അറിയുന്നത് സ്വയം വളരാനും മെച്ചപ്പെടാനും ആഗ്രഹിക്കുന്ന അധ്യാപികക്ക് ഏറെ താൽപര്യമുണ്ടാവേണ്ട ഒന്നാണ്. ക്ലാസ്സ്മുറികളിലെ നിത്യനൂതനതയും സജീവതയും പുത്തൻപരീക്ഷണങ്ങളും ജോലി രസകരമാക്കുന്നതോടൊപ്പം തന്റെ കുട്ടികളുടെ വളർച്ചയും മികവും ഉറപ്പിക്കാനും സഹായിക്കും. സ്വയം നവീകരിക്കാനും കാതങ്ങൾ മുന്നോട്ടുപോകാനും ആഗ്രഹിക്കുന്നവരെങ്കിലും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്കകങ്ങളാണ് ഇവ. 

'ടീച്ച് ലൈക് ഫിൻലാൻഡ് 'എന്ന പുസ്തകത്തിന്റെ ആമുഖത്തിലെ ,  “ഇത് നിങ്ങളുടെ നാട്ടിൽ പരീക്ഷിക്കരുത്"  ( WARNING: Don’t try this at home”) എന്ന മുന്നറിയിപ്പ് ചിന്തോദ്ദീപകമാണ്. വിദ്യാഭ്യാസം എന്നത്  സ്വന്തം മണ്ണിലൂന്നി തനത് അന്തരീക്ഷത്തിൽ നടക്കേണ്ട   സാംസ്ക്കാരിക-ജൈവിക പ്രവർത്തനമാണ്  എന്നതാണ് ഈ കൗതുകകരമായ മുന്നറിയിപ്പിനടിസ്ഥാനം. നമ്മുടെ നാട്ടിലെ വിദഗ്ദ്ധർ എപ്പോഴും മറക്കുകയും മറയ്ക്കുകയും ചെയ്ത്പോരുന്ന അടിസ്ഥാനതത്വമാണിത്. അറുപതു‍ലക്ഷം മാത്രം ജനസംഖ്യയും അതിനനുസരിച്ചുള്ള മികച്ച ജീവിതസൂചികകളുമുള്ള ഒരു നാട്ടിലെ സൗകര്യങ്ങൾ എങ്ങിനെ ഉള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.  എങ്കിലും ഉൾക്കാഴ്ചയും പുതുമയും നൽകുന്ന അനുകരണീയമായ ഒട്ടനവധി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അവിടെ നടക്കുന്നുവെന്നത് വസ്തുതയാണ്.

അമേരിക്കയിലുൾപ്പടെ, എൺപതുകളിലും തൊണ്ണൂറുകളിലും ഉയർന്ന  'ഒരു കുട്ടിയും പിന്നിലാവരുത്' (No Child Left Behind – NCLB),  'മികച്ചതിലേക്കുള്ള മൽസരം' (Race to the Top) തുടങ്ങിയ വിദ്യാഭ്യാസപരിഷ്ക്കരണപ്രവർത്തനങ്ങളുടെ അടിസ്ഥാനം മൂന്നു കാര്യങ്ങളാണ്. പരീക്ഷകൾ, ഉത്തരവാദിത്തം, തിരഞ്ഞെടുപ്പ് എന്നിവയായിരുന്നു അത്. നിരന്തരമായ പരീക്ഷകൾ നിലവാരം വർധിപ്പിക്കുമെന്നായിരുന്നു അവരുടെ ചിന്ത. അതോടൊപ്പം മെച്ചപ്പെട്ട റിസൽട്ടിന് അധ്യാപികയ്ക്ക് പ്രോൽസാഹനവും റിസൽട്ട്  മോശമാവുമ്പോൾ ശകാരവും കുറ്റപ്പെടുത്തലും ഉൾപ്പടെയുള്ള ശിക്ഷണനടപടികളും. ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുവാനായിരുന്നു ശ്രമം. പാസിസാൽബർഗ് പറയുന്നത്, ഇവിടെനിന്ന് തുടങ്ങുന്നു ഫിൻലാൻഡ് വിദ്യാഭ്യാസത്തിന്റെ മൗലികമാറ്റങ്ങളെന്നാണ്. തൊണ്ണൂറുകളിലെ സാമ്പത്തികമാന്ദ്യത്തിൽനിന്നും ഫിൻലാൻഡ് കരകയറിയത് 'നോക്കിയ' എന്ന ലോകത്തിലെ ഏറ്റവുംവലിയ മൊബൈൽഫോൺ നി‍ർമാണകമ്പനിയുടെ സഹായത്തോടെ മാത്രമല്ല തങ്ങളുടെ നൂതനമായ ഒമ്പതുവർഷ സമഗ്രവിദ്യാഭ്യാസസമ്പ്രദായം കൊണ്ടുകൂടിയാണ് എന്ന് 'ഫിന്നിഷ് ലസ്സൻസ്' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു. ഉത്തരവാദിത്തത്തിനും ശിക്ഷകൾക്കും  പകരം പരസ്പരവിശ്വാസവും സംഘബോധവും സ്വയംഭരണവുമാണ് അധ്യാപകർക്ക് ഫിൻലാൻഡ് നൽകിയത്. മെഡിക്കൽവിദ്യാഭ്യാസത്തിനും നിയമവിദ്യാഭ്യാസത്തിനും തിരിയുന്നവരേക്കാൾ കൂടുതലാണ് ഫിൻലാൻഡിൽ അധ്യാപകവൃത്തിയിലേക്ക് - അതും പ്രൈമറി അധ്യാപകവൃത്തി, താൽപര്യമെടുക്കുന്ന യുവജനങ്ങളെന്ന കാര്യം നമ്മെ സംബന്ധിച്ചിടത്തോളം മനസ്സിലാക്കാൻ അൽപം വിഷമമാണ്. അവിടെ നഴ്സറിക്ലാസ്സുകൾ തൊട്ടുള്ള എല്ലാ അധ്യാപകജോലിക്കും മാസ്റ്റേഴ്സ്ഡിഗ്രി ആവശ്യമാണെന്നു മാത്രമല്ല, കോഴ്‍സ് പൂർത്തിയാവണമെങ്കിൽ നിശ്ചയിച്ച വിഷയത്തിൽ ഗവേഷണപ്രബന്ധവും സമർപ്പിക്കേണ്ടതുണ്ട്. സ്വയമാ‍ർജിക്കുന്ന ആന്തരികപ്രചോദനത്തോടെയും താൽപര്യത്തോടെയും അധ്യാപകരാവുന്നു യുവാക്കൾ, അതിൽ എൺപത് ശതമാനവും സ്ത്രീകൾ. കഠിനമായ പാഠ്യപദ്ധതിയോ തങ്ങളുടെ കുട്ടികളുടെ ഗ്രേഡുകൾ മെച്ചപ്പെടുമ്പോൾ ലഭിക്കുന്ന അധികവേതനമോ ഗ്രേഡുകൾ മോശമാവുമ്പോൾ നേരിടുന്ന ശകാരമോ   അധികശിക്ഷാനടപടികളോ അല്ല അവരെ കർമനിരതരാക്കുന്നത്. പരീക്ഷകളിലും പരിശോധനയിലുമല്ല ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്, മറിച്ച് അധ്യാപകരിലും ബോധനരീതിയിലുമാണ്.  നിങ്ങളെന്ത് പരിഷ്ക്കാരം നടത്തുമ്പോഴും ആലോചിക്കേണ്ട് അത് കുട്ടികളെ എങ്ങിനെ മെച്ചപ്പടുത്താൻ സഹായിക്കുന്നുവെന്നും അത് അധ്യാപകർക്ക് എന്ത് നല്ലത്ചെയ്യും എന്നുമാണെന്ന്  അവ‍ർ പറയുന്നത് നമ്മുടെ നാട്ടിലെ നയരൂപീകരണക്കാരും വിദഗ്ദ്ധരും പലതവണ വായിക്കേണ്ടതാണ്. 

പാസി സാൽബർഗ്

    അടിസ്ഥാനപരമായി അഞ്ചുകാര്യങ്ങളാണ്  ഈ മാതൃകയുടെ പൊതുപ്രത്യേകതയായി കാണാൻകഴിയുക എന്ന് പാസിസാൽബർഗ്  ചൂണ്ടികാട്ടുന്നു. ഏഴുവയസ്സിലാരംഭിക്കുന്ന പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കാൻ ശ്രമിക്കുന്നു.  വിദ്യാലയങ്ങൾക്കിടയിൽ കഴുത്തറപ്പൻ മൽസരങ്ങളില്ലാതെ, വിദ്യാലയങ്ങളെ നല്ലതെന്നും മോശമെന്നും തരംതിരിക്കാതെ എല്ലാ കുട്ടികളെയും സാമ്പത്തിക-സാമൂഹ്യ വ്യത്യസങ്ങളില്ലാതെ  തുല്യമായ രീതിയിൽ  കാണാൻ അവർ ശ്രദ്ധിക്കുന്നു.  രണ്ടാമത്തെക്കാര്യം,  അന്നാട്ടിലെ അധ്യാപകവിദ്യാഭ്യാസവും പരിശീലനങ്ങളും ഏറ്റവും മികച്ചതാണെന്നുള്ളതാണ്. പരിശീലനങ്ങൾ വിരസവും കാമ്പില്ലാത്തതുമായ വഴിപാടുകളായി മാറുന്നത് കാണുന്നവരാണല്ലോ നമ്മൾ. നേരത്തെ സൂചിപ്പിച്ചതുപോലെ, പ്രാഥമിക വിദ്യാലയങ്ങളിൽ ജോലിചെയ്യുന്നത് മാസ്റ്റർബിരുദവും ഗവേഷണപരിശീലനവും ഉള്ളവരാകുമ്പോൾ അവരുടെ വേതനവും സാമൂഹ്യപദവിയും ആകർഷകമായതാവുന്നു. ഏറ്റവും മിടുക്കരെ മറ്റു പ്രൊഫഷണൽകോഴ്സുകളിലേക്ക് തള്ളിവിടുന്ന നമ്മുടെ സമൂഹമനോഭവവുമായി താരതമ്യം ചെയ്തുനോക്കുക, അനന്തരഫലമെന്നോണമുണ്ടാവുന്ന അധ്യാപനരംഗത്തെ ഗുണനിലവാരത്തകർച്ചയ്ക്ക് പലപ്പോഴും ഒരു കാരണമിതാവുന്നു.  മൂന്നാമതായി, എല്ലാ കുട്ടികളുടെയും ഭൗതികസാഹചര്യങ്ങൾ ഉറപ്പു വരുത്തുക എന്ന പ്രധാനകാര്യമാണ്. പട്ടിണിയായ മനുഷ്യനോട് പുസ്തകം കൈയ്യിലെടുക്കാനാവശ്യപ്പെടുന്നത്, നല്ലൊരു മുദ്രാവാക്യമാവാം, പക്ഷെ പരിമിതമായ ചുറ്റുവട്ടത്തിൽ നിന്നുവരുന്ന ഗോത്രവിഭാഗം കുട്ടികൾക്ക് ഉറക്കെയൊന്ന് മുദ്രാവാക്യം വിളിക്കുള്ള ഊർജം പോലുമില്ലെന്ന് അറിയാൻ നമ്മുടെ നാടിന്റെ നേരുദാഹരണം മതിയല്ലോ. ഓരോ കുട്ടിയുടെയും ഭൗതികാവശ്യങ്ങൾ കണ്ടറിയാനുള്ള സംവിധാനവും ആവശ്യമായ പിൻതുണ നൽകാനുള്ള സംവിധാനവും അവിടെത്തെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാലാമത്തെയും അഞ്ചാമത്തെയും കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്, അധ്യാപനച്ചുമതലകൂടി സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ക്കൂൾഭരണാധികാരികളെയും നാട്ടിലെ ഗവൺമെന്റിതരസന്നദ്ധസംഘടനകളെയുമാണ്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന പൊതുലൈബ്രറിസംവിധാനം സ്ക്കൂൾസമയത്തിനു പുറത്ത് കുട്ടികളും രക്ഷിതാക്കളും പ്രയോജനപ്പെടുത്തുന്നു. ഒരിക്കലും ആരും തുറന്നുനോക്കാത്ത പുസ്തകങ്ങൾ ഏറെയുള്ള സ്ക്കൂൾ ലൈബ്രറികളും പാഠപുസ്തകത്തിനപ്പുറം എല്ലാ വായനകളും നിലച്ചുപോയ അധ്യാപകസമൂഹവും ഇവിടെ  സാമാന്യാവസ്ഥയാണല്ലോ. കളികളിലേർപ്പെടാനും അതൊരു ഹോബിയായി കൊണ്ടു നടക്കാനും സ്ക്കൂൾസമയത്തിനു പുറത്തുലഭിക്കുന്ന അവസരങ്ങൾ കുട്ടികളുടെ ശാരീരീക-മാനസികാരോഗ്യത്തിനും ഗൂണപരമായി സ്വാധീനിക്കുന്നു. പഠിക്കാനുള്ള  താൽപര്യം വർദ്ധിപ്പിക്കുന്നു. ഗവൺമെന്റിതര സന്നദ്ധസംഘടനകളുടെ ഇടപെടലാണ് ഇക്കാര്യങ്ങളിൽ ഏറെ സഹായകമാവുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കളികളെങ്ങിനെ ആവേശംകൊള്ളിക്കുന്നു എന്ന് മനസ്സിലാക്കാൻ ഫിൻലാൻഡിലേക്കു പോകേണ്ടതില്ല. സംസ്ഥാനത്ത്  ഈയ്യിടെ നടന്ന ജനകീയപാഠ്യപദ്ധതി ചർച്ചയിൽ കുട്ടികൾക്ക് അഭിപ്രായം പറയാൻ അവസരം ലഭിച്ചപ്പോൾ എല്ലാ സ്ഥലങ്ങളിലുമവരുന്നയിച്ച ഏറ്റവും പ്രധാനകാര്യം അവരുടെ പി.ഇ.ടി പിരീഡുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചായിരുന്നു. മതിയായ കളിസ്ഥലമോ പരിശീലനത്തിന് അധ്യാപകരോ നമുക്കില്ലെന്നു മാത്രമല്ല, ലോവർപ്രൈമറി ക്ലാസ്സുകളിൽ പോലും കുട്ടികളെ 'കളിച്ച് മോശമാക്കുന്നതിലും' നല്ലത് ഇരുത്തി പഠിപ്പിച്ച് നന്നാക്കിക്കളയുന്നതാണെന്നാണ് അധ്യാപകരുടെ ചിന്ത, ഒപ്പം ഭൂരിഭാഗം രക്ഷിതാക്കളുടെയും. 

തിമോത്തി ഡി വോക്കർ

    തിമോത്തി വോക്കർ തന്റെ വിദ്യാലയാന്തരീക്ഷം കുട്ടികൾക്കും അധ്യാപികമാർക്കും എങ്ങിനെ സന്തോഷകരമായി അനുഭവപ്പെടുന്നുവെന്ന് വിശദമാക്കുന്നുണ്ട്.  നിറഞ്ഞ സന്തോഷത്തോടൊപ്പം ആ ക്ലാസ്സ് മുറികളിൽ ഏറ്റവും മികച്ചകുട്ടികളും സൃഷ്ടിക്കപ്പെടുന്നുണ്ട്. അവിടെ നടക്കുന്ന ചിലതൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം തീർത്തും വിസ്മയകരമാണ്.  ഓരോ പിരീഡിനും ശേഷവും പതിനഞ്ച് മിനുട്ട് ഇടവേളയാണ് ക്ലാസ്സുകളിൽ. ഇത് കുട്ടികൾക്കും ഒപ്പം അധ്യാപകർക്കും അടുത്ത പിരീഡിലേക്കുള്ള ഊർജവും സജീവതയും നൽകുന്നുവെന്ന് അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം.  ആദ്യ ദിവസം ഒരു  മുതിർന്ന അധ്യാപകൻ അദ്ദേഹത്തിനു നൽകുന്ന ഉപദേശം കേൾക്കുക. അത് ഏറെ രസകരവും അർത്ഥപൂർണ്ണവുമാണ്. നിങ്ങൾ , ‘Human doing’ അല്ല 'Human being ‘ ആണെന്നതായിരുന്നു അത്.  "അതുചെയ്തില്ലേ, ഇതു ചെയ്തില്ലേ , അതിനപ്പുറം ചെയ്തില്ലേ" എന്ന്കേട്ട് ഒന്നും ചെയ്യാത്തവരായിത്തീർന്ന നമുക്കീ വാക്കുകൾ മനസ്സിലാകാൻ വിഷമമാണ്. ക്ലാസ്സുകൾ മാനസികമായും ശാരീരികമായും  സജീവമാകേണ്ടത് പഠനത്തിനാവശ്യമത്രെ, കുട്ടികൾക്ക് മാത്രമല്ല, അധ്യാപകനുകൂടി. സ്ക്കൂൾ സമയത്തിനു ശേഷം എപ്പോഴും കളികളിലൂടെയോ വായനയിലൂടെയോ നടത്തത്തിലൂടെയോ അധ്യാപകൻ വീണ്ടും ഊർജവും ആവേശവും ഉൾക്കൊള്ളേണ്ടതുണ്ട്. ക്ലാസ്സ്റൂമിനു പുറത്തുള്ള അധ്യയനവും പഠനസാമഗ്രികൾ വാരിവെലിച്ചൊട്ടിക്കാത്ത ചുമരുകളും വാതിൽപ്പുറനടത്തങ്ങളും ശാന്തമായ ക്ലാസ്സന്തരീക്ഷവും തന്റെ കുട്ടികളെ എങ്ങനെ ഗുണപരമായി സ്വാധീനിക്കുന്നുവെന്ന്  അദ്ദേഹം മനസ്സിലാക്കുന്നു.     

  കുട്ടികളെ എല്ലാവിധത്തിലും ചേർത്തുനിർത്തുകയെന്നത് വിദ്യാലയപ്രവർത്തനങ്ങളുടെ അടിസ്ഥാനമാകേണ്ടതുണ്ട്. അതോടൊപ്പമോ അതിനപ്പുറമോ പ്രധാനമാണ് അധ്യാപകരുടെയിടയിലുണ്ടാവേണ്ട ഊഷ്മളമായ പരസ്പരബന്ധങ്ങളും ഒത്തുചേർന്നുള്ള പ്രശ്നപരിഹാരപ്രവർത്തനങ്ങളും മികച്ച മാതൃകകളുടെ പങ്കുവെപ്പുകളും.  അത്തരം ബന്ധങ്ങൾ സ്ക്കൂളിനകത്തും പുറത്തും നാട്ടിലും വീട്ടിലും പൂത്തുലയുമ്പോൾ അധ്യാപനമെന്നത് വിരസതയില്ലാത്തതും ആവേശഭരിതവുമായ ജോലിയായിത്തീരുമെന്നാണ് തിമോത്തി വോക്കർ പറയുന്നത്. 'മുന്നിലിരിക്കുന്ന കുട്ടി എന്ന് തന്റേതല്ലെന്ന് തോന്നുന്നുവോ അന്ന് അധ്യാപനം അവസാനിപ്പിക്കണ'മെന്ന് അബ്രഹാം ലിങ്കന്റേതെന്ന പേരിൽ ഒരു ഉദ്ധരണി പലയിടങ്ങളിലും വായിച്ചത്കൂടി ഓർക്കുക. കുട്ടിയോടുള്ള ഒരു ‘Good Morning’ പോലും അവളിലുണ്ടാക്കുന്ന ഭാവാത്മകമായ അനുരണനങ്ങൾ എത്ര വലുതാണെന്ന് അധ്യാപിക മനസ്സിലാക്കേണ്ടതുണ്ട്. കുട്ടികളെ അറിഞ്ഞും അവരോടൊത്ത് കളിച്ചും പഠനം ഉൽസവമാക്കിയും നിറമാർന്ന സ്വപ്നങ്ങളേകിയും വഴക്കാളികളെ കൂട്ടാളികളാക്കിയും അധ്യാപനം ആഘോഷമാക്കാനാവും.

മികവിന്റെ മറ്റൊരടിസ്ഥാനം സ്വാതന്ത്ര്യവും സ്വയംനിർണ്ണയാധികാരങ്ങളുമാണെന്നു പറയുമ്പോൾ ഇവിടെ ചിലരെങ്കിലും അൽപമൊന്ന് നെറ്റിചുളിക്കും. പ്രഥമാധ്യാപകനുവേണ്ടി എഴുതുന്ന ടീച്ചിങ് മാനുവലുകളും ആരെയോ ബോധിപ്പിക്കാനുള്ള കെട്ടുകാഴ്ചയാവുന്ന സ്ക്കൂൾറിസോഴ്സ്ഗ്രൂപ്പുകളും മോണിട്ടറിങ്ങില്ലാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ആവർത്തിക്കുന്ന അധികാരികളും അരങ്ങുവാഴുന്നിടത്ത് തങ്ങളുടെ ജോലി ഭാരമായിത്തീരുന്നുവെന്ന് ആർക്കെങ്കിലും തോന്നിയാൽ അതിൽ ആശ്ചര്യമില്ലതന്നെ. പഠനത്തിലും പാഠ്യവസ്തുക്കളിലും മതിലുചാടാനോ മറുവഴിതേടിപ്പോവാനോ ഇന്നത്തെ വ്യവസ്ഥിതി അനുവദിക്കില്ലെന്നത് നമുക്കറിയാവുന്ന സത്യമാണ്. കോവിഡ്കാലപരീക്ഷയിലെ ഫോക്കസ് ഏരിയകളെക്കുറിച്ച് ക്രിയാത്മകമായി നടത്തിയ ചർച്ച പോലും സർവ്വീസ് ചട്ടങ്ങളുടെ ലംഘനവും അച്ചടക്കനടപടിക്ക് കാരണവും ആയിത്തീരുന്ന ഇന്നാട്ടിലെ 'ഓട്ടോണമി' ഫിൻലാൻഡിലെത്താൻ മൈലുകൾ താണ്ടേണ്ടതുണ്ടെന്നതാണ് യാഥാർത്ഥ്യം. കുട്ടികളോടൊത്ത് പാഠഭാഗങ്ങളാസൂത്രണം ചെയ്യലും സാഹചര്യമനുസരിച്ച ലക്ഷ്യങ്ങൾ പുനർനിശ്ചയിക്കലും (കാലുകൾ സുശക്തമാവുന്നതുവരേയോ കളിപഠിക്കുന്നതുവരേയോ ഗോൾപോസ്റ്റുകൾ മാറ്റിസ്ഥാപിക്കേണ്ടി വരും) തെരഞ്ഞെടുക്കാനുള്ള അവകാശംനൽകലും അവർക്ക് സാധ്യമാവുന്നത് പരീക്ഷകളില്ലാത്തതുകൊണ്ടുകൂടിയാണ്. പാഠഭാഗം 'കവർ' ചെയ്യാൻ പാടുപെടുന്നവർക്ക് കവറിനുപുറത്തുള്ളതിന്റെ സാധ്യതകളും അനുഭവങ്ങളും വിരളമാവുന്നു. തികഞ്ഞ സ്വാതന്ത്ര്യം അനുക്രമമായി പൂർണഉത്തരവാദിത്തത്തിലേക്ക് വികസിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ മനോഹരമായി ടിമോത്തി വോക്കർ  വിവരിക്കുന്നുണ്ട്. 

കുട്ടികളെ പാഠഭാഗങ്ങളിൽ പ്രാവീണ്യമുള്ളവരും മിടുക്കരുമാക്കാൻ വ്യതിരിക്തമായ വഴികളിലൂടെയാണ് ഓരോ അധ്യാപകനും കടന്നുപോകുന്നത്. പാഠപുസ്കങ്ങളുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. ഏറ്റവും രസകരമായിത്തോന്നിയ കാര്യം വിദ്യാഭ്യാസത്തിലെ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്. അമേരിക്കയിലെ തന്റെ പഴയ ചെറിയ പ്രൈമറിസ്ക്കൂളിൽ 25 മാക്‍ബുക്കുകൾ കണ്ട ടിമോത്തി വോക്കർക്ക്   എണ്ണം കുറഞ്ഞ പഴകിയ കുറേ കമ്പ്യൂട്ടറുകളാണ് തന്റെ ഫിൻലാൻഡിലെ വിദ്യാലയത്തിൽ കാണാൻ സാധിച്ചത്. സ്മാർട്ട്ബോർഡുകളും മറ്റും ചില ക്ലാസ്സുകളിലുണ്ടായിരുന്നുവെങ്കിലും ക്ലാസ്സ്മുറികളിൽ അവ ഉപയോഗിക്കണെമന്ന് അധ്യാപകരേ ആരും നിർബന്ധിക്കില്ല. സാങ്കേതികവിദ്യ മോശം കാര്യമല്ലെങ്കിലും അതിന്നു ചെലവഴിക്കുന്ന പണവും സമയവും ആവശ്യത്തിലധികമാണെന്ന് ഫിൻലാൻഡ് പറയുമ്പോൾ നമ്മുടെ ക്ലാസ്സ് മുറികളിലെ പ്രൊജക്റ്ററുകളും ഉപകരണങ്ങളും  പഠനത്തെ യാന്ത്രികമാക്കി മാറ്റിയെന്ന കടുത്ത വിമർശനങ്ങളെക്കൂടി നമ്മളോർക്കണം.  ഇന്നാവട്ടെ മിക്കയിടങ്ങളിലും അവ ഉപയോഗിക്കപ്പെടാതെ മാറാല പിടിച്ചു കിടക്കുകയും ചെയ്യുന്നു. പഠനത്തെ പിൻതുണക്കാനാണ് സാങ്കേതിയവിദ്യ; അതിൽ നിന്ന് കുട്ടികളുടെ ശ്രദ്ധ തിരിക്കാനാവരുത്. ഈ രംഗത്ത് കാര്യമായ നിക്ഷേപമില്ലാതെ ഫിൻലാൻഡിലെ കുട്ടികൾ മുന്നോക്കം പോയെങ്കിൽ അതു സൂചിപ്പിക്കുന്നത് നിങ്ങൾക്ക് മികവാണ് ആവശ്യമെങ്കിൽ സാങ്കേതികവിദ്യയെ ശരിയായ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ്  ആദ്യം ചെയ്യേണ്ടതെന്നാണ്.  ലോകമാസകലമുള്ള വിദ്യാഭ്യാസ പ്രവർത്തകരോട് ഫിൻലാൻഡ് ഇത് പറയുമ്പോൾ മുഴുവൻ സ്മാർട്ട്ക്ലാസ്സ് റുമുകളായതിൽ അഭിമാനം കൊള്ളുന്ന നമുക്ക് ചില കാര്യങ്ങളിലെങ്കിലും പുനശ്ചിന്തയും പുനക്രമീകരണവും ആവാം. 

എല്ലാ വിജയങ്ങൾക്കും എവിടെയും അടിസ്ഥാനം നടപ്പിലാക്കുന്നവരുടെ മനോഘടനയാണല്ലോ (Mind-set). ഫിൻലാൻഡിലും അങ്ങിനെതന്നെ.  തങ്ങളുടെ പ്രവർത്തനങ്ങളിൽ സ്ഥിരതയോടെ അവർ താളം കണ്ടെത്തുന്നു. സഹാധ്യാപകരുമായി പരസ്പരം സഹകരിച്ച് വിഭവങ്ങൾ പങ്കുവെച്ച് അധ്യാപനത്തിൽ മുഴുകുന്നു. പരസ്പരസഹകരണവും ഉൾക്കൊള്ളലും അൽഭുതങ്ങൾക്ക് കാരണമാവുന്നു.  വിദഗ്ദ്ധരായ അധ്യാപകരെ സ്വന്തം ക്ലാസ്സുകളിലേക്കെത്തിച്ച് സഹായംതേടുന്നതിൽ ആർക്കുമിവിടെ ഈഗോ പ്രശ്നങ്ങളില്ല.  അത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം അധ്യാപകരുടെ പരസ്പരബന്ധവും വളർ‍ത്തുന്നു. വിദ്യാലയാന്തരീക്ഷത്തെ സൗഹാർദ്ദപരമാക്കുന്നു.  ഇങ്ങനെയുള്ള മികച്ച തന്ത്രങ്ങളോടൊപ്പം  തങ്ങളുടെ അവധികളാഘോഷിക്കാനും സന്തോഷം എന്നത് മറക്കാതിരിക്കാനും  അദ്ദേഹം അധ്യാപകർക്ക് മുന്നറിയിപ്പുതരുന്നു. ഹോംവർക്കുകളുടെ ഭാരമില്ലാതെ വീടുകളിലേക്ക് തിരിക്കുന്ന വിദ്യാർത്ഥികളുടെ സന്തോഷം പോലെതന്നെ പ്രധാനമാണ് സ്ക്കൂൾകാര്യങ്ങൾ തലയിലവശേഷിപ്പിക്കാതെ സ്വതന്ത്രമായി വീട്ടിലെത്തി നവോൻമേഷത്തോടെയും ആവേശത്തോടെയും തിരിച്ചെത്തുന്ന അധ്യാപകനുമെന്ന് ഫിൻലാൻഡ് ചൂണ്ടികാട്ടുമ്പോൾ, നമുക്കും പ്രശ്നം മനോഘടനതന്നെയാണ്; മാറ്റത്തിന് മുഖം കൊടുക്കാതെ പുറംതിരിഞ്ഞ് മാമൂലുകളെയും ആവർത്തിക്കുന്ന അബദ്ധങ്ങളെയും മുറുകെപിടിക്കുന്ന സംവിധാനങ്ങളും കടുംപിടുത്തങ്ങളും. അതെ , ഫിൻലാൻഡ് ഏറെ അകലെയാണ്.  

2018, നവംബർ 29, വ്യാഴാഴ്‌ച

ദീപ്തം, സാന്ദ്രം, മധുരം



ജീവിതാരംഭത്തില്‍ത്തന്നെ ചിന്തയെ വഴിതിരിച്ചു വിട്ട കുറച്ചു പിഞ്ചുമുഖങ്ങള്‍. നിഷ്കളങ്കതയുടെ മൂര്‍ത്തരൂപങ്ങളായ ആ കുഞ്ഞുങ്ങള്‍ ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും സുഖശീതളമായ സ്മൃതി ചിത്രമായി ഉള്ളിലെവിടെയോ നിറഞ്ഞുനില്‍ക്കുന്നു.ബിരുദാനന്തരബിരുദത്തിലെ ഒന്നാം റാങ്കിന്റെ തലക്കനവും ബി.എഡ് ബിരുദവുമായി ചുരങ്ങള്‍ താണ്ടി വയനാട് ജില്ലയിലെ വനാതിര്‍ത്തിയിലുള്ള ആ കൊച്ചു ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകനായി ചെന്നെത്തിയത് ഏറെയൊന്നും സന്തോഷത്തോടെ ആയിരുന്നില്ല. തുടര്‍പഠനവും മറ്റു പലതും സ്വപ്നങ്ങളായി നെഞ്ചേറ്റി നടക്കുമ്പോള്‍ ഒരു പ്രാഥമിക വിദ്യാലയത്തിലെ പിഞ്ചുകുഞ്ഞുങ്ങളോട് എങ്ങിനെ ഇടപെടണമെന്ന് ഒരു ധാരണയുമില്ലാത്ത സമയം. ആദ്യമായി ലഭിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗമെന്ന പ്രലോഭനത്തിനു മുന്നില്‍ അക്കാര്യങ്ങളെല്ലാം മറന്ന് അവിടെയെത്തുക മാത്രമേ കരണീയമായുണ്ടായിരുന്നുള്ളൂ.
പട്ടണത്തില്‍ നിന്നും കിലോമീറ്ററുകള്‍ക്കപ്പുറം വനാതിര്‍ത്തിയോട് ചേര്‍ന്നു് വിജനമായൊരു സ്ഥലത്തായിരുന്നു വിദ്യാലയം. ആകെ ഉള്ളത് എഴുപതോളം കുട്ടികള്‍. ബസ് ഓടുന്ന പ്രധാന പാതയില്‍ നിന്നും കാടിന്നോരം ചേര്‍ന്ന് കാപ്പിത്തോട്ടങ്ങള്‍ നടന്നു കയറിയും വയലേലകള്‍ കീറിമുറിച്ചു കടന്നും വേണം അവിടെ എത്താന്‍. ഗ്രാമത്തോട് ചേര്‍ന്നുള്ള വനാന്തരങ്ങളില്‍ നിന്നും അതിഥി കളായെത്തുന്ന ആനക്കൂട്ടങ്ങള്‍ അവിടത്തെ പതിവു സന്ദര്‍ശകരും. അകെയുള്ള എഴുപതു പേരില്‍ മുക്കാല്‍ പങ്കും നിസ്വരില്‍ നിസ്വരായ ഗോത്രവര്‍ഗക്കാരുടെ മക്കള്‍. ബാക്കി നാട്ടിന്‍ പുറത്തുകാരായ മറ്റു കുട്ടികളും. ഒന്നു മുതല്‍ നാലു വരെയുള്ള നാലു ക്ലാസ്സുകളുടെ ചുമതലക്കാരായി പ്രധാനാധ്യാപകന്‍ ഉള്‍പ്പടെ ആകെ മൂന്ന് അധ്യാപകര്‍. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു നാട്ടിന്‍പുറത്തുനിന്നും ആള്‍പ്പെരുമാറ്റം കുറഞ്ഞ ആ വിദുരഗ്രാമത്തിലെത്തിയ ഒരാള്‍ക്ക് ജലത്തിനു പുറത്തെത്തിയ മീനെന്നു തോന്നുക തികച്ചും സ്വാഭാവികം.

ജോലിയില്‍ പ്രവേശിച്ച ജൂണ്‍ ഒന്നിനു തന്നെ മൂന്നാം തരത്തിലെ മുപ്പതോളം കുട്ടികളുടെ ചുമതല തലയില്‍ വന്നു വീണു. തന്റെ മുന്നിലിരിക്കുന്ന കുട്ടികള്‍ തന്റേതല്ലെന്ന തോന്നല്‍ ശക്തമായ ആദ്യ ദിനങ്ങള്‍, താന്‍ അവരുടേതല്ലെന്നും. പക്ഷേ ആ ചിന്തയ്ക്ക് അധികം ആയുസ്സ് നീട്ടിത്തരാന്‍ ആ നിഷ്കളങ്കമാനസങ്ങള്‍ തയ്യാറായിരുന്നില്ല. വാതോരാതെയുള്ള കലപില വര്‍ത്തമാനങ്ങളും ചിരിയും കരച്ചിലും മറ്റ് ബഹളങ്ങളും നിറഞ്ഞുനിന്നിരുന്ന ആ ക്ലാസ്സ് മുറിക്കകത്ത് ശിശു സഹജമായ പോരും പോര്‍വിളിയും പതിവു താളമായിരുന്നു. അവിടെ ഒരധ്യാപകന്റെ നിസ്സാഹായവസ്ഥയില്‍ നിന്നും പുറത്തുവരന്‍ കുഞ്ഞുഹൃദയങ്ങളോട് സംവദിക്കാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നറിഞ്ഞു. ഒരന്യഥാ ബോധവും കൂടാതെ നാഴികയ്ക്ക് നാല്‍പത് വട്ടമുള്ള സാറേ എന്ന നീട്ടിയുള്ള വിളി പെട്ടെന്നു തന്നെ എന്നെ അവരിലൊരാളാക്കി മാറ്റി. ശിഷ്യരാല്‍ നയിക്കപ്പെടുന്ന ഗുരുനാഥന്‍ അവിടെ യാഥാര്‍ത്ഥ്യമായിത്തിരുകയായിരുന്നു.
ഒരു ക്ലാസ്സില്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കാന്‍ ഒരധ്യാപകന്‍ എന്ന തത്വം പ്രാഥമിക വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരികയായിരുന്നു അന്ന്. രാവിലെ ഒമ്പതരയോടെ ക്ലാസ്സിലെത്തിയാല്‍ ഉച്ചക്കായി തിരിച്ചിറക്കം. രണ്ടുമണി മുതല്‍ നാലു മണി വരെ വീണ്ടും. അധ്യാപകനോട് സംസാരിക്കാന്‍ തീര്‍ത്തും വിമുഖരായിരുന്നു അവരില്‍ ഭൂരിഭാഗം പേരും. പരസ്പരം സംസാരിക്കുന്നതോ അവരുടേതു മാത്രപമായ ഭാഷയിലും. അതാകട്ടെ ഒരു പുറത്തുള്ളയാള്‍ക്ക് ഒട്ടും ഗ്രാഹ്യവുമായിരുന്നില്ല. അല്ലെങ്കിലും എന്നാണ് നിഷ്കളങ്കതയും നിര്‍മമതയും മാത്രം കൈമുതലായുള്ള വനവാസി സമൂഹങ്ങളുടെ ഭാഷ പുറം ലോകത്തിന് മനസ്സിലായിട്ടുള്ളത്? ഓരോ കുട്ടിയെയും അവരുടെ സാഹചര്യങ്ങളെയും അടുത്തറിയാനുള്ള അവസരമായി അത്. സ്വന്തം കുടിലുകളിലെ പട്ടിണിയുടേയും പരിവട്ടത്തിന്റെയും നേര്‍സാക്ഷ്യങ്ങള്‍ ആ കണ്ണുകളില്‍ തെളിഞ്ഞുകത്തി. കാപ്പിത്തോട്ടങ്ങളിലെ പണിക്കു പോയും മാതാപിതാക്കളെ മറ്റ് ജോലികളില്‍ സഹായിക്കാന്‍ പോയും ഇടയ്ക്കിടെ മാത്രം വിദ്യാലയത്തിലെത്തുന്ന അതിഥി താരങ്ങളായിരുന്നു അവരില്‍ നല്ലൊരു ശതമാനം. അതുതന്നെ ഉച്ചക്ക് ലഭിക്കുന്ന കഞ്ഞിയുടെയും പയറിന്റെയും മാത്രം പ്രലോഭനമായിരുന്നു എന്ന് ചില രക്ഷിതാക്കളുമായുള്ള സംഭാഷണത്തില്‍ നിന്നും മനസ്സിലായി. പ്രാഥമിക ഗണിത ക്രിയകള്‍ വളരെ പെട്ടെന്ന് പെറുക്കിയെടുക്കാന്‍ സാധിക്കുന്നവരുണ്ടായിരുന്നു അവരില്‍. സ്വരമാധുരിയോടെ നാടന്‍ പാട്ടുകള്‍ ആലപിക്കാന്‍ കഴിയുന്നവരും ഏറെ. ആവനാഴിയിലെ അമ്പുകള്‍ സര്‍വ്വതും പ്രയോഗിച്ചിട്ടും സംസാരിക്കാന്‍ കൂട്ടാക്കത്തവരും ഒട്ടനവധിയുണ്ടായിരുന്നു. അവരോടൊപ്പം നാട്ടിന്‍പുറത്തുകാരായ കുട്ടികളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നത് നേര്‍ക്കും വെല്ലുവിളിയായി മാറിയ ദിനങ്ങള്‍.
മുപ്പതോളം പേരടങ്ങിയ ആ കുട്ടിക്കൂട്ടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ‍ തന്ത്രങ്ങള്‍ തേടലായി സ്ക്കൂളിലേക്കുള്ള രാവിലത്തെയും വൈകുന്നേരത്തെയും കാടോരം ചേര്‍ന്നുള്ള ഏകാന്ത യാത്രകള്‍. അധ്യാപകവൃത്തിയില്‍ ചേരുന്നതിന്നു മുന്നോടിയായി ഡി.പി..പിയുടെ നേതൃത്ത്വത്തില്‍ ലഭിച്ച ഒരാഴ്ചത്തെ പരിശീലനത്തില്‍ പരിചയപ്പെട്ട 'ടോട്ടോച്ചാനും' ഗിജുഭായ് ബധേകയുടെ 'ദിവാസ്വപ്നവും' ഒക്കെ അവിടെ പ്രകാശം ചൊരിഞ്ഞിട്ടുണ്ടാവണം. ഏതായാലും കുട്ടികളുമായുള്ള ആത്മബന്ധം അറിയാതെ വളരുകയായിരുന്നു. കഥകളും കുട്ടിക്കവിതകളും പതുക്കെ സഹായത്തിനെത്തി. അടുപ്പം കൂടുമ്പോള്‍ ആവശ്യങ്ങളും കൂടി വന്നു. ദിവസവും കഥവേണമെന്നും പാട്ടു വേണമെന്നുമായി. കുട്ടിക്കാലത്തു വായിച്ചുതീര്‍ത്ത പൂമ്പാറ്റയും ബാലരമയും അമ്പിളി അമ്മാവനും ഒന്നും മതിയാവില്ലെന്നായപ്പോള്‍ പഞ്ചതന്ത്രവും ഈസോപ്പുകഥകളും ഒപ്പം മറ്റുപല പുസ്തകങ്ങളും വാങ്ങി വീണ്ടും വീണ്ടും വായിച്ചു പഠിച്ചു.
സ്ക്കൂളിനു ചുറ്റുമുള്ള വയലേലകള്‍ പെരുമഴക്കാലത്ത് ചെളിയും വെള്ളവും നിറഞ്ഞു മറയുമ്പോള്‍ ആ കുഞ്ഞുമനസ്സുകളില്‍ പൂത്തിരി നിറയുന്നു. ചെളി തേവിയും തെറിപ്പിച്ചും ചെളിയില്‍ കിടന്നു മറിഞ്ഞും ചെറു തോടുകളിലും വയല്‍വരമ്പുകളിലും അവര്‍ ഉല്‍സവം ആഘോഷിച്ചു. ഞണ്ടുകളെയും മീനുകളെയും തേടി നടന്ന വനവാസികുഞ്ഞുങ്ങള്‍ മനുഷ്യവംശത്തിന്റെ പരിണാമതുടര്‍ച്ചയിലെ ജനിതകാംശത്തിന്റെ നേരവകാശികളായി.
വര്‍ഷങ്ങള്‍ ഓടി മറഞ്ഞു. അനേകം വിദ്യാലയങ്ങള്‍, കുട്ടികളും അധ്യാപകരും നിറഞ്ഞ ചെറുതും വലുതുമായ ഒട്ടനവധി ക്ലാസ്സ് മുറികള്‍. അധ്യാപനമെന്ന മഹാനുഭവം. എങ്കിലും ആ മൂന്നാം തരത്തിലെ നിഷ്കളങ്ക ബാല്യങ്ങള്‍ എല്ലാറ്റിനും മുകളില്‍ മനസ്സിലെവിടെയോ ഹരിതാഭ തൂവുന്നു. രമ്യയും സ്വപ്നയും ശുഭയും ദീപ്തിയും കൃഷ്ണയും അഖിലയും മനീഷും ജിതേഷും, അങ്ങിനെ ഇരുപതിലേറെ മുഖങ്ങള്‍. ഗൃഹാതുരത്വവും വൈകാരികതയും വീണ്ടും സന്നിവേശിക്കപ്പെടുന്നു. എല്ലാ അധ്യാപകനും ഇങ്ങനെതന്നെ ആവുമോ ആദ്യ ക്ലാസ്സ് മുറി പകര്‍ന്നു നല്‍കിയ ആത്മാനുഭൂതികള്‍?
(വയനാട് ജില്ലയിലെ കുപ്പത്തോട് ജി.എല്‍.പി.എസ്സില്‍ 1998-99 വര്‍ഷം അധ്യാപകനായിരുന്നു.)

2016, ജൂൺ 14, ചൊവ്വാഴ്ച

ഹരിതാഭം ആ ഓര്‍മ്മകള്‍


ഓര്‍മ്മകള്‍ പച്ചപിടിച്ചു നില്‍ക്കുക, അതൊരു ഹൃദ്യമായ അനുഭവമത്രെ. പച്ചയും പച്ചപ്പും നിറഞ്ഞതാണ് ആ ഓര്‍മ്മകളെങ്കിലോ? കാലത്തിന്റെ വരണ്ട പാതകളില്‍ ഒരു കുളിര്‍തെന്നലായി വീശുന്ന ഊര്‍ജദായകമായ ചില സ്മൃതിചിത്രങ്ങള്‍. 1999 മുതല്‍ 2004 വരെ നീണ്ട മലപ്പട്ടം ഹൈസ്ക്കൂളിലെ അധ്യാപനജീവിതത്തിനിടയില്‍ പ്രകൃതിയെ കേട്ടറിയാനും തൊട്ടറിയാനും സര്‍വ്വോപരി അനുഭവിച്ചറിയാനും കഴിഞ്ഞ ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
മിക്ക വിദ്യലയങ്ങളിലും പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ വഴിപാടുകളും ചൊല്ലിക്കൂട്ടലുകളുമാവുമ്പോള്‍ അവയൊക്കെ കൊണ്ടാടപ്പെടുന്ന ഈ വിദ്യാലയത്തിലേക്ക് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ സി വിശാലാക്ഷന്‍ മാസ്റ്റര്‍ രണ്ടാമതൊരിക്കല്‍കൂടി കടന്നുവരുന്നു. പരിസ്ഥിതി പ്രവര്‍ത്തനമെന്നത് ശീതീകരിച്ച മുറികളിലിരുന്ന് പണ്ഡിതന്‍മാര്‍ നടത്തേണ്ടതാണെന്ന ബോധമുണ്ടായിരുന്നവരായിരുന്നു ഞങ്ങളേറെയും. വരണ്ട സ്ക്കൂള്‍ ഗ്രൗണ്ടില്‍ തണല്‍ സൃഷ്ടിച്ച മാഷ് ചെടികളെയും പൂമ്പാറ്റകളെയും പേരുചൊല്ലി വിളിക്കുന്നതും പരിസ്ഥിതിപ്രശ്നങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കുന്നതും ഞങ്ങള്‍ക്കാദ്യം കൗതുകമായിരുന്നു. പരിസ്ഥിതിക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ഞങ്ങള്‍ ഒരു കൂട്ടം അധ്യാപകര്‍ ഹരിത ബോധത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെടുകയായിരുന്നു. പുറം കണ്ണിനൊപ്പം അകക്കണ്ണും തുറന്നവരായി ഞങ്ങള്‍.
പഠനമെന്നത് നാലുചുവരുകള്‍ക്കുള്ളിലൊതുങ്ങിപ്പോവുകയും വിരസമായ കറുത്ത ബോര്‍ഡും വരണ്ടചോക്കുകഷണങ്ങളും പഠനോപകരണങ്ങളാവുകയും ചെയ്യുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നല്‍കിയ വ്യത്യസ്തത എടുത്തുപറയേണ്ടതാവുന്നു. കുരുന്നുകളുടെ അന്വേഷണത്വരയും നേതൃപാടവവും പുറത്തെത്തിച്ചു ആ പ്രവര്‍ത്തനങ്ങള്‍. പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ ഇരപിടിയന്‍ സസ്യങ്ങളെ സ്ക്കൂളിനു ചുറ്റുമുള്ള പാറപ്പരപ്പില്‍ നേരിട്ടുകണ്ടപ്പോള്‍, വെള്ളം നിറഞ്ഞ പാറക്കുഴികളില്‍ വര്‍ണ്ണമനോഹരങ്ങളായ തുമ്പികളുടെ കറുത്ത ഇത്തിരിപ്പോന്ന പുര്‍വ്വരൂപങ്ങളെ ദര്‍ശിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ അമ്പരപ്പും ആഹ്ളാദവും ഒപ്പം ചാരിതാര്‍ത്ഥ്യവും. ജീവശാസ്ത്രം പഠിപ്പിക്കേണ്ടവനായ ഈ ഉള്ളവന്‍ അനേകവര്‍ഷത്തെ കലാലയ പഠനം കൊണ്ട് നേടിയെടുത്തത് ഇതിലെത്രയോ തുച്ഛം.
പത്രത്താളുകളില്‍ മാത്രം കേട്ടറിഞ്ഞ സൈലന്റ്‌വാലി താഴ്വരയുടെ നിശ്ശബ്ദതയിലേക്കൊരു തീര്‍ത്ഥയാത്രയെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ എന്തിനും തയ്യാറായി നിഷ്ക്കളങ്കരായ കുട്ടികള്‍. അധ്യാപികമാര്‍ക്ക് ക്ഷാമം നേരിടുന്ന സ്ക്കൂളില്‍ അനുഗാമികളാവാന്‍ ആരുമില്ല. പക്ഷെ ഏതാനും കുട്ടികളുടെ അമ്മമാര്‍ തയ്യാര്‍. ലൈന്‍ബസ്സുകളില്‍ ഇറങ്ങിക്കയറി ലക്ഷ്യസ്ഥാനത്തേക്ക്. നിത്യ വിശുദ്ധയായ കുന്തിപ്പുഴയുടെ സ്ഫടികസമാന തീര്‍ത്ഥജലം കോരിക്കുടിക്കാതെ എന്ത് മനുഷ്യജന്മം. ആകാശം തൊടുന്ന ഉത്തുംഗഗോപുരമേറി ചുറ്റുമുള്ള മലനിരകളിലൊന്ന് കണ്ണോടിച്ചാല്‍ ഏത് പരുഷഹൃദയവും ഭൂമാതാവിനെ സ്നേഹിച്ചു പോകും. സൈലന്റ്‌വാലി ഉള്‍ക്കുളിരായി മനസ്സിലലിഞ്ഞു.
വിശാലാക്ഷന്‍മാസ്റ്റര്‍ മറ്റൊരു വിദ്യാലയത്തിലേക്ക് സ്ഥലം മാറിപ്പോയി. എങ്കിലും വര്‍ഷാവര്‍ഷം വനയാത്രയും പരിസ്ഥിതി ക്ളബ്ബ് പ്രവര്‍ത്തനവും ആവേശമായി,നിര്‍വൃതിയായി കുട്ടികള്‍ക്കും ഞങ്ങള്‍ ഒരു കൂട്ടം അധ്യാപകര്‍ക്കും. മുത്തങ്ങ വന്യജീവി സങ്കേതമായിരുന്നു അടുത്ത ഊഴം. കഥാപുസ്തകങ്ങളില്‍ നിന്നും ആനകളും മാനുകളും കരടിയും കാട്ടുനായ്ക്കളും കണ്ണെത്തും ദൂരെ ഇറങ്ങി വന്നപ്പോള്‍ പ്രകൃതിയുടെ വൈവിധ്യവും വൈശിഷ്ട്യവും ഞങ്ങളറിഞ്ഞു. ആനക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ടതും ശ്വാസമടക്കി ഒഴിഞ്ഞുമാറിയതും ഇന്നലെയല്ലെ? ഭൂമിയുടെ അവകാശികള്‍ ആരെല്ലാമാണെന്ന് ഇതിലും ഭംഗിയായി എങ്ങിനെ മനസ്സിലാക്കാന്‍? കേരളവും തമിഴ്‌ നാടും കര്‍ണാടകവും അതിര‍ിടുന്ന വനാന്തര്‍ഭാഗത്തു വെച്ച് തിളങ്ങുന്ന കണ്ണുകളുള്ള ഒരു കുട്ടി ചോദിച്ചു,'കേരളത്തിന്റെ ആനകള്‍ തമിഴ്‌നാട്ടിലേക്കു പോയാല്‍ എന്തു ചെയ്യും മാഷേ?' ഭാഷയ്ക്കും സമുദായത്തിനും രാഷ്ട്രീയത്തിനും നദീജലത്തിനു പോലും തമ്മില്‍ത്തല്ലുന്ന മനുഷ്യമനസ്സാക്ഷിയെ പരിഹസിക്കുകയായിരുന്നില്ലേ ആ നിഷ്കളങ്ക ഹ‍‍ൃദയം‍. ആറളം വന്യജീവി സങ്കേതത്തിലുമെത്തി ‍‍ഞങ്ങളുടെ സംഘം. വനാന്തര്‍ഭാഗത്ത് മുളം കൂട്ടിലുള്ള അന്തിയുറക്കം ,പശ്ചാത്തല സംഗീതമായി ആനകളുടെ ചിന്നം വിളികളും മുളംകാടിളക്കലും. മലപ്പട്ടത്തെ പുണര്‍ന്നൊഴുകുന്ന വളപട്ടണം പുഴയുടെ ബാല്യരൂപമായ ചീങ്കണ്ണിപ്പുഴ. അതിന്റെ തീരത്തുകൂടെ അണിമുറിയാതൊഴുകുന്ന ആല്‍ബട്രോസ് ശലഭങ്ങള്‍ . അവ എവിടെ നിന്നു വരുന്നു? എങ്ങോട്ട് പോകുന്നു? നമ്മെപ്പോലെത്തന്നെ. ഇനിയും ഓര്‍മ്മകള്‍ ഏറെ .....അധ്യാപകര്‍ മാത്രമുള്ള ശിരുവാണി വനത്തിലെ സഹവാസം, സ്കൂളില്‍ സംഘടിപ്പിച്ച വിവിധങ്ങളായ വിജ്ഞാനപ്രദങ്ങളായ പരിസ്ഥിതി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍, കേരളത്തിലെ പരിസ്ഥിതിരംഗത്തെ ആധികാരികശബ്ദങ്ങളില്‍ പ്രമുഖനായ ശിവപ്രസാദ് മാസ്റ്ററും കുട്ടികളുമൊത്തുള്ള സംവാദം- പാറപ്പരപ്പുകളില്‍ കൂടിയുള്ള യാത്ര, ശലഭ നിരീക്ഷകനായ വി സി ബാലകൃഷ്ണനും പൂമ്പാറ്റകളും കുട്ടികളുമായി ഒരു മുഴുദിനം, ഔഷധസസ്യങ്ങളെ തേടി കൃഷ്ണന്‍ മാസ്റ്ററുമൊത്തുള്ള പരിസരയാത്ര,...അങ്ങിനെ അവ ഓര്‍മ്മയുടെ അകത്തളങ്ങളില്‍ പ്രകാശം വിതറി പ്രശോഭിക്കുന്നു.
പ്രകൃതി എന്ന മഹാഗുരുനാഥന്റെ മുന്നില്‍ എല്ലാവരും ജിജ്ഞാസുക്കളായ ശിഷ്യരായിത്തീര്‍ന്ന എത്ര ദിനങ്ങള്‍. ഗുരുവും ശിഷ്യനും ഒന്നാവുന്ന അവസ്ഥ. ഒരുമിച്ച് ജീവിച്ച് സംവദിച്ച് ഉണ്ടുറങ്ങിയ ആ ദിനങ്ങള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പുതിയൊരവബോധം ഞങ്ങളില്‍ നിറച്ചു. വിദ്യാഭ്യാസമെന്നത് അറിയിക്കലല്ല അറിയലാണെന്ന ബോധം ,നിറക്കലല്ല കൊണ്ടാടലാണെന്ന ബോധം, പുല്ലും പുല്‍ച്ചാടിയും മരവും മരംകൊത്തിയും പുഴുവും പൂമ്പാറ്റയും ഒന്നാണെന്ന തിരിച്ചറിവ്. ഈ മനോഹര ഭൂമിയില്‍ സര്‍വ്വചരാചരങ്ങള്‍ക്കും നിശ്ചിതസ്ഥാനവും പ്രാധാന്യവും ഉണ്ടെന്ന തിരിച്ചറിവ്, അതുള്‍ക്കൊള്ളാനും കൈമാറാനുമുള്ള മനസ്സ്...ഒരു പക്ഷെ ഇതായിരിക്കും ഞങ്ങള്‍ അധ്യാപകരും അനുഗാമികളായെത്തിയ നിഷ്കളങ്കരായ കുട്ടികളും ഈ അനുഭവങ്ങളിലൂടെ ആര്‍ജിച്ചെടുത്തത്.


 
(മലപ്പട്ടം ഹയര്‍സെക്കന്ററി സ്ക്കൂള്‍ രജതജൂബിലി സ്മരണിക-2005)

2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

മാറുന്ന കാലം, മാറേണ്ട അധ്യാപകന്‍ ..


(ഈ ചിത്രം വിക്കിമീഡിയകോമണ്‍സില്‍ നിന്നും എടുത്തതാണ്)

    മറ്റൊരു അധ്യാപക ദിനം കൂടി കടന്നു പോയി.മഹാനായ അധ്യാപകന്‍ ഡോ .എസ് രാധാകൃഷ്ണന്റെ ജന്മദിനം.നിരവധി ലോകഗുരുക്കന്‍മാര്‍ക്ക് ജന്‍മം നല്‍കിയ ഈ നാട്ടില്‍ അധ്യാപകരുടെ ഇടയിലെ തത്വചിന്തകനും തത്വചിന്തകരിലെ അധ്യാപകനും ആയിരുന്നു ഡോ. എസ് . രാധാകൃഷ്ണന്‍ .അദ്ദേഹത്തിന്റ സുചിന്തിതമായ അഭിപ്രായം അധ്യാപകര്‍ പ്രതിഭകളാകണം എന്നതായിരുന്നു.കുറച്ചുകാലം മുന്നെപ്പോലും സര്‍വ്വജ്ഞനും മാര്‍ഗ്ഗദര്‍ശ്ശിയും മാതൃകാപുരുഷോത്തമനും ആയി സങ്കല്‍പ്പിക്കപ്പെട്ടവനായിരുന്നു അധ്യാപകന്‍.
പ്രാചീനഭാരതത്തില്‍ അധ്യാപകന്‍ ഗുരുവായിരുന്നു.അന്ധകാരത്തില്‍ നിന്നും അതിനെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് നയിച്ചവന്‍.അവന്‍ ജ്ഞാനവൃദ്ധനായിരുന്നു.മഹാമൗനങ്ങളാല്‍ സംശയങ്ങളെ ഛിന്നമാക്കാന്‍ കഴിവുള്ളവനായിരുന്നു.അന്വേഷിക്കേണ്ടത് ഉള്ളിലേക്കാണെന്നും എല്ലായിടത്തും നിറഞ്ഞിരിക്കുന്ന അറിവ് തന്നെയാണ് നേടേണ്ടതും തേടേണ്ടതും പ്രാപിക്കേണ്ടതും എന്നും പറഞ്ഞവനായിരുന്നു. ഗുഹ്യതമമായ സര്‍വ്വഅറിവുകളും പകര്‍ന്നുകൊടുത്തതിനുശേഷം സ്വന്തം വിവേചനശക്തിയുപയോഗിച്ച് തള്ളേണ്ടതിനെ തള്ളി കൊള്ളേണ്ടതു മാത്രം കൊള്ളാന്‍ ശിഷ്യനെ ഉപദേശിച്ചവനായിരുന്നു.ഇതൊന്നും ഏശാത്തവര്‍ക്ക് കണ്ണാടിയില്‍ ദൈവത്തെ കാണിച്ചുതന്നതും അവന്‍ തന്നെ.
       പവിത്രമായ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന്റെ നിര്‍വൃതി അറിഞ്ഞവരാണ് നമ്മളില്‍ മിക്കവരും.മണലെഴുത്തും സ്ലേറ്റെഴുത്തു പോലും അന്യം നിന്നെങ്കിലും അധ്യാപകന്‍ /അധ്യാപിക അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കോറിയിട്ടത് കേവല ഗൃഹാതുരത്ത്വമെന്ന് തള്ളിക്കളായാന്‍ ഇപ്പോഴും നമുക്കാവില്ല.പ്രൈമറി,സെക്കന്ററി ക്ലാസ്സുമുറികളിലും കലാലയചുവരുകള്‍ക്കുള്ളിലും അറിവു പകര്‍ന്നുതന്നവര്‍ എല്ലാവരും പൂര്‍ണ്ണമായും സുവര്‍ണ്ണസ്മൃതികള്‍ പ്രദാനം ചെയ്തവരല്ലെങ്കിലും ഒരിക്കലെങ്കിലും അകക്കനലുകളിലെങ്ങോ അധ്യാപനമെന്ന മഹത്ദൗത്യത്തിന്റെ മിന്നലാട്ടങ്ങള്‍ പകര്‍ന്നാടിയവരായിരുന്നുവെന്ന് തീര്‍ച്ച.സ്വന്തം മാഷെന്നും ടീച്ചറെന്നും പറയാന്‍ സ്വന്തമായി ചിലരെങ്കിലും ഉണ്ടാകും.അവര്‍ നേരിട്ട് അറിയുന്നവരാകാം.അല്ലെങ്കില്‍ ക്ലാസ്സിനകത്തോ അതിന് പുറത്തോ ഒരു പ്രവര്‍ത്തിയോ വാക്കോ ഒരു ക്ലാസ്സോ ഒരു പക്ഷെ കേവലമൗനമോ കൊണ്ട് നമ്മെ സ്വാധീനിച്ചവരാകാം അവര്‍.തീര്‍ത്തും അകക്കണ്ണു തുറപ്പിച്ചവര്‍ ,ഒരു പക്ഷെ വേറിട്ട ചിന്തകളിലൂടെ നമ്മെ നയിച്ചവര്‍.
അമേരിക്കയിലെ പ്രസിദ്ധമായ ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ സോഷ്യോളജി വിഭാഗം ഒരു ചേരിപ്രദേശത്തു നടത്തിയ പഠനത്തെക്കുറിച്ച് ഈയ്യിടെ വായിച്ചു. ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളെവെച്ച് ഇരുപത്തിഅഞ്ച് വര്‍ഷം മുന്‍പ് നടത്തിയ പഠനവും അതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം നടത്തിയ ഒരു തുടര്‍പഠനത്തിന്റെ റിപ്പോര്‍ട്ടുമാണ് പരാമര്‍ശിക്കുന്നത്.മോശം ജീവിതസാഹചര്യം,കുറ്റകൃത്യങ്ങളുടെ കേന്ദ്രം,എല്ലാ അനാശാസ്യ പരിപാടികളുടെയും ആസ്ഥാനം .ഇങ്ങനെ യുള്ള ചേരിപ്രദേശത്തു വളരുന്ന കുട്ടികളുടെ കാര്യം വളരെ കഷ്ടം .ഈ ജീവിത സാഹചര്യങ്ങളില്‍ വളരുന്ന ഇരുപതോളം കുട്ടികള്‍ വളര്‍ന്നു വലുതായാല്‍ സമൂഹത്തിലെ കുറ്റവാളികളും തെമ്മാടികളും ആയി മാറുമെന്ന് ആദ്യം പഠനം നടത്തിയവര്‍ റിപ്പോര്‍ട്ടെഴുതി. ഇരുപത്തിഅഞ്ചു വര്‍ഷത്തിനു ശേഷം ഇതേക്കുറിച്ച് വീണ്ടും അന്വേഷണം നടത്തിയ സോഷ്യോളജി വിഭാഗത്തിനു കണ്ടെത്താന്‍ കഴിഞ്ഞത് അല്‍ഭുതകരമായ കാര്യങ്ങളായിരുന്നു.കേസ് സ്റ്റഡിക്കു വിധേയമാക്കിയ ഇരുപതുപേരില്‍ രണ്ടോ മൂന്നോ പേരൊഴിച്ച് മറ്റെല്ലാവരും ജീവിതത്തില്‍ ഉന്നതമായ വിജയം നേടി നല്ല നിലയിലായിരുന്നു.തുടരന്വേഷണം എത്തിയത് ഇരുപത്തിഅഞ്ച് വര്‍ഷം മുന്നേ ചേരിപ്രദേശത്തെ വിദ്യാലയത്തില്‍ സ്ഥലം മാറി എത്തിയ ഒരു അധ്യാപികയിലാണ്.ആ അധ്യാപിക തെരുവുകുട്ടികളില്‍ സൃഷ്ടിച്ചെടുത്ത മാറ്റം അതൊന്നാണത്രെ തെമ്മാടികളെന്നും അസാന്‍മാര്‍ഗ്ഗികളെന്നും സാമൂഹികശാസ്ത്രം വിലയിരുത്തിയ കുട്ടികളെ മനുഷ്യരാക്കിയത്.ഇത്തരം അധ്യാപകരെക്കുറിച്ചുള്ള കഥകളും നമ്മളേറെ കേട്ടിട്ടുണ്ട്. 'മധുരച്ചൂരലും' ഒപ്പം 'ചോക്ക്പൊടിയും' ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.
     കാലപ്രവാഹത്തില്‍ മഹാവൃക്ഷങ്ങളുടെ ചുവടുകള്‍ മുറിഞ്ഞു,ആശ്രമവാടങ്ങള്‍ ആളൊഴിഞ്ഞു.ലൈസിയവും നളന്ദയും തക്ഷശിലയും പരസ്യവാചകങ്ങളായി.കാലം പിന്നെയും കറങ്ങി.സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസം മാഷിലും ടീച്ചറിലും അധ്യാപകത്തൊഴിലാളിയിലും ഒടുവില്‍ 'സംരക്ഷിത' അധ്യാപകനിലും വരെ എത്തി നില്‍ക്കുന്നു.ഒരു പക്ഷെ സംരക്ഷിതവിഭാഗത്തില്‍പ്പെട്ടവരെ endangered,highly endangered എന്നീ വിഭാഗങ്ങളും കടന്ന് വംശനാശം സംഭവിച്ചത് (Extinct) എന്ന വിഭാഗത്തില്‍പ്പെടുത്തേണ്ടി വരുമോ എന്ന് ചിലരെങ്കിലും ആശങ്ക പ്രകടിപ്പിക്കുന്നു.ഒട്ടു പൊടുന്നനെതന്നെ സമൂല പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന അക്കാദമിക-വൈജ്ഞാനിക അന്തരീക്ഷവും തികച്ചും അപരിചിതമെന്ന് തോന്നിയ പുത്തന്‍ പണിയായുധങ്ങളും ആണ് അധ്യാപകന്റെ ഇതികര്‍ത്തവ്യതാമൂഢതയ്ക്ക് കാരണം. ഒപ്പം മുന്നിലിരുന്ന കുട്ടികള്‍ തങ്ങളുടെയും മുന്നില്‍ നടന്നു തുടങ്ങിയെന്ന തിരിച്ചറിവും.സ്വന്തം കുട്ടികളുടെ ആദരവും സ്നേഹവും നഷ്ടപ്പെടുന്നു.ഇതൊക്കെക്കൂടി ആ പഴയ അധ്യാപകനെയും സമ്മോഹിതനായ സവ്യസാചിയാക്കി.പദവിയും പീഠങ്ങളും ഇല്ലാതാവുന്നു.ആയുധങ്ങള്‍ ഒന്നടങ്കം അറുപഴഞ്ചനും തുരുമ്പെടുത്തതും ആയി മാറുന്നു.അധികാരത്തിന്റെ (അച്ചടക്കത്തിന്റെ !)അടയാളമായ വടി കൈയ്യില്‍ നിന്ന് താഴെപ്പോകുന്നു.വടി അങ്ങോട്ട് കൊടുത്ത് അടി ഇങ്ങോട്ട് വാങ്ങുക മാത്രമേ ഇനി കരണീയമായിട്ടുള്ളൂ .സാര്‍വ്വത്രിക വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസാവകാശനിയമത്തിലെ വിദ്യാലയ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെ മുന്നില്‍ കണ്ടതുകൊണ്ടല്ല ശരീരത്തില്‍ ഈ വേപഥു .കുട്ടികളൊഴിയുന്ന പൊതുവിദ്യാലയങ്ങള്‍ മാത്രമല്ല ഇത്തരം വേവലാതിയ്ക്ക് അടിസ്ഥാനം. വലിപ്പവും അകലവും കുറഞ്ഞ് ചെറുതായിവരുന്ന ലോകവും സൗകര്യങ്ങളും സാങ്കേതിക വിദ്യയും കൂടി വലുതായി വരുന്ന ലോകവും കൂടി സൃഷ്ടിക്കുന്ന അവസ്ഥയത്രെ ഇത്.അങ്കം പൂര്‍ത്തിയാവുന്നിന് മുന്നേ തന്നെ നാടകം മാറ്റിയെഴുതേണ്ട അവസ്ഥ.ഇത പര്യന്തമുള്ള ലോകചരിത്രം മാറ്റങ്ങളുടെ കഥയാണ്.പക്ഷെ വൈജ്ഞാനിക രംഗത്തെ ഈ മഹാവിസ്ഫോടനം പൊടുന്നനെ കാര്യങ്ങളെ കീഴ്മേല്‍ മറിച്ചു.ഈ അധ്യാപകനെക്കൊണ്ട് ഇനി ആര്‍ക്ക് എന്ത് പ്രയോജനം?അധ്യാപകനിലും പാഠപുസ്തകത്തിലും(ഒപ്പം ഗൈഡുപുസ്തകങ്ങളിലും) മാത്രം ഒതുങ്ങിനിന്ന വിവരസഞ്ചയം മഹാവിവരപ്രളയം ആര്‍ത്തലച്ച് കുതിച്ചൊഴുകി പ്രവഹിക്കുമ്പോള്‍ തടുത്തുനിര്‍ത്താനോ പിടിച്ചുനില്‍ക്കാനോ വല്ല മാര്‍ഗ്ഗവും ഇനി അവശേഷിക്കുന്നുണ്ടോ?മാറ്റത്തെക്കുറിച്ച് വിലപിച്ചതുകൊണ്ടോ അതിനെതിരെ പുറം തിരിഞ്ഞുനിന്നതുകൊണ്ടോ ഒന്നും ചെയ്യാനില്ലെന്ന് പഠിപ്പിച്ചതും മഹാഗുരുക്കന്മാര്‍ തന്നെ.കാലത്തിനനുസരിച്ച് കോലം മാറേണ്ടത് ഏതായാലും കോലം കെട്ടലല്ല .പ്രവാഹത്തില്‍ ലയിച്ചുചേര്‍ന്ന് അസ്മിതയുടെ ഭാഗമായിമാറാത്തതെന്തും തീരങ്ങളില്‍ അടിഞ്ഞുകൂടി വിസ്മൃതമാകുമെന്നത് മറ്റൊരു മഹാപാഠം.
      മാറുന്ന ഈ ലോകത്തില്‍ അധ്യാപന്‍ എങ്ങനെയൊക്കെ മാറേണ്ടി വരും? എ പി ജെ അബ്ദുള്‍കലാം തന്റെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ ആവര്‍ത്തിക്കുന്ന ഒരു കാര്യം പ്രഗല്‍ഭരായ അധ്യാപകരുടെ ക്ലാസ്സുകള്‍ രാജ്യം മുഴുവനുള്ള ക്ലാസ്സ്മുറികളില്‍ എത്തിക്കണം എന്നതായിരുന്നു.സ്വന്തം ക്ലാസ്സിന്റെ മധ്യത്തില്‍ എല്ലാ വിവരങ്ങളുടെയും അവസാനവാക്കായി നിന്ന അധ്യാപിക പെട്ടെന്ന് ക്ലാസ്സ്മുറിയില്‍ ഒരു വശത്തേക്ക് എടുത്തെറിയപ്പെടുന്നു.വിജ്ഞാനത്തിനായുള്ള ഒടുങ്ങാത്ത തൃഷ്ണയുള്ള കുട്ടിയ്ക്ക് എന്തു വിവരവും ലഭ്യമാക്കാന്‍ പര്യാപ്തമായ വിവരസാങ്കേതിക വിദ്യ കൈത്തുമ്പില്‍ ലഭ്യം.മാറിയ സാഹചര്യം അധ്യപകനെ ഒരു പഠിതാവാക്കിമാറ്റുമ്പോള്‍ പുതിയസാഹചര്യവും സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക എന്നത് മാത്രമേ കരണീയമായിട്ടുള്ളൂ. അറിവിന്റെ കുത്തകയും അപ്രമാദിത്തവും നഷ്ടപ്പെട്ടുവെങ്കിലും പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ ഏറെ കൂടുകയാണ് ചെയ്തിട്ടുള്ള്.വിവരാന്വേഷണത്തിനായി പുസ്തകങ്ങളും ഗ്രന്ഥശാലകളും തേടിയുള്ള അലച്ചല്‍ ഒരു കാലത്ത് ഏറെ പ്രയാസകരായിരുന്നു.അനുയോജ്യാ മായ പുസ്തകങ്ങളുടെ അഭാവം അന്വേഷണങ്ങളെ പാതിവഴിയില്‍ അവസാനിപ്പിച്ചു.ഇന്ന് ഇന്റര്‍നെറ്റിന്റെ വ്യാപനം ഏതു വിവരവും നിമിഷങ്ങള്‍ക്കകം വിരല്‍ത്തുമ്പില്‍ എത്തിക്കുന്നു.കലാലയങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുന്നേ പഠിച്ചത് അവതരിപ്പിച്ച് പഴഞ്ചനാവേണ്ടതില്ല ഇന്ന് അധ്യാപകന്.ഏറ്റവുംവലിയ സ്വതന്ത്ര സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപ്പീഡിയ തുടങ്ങി പതിനായിരകണക്കിന് വെബ്സൈറ്റുകളാണ് വിവരങ്ങളുമായി മുന്നില്‍. ശാസ്ത്രവിഷയങ്ങളുടെ വിനിമയത്തിന് ഉപകരങ്ങളുടെ അഭാവം പ്രശ്നമായിരുന്നു.നൂറുകണക്കിന് സിമുലേഷന്‍ വീഡിയോ പഠനോപകരണങ്ങള്‍ -പലതും തികച്ചും സൗജന്യം ഏതാവശ്യത്തിനും ലഭ്യമാണ് ഇന്ന്.അബ്ദുള്‍ കലാമിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ന് ഓരോ വിദ്യാലയത്തിനും കഴിയും.ഗൂഗിളിന്റെ ഹാങ്ങൗട്ടും യൂട്യൂബും ഒക്കെ ഇതിനുപയോഗിക്കാവുന്നതേയുള്ളൂ.കാണാത്ത ദേശങ്ങളും കാലങ്ങളും ക്ലാസ്സ് മുറിയില്‍ നേരിട്ടവതരിക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന പഠനാനുഭവം മായാത്തതും മറക്കാത്തുമാവുമെന്നു തീര്‍ച്ച.(നേരിട്ടുള്ള അനുഭവങ്ങളുടെ തീക്ഷ്ണത അതിനില്ലെന്ന് സമ്മതിക്കുന്നു,നാം എല്ലാം നേരിട്ടുകണ്ടവരല്ലല്ലോ) .ചെറിയ ക്ലാസ്സുകളില്‍ ശബ്ദചിത്ര അകമ്പടിയോടെ കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ പിഞ്ചുമുഖങ്ങളില്‍ സൂര്യനുദിക്കുന്നതു കാണാം.
    സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ദോഷങ്ങളെക്കുറിച്ച് ഈയ്യിടെ ഏറെ കേള്‍ക്കാറുണ്ട്.എന്നാല്‍ വികസിത രാജ്യങ്ങളില്‍ അത് വിദഗ്ധരുമായി ആശയവിനിമയം ചെയ്യാനുള്ള വേദി മാത്രമല്ല,അധ്യാപകനും കുട്ടിക്കും വിവരവിനിമയത്തിനും ആശയസംവാദത്തിനും ഉള്ളതുകൂടിയാണ്.നമ്മുടെ വിദ്യാഭ്യാസ ആസൂത്രകര്‍ ഇതുള്‍ക്കൊണ്ടായിരിക്കാം ഈയ്യിടെ നടന്ന അധ്യാപക പരിശീലനത്തില്‍ ഫേസ്ബുക്ക് പോലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കാണുന്നത്. 'അര്‍ഹിപ്പതതിജീവിക്കുമെന്നല്ലോ തത്ത്വസംഹിത' എന്നതിന് ഇവിടെ പ്രാധാന്യമേറുന്നു.വിദേശരാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ മാത്രമല്ല പ്രൈമറി-സെക്കന്ററി വിദ്യാലയങ്ങളിലും ഹോംവര്‍ക്കുകളുംഅസൈന്‍മെന്റുകളും ഇന്റര്‍നെറ്റധിഷ്ഠിതമായിക്കഴിഞ്ഞു.ഒട്ടും വൈകാതെ നമുക്കുമുന്നിലും ഇതത്രയും പ്രത്യക്ഷപ്പെടുമെന്ന്തീര്‍ച്ച.

     എല്ലാകുട്ടികള്‍ക്കും ലോകം മുഴുവന്‍ ഒറ്റ ക്ലാസ്സുമുറിയും സ്വന്തംമുറി വിദ്യാലയവും ആയി മാറുമ്പോള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ വംശനാശം വരുന്ന വിഭാഗമായി മാറുകമാത്രമാണോ ഇനി അധ്യാപകന് കരണീയമായിട്ടുള്ളത്?തീര്‍ച്ചയായും ആവരുത്.വിവരങ്ങളുടെ ആധിക്യം പ്രശ്നമാകുന്ന ആധുനിക ലോകത്തില്‍ ഏത് തിരഞ്ഞെടുക്കണം എന്ത് തള്ളണം എന്നതിന് ശരിയുത്തരം നല്‍കാന്‍ മറ്റാരാണുള്ളത്? ശരിയും തെറ്റും ആര് കാണിച്ചുകൊടുക്കും?വിവരങ്ങള്‍ എങ്ങിനെയും ലഭിക്കട്ടെ,മൂല്യബോധം ആരു നല്‍കും.പിഞ്ചുമനസ്സുകളുമായി തദാത്മ്യം പ്രാപിക്കാനും പുല്‍ക്കൊടിത്തുമ്പിലെ കുഞ്ഞുസൂര്യനെക്കാട്ടാനും ആരുണ്ടിവിടെ.പുല്ലിലും പുഴുവിലും പൂക്കളിലും പൂമ്പാറ്റയിലും മനുഷ്യനിലും മാമരങ്ങളിലും പ്രകാശിക്കുന്ന ഏകചൈതന്യത്തെ അനുഭവവേദ്യമാക്കുന്നത് ആരാണ്? പുതിയ പാഠ്യപദ്ധതി പരിഷ്ക്കരണ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ (അത് മറ്റൊരു കഥ!) കമ്മറ്റിയംഗവും പ്രശസ്തസാഹിത്യകാരനും ആയ ശ്രീ കെ പി രാമനുണ്ണി എഴുതിയ വിയോജനക്കുറിപ്പില്‍ പറയുന്നു ,"അധ്യാപകന്‍ കേവലം 'ഫെസിലിറ്റേറ്റര്‍' ആയാല്‍ പോരാ,അളവുകളെ അതിവര്‍ത്തിക്കുന്ന ജ്ഞാനവ്യക്തിത്വപ്രഭാവമാകണം "എന്ന്.(മാതൃഭൂമി 10/09/2013)തീര്‍ച്ചയായും ആ "ജ്ഞാനവ്യക്തിത്വപ്രഭാവങ്ങള്‍ക്കു"മാത്രമേ അധ്യാപകനെ വംശനാശഭീഷിയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുകയുള്ളു,ഒപ്പം ഈ ലോകത്തെയും.

2011, ജൂൺ 16, വ്യാഴാഴ്‌ച

വിക്കിപീഡിയയെക്കൊണ്ട് എന്ത് പ്രയോജനം ?

           സാങ്കേതികവിദ്യാവിസ്ഫോടനത്തിന്റെയും വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന്റെയും ഫലമായി ലോകം ഒരു ഗ്രാമമായി മാറാന്‍ പോവുകയാണെന്ന് പലരും പറഞ്ഞുകൊണ്ടിരിക്കുന്നു.പാശ്ചാത്യസംസ്ക്കാരവും ആംഗലഭാഷയും ഒരു പരിധിവരെ ലോകവ്യാപകമാവുന്നു.തനതു സംസ്കാരങ്ങളും ഭാഷകളും ഊര്‍ധ്വന്‍ വലിച്ചുതുടങ്ങുകയോ നിലനില്‍പ്പിനായുള്ള പോരാട്ടം നടത്തുകയോ ചെയ്യുന്നു.ദൈനംദിനമെന്നോണം അന്യം നില്‍ക്കുന്ന ഭാഷകളുടെ എണ്ണത്തെക്കുറിച്ചുമാത്രമേ തര്‍ക്കമുളളൂ.കേരളത്തില്‍ മലയാളം പഠനമാധ്യമമായ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കുറയുന്നു.മലയാളം ബോധന മാധ്യമമാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പോലും രായ്ക്കുരാമാനം അട്ടിമറിക്കപ്പെടുന്നു.പൊതുവിദ്യാലയങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി അഞ്ഞൂറില്‍പ്പരം സി.ബി.എസ്.ഇ സ്ക്കൂളുകള്‍ക്ക് അംഗീകാരം ലഭിക്കുന്നു.വിദ്യാഭ്യാസം കുറഞ്ഞസാധാരണക്കാരന്‍ പോലും സുകുമാര്‍അഴീക്കോടിന്റെ ഭാഷയില്‍ കൊടും മഴയുള്ള ദിവസത്തെ 'good morning' ഉം കാളരാത്രികളെ 'good night' ഉംആക്കി നിര്‍വൃതി തേടുന്നു.അച്ഛനും അമ്മയും പണ്ടെന്നോ മരിച്ചുപോയി.സ്നേഹവായ്പും മമതയും ഇല്ലാത്ത ജീവച്ഛവങ്ങളായ ഡാഡിയും മമ്മിയുമായിത്തീര്‍ന്നു അവര്‍.(നൂറ്റിയേഴു വയസ്സുള്ള മുത്തശ്ശിയെ തൊഴുത്തിലാക്കുന്നതിനെന്തു കാരണം പിന്നെ !) മൂന്നരക്കോടി മലയാളികള്‍ക്ക് മുപ്പത്തിഅഞ്ച് ടെലിവിഷന്‍ ചാനലുകള്‍ . ചാനല്‍മലയാളമെന്ന പുതിയ ഭാഷ പിറവിയെടുക്കുന്നു. ആധുനിക മലയാളഭാഷയുടെ പിതാവ്(മാതാവ്?)ചാനല്‍ ഭാഷയ്ക്ക് വ്യാകരണം ചമയ്ക്കുന്നു. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കപ്പുറം സംസ്കൃതത്തോടും ഹിബ്രുവിനോടും ലാറ്റിനോടും ഒപ്പം ഒരേ തൊഴുത്തില്‍ മലയാളവും മൃതഭാഷയാവുമെന്ന് ശുഭാപ്തിവിശ്വാസികള്‍ക്ക്പ്പോലും സംശയമില്ല.


           മലയാളിയുടെ അടിമത്തമനോഭാവവും ഇംഗ്ളീഷ് വിധേയത്വവും വിജ്ഞാനത്തിന്റെയും വിവരത്തിന്റെയും സ്രോതസ്സ് ഇംഗ്ളീഷാണെന്ന ചിന്തയും ഒക്കെ ഇതിനു വഴിതെളിച്ചു.മലയാളത്തിന്റെ ഈ അവസ്ഥയ്ക്കുകാരണമന്വേഷിച്ചു പോയവര്‍ കണ്ടെത്തിയതു വിചിത്രങ്ങളായ കാര്യങ്ങളായിരുന്നു.ഏറ്റവുംഒടുവില്‍ വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റമാണ് ഇതിനു കാരണമെന്നതുവരെയായി.മലയാളത്തിന്നു പിരീഡ് കൂട്ടാന്‍ വിവരസാങ്കേതിക വിദ്യയുടെ സമയം കുറക്കണമെന്ന ആവശ്യവും ഉയര്‍ന്നു.എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം മലയാളഭാഷയില്‍ വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് വാസ്തവം.'എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ' എന്നത് കേവലം മുദ്രാവാക്യമല്ലാതായി.കുട്ടികളും മുതിര്‍ന്നവരും സ്വന്തം കമ്പ്യൂട്ടറുകളില്‍ മലയാളം ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.വിവിധ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സോഫ്റ്റ്വെയറുകളുടെ വ്യാപനത്തോടെ ഇത് കൂടുതല്‍ എളുപ്പമായി.പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ പ്രാഥമിക തലം മുതല്‍ മലയാളം ടൈപ്പിംഗ് പഠിക്കുന്നു.(സ്വന്തം അധ്യാപകരെ ഒട്ടുദൂരം പിന്നിലാക്കിക്കൊണ്ടുതന്നെ!)ദിനപത്രങ്ങള്‍ക്കൊക്കെ മലയാളം ഇന്റര്‍നെറ്റ് പതിപ്പുകള്‍,യുണീക്കോഡു ഫോണ്ടുകളില്‍ത്തന്നെ.ടൈപ്പ്റൈറ്ററിന്റെയും കല്ലച്ചുകളുടെയും സൗകര്യത്തിന് വേര്‍പിരിഞ്ഞ കൂട്ടക്ഷരങ്ങള്‍ വീണ്ടും സ്വാഭാവിക ഭംഗിയിലും രൂപത്തിലും തിരിച്ചെത്തിത്തുടങ്ങി,കൂടുതല്‍ രൂപഭാവങ്ങളോടെ.'നാരായവും'' വരമൊഴിയും' ഒപ്പം മറ്റനേകം സംവിധാനങ്ങളും വിരല്‍ത്തുമ്പില്‍ മലയാളമെത്തിച്ചു.ഇതിനൊക്കെ താങ്ങായി വിദ്യാഭ്യാസ മേഖലയിലും പൊതുസമൂഹത്തിലും സ്വീകാര്യത വര്‍ദ്ധിച്ചു വരുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനങ്ങളും.


                  ഇതോടൊപ്പം മലയാളത്തിലെ വിക്കിപ്പീഡിയ സംരംഭങ്ങളെയും കൂട്ടിവായിക്കേണ്ടതുണ്ട്.അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള വിക്കിമീഡിയ ഫൗണ്ടേഷനാണ് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപ്പീഡിയയുള്‍പ്പെടെയുള്ള സംരംഭങ്ങളെ നിയന്ത്രിക്കുന്നത്.വിജ്ഞാനം എന്നും എവിടെയും സ്വതന്ത്രമായിരിക്കണമെന്ന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന വിക്കിപ്പീഡിയ വിജ്ഞാനത്തിന്റെ അവസാന വാക്കായി മാറിക്കൊണ്ടിരിക്കുന്നു.ഇംഗ്ളീഷ് വിക്കിപ്പീഡിയയില്‍ ഇന്ന് മുപ്പത് ലക്ഷത്തില്‍പ്പരം ലേഖനങ്ങളുണ്ട്.2002ല്‍ വിക്കിപ്പീഡിയയുടെ മലയാളം പതിപ്പ് ആരംഭിച്ചു.അറിവിന്റെ കുത്തക ഒരു ഭാഷക്കും സ്വന്തമല്ലെന്നതിനാല്‍ ഇന്ന് ചെറുതും വലുതുമായ 287 ഭാഷകളില്‍ വിക്കിപ്പീഡിയയുണ്ട്.പ്രാദേശിക ഭാഷകളുടെ നിലനില്‍പ്പിന്നും വളര്‍ച്ചയ്ക്കും അവ ചെയ്യുന്ന സേവനം വളരെ വലുതാണ്. ഇന്ന് മലയാളം വിക്കിപ്പീഡിയയില്‍ പതിനെട്ടായിരത്തിഅഞ്ഞൂറോളം ലേഖനങ്ങള്‍ ഉണ്ട്.ഇംഗ്ലീഷ് ഭാഷ മലയാളത്തെ നക്കിയും ഞെക്കിയും ഇല്ലാതാക്കുന്നതിനിടയിലാണ് ഐ.ടി വിദഗ്ധരും അല്ലാത്തവരുമായ ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ തെളി മലയാളം വിക്കിസംരംഭങ്ങളിലൂടെ പുനര്‍ജനിതേടുന്നത്.ഒറ്റപ്പൈസപോലും പ്രതിഫലം ഇല്ലാതെ തികച്ചും സന്നദ്ധപ്രവര്‍ത്തനമായി മലയാളികള്‍ നിര്‍മ്മിച്ചെടുത്തതാണ് ഇവ.ഗൃഹാതുരത്ത്വം മാതൃഭാഷയോടുള്ള അടക്കാനാവാത്ത വികാരമായപ്പോള്‍ മറുനാടന്‍ മലയാളികളാണ് ഈ പ്രവര്‍ത്തനത്തിന് മുന്‍കൈയ്യെടുത്തത്.ഇന്നും അവര്‍തന്നെ വിക്കിപ്പീഡിയയുടെ ചാലകശക്തി.വിശ്രമവേളകളില്‍ നിന്നും ജോലിസമയത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത സമയമാണ് വിക്കിപ്പീഡിയക്ക് നല്കുന്നതെന്ന് മലയാളത്തിലെ ഒരു പ്രമുഖ വിക്കിപ്പീഡിയന്‍ എഴുതുന്നു.വിക്കിപ്പീഡിയക്കു വേണ്ടി സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവരില്‍ സാധാരണക്കാരുണ്ട്,അക്കാദമിക് ബുദ്ധിജീവികളുണ്ട്,കമ്പ്യൂട്ടര്‍പ്രൊഫഷണലുകളുണ്ട്,സ്ക്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുമുണ്ട്.


               സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപ്പീഡിയക്കൊപ്പം മറ്റു വിക്കിസംരംഭങ്ങളും മലയാളത്തില്‍ സജീവമായി വരുന്നു.നിരവധി ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിക്കിഗ്രന്ഥശാല ഏറെ പ്രധാനപ്പെട്ട ഒരു സംരംഭമത്രെ.പകര്‍പ്പാവകാശ പരിധി കഴിഞ്ഞ ഗ്രന്ഥങ്ങളാണ് ഇതില്‍ ശേഖരിക്കപ്പെടുന്നത്.ഐതിഹ്യമാല പൂര്‍ണ്ണമായും കുമാരനാശന്റെയും ചങ്ങമ്പുഴയുടെയും ഒട്ടുമിക്ക കൃതികളും ഇവിടെ ലഭ്യമായിക്കഴിഞ്ഞു.മഹാഭാരതവും ഭഗവത്ഗീതയും ബൈബിളും ഖുറാനും ഇതില്‍പ്പെടുന്നു. വായിക്കാനും അച്ചടിച്ച് ഉപയോഗിക്കാനും കഴിയുന്നരൂപത്തിലാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്.മാനവരാശിയുടെ അമൂല്യസമ്പത്തായ ഒട്ടനവധി മഹദ്ഗ്രന്ഥങ്ങളും പകര്‍പ്പാകാശപരിധി കഴിഞ്ഞ മറ്റ് നിരവധി മലയാള പുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.ഇവയൊക്കെ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ നിരവധി സന്നദ്ധപ്രവ്രര്‍ത്തകരുടെ പരിശ്രമം കൂടിയേ തീരൂ.


             ഏതൊരു ഭാഷയുടെയും തനിമയും സൗന്ദര്യവും കുടികൊള്ളുന്നത് ആ ഭാഷയില്‍ പ്രചാരത്തിലിരിക്കുന്ന ശൈലികളുടെയും നാട്ടുപ്രയോഗങ്ങളുടെയും സമ്പന്നതയിലാണ്.മലയാളത്തിന്റെ വാമൊഴിവഴക്കത്തിന്റെ ശക്തിയും സൗന്ദര്യവുംശാലീനതയും നഷ്ടപ്പെട്ടുകൂടാ.'ആറുമലയാളിക്ക് നൂറ് മലയാളം 'എന്നത് തെക്ക് വടക്ക് പ്രദേശങ്ങളിലും മലനാട് തൊട്ട് അലയാഴി വരെയുള്ള പ്രദേശങ്ങളിലും ഉള്ള മലയാളഭാഷയിലുള്ള വ്യത്യാസത്തെ സൂചിപ്പിക്കുന്നു.ഗ്രാമ്യപ്രയോഗങ്ങളും ശൈലികളും ഉച്ചാരണത്തിന്റെ നീട്ടികുറുക്കലുകളും താളബോധവും പ്രദേശങ്ങള്‍തോറും മാറുന്നു.വനവാസികള്‍ക്കിടയിലും വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലും വിവിധങ്ങളായ ശൈലികള്‍ നിലനില്‍ക്കുന്നു.ഇതൊക്കെ മലയാളത്തിന്റെ ഈടുവെപ്പുകളത്രെ.ഇവ സമാഹരിക്കാനും സംരക്ഷിക്കാനും വിക്കിചൊല്ലുകളില്‍ സൗകര്യമുണ്ട്.ഏറെ സാധ്യതകളുണ്ട് ഈ സംരംഭത്തിന്.നിഘണ്ടുവും ശബ്ദകോശവുമായ വിക്കിനിഘണ്ടു,പഠനസഹായികള്‍ക്കും പാഠപുസ്തകങ്ങള്‍ക്കുമുള്ള വിക്കിപാഠശാല എന്നിവയും മലയാളത്തില്‍ സജീവമായിവരുന്നു.സ്വതന്ത്രപകര്‍പ്പാവകാശം ഉള്ള ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചുവെക്കാനുള്ള പൊതുഇടമാണ് വിക്കിമീഡിയ കോമണ്‍സ്.ഏപ്രില്‍ മാസം നടത്തിയ "മലയാളികള്‍ വിക്കിമീഡിയയെ സ്നേഹിക്കുന്നു"എന്ന പരിപാടിയിലൂടെ മലയാളികള്‍ എടുത്ത രണ്ടായിരത്തിമുന്നോറോളം ചിത്രങ്ങളാണ് കോമണ്‍സിലേക്ക് എത്തിച്ചേര്‍ന്നത്.


               മലയാളം വിക്കിമീഡിയ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ നാലാമതു സംഗമം ജൂണ്‍ 11 നു കണ്ണൂരില്‍ ചേരുകയുണ്ടായി.കേരളത്തിനുള്ളിലും പുറത്തും വിക്കിമീഡിയ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്ത സംഗമം ഉദ്ഘാടനം ചെയ്തത് കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ്ചാന്‍സലര്‍ ശ്രീ.ബി.ഇക്ബാല്‍ ആയിരുന്നു.നാടിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷതരുന്ന രണ്ടേ രണ്ടു പ്രസ്ഥാനങ്ങള്‍ വിക്കി-സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനവും സാന്ത്വനചികില്‍സാ പ്രസ്ഥാനവും മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രതിഫലേച്ഛ തെല്ലുമില്ലാതെ ഇവയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തികച്ചും വ്യത്യസ്തരാണ്.കേരളത്തിലെ സാമൂഹ്യ-സാഹിത്യ-സാംസ്ക്കാരിക-ഭരണ നായകന്മാര്‍ വിക്കിസംരംഭങ്ങളുടെ പ്രാധാന്യം ഇനിയും ഒട്ടും മനസ്സിലാക്കിയിട്ടില്ല എന്നത് ഏറെ ദുഖകരമാണ്. അത്തരക്കാരെ ഇത് മനസ്സിലാക്കിക്കാന്‍വേണ്ടി എന്തെങ്കിലും ചെയ്യണം.സര്‍ക്കാറിന് ഒരു ഭാഷാസാങ്കേതിക നയം ആവശ്യമുണ്ട്.ഇത്തരം കാര്യങ്ങളാണ് അദ്ദേഹം സൂചിപ്പിച്ചത്.സാധാരണ പൗരന്റെ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച സര്‍ക്കാര്‍ വെബ്സൈറ്റുകളിലെ ഉള്ളടക്കം ഇന്നും പകര്‍പ്പാവകാശ പരിധിയില്‍ വരുന്നതിനാല്‍ പൊതുആവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കാന്‍ പറ്റാത്തതിലെ വൈരുദ്ധ്യം പലകുറി പരാമര്‍ശിക്കപ്പെട്ടു.സ്വന്തം രാജ്യത്തിന്റെ ഭൂപടം പോലും പൊതുസഞ്ചയത്തിലല്ല എന്നത് പൗരാവകാശങ്ങളെക്കുറിച്ചുള്ള ധാരണ മിഥ്യയാണെന്നു തുറന്നുകാണിക്കുന്നു.കാഴ്ചയില്ലാത്തവര്‍ക്ക് തങ്ങളുടെ പരിമിതികള്‍ മറികടക്കാന്‍ ആധുനികസാങ്കേതിക വിദ്യ സഹായിക്കുന്നതെങ്ങിനെയെന്ന് സമ്മേളനത്തിനെത്തിയ, പൂര്‍ണ്ണമായും കാഴ്ച നശിച്ച ശ്രീ സത്യന്‍ മാസ്റ്റര്‍ വിവരിച്ചപ്പോള്‍ കണ്ണുള്ളവരുടെ അകക്കണ്ണ്തുറപ്പിക്കുന്ന അനുഭവമായി . വ്യത്യസ്തങ്ങളായ അവശതകളനുഭവിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മലയാളത്തില്‍ അറിയാനും അനുഭവിക്കാനും അവസരമുണ്ടാക്കിത്തരണമെന്ന അദ്ദേഹത്തിന്റെ ഹൃദയത്തില്‍നിന്നുള്ള അപേക്ഷ ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുകയില്ലെന്ന് തീര്‍ച്ച.മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികള്‍ ഉള്‍പ്പെടുത്തിയിറക്കിയ സിഡിയുടെ പ്രകാശനവും അവിടെ നടന്നു.ലോകത്ത് ആദ്യമായാണ് ഒരു വിക്കിഗ്രന്ഥശാലയില്‍ ഇത്തരം സിഡി പുറത്തിറങ്ങുന്നതത്രെ.


            കണ്ണൂരില്‍ നടന്ന ഈ സംഗമം മലയാളത്തിലെ വിക്കിപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കാം.അത് മാതൃഭാഷയെ സ്നേഹിക്കാനും സംരക്ഷിക്കാനും നിലനിര്‍ത്താനുമുള്ള നിശ്ശബ്ദപ്രവര്‍ത്തനമായി മാറട്ടെ.ലോകത്തിലെ എല്ലാ മഹദ്സംരംഭങ്ങളും ചില കിറുക്കന്‍മാരില്‍ന്നിന്നാണ് ആരംഭിച്ചതെന്ന് പറയാറുണ്ട്. മലയാളംവിക്കി സംരംഭങ്ങള്‍ക്കു പിന്നിലും സ്വന്തം ബുദ്ധിയും സമയവും പണവും ഇതിന്നായി ചെലവഴിക്കുന്ന കുറച്ച് ചെറുപ്പക്കാരാണ് ഉള്ളത്. കമ്പ്യൂട്ടര്‍ രംഗത്ത് ഉയര്‍ന്ന നിലയില്‍ ജോലിചെയ്യുന്നവരാണ് ഇവരില്‍ പലരും. യുവത്വം സ്വന്തം കാര്യം നോക്കി സ്വാര്‍ത്ഥമതികളായി മുന്നോട്ടു പോകുമ്പോള്‍, എല്ലാറ്റിനും മുകളില്‍ പണം പറക്കുമ്പോള്‍ വ്യത്യസ്തരായ ഇക്കൂട്ടരെ സത്യത്തില്‍ ആരെങ്കിലും തിരിച്ചറിയണമെന്ന് ആഗ്രഹിച്ചുപോകുന്നു.



2010, നവംബർ 8, തിങ്കളാഴ്‌ച

ഒരു മിനുട്ട് ടീച്ചര്‍ (The One Minute Teacher)

                 സമീപകാലത്തായി പുസ്തകശാലകളില്‍ വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത് ഒരു പക്ഷെ ,സ്വയം സഹായപുസ്തകങ്ങളായിരിക്കുമെന്ന് തോന്നുന്നു.      ഇംഗ്ളീഷിലുള്ള നിരവധി പുസ്കങ്ങള്‍ക്ക് പുറമെ മലയാളത്തിലും ഇന്ന് ഇവ സുലഭം. ശിവ് ഖേരയും തോമസ് ഹാരിസും തൊട്ട് ഈ കൊച്ചു മലയാളത്തില്‍ കൊച്ചൗസോപ്പ് ചിറ്റിലപ്പിള്ളിയും ബി.എസ് വാരിയരും വരെപെടുന്നു ഇക്കൂട്ടത്തില്‍.തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും തങ്ങള്‍ തന്നെ സ്വയം സഹായിക്കേണ്ടി വരുമെന്നും ജനങ്ങള്‍ക്ക്  മനസ്സിലായിത്തുടങ്ങിയതു കൊണ്ടാണോ അല്ല സര്‍വ്വലോകരും പൊടുന്നനെ ജീവിതപരാജയത്തിന്റെ പടുകുഴിയിലേക്ക് പതിച്ചതുകൊണ്ടാണോ ഇവ ചൂടപ്പം പോലെ വിറ്റഴിയുന്നതെന്ന് ആലോചിക്കേണ്ടവര്‍ ആലോചിക്കട്ടെ.

          അധ്യാപകര്‍ക്കുവേണ്ടി എഴുതപ്പെട്ട ഇത്തരം ഒരു പുസ്തകം ഉയര്‍ത്തുന്ന ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു.നിരവധി സ്വയം സഹായ പുസ്തകങ്ങളുടെ രചയിതാവായ അമേരിക്കന്‍ എഴുത്തുകാരന്‍ സ്പെന്‍സര്‍ ജോണ്‍സണും ഒപ്പം കോണ്‍സ്റ്റന്‍സ് ജോണ്‍സണും ചേര്‍ന്നെഴുതിയ ദി വണ്‍ മിനുട്ട് ടീച്ചര്‍ എന്നതാണ് ഈ പുസ്തകം .വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളുടെതും പുതിയ പഠനബോധന തന്ത്രങ്ങളുടെതും എന്ന് ഉദ്ഘോഷിക്കപ്പെടുന്ന  ഇക്കാലത്ത് അധ്യാപകര്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്നു തോന്നുന്നു.

സങ്കല്‍പത്തിലെ ഒരു അധ്യാപികയുടെ സ്വയം പഠനത്തിനും കുട്ടികളെ പഠിപ്പിക്കുന്നതിനും ഉള്ള തനതുരീതികളുടെ സൂചനകള്‍ വഴിയാണ് പുസ്തകം മുന്നോട്ട് നീങ്ങുന്നത്.പഠിക്കാന്‍ പഠിപ്പിക്കലാണ് ശരിയായ പഠിപ്പിക്കലെന്നും അതിന് ആദ്യം അധ്യാപകന്‍ പഠിക്കാന്‍ പഠിക്കണമെന്നും ആണ് ടീച്ചറുടെ അടിസ്ഥാന സിദ്ധാന്തം. ലോകമാസകലം അധ്യാപകന് പറയാനുള്ളത് ഒരേ പരാതികളത്രെ.        ഒരു അധ്യാപകകൂട്ടായ്മയില്‍ ഈ അധ്യാപികയോട് മറ്റുള്ളവര്‍ പറയുന്ന പരാതികള്‍ നോക്കുക.'കുട്ടികള്‍ ശ്രദ്ധിക്കുന്നില്ല','ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുന്നു ആരും ശ്രദ്ധിക്കുന്നില്ല',   'കുട്ടികള്‍ക്ക് അച്ചടക്കമില്ല', ' വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗസ്ഥദുഷ് പ്രഭുത്ത്വം' ,'പൊതുജനങ്ങള്‍ക്കിടയില്‍ അധ്യാപകവൃത്തിക്ക് വിലയില്ല..........'ഇങ്ങനെ പോകുന്നു ആ പരിഭവങ്ങള്‍.നിലനില്‍ക്കുന്ന ബഹ്യപരിസ്ഥിതിയെ മാറ്റുന്നതിലും എളുപ്പം ആന്തരപരിസ്ഥിതിയിലും മനസ്ഥിതിയിലും മാറ്റം വരുത്തുന്നതാണ് എളുപ്പം എന്നും അതാണ് ഏറെ പ്രായോഗികമെന്നും അധ്യാപിക ചൂണ്ടികാണിക്കുന്നു.അങ്ങനെ ചെയ്യുന്നത് ഉള്ളിലുള്ള സമ്മര്‍ദ്ദം ഒഴിവാക്കി തൊഴിലിനോട് ഭാവാത്മക മനോഭാവം കെട്ടിപ്പടുക്കാന്‍ സഹായിക്കും.പഠനത്തോടുള്ള താല്‍പര്യവും സ്നേഹവും കണ്ടെത്തി പോഷിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.വിദ്യാഭ്യാസ മനശ്ശാസ്ത്രത്തിലെ അടിസ്ഥാനാശയങ്ങളെ  തങ്ങളുടെ ഒരു മിനിട്ടു തന്ത്രങ്ങളിലേക്ക് വിളക്കിചേര്‍ക്കുകയാണ് ലേഖകര്‍ ചെയ്യുന്നത്.   നിരവധി ഉദാഹരണങ്ങളും യഥാര്‍ത്ഥ ജീവിതചിത്രങ്ങളും നല്‍കിയിരിക്കുന്നത് പുസ്തകത്തിന്റെ പരായണക്ഷമത വര്‍ദ്ധിപ്പിക്കുന്നു.
              
         ഒറ്റമിനുട്ട് കൊണ്ട് എല്ലാവര്‍ക്കും ചെയ്യാവുന്ന മൂന്ന കാര്യങ്ങളെചുറ്റിപ്പറ്റിയാണ്   ഈ അധ്യാപിക തന്റെ സിദ്ധാന്തം നടപ്പിലാക്കുന്നത്.ഇവ വ്യക്തമായി പെട്ടെന്ന് വായിക്കാവുന്ന രീതിയില്‍ കുറിച്ചുവെക്കുകയും വേണം.ഒന്നാമത്തേത് തന്റെ ലക്ഷ്യത്തെക്കുറിച്ച് ശാന്തമായി ആലോചിച്ച് ​​എഴുതിവെക്കുക എന്നതാണ്.പ്രവര്‍ത്തിയും പെരുമാറ്റവും ലക്ഷ്യപൂര്‍ത്തീകരണത്തിന് യോജിച്ചതാണോ എന്ന് ഇടയ്ക്കിടെ വിചിന്തനം നടത്തുക.മാറ്റം ഇവിടെ തുടങ്ങുന്നു.

             എല്ലാ ചിന്തകരും ഊന്നിപ്പറയുന്ന സ്വയം പുകഴ്ത്തലിനാണ് രണ്ടാമത്തെ മിനിട്ട്. അംഗീകാരവും അഭിനന്ദനവും ഏവരും ആഗ്രഹിക്കുന്നു.അത് കൂടുതല്‍ മെച്ചപ്പെടാനും മുന്നേറാനും സഹായിക്കുന്നു.മറ്റുള്ളവരില്‍ നിന്നും അതു നേടണമെങ്കില്‍ ആദ്യം സ്വയം അംഗീകരിക്കണം .നാം ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഇടയ്ക്കിടെ വിലയിരുത്തി ചെയ്തകാര്യങ്ങളെ - അവ എത്ര ചെറുതായാല്‍പ്പോലും,അഭിനന്ദിച്ചുകൊണ്ടിരിക്കുക എന്നത് തുടര്‍ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു.ഇക്കാര്യം പഠനത്തിനും പഠിപ്പിക്കലിനും ഒരുപോലെ ബാധകം.
മൂന്നാമത്തെ മിനുട്ടില്‍ ചെയ്യാനുള്ളത് സ്വയം വിലയിരുത്തലാണ്.ഇവിടെ നിശ്ചയിച്ച പാതയില്‍ നിന്നുള്ള വ്യതിചലനം തിരിച്ചറിയുകയാനും തിരുത്തിമുന്നോട്ട് പോകാനും ഉള്ളഅവസരം ലഭിക്കുന്നു.തെറ്റുചെയ്യുന്ന ഞാനല്ല ശരിയായ ഞാനെന്നും താന്‍ ഏറെ മികച്ചവനാണ് എന്നും ഉള്ള ബോധ്യം ആവേശം നിലനിര്‍ത്തുകയും ലക്ഷ്യപ്രാപ്തി എളുപ്പത്തിലാക്കുകയും ചെയ്യുന്നു. സ്വന്തം കഴിവുകളിലുള്ള അഭിമാനം കൂടുതല്‍ പഠിക്കാന്‍ സഹായിക്കും എന്നത് അവിതര്‍ക്കിതമായ സത്യം.
    ഇവയിലൊക്കെ പുതുമ കുറവായിരിക്കാം.പക്ഷെ തന്റെ കാഴ്ചപ്പാടുകളെ ക്ലാസ്സുമുറികളിലെ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധിപ്പിച്ച് ചര്‍ച്ച ചെയ്യുന്നു എന്നതാണ് പ്രത്യേകത. ഒരേ നിലവാരത്തിലുള്ള കുട്ടികളെ വേര്‍തിരിച്ച് രണ്ട് വിഭാഗങ്ങളിലാക്കി.ഒന്ന് മെച്ചപ്പെട്ടതെന്നും രണ്ടാമത്തേത് പിന്നോക്കമെന്നും പറഞ്ഞ് അധ്യാപകരെ ഏല്‍പ്പിച്ചു.വര്‍ഷാവസാനം ഒന്നാമത്തെ ഗ്രൂപ്പ് ഉയര്‍ന്ന നിലവാരം നേടിയപ്പോള്‍ പിന്നോക്കമെന്ന് മുദ്രകുത്തപ്പെട്ടവര്‍ ഏറെ പിന്നിലായി.  ഒരിക്കല്‍ പിന്നോക്കമെന്ന് തരം തിരിക്കപ്പെട്ടവര്‍ ഒരിക്കലും തിരിച്ചുവരാത്ത അവസ്ഥ.സൈദ്ധാന്തികമായി ഏറെ മാറിയെന്ന് അവകാശപ്പെടുമ്പോഴും 'ശിക്ഷ'യും 'സര്‍വ്വശിക്ഷ'യുംഇന്നും പ്രായോഗികമായി ക്ലാസ്സുമുറികളില്‍ നിലനില്‍ക്കുന്നു.വിദ്യാഭ്യാസവകുപ്പിന്   ഓരോ അധ്യയനവര്‍ഷത്തിലും ശാരീരികശിക്ഷകള്‍ പാടില്ലെന്ന്  (മാനസിക ശിക്ഷകള്‍ ആവാം!)പല കുറി ഉത്തരവിറക്കേണ്ടി വരുന്നു.എല്‍.കെ.ജി,യു.കെ.ജി ക്ലാസ്സുകളിലുള്‍പ്പെടെ കുട്ടികളെ തരംതിരിക്കലും മോശക്കാരാക്കലും അഭംഗുരം തുടരുന്നു.അധ്യാപകന്റെ ഭാഗത്തുനിന്നുള്ള ചെരിയൊരു നല്ല അഭിപ്രായം പോലും കുട്ടികളില്‍ തങ്ങളെപ്പറ്റി സൃഷ്ടിക്കുന്ന മതിപ്പ് അല്‍ഭുതാവഹമത്രെ.ഓരോ ടേമുകളുടെയും അവസാനം കുട്ടികളില്‍ നിന്ന് (പുതിയ നിയമം പറയുന്നതു പോലെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളില്‍  നിന്നല്ല!)തന്റെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വാങ്ങുന്ന അധ്യാപിക അത് തന്റെ ഭാവിയിലേക്കുള്ള ആസൂത്രണത്തിനും മെച്ചപ്പെടുത്തലിനും ഉപയോഗിക്കുന്നു.പഠനാസൂത്രണത്തിന് ഉപയോഗിക്കുന്ന ടീച്ചിംഗ് മാനുവല്‍ തന്റെ കുട്ടികളെ മുന്‍കൂട്ടികാണിച്ച് തന്റെ    ലക്ഷ്യങ്ങളെക്കുറിച്ചും ഒപ്പം മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തുന്നു അധ്യാപിക. മേലധികാരിക്ക് തുല്യം ചാര്‍ത്തുന്നതിന് മാത്രമാണ് ടീച്ചിംഗ് മാനുവലെന്ന് മനസ്സിലാക്കിയവരാണല്ലോ ( ബോധ്യം വന്നവരും) നമ്മള്‍.

            ഏതൊരു രാജ്യത്തിന്റെയും ഭാവിരൂപപ്പെടുന്നത് ക്ലാസ്സുമുറികളിലാണെന്നത് ഏറെ കേട്ടുമടുത്തതാണ്.അങ്ങിനെ വരുമ്പോള്‍ ക്ലാസ്സ് മുറികളെ കരുപിടിപ്പിക്കുന്ന അധ്യാപകസമൂഹം എങ്ങിനെ ചിന്തിക്കുന്നു,എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നത് ഏറെ ചിന്തനീയം.     രാഷ്ടീയ സാമുദായിക സാമ്പത്തിക താല്പര്യങ്ങള്‍ അരങ്ങുവാഴുന്ന ഇവിടെ നടക്കേണ്ട പ്രഥമ കാര്യം അധ്യാപകപുനര്‍നിര്‍മ്മാണമാണ്. പുതിയ വിദ്യാഭ്യാസനിയമം ഇവിടെ എന്താണു ചെയ്യാന്‍ പോകുന്നത് എന്നു കാത്തിരുന്നു കാണാം.സ്വയം വലുതാവാനും കുട്ടികളെ വലുതാക്കാനും സ്വപ്നം കാണുന്ന അധ്യാപകന് ചില നൂതന ചിന്തകള്‍ക്കുള്ള മിന്നലാട്ടങ്ങള്‍ ഈ പുസ്തകം നല്‍കിയേക്കാം.