ഇക്കഴിഞ്ഞ ദിവസമാണ് പ്രശസ്ത മലയാളം എഴുത്തുകാരനായ ശ്രീ. എൻ. എസ് മാധവൻ മലയാളമനോരമ ദിനപത്രത്തിൽ "ഇങ്ങനെയല്ല ഫിൻലാൻഡ്" എന്ന തലവാചകത്തിൽ ഒരു ലേഖനമെഴുതിയത്. കേരളത്തിലെ വിദ്യാലയങ്ങളിൽ ശനിയാഴ്ച പ്രവർത്തിദിവസമാക്കുന്ന തീരുമാനത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ആ എഴുത്ത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിൽ വിദ്യാഭ്യാസമേഖലയിൽ ഫിൻലാൻഡ് മാതൃകയെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും കേട്ടുവരുന്ന സാഹചര്യത്തിലാവണം ഇവിടെയിതു വീണ്ടും ചർച്ചയായത്. ധാരാളം ഒഴിവുസമയങ്ങളും ഇടവേളകളും അവധികളും നിറഞ്ഞ ഫിൻലാൻഡ് മാതൃക പിൻതുടരുമെന്നു പറയുമ്പോൾ കുട്ടികളുടെ പഠനസമയം കൂട്ടുകയും അവധി ദിനങ്ങൾ കുറക്കുകയും ചെയ്യുമെന്ന തീരുമാനമാണ് ശ്രീ എൻ.എസ് മാധവന്റെ ലേഖനത്തിന് വിഷയമായത്.
teaching എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
teaching എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2023, ജൂൺ 19, തിങ്കളാഴ്‌ച
2018, നവംബർ 29, വ്യാഴാഴ്‌ച
ദീപ്തം, സാന്ദ്രം, മധുരം
ജീവിതാരംഭത്തില്‍ത്തന്നെ
ചിന്തയെ വഴിതിരിച്ചു വിട്ട
കുറച്ചു പിഞ്ചുമുഖങ്ങള്‍.
നിഷ്കളങ്കതയുടെ
മൂര്‍ത്തരൂപങ്ങളായ ആ കുഞ്ഞുങ്ങള്‍
ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും
സുഖശീതളമായ സ്മൃതി ചിത്രമായി
ഉള്ളിലെവിടെയോ
നിറഞ്ഞുനില്‍ക്കുന്നു.ബിരുദാനന്തരബിരുദത്തിലെ
ഒന്നാം റാങ്കിന്റെ തലക്കനവും
ബി.എഡ്
ബിരുദവുമായി ചുരങ്ങള്‍ താണ്ടി
വയനാട് ജില്ലയിലെ വനാതിര്‍ത്തിയിലുള്ള
ആ കൊച്ചു ഗ്രാമത്തിലെ പ്രാഥമിക
വിദ്യാലയത്തിലെ അധ്യാപകനായി
ചെന്നെത്തിയത് ഏറെയൊന്നും
സന്തോഷത്തോടെ ആയിരുന്നില്ല.
തുടര്‍പഠനവും
മറ്റു പലതും സ്വപ്നങ്ങളായി
നെഞ്ചേറ്റി നടക്കുമ്പോള്‍
ഒരു പ്രാഥമിക വിദ്യാലയത്തിലെ
പിഞ്ചുകുഞ്ഞുങ്ങളോട് എങ്ങിനെ
ഇടപെടണമെന്ന് ഒരു ധാരണയുമില്ലാത്ത
സമയം. ആദ്യമായി
ലഭിക്കുന്ന സര്‍ക്കാര്‍
ഉദ്യോഗമെന്ന പ്രലോഭനത്തിനു
മുന്നില്‍ അക്കാര്യങ്ങളെല്ലാം
മറന്ന് അവിടെയെത്തുക മാത്രമേ
കരണീയമായുണ്ടായിരുന്നുള്ളൂ.
പട്ടണത്തില്‍
നിന്നും കിലോമീറ്ററുകള്‍ക്കപ്പുറം
വനാതിര്‍ത്തിയോട് ചേര്‍ന്നു്
വിജനമായൊരു സ്ഥലത്തായിരുന്നു
വിദ്യാലയം.
ആകെ
ഉള്ളത് എഴുപതോളം കുട്ടികള്‍.
ബസ്
ഓടുന്ന പ്രധാന പാതയില്‍
നിന്നും കാടിന്നോരം ചേര്‍ന്ന്
കാപ്പിത്തോട്ടങ്ങള്‍ നടന്നു
കയറിയും വയലേലകള്‍ കീറിമുറിച്ചു
കടന്നും വേണം അവിടെ എത്താന്‍.
ഗ്രാമത്തോട്
ചേര്‍ന്നുള്ള വനാന്തരങ്ങളില്‍
നിന്നും അതിഥി കളായെത്തുന്ന
ആനക്കൂട്ടങ്ങള്‍ അവിടത്തെ
പതിവു സന്ദര്‍ശകരും.
അകെയുള്ള
എഴുപതു പേരില്‍ മുക്കാല്‍
പങ്കും നിസ്വരില്‍ നിസ്വരായ
ഗോത്രവര്‍ഗക്കാരുടെ മക്കള്‍.
ബാക്കി
നാട്ടിന്‍ പുറത്തുകാരായ
മറ്റു കുട്ടികളും.
ഒന്നു
മുതല്‍ നാലു വരെയുള്ള നാലു
ക്ലാസ്സുകളുടെ ചുമതലക്കാരായി
പ്രധാനാധ്യാപകന്‍ ഉള്‍പ്പടെ
ആകെ മൂന്ന് അധ്യാപകര്‍.
എല്ലാ
സൗകര്യങ്ങളോടും കൂടിയ ഒരു
നാട്ടിന്‍പുറത്തുനിന്നും
ആള്‍പ്പെരുമാറ്റം കുറഞ്ഞ
ആ വിദുരഗ്രാമത്തിലെത്തിയ
ഒരാള്‍ക്ക് ജലത്തിനു പുറത്തെത്തിയ
മീനെന്നു തോന്നുക തികച്ചും
സ്വാഭാവികം.
ജോലിയില്‍
പ്രവേശിച്ച ജൂണ്‍ ഒന്നിനു
തന്നെ മൂന്നാം തരത്തിലെ
മുപ്പതോളം കുട്ടികളുടെ ചുമതല
തലയില്‍ വന്നു വീണു.
തന്റെ
മുന്നിലിരിക്കുന്ന കുട്ടികള്‍
തന്റേതല്ലെന്ന തോന്നല്‍
ശക്തമായ ആദ്യ ദിനങ്ങള്‍,
താന്‍
അവരുടേതല്ലെന്നും.
പക്ഷേ
ആ ചിന്തയ്ക്ക് അധികം ആയുസ്സ്
നീട്ടിത്തരാന്‍ ആ നിഷ്കളങ്കമാനസങ്ങള്‍
തയ്യാറായിരുന്നില്ല.
വാതോരാതെയുള്ള
കലപില വര്‍ത്തമാനങ്ങളും
ചിരിയും കരച്ചിലും മറ്റ്
ബഹളങ്ങളും നിറഞ്ഞുനിന്നിരുന്ന
ആ ക്ലാസ്സ് മുറിക്കകത്ത്
ശിശു സഹജമായ പോരും പോര്‍വിളിയും
പതിവു താളമായിരുന്നു.
അവിടെ
ഒരധ്യാപകന്റെ നിസ്സാഹായവസ്ഥയില്‍
നിന്നും പുറത്തുവരന്‍
കുഞ്ഞുഹൃദയങ്ങളോട് സംവദിക്കാതെ
മറ്റ് മാര്‍ഗങ്ങളില്ലെന്നറിഞ്ഞു.
ഒരന്യഥാ
ബോധവും കൂടാതെ നാഴികയ്ക്ക്
നാല്‍പത് വട്ടമുള്ള സാറേ
എന്ന നീട്ടിയുള്ള വിളി
പെട്ടെന്നു തന്നെ എന്നെ
അവരിലൊരാളാക്കി മാറ്റി.
ശിഷ്യരാല്‍
നയിക്കപ്പെടുന്ന ഗുരുനാഥന്‍
അവിടെ യാഥാര്‍ത്ഥ്യമായിത്തിരുകയായിരുന്നു.
ഒരു
ക്ലാസ്സില്‍ എല്ലാ വിഷയങ്ങളും
പഠിപ്പിക്കാന്‍ ഒരധ്യാപകന്‍
എന്ന തത്വം പ്രാഥമിക
വിദ്യാലയങ്ങളില്‍ നടപ്പിലാക്കി
വരികയായിരുന്നു അന്ന്.
രാവിലെ
ഒമ്പതരയോടെ ക്ലാസ്സിലെത്തിയാല്‍
ഉച്ചക്കായി തിരിച്ചിറക്കം.
രണ്ടുമണി
മുതല്‍ നാലു മണി വരെ വീണ്ടും.
അധ്യാപകനോട്
സംസാരിക്കാന്‍ തീര്‍ത്തും
വിമുഖരായിരുന്നു അവരില്‍
ഭൂരിഭാഗം പേരും.
പരസ്പരം
സംസാരിക്കുന്നതോ അവരുടേതു
മാത്രപമായ ഭാഷയിലും.
അതാകട്ടെ
ഒരു പുറത്തുള്ളയാള്‍ക്ക്
ഒട്ടും ഗ്രാഹ്യവുമായിരുന്നില്ല.
അല്ലെങ്കിലും
എന്നാണ് നിഷ്കളങ്കതയും
നിര്‍മമതയും മാത്രം കൈമുതലായുള്ള
വനവാസി സമൂഹങ്ങളുടെ ഭാഷ പുറം
ലോകത്തിന് മനസ്സിലായിട്ടുള്ളത്?
ഓരോ
കുട്ടിയെയും അവരുടെ സാഹചര്യങ്ങളെയും
അടുത്തറിയാനുള്ള അവസരമായി
അത്. സ്വന്തം
കുടിലുകളിലെ പട്ടിണിയുടേയും
പരിവട്ടത്തിന്റെയും
നേര്‍സാക്ഷ്യങ്ങള്‍ ആ
കണ്ണുകളില്‍ തെളിഞ്ഞുകത്തി.
കാപ്പിത്തോട്ടങ്ങളിലെ
പണിക്കു പോയും മാതാപിതാക്കളെ
മറ്റ് ജോലികളില്‍ സഹായിക്കാന്‍
പോയും ഇടയ്ക്കിടെ മാത്രം
വിദ്യാലയത്തിലെത്തുന്ന അതിഥി
താരങ്ങളായിരുന്നു അവരില്‍
നല്ലൊരു ശതമാനം.
അതുതന്നെ
ഉച്ചക്ക് ലഭിക്കുന്ന കഞ്ഞിയുടെയും
പയറിന്റെയും മാത്രം
പ്രലോഭനമായിരുന്നു എന്ന്
ചില രക്ഷിതാക്കളുമായുള്ള
സംഭാഷണത്തില്‍ നിന്നും
മനസ്സിലായി.
പ്രാഥമിക
ഗണിത ക്രിയകള്‍ വളരെ പെട്ടെന്ന്
പെറുക്കിയെടുക്കാന്‍
സാധിക്കുന്നവരുണ്ടായിരുന്നു
അവരില്‍.
സ്വരമാധുരിയോടെ
നാടന്‍ പാട്ടുകള്‍ ആലപിക്കാന്‍
കഴിയുന്നവരും ഏറെ.
ആവനാഴിയിലെ
അമ്പുകള്‍ സര്‍വ്വതും
പ്രയോഗിച്ചിട്ടും സംസാരിക്കാന്‍
കൂട്ടാക്കത്തവരും
ഒട്ടനവധിയുണ്ടായിരുന്നു.
അവരോടൊപ്പം
നാട്ടിന്‍പുറത്തുകാരായ
കുട്ടികളെയും ഒന്നിച്ചു
കൊണ്ടുപോവുക എന്നത് നേര്‍ക്കും
വെല്ലുവിളിയായി മാറിയ ദിനങ്ങള്‍.
മുപ്പതോളം
പേരടങ്ങിയ ആ കുട്ടിക്കൂട്ടത്തിന്റെ
ശ്രദ്ധ പിടിച്ചുപറ്റാനുള്ള
തന്ത്രങ്ങള്‍ തേടലായി
സ്ക്കൂളിലേക്കുള്ള രാവിലത്തെയും
വൈകുന്നേരത്തെയും കാടോരം
ചേര്‍ന്നുള്ള ഏകാന്ത യാത്രകള്‍.
അധ്യാപകവൃത്തിയില്‍
ചേരുന്നതിന്നു മുന്നോടിയായി
ഡി.പി.ഇ.പിയുടെ
നേതൃത്ത്വത്തില്‍ ലഭിച്ച
ഒരാഴ്ചത്തെ പരിശീലനത്തില്‍
പരിചയപ്പെട്ട 'ടോട്ടോച്ചാനും'
ഗിജുഭായ്
ബധേകയുടെ 'ദിവാസ്വപ്നവും'
ഒക്കെ
അവിടെ പ്രകാശം ചൊരിഞ്ഞിട്ടുണ്ടാവണം.
ഏതായാലും
കുട്ടികളുമായുള്ള ആത്മബന്ധം
അറിയാതെ വളരുകയായിരുന്നു.
കഥകളും
കുട്ടിക്കവിതകളും പതുക്കെ
സഹായത്തിനെത്തി.
അടുപ്പം
കൂടുമ്പോള്‍ ആവശ്യങ്ങളും
കൂടി വന്നു.
ദിവസവും
കഥവേണമെന്നും പാട്ടു
വേണമെന്നുമായി.
കുട്ടിക്കാലത്തു
വായിച്ചുതീര്‍ത്ത പൂമ്പാറ്റയും
ബാലരമയും അമ്പിളി അമ്മാവനും
ഒന്നും മതിയാവില്ലെന്നായപ്പോള്‍
പഞ്ചതന്ത്രവും ഈസോപ്പുകഥകളും
ഒപ്പം മറ്റുപല പുസ്തകങ്ങളും
വാങ്ങി വീണ്ടും വീണ്ടും
വായിച്ചു പഠിച്ചു.
സ്ക്കൂളിനു
ചുറ്റുമുള്ള വയലേലകള്‍
പെരുമഴക്കാലത്ത് ചെളിയും
വെള്ളവും നിറഞ്ഞു മറയുമ്പോള്‍
ആ കുഞ്ഞുമനസ്സുകളില്‍ പൂത്തിരി
നിറയുന്നു.
ചെളി
തേവിയും തെറിപ്പിച്ചും
ചെളിയില്‍ കിടന്നു മറിഞ്ഞും
ചെറു തോടുകളിലും വയല്‍വരമ്പുകളിലും
അവര്‍ ഉല്‍സവം ആഘോഷിച്ചു.
ഞണ്ടുകളെയും
മീനുകളെയും തേടി നടന്ന
വനവാസികുഞ്ഞുങ്ങള്‍
മനുഷ്യവംശത്തിന്റെ
പരിണാമതുടര്‍ച്ചയിലെ
ജനിതകാംശത്തിന്റെ നേരവകാശികളായി.
വര്‍ഷങ്ങള്‍
ഓടി മറഞ്ഞു.
അനേകം
വിദ്യാലയങ്ങള്‍,
കുട്ടികളും
അധ്യാപകരും നിറഞ്ഞ ചെറുതും
വലുതുമായ ഒട്ടനവധി ക്ലാസ്സ്
മുറികള്‍.
അധ്യാപനമെന്ന
മഹാനുഭവം.
എങ്കിലും
ആ മൂന്നാം തരത്തിലെ നിഷ്കളങ്ക
ബാല്യങ്ങള്‍ എല്ലാറ്റിനും
മുകളില്‍ മനസ്സിലെവിടെയോ
ഹരിതാഭ തൂവുന്നു.
രമ്യയും
സ്വപ്നയും ശുഭയും ദീപ്തിയും
കൃഷ്ണയും അഖിലയും മനീഷും
ജിതേഷും,
അങ്ങിനെ
ഇരുപതിലേറെ മുഖങ്ങള്‍.
ഗൃഹാതുരത്വവും
വൈകാരികതയും വീണ്ടും
സന്നിവേശിക്കപ്പെടുന്നു.
എല്ലാ
അധ്യാപകനും ഇങ്ങനെതന്നെ
ആവുമോ ആദ്യ ക്ലാസ്സ് മുറി
പകര്‍ന്നു നല്‍കിയ ആത്മാനുഭൂതികള്‍?
(വയനാട്
ജില്ലയിലെ കുപ്പത്തോട്
ജി.എല്‍.പി.എസ്സില്‍
1998-99 വര്‍ഷം
അധ്യാപകനായിരുന്നു.)
2016, ജൂൺ 14, ചൊവ്വാഴ്ച
ഹരിതാഭം ആ ഓര്‍മ്മകള്‍
ഓര്‍മ്മകള്‍ പച്ചപിടിച്ചു നില്‍ക്കുക, അതൊരു ഹൃദ്യമായ അനുഭവമത്രെ. പച്ചയും പച്ചപ്പും നിറഞ്ഞതാണ് ആ ഓര്‍മ്മകളെങ്കിലോ? കാലത്തിന്റെ വരണ്ട പാതകളില്‍ ഒരു കുളിര്‍തെന്നലായി വീശുന്ന ഊര്‍ജദായകമായ ചില സ്മൃതിചിത്രങ്ങള്‍. 1999 മുതല്‍ 2004 വരെ നീണ്ട മലപ്പട്ടം ഹൈസ്ക്കൂളിലെ അധ്യാപനജീവിതത്തിനിടയില്‍ പ്രകൃതിയെ കേട്ടറിയാനും തൊട്ടറിയാനും സര്‍വ്വോപരി അനുഭവിച്ചറിയാനും കഴിഞ്ഞ ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
മിക്ക വിദ്യലയങ്ങളിലും പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ വഴിപാടുകളും ചൊല്ലിക്കൂട്ടലുകളുമാവുമ്പോള്‍ അവയൊക്കെ കൊണ്ടാടപ്പെടുന്ന ഈ വിദ്യാലയത്തിലേക്ക് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ സി വിശാലാക്ഷന്‍ മാസ്റ്റര്‍ രണ്ടാമതൊരിക്കല്‍കൂടി കടന്നുവരുന്നു. പരിസ്ഥിതി പ്രവര്‍ത്തനമെന്നത് ശീതീകരിച്ച മുറികളിലിരുന്ന് പണ്ഡിതന്‍മാര്‍ നടത്തേണ്ടതാണെന്ന ബോധമുണ്ടായിരുന്നവരായിരുന്നു ഞങ്ങളേറെയും. വരണ്ട സ്ക്കൂള്‍ ഗ്രൗണ്ടില്‍ തണല്‍ സൃഷ്ടിച്ച മാഷ് ചെടികളെയും പൂമ്പാറ്റകളെയും പേരുചൊല്ലി വിളിക്കുന്നതും പരിസ്ഥിതിപ്രശ്നങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കുന്നതും ഞങ്ങള്‍ക്കാദ്യം കൗതുകമായിരുന്നു. പരിസ്ഥിതിക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ഞങ്ങള്‍ ഒരു കൂട്ടം അധ്യാപകര്‍ ഹരിത ബോധത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെടുകയായിരുന്നു. പുറം കണ്ണിനൊപ്പം അകക്കണ്ണും തുറന്നവരായി ഞങ്ങള്‍.
പഠനമെന്നത് നാലുചുവരുകള്‍ക്കുള്ളിലൊതുങ്ങിപ്പോവുകയും വിരസമായ കറുത്ത ബോര്‍ഡും വരണ്ടചോക്കുകഷണങ്ങളും പഠനോപകരണങ്ങളാവുകയും ചെയ്യുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നല്‍കിയ വ്യത്യസ്തത എടുത്തുപറയേണ്ടതാവുന്നു. കുരുന്നുകളുടെ അന്വേഷണത്വരയും നേതൃപാടവവും പുറത്തെത്തിച്ചു ആ പ്രവര്‍ത്തനങ്ങള്‍. പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ ഇരപിടിയന്‍ സസ്യങ്ങളെ സ്ക്കൂളിനു ചുറ്റുമുള്ള പാറപ്പരപ്പില്‍ നേരിട്ടുകണ്ടപ്പോള്‍, വെള്ളം നിറഞ്ഞ പാറക്കുഴികളില്‍ വര്‍ണ്ണമനോഹരങ്ങളായ തുമ്പികളുടെ കറുത്ത ഇത്തിരിപ്പോന്ന പുര്‍വ്വരൂപങ്ങളെ ദര്‍ശിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ അമ്പരപ്പും ആഹ്ളാദവും ഒപ്പം ചാരിതാര്‍ത്ഥ്യവും. ജീവശാസ്ത്രം പഠിപ്പിക്കേണ്ടവനായ ഈ ഉള്ളവന്‍ അനേകവര്‍ഷത്തെ കലാലയ പഠനം കൊണ്ട് നേടിയെടുത്തത് ഇതിലെത്രയോ തുച്ഛം.
പത്രത്താളുകളില്‍ മാത്രം കേട്ടറിഞ്ഞ സൈലന്റ്‌വാലി താഴ്വരയുടെ നിശ്ശബ്ദതയിലേക്കൊരു തീര്‍ത്ഥയാത്രയെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ എന്തിനും തയ്യാറായി നിഷ്ക്കളങ്കരായ കുട്ടികള്‍. അധ്യാപികമാര്‍ക്ക് ക്ഷാമം നേരിടുന്ന സ്ക്കൂളില്‍ അനുഗാമികളാവാന്‍ ആരുമില്ല. പക്ഷെ ഏതാനും കുട്ടികളുടെ അമ്മമാര്‍ തയ്യാര്‍. ലൈന്‍ബസ്സുകളില്‍ ഇറങ്ങിക്കയറി ലക്ഷ്യസ്ഥാനത്തേക്ക്. നിത്യ വിശുദ്ധയായ കുന്തിപ്പുഴയുടെ സ്ഫടികസമാന തീര്‍ത്ഥജലം കോരിക്കുടിക്കാതെ എന്ത് മനുഷ്യജന്മം. ആകാശം തൊടുന്ന ഉത്തുംഗഗോപുരമേറി ചുറ്റുമുള്ള മലനിരകളിലൊന്ന് കണ്ണോടിച്ചാല്‍ ഏത് പരുഷഹൃദയവും ഭൂമാതാവിനെ സ്നേഹിച്ചു പോകും. സൈലന്റ്‌വാലി ഉള്‍ക്കുളിരായി മനസ്സിലലിഞ്ഞു.
വിശാലാക്ഷന്‍മാസ്റ്റര്‍ മറ്റൊരു വിദ്യാലയത്തിലേക്ക് സ്ഥലം മാറിപ്പോയി. എങ്കിലും വര്‍ഷാവര്‍ഷം വനയാത്രയും പരിസ്ഥിതി ക്ളബ്ബ് പ്രവര്‍ത്തനവും ആവേശമായി,നിര്‍വൃതിയായി കുട്ടികള്‍ക്കും ഞങ്ങള്‍ ഒരു കൂട്ടം അധ്യാപകര്‍ക്കും. മുത്തങ്ങ വന്യജീവി സങ്കേതമായിരുന്നു അടുത്ത ഊഴം. കഥാപുസ്തകങ്ങളില്‍ നിന്നും ആനകളും മാനുകളും കരടിയും കാട്ടുനായ്ക്കളും കണ്ണെത്തും ദൂരെ ഇറങ്ങി വന്നപ്പോള്‍ പ്രകൃതിയുടെ വൈവിധ്യവും വൈശിഷ്ട്യവും ഞങ്ങളറിഞ്ഞു. ആനക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ടതും ശ്വാസമടക്കി ഒഴിഞ്ഞുമാറിയതും ഇന്നലെയല്ലെ? ഭൂമിയുടെ അവകാശികള്‍ ആരെല്ലാമാണെന്ന് ഇതിലും ഭംഗിയായി എങ്ങിനെ മനസ്സിലാക്കാന്‍? കേരളവും തമിഴ് നാടും കര്‍ണാടകവും അതിരിടുന്ന വനാന്തര്‍ഭാഗത്തു വെച്ച് തിളങ്ങുന്ന കണ്ണുകളുള്ള ഒരു കുട്ടി ചോദിച്ചു,'കേരളത്തിന്റെ ആനകള്‍ തമിഴ്‌നാട്ടിലേക്കു പോയാല്‍ എന്തു ചെയ്യും മാഷേ?' ഭാഷയ്ക്കും സമുദായത്തിനും രാഷ്ട്രീയത്തിനും നദീജലത്തിനു പോലും തമ്മില്‍ത്തല്ലുന്ന മനുഷ്യമനസ്സാക്ഷിയെ പരിഹസിക്കുകയായിരുന്നില്ലേ ആ നിഷ്കളങ്ക ഹൃദയം.
ആറളം വന്യജീവി സങ്കേതത്തിലുമെത്തി ഞങ്ങളുടെ സംഘം. വനാന്തര്‍ഭാഗത്ത് മുളം കൂട്ടിലുള്ള അന്തിയുറക്കം ,പശ്ചാത്തല സംഗീതമായി ആനകളുടെ ചിന്നം വിളികളും മുളംകാടിളക്കലും. മലപ്പട്ടത്തെ പുണര്‍ന്നൊഴുകുന്ന വളപട്ടണം പുഴയുടെ ബാല്യരൂപമായ ചീങ്കണ്ണിപ്പുഴ. അതിന്റെ തീരത്തുകൂടെ അണിമുറിയാതൊഴുകുന്ന ആല്‍ബട്രോസ് ശലഭങ്ങള്‍ . അവ എവിടെ നിന്നു വരുന്നു? എങ്ങോട്ട് പോകുന്നു? നമ്മെപ്പോലെത്തന്നെ. ഇനിയും ഓര്‍മ്മകള്‍ ഏറെ .....അധ്യാപകര്‍ മാത്രമുള്ള ശിരുവാണി വനത്തിലെ സഹവാസം, സ്കൂളില്‍ സംഘടിപ്പിച്ച വിവിധങ്ങളായ വിജ്ഞാനപ്രദങ്ങളായ പരിസ്ഥിതി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍, കേരളത്തിലെ പരിസ്ഥിതിരംഗത്തെ ആധികാരികശബ്ദങ്ങളില്‍ പ്രമുഖനായ ശിവപ്രസാദ് മാസ്റ്ററും കുട്ടികളുമൊത്തുള്ള സംവാദം- പാറപ്പരപ്പുകളില്‍ കൂടിയുള്ള യാത്ര, ശലഭ നിരീക്ഷകനായ വി സി ബാലകൃഷ്ണനും പൂമ്പാറ്റകളും കുട്ടികളുമായി ഒരു മുഴുദിനം, ഔഷധസസ്യങ്ങളെ തേടി കൃഷ്ണന്‍ മാസ്റ്ററുമൊത്തുള്ള പരിസരയാത്ര,...അങ്ങിനെ അവ ഓര്‍മ്മയുടെ അകത്തളങ്ങളില്‍ പ്രകാശം വിതറി പ്രശോഭിക്കുന്നു.
പ്രകൃതി എന്ന മഹാഗുരുനാഥന്റെ മുന്നില്‍ എല്ലാവരും ജിജ്ഞാസുക്കളായ ശിഷ്യരായിത്തീര്‍ന്ന എത്ര ദിനങ്ങള്‍. ഗുരുവും ശിഷ്യനും ഒന്നാവുന്ന അവസ്ഥ. ഒരുമിച്ച് ജീവിച്ച് സംവദിച്ച് ഉണ്ടുറങ്ങിയ ആ ദിനങ്ങള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പുതിയൊരവബോധം ഞങ്ങളില്‍ നിറച്ചു. വിദ്യാഭ്യാസമെന്നത് അറിയിക്കലല്ല അറിയലാണെന്ന ബോധം ,നിറക്കലല്ല കൊണ്ടാടലാണെന്ന ബോധം, പുല്ലും പുല്‍ച്ചാടിയും മരവും മരംകൊത്തിയും പുഴുവും പൂമ്പാറ്റയും ഒന്നാണെന്ന തിരിച്ചറിവ്. ഈ മനോഹര ഭൂമിയില്‍ സര്‍വ്വചരാചരങ്ങള്‍ക്കും നിശ്ചിതസ്ഥാനവും പ്രാധാന്യവും ഉണ്ടെന്ന തിരിച്ചറിവ്, അതുള്‍ക്കൊള്ളാനും കൈമാറാനുമുള്ള മനസ്സ്...ഒരു പക്ഷെ ഇതായിരിക്കും ഞങ്ങള്‍ അധ്യാപകരും അനുഗാമികളായെത്തിയ നിഷ്കളങ്കരായ കുട്ടികളും ഈ അനുഭവങ്ങളിലൂടെ ആര്‍ജിച്ചെടുത്തത്.
(മലപ്പട്ടം ഹയര്‍സെക്കന്ററി സ്ക്കൂള്‍ രജതജൂബിലി സ്മരണിക-2005)
2013, സെപ്റ്റംബർ 18, ബുധനാഴ്‌ച
മാറുന്ന കാലം, മാറേണ്ട അധ്യാപകന്‍ ..
![]() |
(ഈ ചിത്രം വിക്കിമീഡിയകോമണ്‍സില്‍ നിന്നും എടുത്തതാണ്) |
മറ്റൊരു
അധ്യാപക ദിനം കൂടി കടന്നു
പോയി.മഹാനായ
അധ്യാപകന്‍ ഡോ .എസ്
രാധാകൃഷ്ണന്റെ ജന്മദിനം.നിരവധി
ലോകഗുരുക്കന്‍മാര്‍ക്ക്
ജന്‍മം നല്‍കിയ ഈ നാട്ടില്‍
അധ്യാപകരുടെ ഇടയിലെ തത്വചിന്തകനും
തത്വചിന്തകരിലെ അധ്യാപകനും
ആയിരുന്നു ഡോ. എസ്
. രാധാകൃഷ്ണന്‍
.അദ്ദേഹത്തിന്റ
സുചിന്തിതമായ അഭിപ്രായം
അധ്യാപകര്‍ പ്രതിഭകളാകണം
എന്നതായിരുന്നു.കുറച്ചുകാലം
മുന്നെപ്പോലും സര്‍വ്വജ്ഞനും
മാര്‍ഗ്ഗദര്‍ശ്ശിയും
മാതൃകാപുരുഷോത്തമനും ആയി
സങ്കല്‍പ്പിക്കപ്പെട്ടവനായിരുന്നു
അധ്യാപകന്‍.
പ്രാചീനഭാരതത്തില്‍
അധ്യാപകന്‍ ഗുരുവായിരുന്നു.അന്ധകാരത്തില്‍
നിന്നും അതിനെ ഇല്ലായ്മ
ചെയ്യുന്നതിലേക്ക് നയിച്ചവന്‍.അവന്‍
ജ്ഞാനവൃദ്ധനായിരുന്നു.മഹാമൗനങ്ങളാല്‍
സംശയങ്ങളെ ഛിന്നമാക്കാന്‍
കഴിവുള്ളവനായിരുന്നു.അന്വേഷിക്കേണ്ടത്
ഉള്ളിലേക്കാണെന്നും എല്ലായിടത്തും
നിറഞ്ഞിരിക്കുന്ന അറിവ്
തന്നെയാണ് നേടേണ്ടതും തേടേണ്ടതും
പ്രാപിക്കേണ്ടതും എന്നും
പറഞ്ഞവനായിരുന്നു. ഗുഹ്യതമമായ
സര്‍വ്വഅറിവുകളും
പകര്‍ന്നുകൊടുത്തതിനുശേഷം
സ്വന്തം വിവേചനശക്തിയുപയോഗിച്ച്
തള്ളേണ്ടതിനെ തള്ളി കൊള്ളേണ്ടതു
മാത്രം കൊള്ളാന്‍ ശിഷ്യനെ
ഉപദേശിച്ചവനായിരുന്നു.ഇതൊന്നും
ഏശാത്തവര്‍ക്ക് കണ്ണാടിയില്‍
ദൈവത്തെ കാണിച്ചുതന്നതും
അവന്‍ തന്നെ.
പവിത്രമായ
അധ്യാപക-വിദ്യാര്‍ത്ഥി
ബന്ധത്തിന്റെ നിര്‍വൃതി
അറിഞ്ഞവരാണ് നമ്മളില്‍
മിക്കവരും.മണലെഴുത്തും
സ്ലേറ്റെഴുത്തു പോലും അന്യം
നിന്നെങ്കിലും അധ്യാപകന്‍
/അധ്യാപിക അറിവിന്റെ
ആദ്യാക്ഷരങ്ങള്‍ കോറിയിട്ടത്
കേവല ഗൃഹാതുരത്ത്വമെന്ന്
തള്ളിക്കളായാന്‍ ഇപ്പോഴും
നമുക്കാവില്ല.പ്രൈമറി,സെക്കന്ററി
ക്ലാസ്സുമുറികളിലും
കലാലയചുവരുകള്‍ക്കുള്ളിലും
അറിവു പകര്‍ന്നുതന്നവര്‍
എല്ലാവരും പൂര്‍ണ്ണമായും
സുവര്‍ണ്ണസ്മൃതികള്‍ പ്രദാനം
ചെയ്തവരല്ലെങ്കിലും
ഒരിക്കലെങ്കിലും അകക്കനലുകളിലെങ്ങോ
അധ്യാപനമെന്ന മഹത്ദൗത്യത്തിന്റെ
മിന്നലാട്ടങ്ങള്‍
പകര്‍ന്നാടിയവരായിരുന്നുവെന്ന്
തീര്‍ച്ച.സ്വന്തം
മാഷെന്നും ടീച്ചറെന്നും
പറയാന്‍ സ്വന്തമായി ചിലരെങ്കിലും
ഉണ്ടാകും.അവര്‍
നേരിട്ട് അറിയുന്നവരാകാം.അല്ലെങ്കില്‍
ക്ലാസ്സിനകത്തോ അതിന് പുറത്തോ
ഒരു പ്രവര്‍ത്തിയോ
വാക്കോ ഒരു ക്ലാസ്സോ ഒരു
പക്ഷെ കേവലമൗനമോ കൊണ്ട് നമ്മെ
സ്വാധീനിച്ചവരാകാം അവര്‍.തീര്‍ത്തും
അകക്കണ്ണു തുറപ്പിച്ചവര്‍
,ഒരു പക്ഷെ വേറിട്ട
ചിന്തകളിലൂടെ നമ്മെ നയിച്ചവര്‍.
അമേരിക്കയിലെ
പ്രസിദ്ധമായ ജോണ്‍ ഹോപ്കിന്‍സ്
സര്‍വ്വകലാശാലയിലെ സോഷ്യോളജി
വിഭാഗം ഒരു ചേരിപ്രദേശത്തു
നടത്തിയ പഠനത്തെക്കുറിച്ച്
ഈയ്യിടെ വായിച്ചു.
ബിരുദാനന്തരബിരുദ
വിദ്യാര്‍ത്ഥികളെവെച്ച്
ഇരുപത്തിഅഞ്ച് വര്‍ഷം മുന്‍പ്
നടത്തിയ പഠനവും അതുമായി
ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം
നടത്തിയ ഒരു തുടര്‍പഠനത്തിന്റെ
റിപ്പോര്‍ട്ടുമാണ്
പരാമര്‍ശിക്കുന്നത്.മോശം
ജീവിതസാഹചര്യം,കുറ്റകൃത്യങ്ങളുടെ
കേന്ദ്രം,എല്ലാ
അനാശാസ്യ പരിപാടികളുടെയും
ആസ്ഥാനം .ഇങ്ങനെ
യുള്ള ചേരിപ്രദേശത്തു വളരുന്ന
കുട്ടികളുടെ കാര്യം വളരെ
കഷ്ടം .ഈ ജീവിത
സാഹചര്യങ്ങളില്‍ വളരുന്ന
ഇരുപതോളം കുട്ടികള്‍ വളര്‍ന്നു
വലുതായാല്‍ സമൂഹത്തിലെ
കുറ്റവാളികളും തെമ്മാടികളും
ആയി മാറുമെന്ന് ആദ്യം പഠനം
നടത്തിയവര്‍ റിപ്പോര്‍ട്ടെഴുതി.
ഇരുപത്തിഅഞ്ചു
വര്‍ഷത്തിനു ശേഷം ഇതേക്കുറിച്ച്
വീണ്ടും അന്വേഷണം നടത്തിയ
സോഷ്യോളജി വിഭാഗത്തിനു
കണ്ടെത്താന്‍ കഴിഞ്ഞത്
അല്‍ഭുതകരമായ കാര്യങ്ങളായിരുന്നു.കേസ്
സ്റ്റഡിക്കു വിധേയമാക്കിയ
ഇരുപതുപേരില്‍ രണ്ടോ മൂന്നോ
പേരൊഴിച്ച് മറ്റെല്ലാവരും
ജീവിതത്തില്‍ ഉന്നതമായ വിജയം
നേടി നല്ല നിലയിലായിരുന്നു.തുടരന്വേഷണം
എത്തിയത് ഇരുപത്തിഅഞ്ച്
വര്‍ഷം മുന്നേ ചേരിപ്രദേശത്തെ
വിദ്യാലയത്തില്‍ സ്ഥലം മാറി
എത്തിയ ഒരു അധ്യാപികയിലാണ്.ആ
അധ്യാപിക തെരുവുകുട്ടികളില്‍
സൃഷ്ടിച്ചെടുത്ത മാറ്റം
അതൊന്നാണത്രെ തെമ്മാടികളെന്നും
അസാന്‍മാര്‍ഗ്ഗികളെന്നും
സാമൂഹികശാസ്ത്രം വിലയിരുത്തിയ
കുട്ടികളെ മനുഷ്യരാക്കിയത്.ഇത്തരം
അധ്യാപകരെക്കുറിച്ചുള്ള
കഥകളും നമ്മളേറെ കേട്ടിട്ടുണ്ട്.
'മധുരച്ചൂരലും'
ഒപ്പം 'ചോക്ക്പൊടിയും'
ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും
മറ്റൊന്നല്ല.
കാലപ്രവാഹത്തില്‍
മഹാവൃക്ഷങ്ങളുടെ ചുവടുകള്‍
മുറിഞ്ഞു,ആശ്രമവാടങ്ങള്‍
ആളൊഴിഞ്ഞു.ലൈസിയവും
നളന്ദയും തക്ഷശിലയും
പരസ്യവാചകങ്ങളായി.കാലം
പിന്നെയും കറങ്ങി.സ്വാതന്ത്ര്യാനന്തരം
വിദ്യാഭ്യാസം മാഷിലും
ടീച്ചറിലും അധ്യാപകത്തൊഴിലാളിയിലും
ഒടുവില്‍ 'സംരക്ഷിത'
അധ്യാപകനിലും വരെ
എത്തി നില്‍ക്കുന്നു.ഒരു
പക്ഷെ സംരക്ഷിതവിഭാഗത്തില്‍പ്പെട്ടവരെ
endangered,highly endangered എന്നീ
വിഭാഗങ്ങളും കടന്ന് വംശനാശം
സംഭവിച്ചത് (Extinct) എന്ന
വിഭാഗത്തില്‍പ്പെടുത്തേണ്ടി
വരുമോ എന്ന് ചിലരെങ്കിലും
ആശങ്ക പ്രകടിപ്പിക്കുന്നു.ഒട്ടു
പൊടുന്നനെതന്നെ സമൂല
പരിവര്‍ത്തനത്തിന്
വിധേയമായിക്കൊണ്ടിരിക്കുന്ന
അക്കാദമിക-വൈജ്ഞാനിക
അന്തരീക്ഷവും തികച്ചും
അപരിചിതമെന്ന് തോന്നിയ
പുത്തന്‍ പണിയായുധങ്ങളും
ആണ് അധ്യാപകന്റെ
ഇതികര്‍ത്തവ്യതാമൂഢതയ്ക്ക്
കാരണം. ഒപ്പം
മുന്നിലിരുന്ന കുട്ടികള്‍
തങ്ങളുടെയും മുന്നില്‍ നടന്നു
തുടങ്ങിയെന്ന തിരിച്ചറിവും.സ്വന്തം
കുട്ടികളുടെ ആദരവും സ്നേഹവും
നഷ്ടപ്പെടുന്നു.ഇതൊക്കെക്കൂടി
ആ പഴയ അധ്യാപകനെയും സമ്മോഹിതനായ
സവ്യസാചിയാക്കി.പദവിയും
പീഠങ്ങളും ഇല്ലാതാവുന്നു.ആയുധങ്ങള്‍
ഒന്നടങ്കം അറുപഴഞ്ചനും
തുരുമ്പെടുത്തതും ആയി
മാറുന്നു.അധികാരത്തിന്റെ
(അച്ചടക്കത്തിന്റെ
!)അടയാളമായ വടി
കൈയ്യില്‍ നിന്ന് താഴെപ്പോകുന്നു.വടി
അങ്ങോട്ട് കൊടുത്ത് അടി
ഇങ്ങോട്ട് വാങ്ങുക മാത്രമേ
ഇനി കരണീയമായിട്ടുള്ളൂ
.സാര്‍വ്വത്രിക
വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന
വിദ്യാഭ്യാസാവകാശനിയമത്തിലെ
വിദ്യാലയ മാനേജ്മെന്റ്
കമ്മിറ്റി അംഗങ്ങളെ മുന്നില്‍
കണ്ടതുകൊണ്ടല്ല ശരീരത്തില്‍
ഈ വേപഥു .കുട്ടികളൊഴിയുന്ന
പൊതുവിദ്യാലയങ്ങള്‍ മാത്രമല്ല
ഇത്തരം വേവലാതിയ്ക്ക്
അടിസ്ഥാനം. വലിപ്പവും
അകലവും കുറഞ്ഞ് ചെറുതായിവരുന്ന
ലോകവും സൗകര്യങ്ങളും സാങ്കേതിക
വിദ്യയും കൂടി വലുതായി വരുന്ന
ലോകവും കൂടി സൃഷ്ടിക്കുന്ന
അവസ്ഥയത്രെ ഇത്.അങ്കം
പൂര്‍ത്തിയാവുന്നിന് മുന്നേ
തന്നെ നാടകം മാറ്റിയെഴുതേണ്ട
അവസ്ഥ.ഇത
പര്യന്തമുള്ള ലോകചരിത്രം
മാറ്റങ്ങളുടെ കഥയാണ്.പക്ഷെ
വൈജ്ഞാനിക രംഗത്തെ ഈ മഹാവിസ്ഫോടനം
പൊടുന്നനെ കാര്യങ്ങളെ കീഴ്മേല്‍
മറിച്ചു.ഈ
അധ്യാപകനെക്കൊണ്ട് ഇനി
ആര്‍ക്ക് എന്ത് പ്രയോജനം?അധ്യാപകനിലും
പാഠപുസ്തകത്തിലും(ഒപ്പം
ഗൈഡുപുസ്തകങ്ങളിലും) മാത്രം
ഒതുങ്ങിനിന്ന വിവരസഞ്ചയം
മഹാവിവരപ്രളയം ആര്‍ത്തലച്ച്
കുതിച്ചൊഴുകി പ്രവഹിക്കുമ്പോള്‍
തടുത്തുനിര്‍ത്താനോ
പിടിച്ചുനില്‍ക്കാനോ വല്ല
മാര്‍ഗ്ഗവും ഇനി അവശേഷിക്കുന്നുണ്ടോ?മാറ്റത്തെക്കുറിച്ച്
വിലപിച്ചതുകൊണ്ടോ അതിനെതിരെ
പുറം തിരിഞ്ഞുനിന്നതുകൊണ്ടോ
ഒന്നും ചെയ്യാനില്ലെന്ന്
പഠിപ്പിച്ചതും മഹാഗുരുക്കന്മാര്‍
തന്നെ.കാലത്തിനനുസരിച്ച്
കോലം മാറേണ്ടത് ഏതായാലും
കോലം കെട്ടലല്ല .പ്രവാഹത്തില്‍
ലയിച്ചുചേര്‍ന്ന് അസ്മിതയുടെ
ഭാഗമായിമാറാത്തതെന്തും
തീരങ്ങളില്‍ അടിഞ്ഞുകൂടി
വിസ്മൃതമാകുമെന്നത് മറ്റൊരു
മഹാപാഠം.
മാറുന്ന
ഈ ലോകത്തില്‍ അധ്യാപന്‍
എങ്ങനെയൊക്കെ മാറേണ്ടി വരും?
എ പി ജെ അബ്ദുള്‍കലാം
തന്റെ ഇന്ത്യയെക്കുറിച്ചുള്ള
സ്വപ്നങ്ങളില്‍ ആവര്‍ത്തിക്കുന്ന
ഒരു കാര്യം പ്രഗല്‍ഭരായ
അധ്യാപകരുടെ ക്ലാസ്സുകള്‍
രാജ്യം മുഴുവനുള്ള ക്ലാസ്സ്മുറികളില്‍
എത്തിക്കണം എന്നതായിരുന്നു.സ്വന്തം
ക്ലാസ്സിന്റെ മധ്യത്തില്‍
എല്ലാ വിവരങ്ങളുടെയും
അവസാനവാക്കായി നിന്ന അധ്യാപിക
പെട്ടെന്ന് ക്ലാസ്സ്മുറിയില്‍
ഒരു വശത്തേക്ക്
എടുത്തെറിയപ്പെടുന്നു.വിജ്ഞാനത്തിനായുള്ള
ഒടുങ്ങാത്ത തൃഷ്ണയുള്ള
കുട്ടിയ്ക്ക് എന്തു വിവരവും
ലഭ്യമാക്കാന്‍ പര്യാപ്തമായ
വിവരസാങ്കേതിക വിദ്യ കൈത്തുമ്പില്‍
ലഭ്യം.മാറിയ
സാഹചര്യം അധ്യപകനെ ഒരു
പഠിതാവാക്കിമാറ്റുമ്പോള്‍
പുതിയസാഹചര്യവും സൗകര്യങ്ങളും
പരമാവധി പ്രയോജനപ്പെടുത്തുക
എന്നത് മാത്രമേ കരണീയമായിട്ടുള്ളൂ.
അറിവിന്റെ കുത്തകയും
അപ്രമാദിത്തവും നഷ്ടപ്പെട്ടുവെങ്കിലും
പഠിക്കാനും പഠിപ്പിക്കാനുമുള്ള
സൗകര്യങ്ങള്‍ ഏറെ കൂടുകയാണ്
ചെയ്തിട്ടുള്ള്.വിവരാന്വേഷണത്തിനായി
പുസ്തകങ്ങളും ഗ്രന്ഥശാലകളും
തേടിയുള്ള അലച്ചല്‍ ഒരു
കാലത്ത് ഏറെ പ്രയാസകരായിരുന്നു.അനുയോജ്യാ
മായ പുസ്തകങ്ങളുടെ അഭാവം
അന്വേഷണങ്ങളെ പാതിവഴിയില്‍
അവസാനിപ്പിച്ചു.ഇന്ന്
ഇന്റര്‍നെറ്റിന്റെ വ്യാപനം
ഏതു വിവരവും നിമിഷങ്ങള്‍ക്കകം
വിരല്‍ത്തുമ്പില്‍
എത്തിക്കുന്നു.കലാലയങ്ങളില്‍
വര്‍ഷങ്ങള്‍ക്കുമുന്നേ
പഠിച്ചത് അവതരിപ്പിച്ച്
പഴഞ്ചനാവേണ്ടതില്ല ഇന്ന്
അധ്യാപകന്.ഏറ്റവുംവലിയ
സ്വതന്ത്ര സൗജന്യ ഓണ്‍ലൈന്‍
വിജ്ഞാനകോശമായ വിക്കിപ്പീഡിയ
തുടങ്ങി പതിനായിരകണക്കിന്
വെബ്സൈറ്റുകളാണ് വിവരങ്ങളുമായി
മുന്നില്‍. ശാസ്ത്രവിഷയങ്ങളുടെ
വിനിമയത്തിന് ഉപകരങ്ങളുടെ
അഭാവം പ്രശ്നമായിരുന്നു.നൂറുകണക്കിന്
സിമുലേഷന്‍ വീഡിയോ പഠനോപകരണങ്ങള്‍
-പലതും തികച്ചും
സൗജന്യം ഏതാവശ്യത്തിനും
ലഭ്യമാണ് ഇന്ന്.അബ്ദുള്‍
കലാമിന്റെ സ്വപ്നം
യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ന്
ഓരോ വിദ്യാലയത്തിനും
കഴിയും.ഗൂഗിളിന്റെ
ഹാങ്ങൗട്ടും യൂട്യൂബും ഒക്കെ
ഇതിനുപയോഗിക്കാവുന്നതേയുള്ളൂ.കാണാത്ത
ദേശങ്ങളും കാലങ്ങളും ക്ലാസ്സ്
മുറിയില്‍ നേരിട്ടവതരിക്കുമ്പോള്‍
അത് സൃഷ്ടിക്കുന്ന പഠനാനുഭവം
മായാത്തതും മറക്കാത്തുമാവുമെന്നു
തീര്‍ച്ച.(നേരിട്ടുള്ള
അനുഭവങ്ങളുടെ തീക്ഷ്ണത
അതിനില്ലെന്ന് സമ്മതിക്കുന്നു,നാം
എല്ലാം നേരിട്ടുകണ്ടവരല്ലല്ലോ)
.ചെറിയ ക്ലാസ്സുകളില്‍
ശബ്ദചിത്ര അകമ്പടിയോടെ
കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍
പിഞ്ചുമുഖങ്ങളില്‍
സൂര്യനുദിക്കുന്നതു കാണാം.
സോഷ്യല്‍നെറ്റ്
വര്‍ക്കിംഗ് സൈറ്റുകളുടെ
ദോഷങ്ങളെക്കുറിച്ച് ഈയ്യിടെ
ഏറെ കേള്‍ക്കാറുണ്ട്.എന്നാല്‍
വികസിത രാജ്യങ്ങളില്‍ അത്
വിദഗ്ധരുമായി ആശയവിനിമയം
ചെയ്യാനുള്ള വേദി മാത്രമല്ല,അധ്യാപകനും
കുട്ടിക്കും വിവരവിനിമയത്തിനും
ആശയസംവാദത്തിനും ഉള്ളതുകൂടിയാണ്.നമ്മുടെ
വിദ്യാഭ്യാസ ആസൂത്രകര്‍
ഇതുള്‍ക്കൊണ്ടായിരിക്കാം
ഈയ്യിടെ നടന്ന അധ്യാപക
പരിശീലനത്തില്‍ ഫേസ്ബുക്ക്
പോലുള്ള കാര്യങ്ങള്‍
ഉള്‍പ്പെടുത്തിക്കാണുന്നത്.
'അര്‍ഹിപ്പതതിജീവിക്കുമെന്നല്ലോ
തത്ത്വസംഹിത' എന്നതിന്
ഇവിടെ പ്രാധാന്യമേറുന്നു.വിദേശരാജ്യങ്ങളിലെ
സര്‍വ്വകലാശാലകളില്‍ മാത്രമല്ല
പ്രൈമറി-സെക്കന്ററി
വിദ്യാലയങ്ങളിലും
ഹോംവര്‍ക്കുകളുംഅസൈന്‍മെന്റുകളും
ഇന്റര്‍നെറ്റധിഷ്ഠിതമായിക്കഴിഞ്ഞു.ഒട്ടും
വൈകാതെ നമുക്കുമുന്നിലും
ഇതത്രയും പ്രത്യക്ഷപ്പെടുമെന്ന്തീര്‍ച്ച.
എല്ലാകുട്ടികള്‍ക്കും
ലോകം മുഴുവന്‍ ഒറ്റ ക്ലാസ്സുമുറിയും
സ്വന്തംമുറി വിദ്യാലയവും
ആയി മാറുമ്പോള്‍ നേരത്തെ
സൂചിപ്പിച്ചതുപോലെ വംശനാശം
വരുന്ന വിഭാഗമായി മാറുകമാത്രമാണോ
ഇനി അധ്യാപകന്
കരണീയമായിട്ടുള്ളത്?തീര്‍ച്ചയായും
ആവരുത്.വിവരങ്ങളുടെ
ആധിക്യം പ്രശ്നമാകുന്ന ആധുനിക
ലോകത്തില്‍ ഏത് തിരഞ്ഞെടുക്കണം
എന്ത് തള്ളണം എന്നതിന്
ശരിയുത്തരം നല്‍കാന്‍
മറ്റാരാണുള്ളത്? ശരിയും
തെറ്റും ആര് കാണിച്ചുകൊടുക്കും?വിവരങ്ങള്‍
എങ്ങിനെയും ലഭിക്കട്ടെ,മൂല്യബോധം
ആരു നല്‍കും.പിഞ്ചുമനസ്സുകളുമായി
തദാത്മ്യം പ്രാപിക്കാനും
പുല്‍ക്കൊടിത്തുമ്പിലെ
കുഞ്ഞുസൂര്യനെക്കാട്ടാനും
ആരുണ്ടിവിടെ.പുല്ലിലും
പുഴുവിലും പൂക്കളിലും
പൂമ്പാറ്റയിലും മനുഷ്യനിലും
മാമരങ്ങളിലും പ്രകാശിക്കുന്ന
ഏകചൈതന്യത്തെ അനുഭവവേദ്യമാക്കുന്നത്
ആരാണ്? പുതിയ
പാഠ്യപദ്ധതി പരിഷ്ക്കരണ
കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍
(അത് മറ്റൊരു കഥ!)
കമ്മറ്റിയംഗവും
പ്രശസ്തസാഹിത്യകാരനും ആയ
ശ്രീ കെ പി രാമനുണ്ണി എഴുതിയ
വിയോജനക്കുറിപ്പില്‍ പറയുന്നു
,"അധ്യാപകന്‍
കേവലം 'ഫെസിലിറ്റേറ്റര്‍'
ആയാല്‍ പോരാ,അളവുകളെ
അതിവര്‍ത്തിക്കുന്ന
ജ്ഞാനവ്യക്തിത്വപ്രഭാവമാകണം
"എന്ന്.(മാതൃഭൂമി 10/09/2013)തീര്‍ച്ചയായും
ആ "ജ്ഞാനവ്യക്തിത്വപ്രഭാവങ്ങള്‍ക്കു"മാത്രമേ
അധ്യാപകനെ വംശനാശഭീഷിയില്‍
നിന്നും രക്ഷിക്കാന്‍
സാധിക്കുകയുള്ളു,ഒപ്പം
ഈ ലോകത്തെയും.
2010, നവംബർ 8, തിങ്കളാഴ്‌ച
ഒരു മിനുട്ട് ടീച്ചര്‍ (The One Minute Teacher)
സമീപകാലത്തായി പുസ്തകശാലകളില്‍ വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത് ഒരു പക്ഷെ ,സ്വയം സഹായപുസ്തകങ്ങളായിരിക്കുമെന്ന് തോന്നുന്നു. ഇംഗ്ളീഷിലുള്ള നിരവധി പുസ്കങ്ങള്‍ക്ക് പുറമെ മലയാളത്തിലും ഇന്ന് ഇവ സുലഭം. ശിവ് ഖേരയും തോമസ് ഹാരിസും തൊട്ട് ഈ കൊച്ചു മലയാളത്തില്‍ കൊച്ചൗസോപ്പ് ചിറ്റിലപ്പിള്ളിയും ബി.എസ് വാരിയരും വരെപെടുന്നു ഇക്കൂട്ടത്തില്‍.തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും തങ്ങള്‍ തന്നെ സ്വയം സഹായിക്കേണ്ടി വരുമെന്നും ജനങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങിയതു കൊണ്ടാണോ അല്ല സര്‍വ്വലോകരും പൊടുന്നനെ ജീവിതപരാജയത്തിന്റെ പടുകുഴിയിലേക്ക് പതിച്ചതുകൊണ്ടാണോ ഇവ ചൂടപ്പം പോലെ വിറ്റഴിയുന്നതെന്ന് ആലോചിക്കേണ്ടവര്‍ ആലോചിക്കട്ടെ.

സങ്കല്‍പത്തിലെ ഒരു അധ്യാപികയുടെ സ്വയം പഠനത്തിനും കുട്ടികളെ പഠിപ്പിക്കുന്നതിനും ഉള്ള തനതുരീതികളുടെ സൂചനകള്‍ വഴിയാണ് പുസ്തകം മുന്നോട്ട് നീങ്ങുന്നത്.പഠിക്കാന്‍ പഠിപ്പിക്കലാണ് ശരിയായ പഠിപ്പിക്കലെന്നും അതിന് ആദ്യം അധ്യാപകന്‍ പഠിക്കാന്‍ പഠിക്കണമെന്നും ആണ് ടീച്ചറുടെ അടിസ്ഥാന സിദ്ധാന്തം. ലോകമാസകലം അധ്യാപകന് പറയാനുള്ളത് ഒരേ പരാതികളത്രെ. ഒരു അധ്യാപകകൂട്ടായ്മയില്‍ ഈ അധ്യാപികയോട് മറ്റുള്ളവര്‍ പറയുന്ന പരാതികള്‍ നോക്കുക.'കുട്ടികള്‍ ശ്രദ്ധിക്കുന്നില്ല','ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുന്നു ആരും ശ്രദ്ധിക്കുന്നില്ല', 'കുട്ടികള്‍ക്ക് അച്ചടക്കമില്ല', ' വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗസ്ഥദുഷ് പ്രഭുത്ത്വം' ,'പൊതുജനങ്ങള്‍ക്കിടയില്‍ അധ്യാപകവൃത്തിക്ക് വിലയില്ല..........'ഇങ്ങനെ പോകുന്നു ആ പരിഭവങ്ങള്‍.നിലനില്‍ക്കുന്ന ബഹ്യപരിസ്ഥിതിയെ മാറ്റുന്നതിലും എളുപ്പം ആന്തരപരിസ്ഥിതിയിലും മനസ്ഥിതിയിലും മാറ്റം വരുത്തുന്നതാണ് എളുപ്പം എന്നും അതാണ് ഏറെ പ്രായോഗികമെന്നും അധ്യാപിക ചൂണ്ടികാണിക്കുന്നു.അങ്ങനെ ചെയ്യുന്നത് ഉള്ളിലുള്ള സമ്മര്‍ദ്ദം ഒഴിവാക്കി തൊഴിലിനോട് ഭാവാത്മക മനോഭാവം കെട്ടിപ്പടുക്കാന്‍ സഹായിക്കും.പഠനത്തോടുള്ള താല്‍പര്യവും സ്നേഹവും കണ്ടെത്തി പോഷിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.വിദ്യാഭ്യാസ മനശ്ശാസ്ത്രത്തിലെ അടിസ്ഥാനാശയങ്ങളെ തങ്ങളുടെ ഒരു മിനിട്ടു തന്ത്രങ്ങളിലേക്ക് വിളക്കിചേര്‍ക്കുകയാണ് ലേഖകര്‍ ചെയ്യുന്നത്. നിരവധി ഉദാഹരണങ്ങളും യഥാര്‍ത്ഥ ജീവിതചിത്രങ്ങളും നല്‍കിയിരിക്കുന്നത് പുസ്തകത്തിന്റെ പരായണക്ഷമത വര്‍ദ്ധിപ്പിക്കുന്നു.
ഒറ്റമിനുട്ട് കൊണ്ട് എല്ലാവര്‍ക്കും ചെയ്യാവുന്ന മൂന്ന കാര്യങ്ങളെചുറ്റിപ്പറ്റിയാണ് ഈ അധ്യാപിക തന്റെ സിദ്ധാന്തം നടപ്പിലാക്കുന്നത്.ഇവ വ്യക്തമായി പെട്ടെന്ന് വായിക്കാവുന്ന രീതിയില്‍ കുറിച്ചുവെക്കുകയും വേണം.ഒന്നാമത്തേത് തന്റെ ലക്ഷ്യത്തെക്കുറിച്ച് ശാന്തമായി ആലോചിച്ച് എഴുതിവെക്കുക എന്നതാണ്.പ്രവര്‍ത്തിയും പെരുമാറ്റവും ലക്ഷ്യപൂര്‍ത്തീകരണത്തിന് യോജിച്ചതാണോ എന്ന് ഇടയ്ക്കിടെ വിചിന്തനം നടത്തുക.മാറ്റം ഇവിടെ തുടങ്ങുന്നു.
എല്ലാ ചിന്തകരും ഊന്നിപ്പറയുന്ന സ്വയം പുകഴ്ത്തലിനാണ് രണ്ടാമത്തെ മിനിട്ട്. അംഗീകാരവും അഭിനന്ദനവും ഏവരും ആഗ്രഹിക്കുന്നു.അത് കൂടുതല്‍ മെച്ചപ്പെടാനും മുന്നേറാനും സഹായിക്കുന്നു.മറ്റുള്ളവരില്‍ നിന്നും അതു നേടണമെങ്കില്‍ ആദ്യം സ്വയം അംഗീകരിക്കണം .നാം ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഇടയ്ക്കിടെ വിലയിരുത്തി ചെയ്തകാര്യങ്ങളെ - അവ എത്ര ചെറുതായാല്‍പ്പോലും,അഭിനന്ദിച്ചുകൊണ്ടിരിക്കുക എന്നത് തുടര്‍ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു.ഇക്കാര്യം പഠനത്തിനും പഠിപ്പിക്കലിനും ഒരുപോലെ ബാധകം.
മൂന്നാമത്തെ മിനുട്ടില്‍ ചെയ്യാനുള്ളത് സ്വയം വിലയിരുത്തലാണ്.ഇവിടെ നിശ്ചയിച്ച പാതയില്‍ നിന്നുള്ള വ്യതിചലനം തിരിച്ചറിയുകയാനും തിരുത്തിമുന്നോട്ട് പോകാനും ഉള്ളഅവസരം ലഭിക്കുന്നു.തെറ്റുചെയ്യുന്ന ഞാനല്ല ശരിയായ ഞാനെന്നും താന്‍ ഏറെ മികച്ചവനാണ് എന്നും ഉള്ള ബോധ്യം ആവേശം നിലനിര്‍ത്തുകയും ലക്ഷ്യപ്രാപ്തി എളുപ്പത്തിലാക്കുകയും ചെയ്യുന്നു. സ്വന്തം കഴിവുകളിലുള്ള അഭിമാനം കൂടുതല്‍ പഠിക്കാന്‍ സഹായിക്കും എന്നത് അവിതര്‍ക്കിതമായ സത്യം.
ഇവയിലൊക്കെ പുതുമ കുറവായിരിക്കാം.പക്ഷെ തന്റെ കാഴ്ചപ്പാടുകളെ ക്ലാസ്സുമുറികളിലെ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധിപ്പിച്ച് ചര്‍ച്ച ചെയ്യുന്നു എന്നതാണ് പ്രത്യേകത. ഒരേ നിലവാരത്തിലുള്ള കുട്ടികളെ വേര്‍തിരിച്ച് രണ്ട് വിഭാഗങ്ങളിലാക്കി.ഒന്ന് മെച്ചപ്പെട്ടതെന്നും രണ്ടാമത്തേത് പിന്നോക്കമെന്നും പറഞ്ഞ് അധ്യാപകരെ ഏല്‍പ്പിച്ചു.വര്‍ഷാവസാനം ഒന്നാമത്തെ ഗ്രൂപ്പ് ഉയര്‍ന്ന നിലവാരം നേടിയപ്പോള്‍ പിന്നോക്കമെന്ന് മുദ്രകുത്തപ്പെട്ടവര്‍ ഏറെ പിന്നിലായി. ഒരിക്കല്‍ പിന്നോക്കമെന്ന് തരം തിരിക്കപ്പെട്ടവര്‍ ഒരിക്കലും തിരിച്ചുവരാത്ത അവസ്ഥ.സൈദ്ധാന്തികമായി ഏറെ മാറിയെന്ന് അവകാശപ്പെടുമ്പോഴും 'ശിക്ഷ'യും 'സര്‍വ്വശിക്ഷ'യുംഇന്നും പ്രായോഗികമായി ക്ലാസ്സുമുറികളില്‍ നിലനില്‍ക്കുന്നു.വിദ്യാഭ്യാസവകുപ്പിന് ഓരോ അധ്യയനവര്‍ഷത്തിലും ശാരീരികശിക്ഷകള്‍ പാടില്ലെന്ന് (മാനസിക ശിക്ഷകള്‍ ആവാം!)പല കുറി ഉത്തരവിറക്കേണ്ടി വരുന്നു.എല്‍.കെ.ജി,യു.കെ.ജി ക്ലാസ്സുകളിലുള്‍പ്പെടെ കുട്ടികളെ തരംതിരിക്കലും മോശക്കാരാക്കലും അഭംഗുരം തുടരുന്നു.അധ്യാപകന്റെ ഭാഗത്തുനിന്നുള്ള ചെരിയൊരു നല്ല അഭിപ്രായം പോലും കുട്ടികളില്‍ തങ്ങളെപ്പറ്റി സൃഷ്ടിക്കുന്ന മതിപ്പ് അല്‍ഭുതാവഹമത്രെ.ഓരോ ടേമുകളുടെയും അവസാനം കുട്ടികളില്‍ നിന്ന് (പുതിയ നിയമം പറയുന്നതു പോലെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളില്‍ നിന്നല്ല!)തന്റെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വാങ്ങുന്ന അധ്യാപിക അത് തന്റെ ഭാവിയിലേക്കുള്ള ആസൂത്രണത്തിനും മെച്ചപ്പെടുത്തലിനും ഉപയോഗിക്കുന്നു.പഠനാസൂത്രണത്തിന് ഉപയോഗിക്കുന്ന ടീച്ചിംഗ് മാനുവല്‍ തന്റെ കുട്ടികളെ മുന്‍കൂട്ടികാണിച്ച് തന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഒപ്പം മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തുന്നു അധ്യാപിക. മേലധികാരിക്ക് തുല്യം ചാര്‍ത്തുന്നതിന് മാത്രമാണ് ടീച്ചിംഗ് മാനുവലെന്ന് മനസ്സിലാക്കിയവരാണല്ലോ ( ബോധ്യം വന്നവരും) നമ്മള്‍.
ഏതൊരു രാജ്യത്തിന്റെയും ഭാവിരൂപപ്പെടുന്നത് ക്ലാസ്സുമുറികളിലാണെന്നത് ഏറെ കേട്ടുമടുത്തതാണ്.അങ്ങിനെ വരുമ്പോള്‍ ക്ലാസ്സ് മുറികളെ കരുപിടിപ്പിക്കുന്ന അധ്യാപകസമൂഹം എങ്ങിനെ ചിന്തിക്കുന്നു,എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നത് ഏറെ ചിന്തനീയം. രാഷ്ടീയ സാമുദായിക സാമ്പത്തിക താല്പര്യങ്ങള്‍ അരങ്ങുവാഴുന്ന ഇവിടെ നടക്കേണ്ട പ്രഥമ കാര്യം അധ്യാപകപുനര്‍നിര്‍മ്മാണമാണ്. പുതിയ വിദ്യാഭ്യാസനിയമം ഇവിടെ എന്താണു ചെയ്യാന്‍ പോകുന്നത് എന്നു കാത്തിരുന്നു കാണാം.സ്വയം വലുതാവാനും കുട്ടികളെ വലുതാക്കാനും സ്വപ്നം കാണുന്ന അധ്യാപകന് ചില നൂതന ചിന്തകള്‍ക്കുള്ള മിന്നലാട്ടങ്ങള്‍ ഈ പുസ്തകം നല്‍കിയേക്കാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)