2021, ജൂൺ 28, തിങ്കളാഴ്‌ച

ഇനി ഞാൻ തള്ളട്ടെ -

ഉദ്യോഗസ്ഥൻമാരുടെ സർ‍വ്വീസ് കഥകൾ അനുവാചകരെ ആക‍‍ർഷിക്കാറുണ്ട്,പ്രത്യേകിച്ചും അധികാരത്തിന്റെ ഉന്നതശ്രേണികളിലിരുന്നു ഭരണവ്യവസ്ഥയുടെ അണിയറനീക്കങ്ങളെ നിയന്ത്രിക്കാൻ കെൽപ്പുണ്ടായിരുന്ന ആളുകളുടെ. പലരും വിരമിച്ചതിന്നു ശേഷം എഴുതുന്ന പുസ്തകങ്ങൾ അറിവിനേക്കാളേറെ വിവാദത്തിനു കാരണമാകാറുമുണ്ട്. കിരൺബേദിയുടെ "ഞാൻ ധൈര്യപ്പെടുന്നു" എന്ന പുസ്തകവും അൽഫോൻസ് കണ്ണന്താനത്തിന്റെ "ഇന്ത്യ- മാറ്റത്തിന്റെ ഇടിമുഴക്കം" എന്ന പുസ്തകവും ടി. എൻ ശേഷന്റെ പുസ്തകങ്ങളും ഒക്കെ അതത് കാലഘട്ടത്തിന്റെ കഥകൾ പറയുന്നവ കൂടിയാണ്. ഐ. പി.എസ് ഉപേക്ഷിച്ച് രാഷ്ട്രീയക്കാരനായിത്തീർന്ന 'സിംഹം' എന്നറിയപ്പെട്ടിരുന്ന കെ അണ്ണാമലൈയുടെ “Stepping beyond Khaki” യും ഡിജിപിയായി റിട്ടയർ ചെയ്ത ജേക്കബ് തോമസ്സിന്റെ "സ്രാവുക‍ൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകവും അടുത്തിടെ പുറത്തിറങ്ങി പുസ്തകവിൽപ്പനയിൽത്തന്നെ വാ‍ർത്തകൾ സൃഷ്ടിച്ചവയാണ്. ഇവയിൽ മിക്കതും എഴുതിയവരുടെ സർവ്വീസ് കാലയളവിനുശേഷം എഴുതിയതോ പൂ‍ർത്തിയാക്കിയതോ ആയ പുസ്തകങ്ങളാണ്. എന്നാൽ സർവ്വീസിനിടയിൽത്തന്നെ സ്വന്തം അനുഭവങ്ങളും തന്റെതു മാത്രമായ പരിഷ്ക്കാരങ്ങളും വിശദമാക്കിക്കൊണ്ട് ഐ.എ.എസ് ഓഫീസറായ പ്രശാന്ത് നായർ എഴുതിയ "കളക്റ്റർ ബ്രോ- ഇനി ഞാൻ തള്ളട്ടെ" എന്ന പുസ്തകം ഇക്കഴിഞ്ഞ മാസം (2021 മെയ്) പുറത്തിറങ്ങുകയുണ്ടായി. രണ്ടു വ‍ർഷം കോഴിക്കോട് കലക്റ്ററായിരുന്നപ്പോൾ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ചെയ്ത കാര്യങ്ങളും വിജയിച്ചതും പരാജയപ്പെട്ടതും ആയ പരിഷ്ക്കാരങ്ങളും വിമ‍ർശനങ്ങളും എതി‍ർപ്പുകളും ഒക്കെ ആ പുസ്തകത്തിന്റെ ഇരുന്നൂറിൽപ്പരം പേജുകളിലായി വിവരിക്കപ്പെടുന്നു.

സാമൂഹ്യമാധ്യമങ്ങൾ വഴി നിരന്തരം ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുക വഴിയാണ് പ്രശാന്ത് നായർക്ക് 'കലക്റ്റ‍ർ ബ്രോ' എന്ന പേരു ലഭിക്കുന്നത്. ഇന്നത്തെപ്പോലെ സ‍ർക്കാരുകൾ സാമൂഹ്യമാധ്യമങ്ങളെ  ഉപയോഗിക്കാതിരുന്ന അക്കാലത്ത് ഔദ്യോഗിക ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് ധൈര്യപൂ‍ർവ്വം അവയെ പൊതുജനസംവാദത്തിനുപയോഗിച്ച് സ്വയം പഥപ്രദർശകനായി എന്നത് ഒരുപക്ഷെ അദ്ദേഹത്തിന്റ വെറും "തള്ള"ല്ല. ഫേസ്‍ബുക്ക് കലക്റ്റർ എന്ന രൂക്ഷവിമർശനം നേരിട്ട അദ്ദേഹത്തിനെതിരെ രാഷ്ട്രീയപാർട്ടികൾ ചന്ദ്രഹാസമിളക്കി. പിന്നീട് അതിവേഗം നാട്ടിലെ രാഷ്ട്രീയപ്പാർട്ടികളും നേതാക്കളും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാകുന്നതും തിരഞ്ഞെടുപ്പു പ്രചരണം പോലും ഇത്തരം മാധ്യമങ്ങളുപയോഗിച്ചാക്കുന്നതും നാം കണ്ടു. ഒരു പക്ഷെ കേരളം ഇന്ത്യക്ക് പിന്നിൽ നടന്ന ഒരു പ്രതിഭാസം കൂടിയാണ് ഇത് എന്ന് പറയാം. 2014 ലെ പൊതുതിരഞ്ഞെടുപ്പേ തൊട്ടു തന്നെ ദേശീയതലത്തിൽ ഈ മാധ്യമങ്ങൾ നിർണായക പങ്ക് വഹിച്ചപ്പോൾ കേരളത്തിലെ നേതാക്കൻമാരും പാർട്ടികളും ഇതിലേക്ക് കാലെടുത്തുവെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ ഘട്ടത്തിൽ തന്നെ ട്വിറ്റ‍ർ പോലുള്ള മാധ്യമങ്ങളുപയോഗിച്ച് കേന്ദ്രസ‍ർക്കാർ റെയിൽവെ തുടങ്ങിയ മന്ത്രാലയങ്ങളിൽ സമൂല പരിവർ‍‍ത്തനത്തിന് നാന്ദി കുറിച്ചിരുന്നു. ഇന്ന് പോരാളിഷാജിമാരും കാവിപ്പടക്കാരും സ്വന്തം പാർട്ടികളെപ്പോലും വിഷമത്തിലാക്കി ഈ രംഗത്ത് തികഞ്ഞ ജനാധിപത്യം കൊണ്ടുവന്നുവെന്നതു മറ്റൊരു കാര്യം. ആർക്കും ആരുടെയും നിയന്ത്രണത്തെ പേടിക്കാതെ എന്തും പരസ്യമായി എഴുതാനും വെല്ലുവിളിക്കാനും ഉള്ളതും ഇല്ലാത്തതും പ്രചരിപ്പിക്കാനും അവസരം നൽകുന്ന സാമൂഹ്യമാധ്യമങ്ങൾക്ക് മൂക്കുകയറിടാൻ ആലോചനകൾ നടക്കുന്നിടത്ത് എത്തി നിൽക്കുന്നു കാര്യങ്ങൾ. അവിടെയാണ്  തികച്ചും ഔദ്യോഗിക സംവിധാനത്തിന്റെ എല്ലാ സാങ്കേതികതകളും സങ്കീ‍ർണ്ണതകളും  മറികടന്ന് അദ്ദേഹം തികച്ചും ജനകീയനാവുന്നത്. ആകാവുന്നിടത്തോളം ചോദ്യങ്ങൾക്ക് സ്വയം തന്നെ ഉത്തരം നൽകി, വാക്കുകൾ സൂക്ഷിച്ചുപയോഗിച്ച് ഫേസ്‍ബുക്കിൽ നിറഞ്ഞുനിന്ന ആ കാലത്തെക്കുറിച്ച് രസകരമായ രീതിയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.

പുസ്തകത്തിന് അവതാരിക എഴുതിയ മാന്യദേഹം സംസ്കൃത സുഭാഷിതം ഉദ്ധരിച്ച് സൂചിപ്പിച്ചതുപോലെ അയോഗ്യരായി ഈ ഭൂമിയിൽ ആരുമില്ലെന്നും അവരെ ശരിയായ രീതിയിൽ കൂട്ടിച്ചേർത്ത് ഉപയോഗിക്കാൻ കഴിവുള്ള ആളുകളുടെ എണ്ണമാണ് കുറവെന്നും ഉള്ള വസ്തുത ശരിയായ രീതിയിൽ ഉൾക്കൊണ്ടാണ് കലക്റ്റർ ബ്രോ എല്ലാ കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നത്. തന്റെ സഹപ്രവർത്തകരേ ഓരോരുത്തരേയും പൂ‍ർണ്ണമായി മനസ്സിലാക്കി, അവരുടെ കഴിവുകൾക്കനുസരിച്ച് വിവിധ മേഖലകളിൽ അവരെ പ്രയോജനപ്പെടുത്തുക എന്നുള്ളത് നേതൃസ്ഥാനത്ത് വിജയകഥകൾ രചിക്കുന്നവരുടെ ലക്ഷണമത്രെ. കസേലയിൽ ഇരുന്ന് സ‍ർവ്വീസ് ചട്ടങ്ങളെന്ന അച്ചടക്കത്തിന്റെ വടിവാൾ വീശി കാർക്കശ്യം നടപ്പിലാക്കുന്ന സർക്കാർ മേലുദ്യോഗസ്ഥൻമാ‍രാണല്ലോ ഭൂരിപക്ഷവും. സ്വയം സന്നദ്ധരായി കൂട്ടായ്മയോടൊത്ത് ചേർന്നവരെയും വിദ്യാർത്ഥികളെയും സന്നദ്ധപ്രവർത്തകരെയും ഇന്റേർൺഷിപ്പിനെത്തിയവരെയും ഒക്കെ കൂട്ടി വലിയൊരു മുന്നേറ്റം സാധ്യമാക്കിയത് അത്തരത്തിലൊരു സമീപനം കൊണ്ടാണെന്ന് തീർച്ച. എന്നിരുന്നാലും ചിലയിടങ്ങളിൽ താപ്പാനകൾക്കെതിരെ മേലുദ്യോഗസ്ഥനെന്ന നിലയിൽ അറ്റകൈപ്രയോഗം നടത്തേണ്ടി വന്നതിനെക്കുറിച്ചും അദ്ദേഹം പരാമ‍ർശിക്കുന്നുണ്ട്.

ഔദ്യോഗിക സന്ദർശനത്തിനിടയിൽ കുതിരവട്ടം മാനസികരോഗാശുപത്രിയിൽ പോയി കണ്ട കാഴ്ചകൾ തീർത്തും ഹൃദയസ്പൃക്കായി കുറേയേറെ പേജുകളിൽ വിവരിക്കുന്നുണ്ട്. കൊടുംവേദനയോടും കുറ്റബോധത്തോടും ലജ്ജയോടും കൂടി മാത്രമേ ആർദ്രമാനസ‍ർക്ക് ആ വരികളിലൂടെ കടന്നുപോകാൻ സാധിക്കൂ. ഏതോ ഒരു ദുർബ്ബല നിമിഷത്തിൽ മനസ്സിന്റെ നേരിയ നൂൽപ്പാലത്തിൽ കാലോ കൈയ്യോ വിട്ട് തൂങ്ങിയാടുന്നവരെ, കാലവും ചികിൽസാരീതികളും സമീപനങ്ങളും സമൂല പരിവ‍ർത്തനത്തിനു വിധേയമായിട്ടും നാം എങ്ങിനെയാണ് കൈകാര്യം ചെയ്തുവന്നത് എന്നത് ‍‍ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. അതിലെന്തങ്കിലും മാറ്റം വരുത്താൻ ഇറങ്ങിത്തുനിഞ്ഞ ഒരു ജില്ലാ കലക്റ്റർക്കുപോലും എന്തൊക്കെ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത് എന്ന് അറിയുമ്പോൾ ജനാധിപത്യത്തിലും നീതിബോധത്തിലും ഒക്കെ ആർക്കെങ്കിലും വിശ്വാസം നഷ്ടപ്പെട്ടാൽ അവരെ കുറ്റം പറയാനാവില്ല. ചുവന്ന നാടകൾക്കുള്ളിൽ നിത്യസുഷുപ്തിയിലായ എത്രയെത്ര ജീവിതങ്ങളാണ് നമുക്ക് ചുറ്റും. ഒട്ടനവധി മേഖലകളിലാണ് അദ്ദേഹത്തിന്റെ കണ്ണെത്തിയതും കൈവെച്ചതും. ചിലത് വിജയിച്ചു; മറ്റു ചിലത് പരാജയപ്പെട്ടു. "ഓപ്പറേഷൻ സുലൈമാനി" എന്ന പേരു ചൊല്ലി, വിശക്കുന്നവർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻകാരെയാണ് മുൻനിരയിൽ നിർത്തിയത്. കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന്ന് ബസ്സുടമകളെയും ബസ്സ് തൊഴിലാളികളെയുമാണ് അദ്ദേഹം സമീപിച്ചത്. ഓട്ടോറിക്ഷ ഓടിക്കുന്നവരെ അൽപമൊന്ന് പൊക്കി അവരിലും കൂടുതൽ സേവന മനോഭാവമെത്തിക്കാൻ ശ്രമമുണ്ടായി. സാമൂഹ്യക്ഷേമ പരിപാടികൾക്കായി "കംപാഷണേറ്റ് കോഴിക്കോട് " എന്ന പദ്ധതിക്കായി പണക്കാരെയും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെയും സമീപിച്ചു, അവ‍ർ നി‍ർലോപം സഹായിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഇടയ്ക്കുള്ള ലിംഗഭേദവും ലിംഗബോധവും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സ്ത്രീകളുടെ സുരക്ഷിതമായ രാത്രനടത്തവും മിഠായിത്തെരുവിന്റെ തനിമയും പ്രൗഢിയും നിലനിർത്താനുള്ള സംരംഭവും,  തുടങ്ങി രണ്ടു വർഷത്തെ തന്റെ തനതു പ്രവർത്തനങ്ങളൊക്കെ തനതു ശൈലിയിൽ വിവരിക്കുന്നത് തികച്ചും പാരായണക്ഷമമെന്ന് പറയണം. പുസ്തകം തുറന്നാൽ അവസാന താളിലെത്തി മാത്രം വായിച്ചവസാനിപ്പിക്കാൻ തോന്നുന്ന ആക‍ർഷകമായ ശൈലിയിലാണ് രചന.

അവസാനപുറവും വായിച്ചു തീർന്നപ്പോൾ രണ്ടു രീതിയിലുള്ള ചിന്തകളാണ് അവശേഷിച്ചത്. മഹത്തായ നമ്മുടെ ജനാധിപത്യത്തിന് എഴുപത്തഞ്ചിന്റെ നിറവെത്തുമ്പോഴും ഭരണസംവിധാനങ്ങളും, പിടിപാടുകളോ രാഷ്ട്രീയക്കാരുടെ പിൻതുണയോ ഇല്ലാത്ത സാധാരണക്കാരം തമ്മിലുള്ള അകൽച്ച എത്ര വലുതാണ് എന്നതാണ് അതിലൊന്ന്. ആ വിടവുകൾ നികത്താനാണല്ലോ ഇദ്ദേഹം തന്റെ തനത് ശൈലിയിലൂടെ ശ്രമിച്ചത്. സുജനമര്യാദകൊണ്ടെന്നോണം താൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ തന്റെ പിൻഗാമികൾ ഭംഗിയിൽ എറ്റെടുത്തു നടത്തുന്നുവെന്ന് അദ്ദേഹം പലയിടത്തും കുറിക്കുന്നുണ്ടെങ്കിലും അത് കേവലം ഭംഗിവാക്കായിരിക്കുമെന്ന് സാധാരണക്കാരായ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. രണ്ടാമത്തെ ചോദ്യം അൽപം കൂടി അപകടം പിടിച്ചതാണ്; പൗരൻമാർക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളതും അവകാശപ്പെട്ടതും നൽകാൻ പണക്കാരന്റെയും കീശക്ക് കനമുള്ളവന്റെയും സഹായം - അത് എത്ര തുറന്ന മനസ്സോടെയുള്ളതാണെങ്കിലും - തേടേണ്ടി വരികയാണെങ്കിൽ ഇക്കാണുന്ന സംവിധാനങ്ങളെല്ലാം പരാജയമാണെന്ന് ആരെങ്കിലും പറഞ്ഞാൽ നാമെന്തു മറുപടി നൽകും?

വിദ്യാർത്ഥികളും അധ്യാപകരും ഉത്തരവാദസ്ഥാനങ്ങളിലിരിക്കുന്നവരും അവശ്യം വായിക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടതാണ് "ഇനി ഞാൻ തള്ളട്ടെ". ഗ്രന്ഥകാരൻ തന്നെ സൂചിപ്പിക്കുന്നതു പോലെ, നിങ്ങളുടെ തീരുമാനങ്ങൾ നിസ്വരിൽ നിസ്വരെ എങ്ങിനെ ബാധിക്കുമെന്ന് മാത്രം നോക്കി മുന്നോട്ടു പോവുക എന്ന മഹാത്മാഗാന്ധിയുടെ രക്ഷാമന്ത്രം അധികാരസ്ഥാനത്തുള്ള എല്ലാവരെയും നയിച്ചാൽ നന്ന്.

2021, ജൂൺ 16, ബുധനാഴ്‌ച

അറിയപ്പെടാത്ത ചരിത്രം......

(1852 ൽ വടക്കേ മലബാറിലെ മട്ടന്നൂരിലും കല്യാടുമായി നടന്ന കലാപങ്ങളെക്കുറിച്ച് ബ്രിട്ടീഷ് രേഖകളിൽ നിന്നും മറ്റും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കുറിപ്പ്)

പത്തൊൻപത്- ഇരുപത് നൂറ്റാണ്ടുകളിലായി കേരളത്തിൽ, പ്രത്യേകിച്ച് മലബാറിൽ ധാരാളം മാപ്പിള ലഹളകൾ നടന്നിട്ടുണ്ട്. ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിരവധി കലാപങ്ങളും കൂട്ടത്തോടെയുള്ള മതപരിവർത്തനങ്ങളും ക്ഷേത്രങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണങ്ങളും അരങ്ങേറി എന്നതും ചരിത്രവസ്തുതയാണ്. ജീവനും സ്വത്തും തങ്ങളുടെ പൂർവ്വികരിൽ നിന്നും കൈമാറി കിട്ടിയ വിശ്വാസവും സംരക്ഷിക്കുന്നതിന്നു വേണ്ടി വിവിധ സമുദായങ്ങളിലെ ഒട്ടേറെ ആളുകൾ കുടുംബാംഗങ്ങളെയും കൂട്ടി തിരുവിതാംകൂറിലേക്ക് ഓടി രക്ഷപ്പെട്ടതും ചരിത്രവസ്തുതയാണ്. 1799 ൽ ബ്രിട്ടീഷുകാർ ടിപ്പുവിനെ പൂർണമായും പരാജയപ്പെടുത്തിയതോടുകൂടി നേരത്തെ നാടുവിട്ടു പോയ പലരും മലബാറിലേക്ക് തിരിച്ചു വന്നു. അപ്പോഴേക്കും അന്യാധീനപ്പെട്ട സ്വത്തുക്കളും മറ്റും വീണ്ടെടുക്കാനുള്ള തിരിച്ചെത്തിയവരുടെ നേരിട്ടും അല്ലാതെയും ഉള്ള ശ്രമങ്ങളും അവയെ ചെറുത്തുനിൽക്കാനുള്ള പരിശ്രമങ്ങളും മലബാറിനെ മാപ്പിള കലാപങ്ങളുടെ വേദിയാക്കി മാറ്റി എന്ന് ചില ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. 
        
    ഉത്തരമലബാറിൽ രേഖപ്പെടുത്തപ്പെട്ട ആക്രമസംഭവങ്ങൾ താരതമ്യേന കുറവായിരുന്നു. എങ്കിലും ടിപ്പുവുമായി ബന്ധപ്പെട്ട് ക്ഷേത്രധ്വംസനങ്ങളുടെയും ആക്രമണങ്ങളുടെയും കഥകൾ ധാരാളമായി പ്രചാരത്തിലുണ്ട്. ടിപ്പുവിന്റെ പടയോട്ടത്തിൽ തകർന്നതെന്നു വിശേഷിപ്പിക്കുന്ന നിരവധി ക്ഷേത്രങ്ങളും ദേവസ്ഥാനങ്ങളും എല്ലാ നാട്ടിലും കാണാം, അതുമായി ബന്ധപ്പെട്ട അതിശയോക്തി കലർന്നതും അല്ലാത്തതുമായ കഥകളും. കൂടാളി താഴത്തുവീട് ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങളും ആത്മാഭിമാന സംരക്ഷണത്തിനായി അന്നത്തെ തറവാട്ടുകാരണവരുടെ ജീവത്യാഗവും  കൂടാളിയിലെ തറവാട്ടുകാര്യസ്ഥന്റെ ധീരമായ പോരാട്ടത്തിനുശേഷമുള്ള  ആത്മസമർപ്പണവും, ആ പോരാളി  'കൂടാളി വീരൻ' തെയ്യത്തിന്റെ രൂപത്തിൽ കാലമേറെക്കഴിഞ്ഞും ജനഹൃദയങ്ങളിൽ ദോവതാസങ്കൽപമായി മാറിയതും ഒക്കെ അങ്ങിനെയാണ്. ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്തും ഇത്തരം കലാപങ്ങൾ ഇടയ്ക്കിടെ ആവർത്തിച്ചു. മിക്കതും രക്തരൂഷിതവും ആൾനാശമുണ്ടാക്കിയതും ആയിരുന്നു.  1921 ലെ മലബാർ കലാപത്തോടെയാണ് അത്തരത്തിലുള്ള അവസ്ഥയ്ക്ക്  ശമനം വന്നതെന്ന് പറയാം. മലബാർ കലാപം സ്വാതന്ത്ര്യ സമരമായിരുന്നോ, കർഷകസമരമായിരുന്നോ, തികഞ്ഞ വർഗീയകലാപമായിരുന്നോ അല്ല ഇതൊക്കെ ചേർന്നതായിരുന്നോ എന്നതിനെക്കുറിച്ച് ചരിത്രകാരൻമാരും സാമൂഹ്യനേതാക്കൻമാരും അന്നും ഇന്നും വ്യത്യസ്ത അഭിപ്രായം വച്ചു പുലർത്തുന്നവരാണ്.  കണ്ണൂ‍ർ ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ധാരാളം ഭൂസമ്പത്തും പ്രതാപവും ഉണ്ടായിരുന്ന പുരാതന നായർ തറവാടാണ് കല്ല്യാട് താഴത്തു വീട്. ഈ വീടുമായി ബന്ധപ്പെട്ട് അത്തരം ഒരു ആക്രമണം നടന്നിരുന്നു എന്ന വസ്തുത ഇന്നത്തെ തലമുറയ്ക്ക് വിസ്മൃതിയിലായ ഒരു കഥയാണ്. 1852 ൽ താഴത്തുവീട് ആക്രമിക്കാൻ വന്ന  ഏറനാട്ടു നിന്നുള്ള മാപ്പിള കലാപകാരികളുമായുള്ള രക്തരൂഷിതമായ പോരാട്ടവും ഏറ്റുമുട്ടലിനൊടുവിൽ നടന്ന കലാപകാരികളുടെ മരണവും ആണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രായമായവരുടെയും നാട്ടുകാരുടെ ഇടയിലും   വാമൊഴിക്കഥകളായി പ്രചാരത്തിലുണ്ടായിരുന്ന ഈ സംഭവകഥ ഇന്ന് കെട്ടുകഥയാണെന്ന രീതിയിൽ പലപ്പോഴും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഭീകരമായ ആ ആക്രമണത്തെക്കുറിച്ച് മലബാർ കലക്റ്ററായിരുന്ന വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ(1887) പരാമർശിച്ചിട്ടുണ്ട്1. പിന്നീട് പ്രൊഫ. കെ എൻ പണിക്കർ   Against Lord and State-Religion and Peasant Uprisings in Malabar 1836-1921എന്ന പുസ്തകത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്2. വസ്തുതകൾ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന ചരിത്രകാരൻമാരുടെ രീതി കൊണ്ടോ പ്രത്യേകിച്ച് രാഷ്ട്രീയ നേട്ടമൊന്നും കിട്ടാനില്ല എന്ന കാരണം കൊണ്ടോ  ഈ സംഭവങ്ങൾക്ക് വേണ്ടത്ര പ്രാധാന്യംകിട്ടിയില്ല എന്നു പറയേണ്ടിവരും. എങ്കിലും തറവാട്ടിനെ സംബന്ധിച്ചും അതിന്റെ വിശാലമായ സ്വാധീന മേഖലകളെയും അവിടത്തെ ജനങ്ങളെയും സംബന്ധിച്ചും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. ആ  ചെറുത്തുനിൽപ്പിന്റെ അനന്തരഫലം മറ്റൊന്നായിരുന്നുവെങ്കിൽ അത് ഒരു ദേശത്തിന്റെ ആകെ ചരിത്രത്തെ വഴിതിരിച്ചു വിട്ടേനെ. 

        പ്രസ്തുത ആക്രമണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളെക്കുറിച്ചും വളരെ വിശദമായി ബ്രിട്ടീഷ് അധികാരികൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. നാടിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഈസ്റ്റിൻ‍ഡ്യാ കമ്പനിയുടെ തെക്കേ ഇന്ത്യയിലെ ആസ്ഥാനമായിരുന്ന മദ്രാസിലെ സെന്റ് ജോർജ് കോട്ടയിലേക്ക്   ഉദ്യോഗസ്ഥൻമാർ അതതുസമയങ്ങളിൽ വിശദമായ കത്തുകളയച്ചിരുന്നു.  1849 മുതൽ  1853 വരെ മലബാറിൽ നടന്ന മാപ്പിള കലാപങ്ങളെക്കുറിച്ചുള്ള  കത്തിടപാടുകൾ ആധികാരികമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് (Correspondence of Moplah Outrages in Malabar for the  year 1849-53)3. അതിൽ 1852 ൽ കല്യാട്ടു നടന്ന സംഭവങ്ങൾ വിശദമായി വിവരിച്ചുകൊണ്ട് മലബാർ മജിസ്ട്രേട്ടുമാരായിരുന്ന ‍ഡി. എലിയട്ട്,  വി. കനോലി, മലബാറിലെ ആക്റ്റിങ് ജോയന്റ് മജിസ്ട്രേട്ട് ഡബ്ലിയു. റോബിൻസൺ എന്നിവർ  കമ്പനിക്കെഴുതിയ ഔദ്യോഗിക കത്തുകൾ കാണാം. മദ്രാസിലെ ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശമനുസരിച്ച്  റോബിൻസൺ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ കല്ല്യാട് നേരിട്ടെത്തിയാണ് വിവരശേഖരണം നടത്തിയത് എന്നുള്ളത് ആ സംഭവത്തിന്റെ പ്രാധാന്യവും അന്ന് കല്ല്യാട് തറവാട്ടിനുണ്ടായിരുന്ന പ്രാമുഖ്യവും സൂചിപ്പിക്കുന്നു എന്ന് നിസ്സംശയം പറയാം. 

വില്യം ലോഗൻ ആ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ, “ 1852 ജനവരി 4 ന് ഇരുന്നൂറോളം വരുന്ന ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ഏറനാട്ടിൽ നിന്നുമുള്ള പതിനഞ്ച് കലാപകാരികൾ മട്ടന്നൂർ കളത്തിൽ കേശവൻ തങ്ങൾ എന്ന ജൻമിയുടെ വീട് ആക്രമിച്ചു. ആ വീട്ടിലെ ആകെയുണ്ടായിരുന്ന പതിനെട്ട് പേരെയും കൊലപ്പെടുത്തിയ ആക്രമകാരികൾ , മറ്റ് രണ്ടു പേരെ മുറിവേൽപ്പിക്കുകയയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. പിന്നീട് തനിച്ചിറങ്ങിയ അക്രമി സംഘം അ‍‍ഞ്ചോളം ഹിന്ദു ക്ഷേത്രങ്ങൾ അശുദ്ധമാക്കുകയും നശിപ്പിക്കുകയും നാലു പേരെ കൊലപ്പെടുത്തുകയും ചെയ്തതിന്നു ശേഷം സമ്പന്നനും സ്വാധീനമുള്ളവനുമായ കല്ല്യാട് നമ്പ്യാരുടെ കല്ല്യാടംശത്തിലുള്ള ഭവനത്തിലേക്കു നീങ്ങി. ഇക്കാര്യത്തെക്കുറിച്ച്  മുൻകൂട്ടി സൂചന കിട്ടിയതിനാൽ മേജർ ഹോഡ്‍ജസണിന്റെ നേതൃത്വത്തിലുള്ള പതിനാറാം റജിമെന്റിലെ രണ്ട് കമ്പനി പട്ടാളവും  യൂറോപ്യൻ സൈനികർ മാത്രം അടങ്ങിയ നൂറുപേരടങ്ങിയ തൊണ്ണൂറ്റിനാലാം റജിമെന്റും കണ്ണൂരിൽ നിന്നും കല്ല്യാടേക്ക് പുറപ്പെട്ടു. പക്ഷെ ആ സൈന്യം അവിടെയെത്തുന്നതിനു മുമ്പേ തന്നെ  മതഭ്രാന്തൻമാരായ എല്ലാ ലഹളക്കാരെയും കല്ല്യാട് നമ്പ്യാരുടെ ആളുകളും അവരുടെ അനുചരൻമാരായ നാട്ടുകാരും ചേർന്ന്  കൊലപ്പെടുത്തിയിരുന്നു.4

ഈ ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഉദ്യഗസ്ഥതലത്തിൽ ഏറെ കത്തിടപാടുകൾ നടന്നു എന്ന് മേൽ പ്രസ്താവിച്ച രേഖകളിൽ നിന്നും വായിച്ചെടുക്കാം. 1852 ജനുവരി 28 ന് മലബാറിലെ മജിസ്ട്രേട്ടായ ഡി. എലിയട്ട് സംഭവങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി റിപ്പോർട്ടു ചെയ്യുന്നു5"വടക്കെ മലബാറിലെ കോട്ടയം താലൂക്ക് ഏറെക്കാലമായി സമാധാനവും ശാന്തിയും കളിയാടിയിരുന്ന പ്രദേശമാണ്. പഴശ്ശിയുടെ പോരാട്ടങ്ങൾക്കു ശേഷം പൊതുവെ എല്ലാവരും കമ്പനിയുടെ നിയമവാഴ്ചയെ അംഗീകരിച്ച് ശാന്തരായി ജീവിക്കുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി, കലാപകലുഷിതമായ മലബാറിലെ തെക്കൻ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ഏതാനും മാപ്പിള കലാപകാരികളും അവരോടൊപ്പം ചേർന്ന തദ്ദേശീയരായ ഏതാനും ആളുകളും ചേർന്ന് കൂടുതൽ ക്രൂരതയോടു കൂടി കോട്ടയം താലൂക്കിൽ രക്തരൂഷിതമായകലാപങ്ങൾ നടത്തുന്നു. തെക്കെ മലബാറിൽ ചില സംഭവങ്ങളിലായി കഴിഞ്ഞമാസങ്ങളിൽ ആകെ 21 പേർ കൊല്ലപ്പെട്ടപ്പോൾ ഇത്രയും നാൾ ശാന്തമായിരുന്ന വടക്കെ മലബാറിലെ മട്ടനൂരിൽ നടന്ന ഒറ്റ സംഭവത്തിൽ ഒരു വീട്ടിലെ 18 പേർ ഒരുമിച്ചു കൊല്ലപ്പെട്ടു.  മട്ടനൂർ തങ്ങളുടെ വീടക്രമിച്ച കലാപകാരികൾ അവിടെയുള്ള ആണുങ്ങളെയും സ്ത്രീ ജനങ്ങളെയും കുട്ടികളെയും വേലക്കാരെയും യാദൃച്ഛികമായി എത്തിച്ചേർന്ന അതിഥികളെയും ഒക്കെ തങ്ങളുടെ കൊലക്കത്തിക്കും തോക്കിനും ഇരയാക്കി. ഒരു പള്ളി നിർമാണത്തിന് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചെറിയ ഒരു തർക്കം മാത്രമാണ് തങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാർക്കുണ്ടായിരുന്നത്. ഏറനാട്ടിൽ നിന്നുള്ള ആയുധാരികളായ കലാപകാരികൾക്കൊപ്പം നാട്ടുകാരായ മാപ്പിളമാരും ഈ ആക്രമണങ്ങളിൽ ധാരാളമായി പങ്കെടുത്തു. ഹിന്ദുക്കൾ തങ്ങളുടെ സുരക്ഷയെക്കരുതി വീടുകളിൽ നിന്നും ഓടിപ്പോയതുകൊണ്ട് മാത്രമാണ് മരണസംഖ്യ വീണ്ടും കൂടാത്തത്".

മട്ടനൂരിലെ സംഭവങ്ങൾക്കു ശേഷം പരിസരപ്രദേശമായ കല്ലൂരിലും നായ്ക്കാലിയിലും ആക്രമണങ്ങൾ നടത്തിയ സംഘം കല്ല്യാടേക്കു നീങ്ങുകയാണുണ്ടായത്. നേരത്തെ സൂചിപ്പിച്ചതുപോലെ അവിടെ നടന്ന ഏറ്റുമുട്ടലിൽ എല്ലാ കലാപകാരികളും കൊല്ലപ്പെട്ടു.  

നാടിനെയാകെ പിടിച്ചുലച്ച ആ സംഭവങ്ങളെക്കുറിച്ച്  മലബാർ മജിസ്ട്രേറ്റായ എച്ച്. വി കനോലിയും  വിശദമായി റിപ്പോർട്ട് തയ്യാറാക്കി. ആ റിപ്പോർട്ടിൽ ആക്രമണങ്ങളെപ്പറ്റിയുള്ള വിവരണങ്ങളോടൊപ്പം ധീരമായി ചെറുത്തു നിൽപ്പിനു നേതൃത്ത്വം നൽകിയ കല്യാട്ട് അനന്തനും അനന്തരവനായ കമ്മാരനും അർഹമായ പാരിതോഷികങ്ങളും ആദരവും കൊടുക്കേണ്ടതിനെക്കുറിച്ചും വിശദമാക്കുന്നു. ഇത്തരം ആക്രമങ്ങളെ കമ്പനി സൈന്യത്തെ  ഉപയോഗിച്ചു മാത്രം ചെറുത്തു നിൽക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും പ്രാദേശികമായി നാട്ടുകാരുടെ നേതൃത്ത്വത്തിൽ കല്ല്യാട് നടന്നത് പോലുള്ള ചെറുത്തുനിൽപ്പുകൾ മാത്രമേ പരിഹാരമുള്ളൂ എന്നും ഡി. എലിയട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ലഹളകളുടെ ചരിത്രത്തിൽ ആദ്യമായാണ് ലഹളക്കാർക്ക് വലിയ തിരിച്ചടി ലഭിക്കുന്നത്. അതിനാൽ ആ ചെറുത്തുനിൽപ്പിൽ പങ്കെടുത്ത ഓരോരുത്തരെയും തിരിച്ചറിഞ്ഞ് അർഹിക്കുന്ന സമ്മാനങ്ങൾ നൽകണം.ഈ ആവശ്യത്തിനായി നിയോഗിക്കപ്പെട്ടത് ആക്റ്റിങ് ജോയന്റ് മജിസ്ട്രേറ്റായ ‍ഡബ്ളിയു. റോബിൻസൺ ആയിരുന്നു. അദ്ദേഹം നേരിട്ട് സ്ഥലം സന്ദർശിച്ചു നൽകിയ റിപ്പോർട്ടിൽ വളരെ വിശദമായി അവിടെ നടന്ന സംഭവങ്ങൾ ദൃക്സാക്ഷികളിൽ നിന്നും മറ്റുമായി ശേഖരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ആ ലഹളയിൽ നേരിട്ടു പങ്കെടുത്ത എല്ലാവ‍ർക്കും നേരത്തെ നിശ്ചയിച്ച പാരിതോഷികത്തിൽ നിന്നും കൂടിയ പണം പാരിതോഷികമായി നൽകണമെന്നും റോബിൻസൺ ശുപാർശ ചെയ്തു.  ആ റിപ്പോർട്ടിൽ കല്യാട് നടന്ന സംഭവങ്ങളുടെ വിവരണം  താഴെ പറയുന്ന രീതിയിലാണ് .

"കല്യാട്ട് അനന്തന്റെ വീട്ടിൽ ആക്രമണം നടന്നത് ജനുവരി 8നാണ്. എല്ലാ ലഹളക്കാരെയും കല്യാട്ട് അനന്തന്റെ ആളുകൾ കൊലപ്പെടുത്തിയിട്ടുണ്ട്. കോട്ടയം താലൂക്കിൽ മാപ്പിളകലാപകാരികൾ എത്തിയ വിവരം നേരത്തെ അറിഞ്ഞതു കൊണ്ടു തന്നെ ഏതു സമയവും ഒരു ആക്രമണവും പ്രതീക്ഷിച്ചായിരുന്നു എല്ലാവരും നിന്നിരുന്നത്. കല്യാട്ട് അനന്തൻ ഇരിക്കൂർ പട്ടണത്തിലുള്ള തന്റെ സ്ഥലം ചില വ്യക്തികൾ കൈയ്യേറിയത് സംബന്ധിച്ച ഒരു കേസ് കുറച്ച് വ‍ർഷങ്ങളായി നടത്തുന്നുണ്ടായിരുന്നതിനാൽ അവിടെ അദ്ദേഹത്തിന് ചില ശത്രുക്കൾ ഉണ്ടായിരുന്നു. അവരുടെ സഹായത്തോടെ എന്തെങ്കിലും അതിക്രമങ്ങൾ പ്രതീക്ഷിച്ചിരുന്നു. 1852 ജനുവരി 7 നു രാത്രി അദ്ദേഹത്തിന്റെ  വീട്ടിനു നാനൂറ് വാരയകലെയുള്ള ഒരു വീട്ടിൽ കലാപകാരികൾ എത്തിച്ചേർന്നു. 
ഏഴാം തീയതി ആക്രമി സംഘം വൈകുന്നേരം നാലു മണിയോടെ മട്ടന്നൂരിൽ നിന്നുമുള്ള വഴിയിൽ   നായിക്കാലി ക്ഷേത്രത്തിലെത്തുകയും അവിടെ ക്ഷേത്രം ആക്രമിച്ചു അശുദ്ധമാക്കുകയും ചെയ്തു. അവിടെ നിന്നും ഒരു മണിക്കൂർ കൊണ്ട് സംഘം കല്ല്യാടെത്തി. ലഹളക്കാർ കല്യാടെത്തുമ്പോഴേക്കും നേരത്തെ ഇതേക്കുറിച്ച് സൂചന ലഭിച്ച കാരണവരായിരുന്ന കല്യാട്ട് അനന്തനും അദ്ദേഹത്തിന്റെ അനന്തിരവൻ കമ്മാരനും സ്ത്രീകളെയും കുട്ടികളേയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് വീടിന്റെ സംരക്ഷണത്തിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ടായിരുന്നു. ലഹളക്കാരെ എതിരിടാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെട്ട ഇരുന്നൂറോളം ആളുകൾ തോക്കുകളും കുന്തങ്ങളും കൈയ്യിലേന്തി വീടിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ കാടുകളിലും പരിസരത്തും നിലയുറപ്പിച്ചു. കല്യാട്ട് അനന്തൻ സമൂഹത്തിൽ വലിയ   സ്വാധീനവും സമ്പത്തും ഉള്ള വ്യക്തിയായിരുന്നു. കൂടാതെ  ആ അംശത്തിന്റെ അധികാരികൂടി ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്   ആ പ്രദേശത്തെ ഹിന്ദുക്കളെ ജാതി വ്യത്യാസമില്ലാതെ ഒരുമിച്ചു ചേർക്കാൻ സാധിച്ചു. 
പ്രധാന കെട്ടിടത്തിന് പുറമേ ആ പരിസരത്ത് ധാരാളം കെട്ടിടങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് ഇരുനിലകളുള്ള ഓടിട്ട ഒന്നായിരുന്നു. ആ കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു കലാപകാരികളെ നേരിടാൻ തയ്യാറെടുത്തവർ നിലയുറപ്പിച്ചത്. കെട്ടിടങ്ങളുടെ മുകളിൽ പൊതിഞ്ഞ പുല്ലുകളെല്ലാം മുൻകൂട്ടി എടുത്തുകളഞ്ഞും വാതിലുകളും മറ്റും ഭദ്രമായി ബന്ധിച്ചും അവ‍ർ ക്ഷമയോടെ കലാപകാരികളെ കാത്തു നിന്നു. വീടിന് കിഴക്കു വശത്ത് ഓടിട്ട ഒരു വരാന്തയുള്ളത് ആക്രമികൾക്ക് സംരക്ഷണ കവചമായി പ്രവ‍ർത്തിക്കുമോ എന്നുള്ള സംശയം അവ‍ർക്കുണ്ടായിരുന്നു. രാത്രിയിൽ ആക്രമണം നടത്താനായിരുന്നു ആക്രമകാരികളുടെ ആദ്യത്തെ പദ്ധതി. പക്ഷെ കലാപകാരികളെല്ലാം അന്യനാട്ടുകാരായതുകൊണ്ടു  പ്രദേശത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതാനാലാകാം,  ആ ദിവസം രാത്രി ആക്രമണം  നടന്നില്ല. ഒരുപക്ഷെ മട്ടനൂരിൽ ആക്രമകാരികൾക്കു ലഭിച്ചതു പോലെ, ഇരിക്കൂറിൽനിന്നുമുള്ള  തദ്ദേശീയരായ മാപ്പിളമാരുടെ സഹായം പ്രതീക്ഷിച്ചു കാത്തിരുന്നതുമാകാം.  അന്ന് രാത്രി പെയ്ത അതിശക്തമായ മഴയും കലാപകാരികളെ പിൻതിരിപ്പിക്കാനുള്ള മറ്റൊരു കാരണമായിത്തിർന്നു.
എന്തായാലും എട്ടാം തീയതി രാവിലെ സൂര്യോദയം വരെ കലാപകാരികൾ ആക്രമണത്തിനു തുനിഞ്ഞില്ല. അതിനുശേഷം  വീടിനു പിൻവശത്തുള്ള നെൽവയലിലേക്ക് പ്രവേശിച്ച സംഘം ധൈര്യപൂർവ്വം വീടിന്റെ ചുറ്റുമതിലുകൾ കയറി ആക്രമണം ആരംഭിച്ചു. കലാപകാരികളുടെ കൈയ്യിൽ മൂന്നു തോക്കുകളുണ്ടായിരുന്നു. അതേസമയം വീടിനു കാവൽ  നിന്നവരുടെ  കൈവശം തോക്കുകൾ ഒൻപതെണ്ണമുണ്ടായിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ഓടിട്ട വരാന്തയിൽക്കൂടി സുരക്ഷിതമായി കടക്കാൻ കഴിഞ്ഞ കലാപകാരികൾക്ക് വാതിലുകൾ തകർത്ത് വീട്ടിനകത്ത് പ്രവേശിക്കാൻ സാധിച്ചു. പക്ഷേ മുകൾനിലയിലേക്കുള്ള  വാതിലിന്റെ പ്രത്യേകത  കാരണം (trap door എന്നാണ് റിപ്പോർട്ടിൽ ?) അവർ അങ്ങോട്ട് പ്രവേശിക്കാൻ ഭയപ്പെട്ടു. അവിടെയായിരുന്നു കുന്തങ്ങളും തോക്കുകളുമായി എന്തിനും തയ്യാറായി ആക്രമികളെ പ്രതിരോധിക്കാൻ നിയോഗിക്കപ്പെട്ടവർ നിന്നിരുന്നത്.
ഓടിട്ട വരാന്തയുടെയും നീളമേറിയ ചുവരിന്റെയും  മറവിൽ ആക്രമിസംഘം ഏറെനേരം ചെറുത്തുനിന്നു. അവിടെനിന്നും തോക്കിൽ തിരകൾ നിറക്കുകയും പുറമേക്കു നീങ്ങി മുകൾ നിലയിലെ ജനാലകൾക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. ഇത് വീടിനുള്ളിലുുള്ളവർക്ക് പ്രതിരോധത്തിനുള്ള നല്ല അവസരമായി. അവർ മുകളിൽ നിന്നും ജനാല വഴി താഴെയുള്ളവർക്കുനേരെ വെടിയുതിർത്തു. ഇങ്ങനെ നിരവധി തവണ വെടിയുതിർക്കുകയും പല കലാപകാരികളും ദേഹമാസകലം വെടിയേറ്റു വീഴുകയും ചെയ്തു. കലാപകാരികളാവട്ടെ,  നേരെ മുകളിലേക്ക് ജനാല വഴി തോക്കുപയോഗിച്ചു  ഏറെനേരം ആക്രമണം തുടർന്നെങ്കിലും അത് ഫലം കണ്ടില്ല. 
ആക്രമികളുടെ ആദ്യത്തെ വെടിവെപ്പിൽ തന്നെ പരിസരത്തായി വീടിന് ചുറ്റും കാവൽ നിന്നവ‍ർക്ക് നിന്നിടങ്ങളിൽ നിന്നും  മാറിനിൽക്കേണ്ടി വന്നു. ഏറ്റുമുട്ടൽ നീണ്ടു പോയതനുസരിച്ച്  സമീപത്തുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും മറപറ്റി, അവരും ചുറ്റുപാടുനിന്നും ലഹളക്കാർക്കുനേരെ  പ്രത്യാക്രമണം തുടങ്ങി. മുകളിൽ നിന്നും വശങ്ങളിൽ  നിന്നും ഒരേ സമയം ആക്രമങ്ങളെ നേരിടുക എന്നത് കലാപകാരികൾക്ക് എളുപ്പമായിരുന്നില്ല. ഇങ്ങനെ മുന്നിൽ നിന്നുമുള്ള ഏറ്റുമുട്ടലിൽ  രണ്ടു പേർ മരിച്ചുവീണു. ഇതോടെ അവശേഷിക്കുന്ന ലഹളക്കാർ കൂടുതൽ അക്രമാസക്തരായി.  അവർ തങ്ങളുടെ  മുന്നിലും വശങ്ങളിലും  നിന്ന് നേരിട്ട നാട്ടുകാരെ പിൻതുടർന്ന് ആക്രമിക്കാൻ ഒരുങ്ങി.  ഇത് വീടിന്റെ മുകളിലത്തെ നിലയിൽ തോക്കേന്തി നിന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കി. 
ഈ ഏറ്റുമുട്ടൽ അരമണിക്കൂറിലേറെ നീണ്ടു നിന്നു.  പതിമൂന്ന് ലഹളക്കാർ  അവിടെത്തന്നെ മരിച്ചു വീണു. ജീവൻ അവശേഷിച്ച രണ്ടു പേരിൽ ഒരാൾ അൽപസമയത്തിനു ശേഷം കല്യാടു തന്നെ വെച്ചും രണ്ടാമത്തെയാൾ ചാവശ്ശേരി വെച്ചും അവസാനശ്വാസം വലിച്ചു.” 

നടന്ന സംഭവങ്ങളുടെ വളരെ വിശദമായ റിപ്പോർട്ടാണ് ഇവിടെ നൽകിയിരിക്കുന്നത്. മട്ടന്നൂരിൽ നടന്ന ആക്രമണങ്ങളെക്കുറിച്ച് ഇത്രയും വിശദമായ വിവരണം ഇല്ലാത്തതിന് കാരണം എന്താണെന്നറിയില്ല. തുടർന്ന് റോബിൻസൺ അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ, സ്വന്തം ജീവൻ പണയംവെച്ച് ധീരതയോടെ ആക്രമികളെ നേരിട്ടവർക്കുള്ള പാരിതോഷികങ്ങളെക്കുറിച്ച് ചില ശുപാ‍ർശകൾ നടത്തുന്നതു കാണാം. 

"ഈ അതിരൂക്ഷമായ സംഘട്ടനത്തിനിയടിൽ ആരൊക്കെയാണ് കൃത്യതയോടെ കലാപകാരികളെ ഇല്ലാതാക്കിയത് എന്ന് കണ്ടെത്തുക തീർത്തും ദുഷ്ക്കരമാണ്. കലാപകാരികളെ ഇല്ലാതാക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിച്ചത് വീടിന് പുറമേ കാവൽനിന്നവരിൽ നിന്നുള്ള ആക്രമണമാണെന്നു തീർച്ച. പക്ഷെ അത് ചെയ്ത ആളുകൾക്കൊന്നും അത് ചെയ്തത് തങ്ങളാണെന്ന് തിരിച്ചറിയാൻ പറ്റില്ല. എന്തായാലും ഗൃഹസംരക്ഷണത്തിന് ധൈര്യപൂർവ്വം മുന്നിട്ടിറങ്ങിയവർക്ക്  കമ്പനി വക പാരിതോഷികം  കൊടുക്കണം.”

table
ചെറുത്തുനിൽപ്പിൽ പങ്കെടുത്തവരുടെ പട്ടിക

"ഈ ഉജ്ജ്വല പോരാട്ടത്തിന് നേതൃത്ത്വം കൊടുത്തവർക്ക് എല്ലാവർക്കും കൂടി  500 രൂപ നൽകുവാൻ തയ്യാറാവണം. ഈ ചെറുത്തുനിൽപ്പിന് നേതൃത്ത്വം കൊടുത്തവരിൽ   ഏറ്റവും പ്രധാനികൾ കല്യാട്ട് അനന്തന്റെ മൂത്ത സഹോദരന്റെ മകനായ മുണ്ടയാടൻ നമ്പ്യാറും അനന്തന്റെ മൂത്ത മകനായ കാണിയേരി ചാത്തുവുമാണ് . അവരിരുവരും തുല്യ പ്രാധാന്യത്തോടെ ഈ പോരാട്ടം നയിച്ചു. ഇരുന്നൂറ്റി അമ്പത് രൂപ വിലവരുന്ന ഔദ്യോഗിക മുദ്ര അങ്കനം ചെയ്ത സ്വർണവള അവ‍രിരുവർക്കും പാരിതോഷികമായി നൽകാൻ ഞാൻ ശുപാർശ ചെയ്യുന്നു. അവരോടൊപ്പം പോരാട്ടത്തിന്  മുന്നിട്ടിറങ്ങിയ പതിമൂന്നു പേ‍ർ കൂടിയുണ്ടെന്ന്  മനസ്സിലാക്കുന്നു. അവരൊക്കെ തുല്യ നിലയിൽ പാരിതോഷികത്തിന് അർഹരാണ്. നേരത്തെയുള്ള ശുപാർശയിൽ  തോക്കുകളേന്തിയ ഒമ്പതു പേരെ മാത്രമാണ് പാരിതോഷികത്തിന് ശുപാർശ ചെയ്തിട്ടുള്ളത്. അതിൽ രണ്ടു പേ‍ർക്ക് സ്വർണവളകൾ നൽകുന്നതോടെ ബാക്കി വരുന്ന ഏഴു പേർക്ക് പത്ത് പഗോഡ (50 രൂപ) വീതം ആകെ  350 രൂപ കൂടി നൽകാനായിരുന്നു ശുപാർശ ചെയ്തിരുന്നത്. എന്നാൽ മറ്റുള്ളവരെല്ലാവരും ഇതിൽ തുല്യ അവകാശികളാണെന്നിരിക്കെ   തോക്കേന്തിയവർക്ക് പത്ത് പഗോ‍ഡയും (50 രൂപ) വാളും കുന്തവുമായി ആക്രമകാരികളെ നേരിട്ടവർക്ക്  അഞ്ച് പഗോഢയും  (17.50 രൂപ) വീതം വിതരണം ചെയ്യുന്നതായിരിക്കും ഉചിതം".

റോബിൻസൺ തന്റെ തീരുമാനങ്ങൾ മദ്രാസിലേക്ക്  അറിയിക്കുന്നു. അതോടൊപ്പം ആകെ പാരിതോഷികം 850 
രൂപയായി വർദ്ധിപ്പിക്കാനും അദ്ദേഹം എഴുതുന്നു. 1852 ഫെബ്രുവരി 13 ന് മദ്രാസിൽ നിന്നും വന്ന മറുപടി കത്തിൽ 
നായൻമാരിൽ പ്രത്യേകിച്ചും ഹിന്ദുക്കളുടെ ഇടയിൽ പൊതുവായും ഇത്തരം ആക്രമങ്ങൾക്കെതിരെ
ആത്മരക്ഷാർത്ഥമുള്ള ചെറുത്തുനിൽപ്പിന്റെ  ആവേശം നിലനിർത്താൻ  എല്ലാവർക്കും  അമ്പതു രൂപ വീതം
പാരിതോഷികം നൽകേണ്ടതാണെന്ന് നിർദ്ദേശിക്കുന്നതായിക്കാണുന്നു. തോക്കുമായി ലഹളക്കാരെ നേരിട്ടവരിൽ
നേരത്തെ പറഞ്ഞ മുണ്ടയാടൻ നമ്പ്യാരെയും കാണിയേരി ചാത്തുവിനെയും കൂടാതെ തെക്കൻ ചന്തൂട്ടി, തട്ടാൻ കണ്ണൻ,
നെല്ലിപ്പള്ളി ഒതേനൻ, പടപ്പൻ ധർമ്മൻ, വണ്ണത്താൻ അമ്പു, കുഞ്ഞിവീട്ടിൽ കണ്ണൻ, കാരോന്നുമ്മൽ ചന്തു
എന്നിവരാണ് ഉണ്ടായിരുന്നതെന്ന് ആ റിപ്പോർട്ട് പറയുന്നു. കുന്തങ്ങളുമായി ആക്രമികളെ നേരിട്ടതിന്നുള്ള
പാരിതോഷികം ലഭിച്ചത് വെള്ളുവ കോമൻ, മാവില കമ്മാരൻ, വക്കാടൻ നമ്പി, മണത്താനത്ത് കോരൻ,
പാലക്കൽ കോരൻ, കോടിപ്പാടി കോരൻ എന്നീ ആറു പേർക്കാണ്. ( പട്ടിക കാണുക). വ്യത്യസ്ത കുടുംബങ്ങളിലും
വിഭാഗങ്ങളിലും പെട്ട   ആ ആളുകളുടെയെല്ലാം പിൻഗാമികൾ ഇന്നും കല്ല്യാട്- ബ്ളാത്തൂർ പ്രദേശങ്ങളിൽ
താമസിക്കുന്നുണ്ട്. സാമൂഹിക സമരസതയുടെയും ഐക്യത്തിന്റെയും സമഭാവനയുടെയും സന്ദേശം എത്രമാത്രം
രൂഢമൂലമായിരുന്ന കാലമായിരുന്നു അത് എന്നുള്ളതിന്റെ ഉത്തമ നിദർശനമാണ് ആ പട്ടിക. 

കലാപകാരികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിൽ ഒരു തിരിച്ചടി ആദ്യമായിട്ടായിരുന്നു, അതും പട്ടാളത്തിന്റെയോ പോലീസിന്റെയോ കൈയ്യിൽ നിന്നല്ലാതെ. കല്യാട്ട് നമ്പ്യാരുടെ നേതൃത്ത്വത്തിൽ നടന്ന ആ അപമാനത്തിന് പകരം ചോദിക്കുമെന്ന തീരുമാനവും പ്രചരണവും ആ ദിവസങ്ങളിൽ തീവ്രമായിരുന്നു. പലയിടങ്ങളിലും ഹിന്ദുക്കൾ ഒന്നടങ്കം കാടുകളിലും മറ്റും ഒളിവിലേക്കു പോയി. ലോഗൻ ആ ദിവസങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. 

“അഞ്ചരക്കണ്ടിയിലെ ബ്രൗൺ അവർകളിൽ നിന്നും കല്യാട്ട് നമ്പ്യാറിൽ നിന്നും ലഭിച്ച എഴുത്തുകളിൽ നിന്നും ജോയന്റ് മജിസ്ട്രേട്ടിനു മനസ്സിലായത് ഈ സംഘർഷപൂരിതമായ അന്തരീക്ഷം കല്ല്യാട് നമ്പ്യാരുടെ ജീവനും സ്വത്തിനും കാര്യമായ നഷ്ടം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോട് കൂടിയാണ് കലാപകാരികൾ ആസൂത്രണം ചെയ്യുന്നത് എന്നാണ്. കല്ല്യാട് നമ്പ്യാർ തന്റെ വീടിനെയും ആളുകളെയും സംരക്ഷിച്ചത് മാത്രമല്ല, കലാപകാരികളെ ഒന്നടങ്കം കാലപുരിക്കയക്കാൻ കാരണമായതും അവരിൽ സൃഷ്ടിച്ച ആഘാതം അത്ര വലുതായിരുന്നു. കല്ല്യാട് നിന്നുണ്ടായ ഹിന്ദുചെറുത്തുനിൽപ്പു കാരണം ഉണ്ടായ അപമാനത്തിന് പ്രതികാരം ചെയ്യുമെന്നും  ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലഹളക്കാരുടെ ഭൗതികാവശിഷ്ടങ്ങൾക്കു മുകളിൽ അവ‍ർക്ക് സ്മാരകം പണിയുമെന്നും അവർ തീരുമാനമെടുത്തിരുന്നു. ഒറ്റ ദിവസം രാത്രി കൊണ്ട്  ഒരു ശവക്കല്ലറ പണിയാൻ ശ്രമിച്ചെങ്കിലും ജോയന്റ് മജിസ്റററേട്ട് ആയിരുന്ന മി.ചാറ്റ്ഫീൽ‍‍ഡിന്റെ നിർദ്ദേശ പ്രകാരം അത് ഉടൻ നശിപ്പിക്കപ്പെട്ടു. അതോടൊപ്പം സംഘർഷപൂരിതമായ അന്തരീക്ഷത്തിന് അയവു വരുത്താനുള്ള മറ്റ് ചില നടപടികളും അദ്ദേഹം കൈക്കൊണ്ടു"6.


കാര്യമായ തിരിച്ചടികൾക്കൊന്നും തയ്യാറാവാതെ പ്രശ്നങ്ങൾ കെട്ടടങ്ങാൻ മറ്റ് പല കാരണങ്ങളും ഉണ്ടായിരുന്നു.  ഒരു പ്രദേശത്തെയാകെ ഹിന്ദുക്കളും ജാതിവ്യത്യാസമില്ലാതെ ഒരുമിച്ചു നിന്നു കലാപകാരികളോടു പോരാടി എന്നത് പ്രധാനപ്പെട്ട കാര്യമായിരുന്നു. മട്ടന്നൂരിൽ തങ്ങളുടെ വീട് ആക്രമണത്തിൽ കലാപകാരികളോടൊപ്പം ധാരാളം തദ്ദേശീയരും ചേർന്നപ്പോൾ കല്ല്യാട് കലാപകാരികളെ സഹായിക്കാൻ ഒരാളെപ്പോലും കിട്ടിയില്ല. ഇരിക്കൂറിലെ മാപ്പിള കച്ചവടക്കാരുമായി നിലനിന്നിരുന്ന ദീർഘകാലത്തെ ബാന്ധവം പ്രാദേശികമായ  വൈരത്തെ എളുപ്പം ശമിപ്പിച്ചു. ഇരിക്കൂർ വളരെ പഴയ മുസ്ലീംകച്ചവട കേന്ദ്രമായിരുന്നെങ്കിലും ആ പ്രദേശത്തെ ഭൂരിഭാഗം ഭൂമിയുടെയും ഉടമസ്ഥത നൂറ്റാണ്ടുകളായി കല്ല്യാട് തറവാട്ടിന്റെ കൈവശമായിരുന്നു. പഴശ്ശിരാജാവിന്റെ സൈന്യത്തോടൊപ്പം കമ്പനിപട്ടാളവുമായുള്ള  പോരാട്ടത്തിന്റെ അവസാന ഘട്ടത്തിൽ അന്നത്തെ കല്യാട്ടു നമ്പ്യാരെ ഇംഗ്ളീഷുകാരിൽ നിന്നും ജാമ്യത്തിലെടുത്തത് ഇരിക്കൂറിലെ മാപ്പിള കച്ചവടക്കാരായിരുന്നു എന്ന് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ബ്രിട്ടീഷുകാരുമായി ആ സമയത്ത് കല്ല്യാട്നമ്പ്യാർക്കുണ്ടായിരുന്ന അടുത്ത ബന്ധം കലാപകാരികളെ പത്തിതാഴ്ത്താൻ പ്രേരിപ്പിച്ച മറ്റൊരു കാരണമായി. 

പ്രമുഖ ചരിത്രകാരനായ കെ.എൻ പണിക്കർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ കല്ല്യാട് നടന്ന മാപ്പിള ലഹളയെക്കുറിച്ച് വിവരിക്കുന്നുണ്ട് 7. മട്ടന്നൂർ തങ്ങളുടെ വീടാക്രമണത്തിനു ശേഷം ബ്രിട്ടീഷ് പട്ടാളക്കാരോട് ഏറ്റുമുട്ടാൻ പഴശ്ശിയിലേക്കു നീങ്ങിയ ലഹളക്കാരെ കല്ല്യാടേക്ക് നയിച്ചത് വളപ്പിനകത്ത് ഹസ്സൻ കുട്ടി എന്ന ഇരിക്കൂറിലെ ധനികനായ മുസ്ലിം കച്ചവടക്കാരനാണെന്ന് അതിൽ സൂചിപ്പിക്കുന്നു. ഇരിക്കൂറിലെ ഭൂരിഭാഗം ഭൂമിയുടെയും  ജന്മിയായ കല്യാട്ട് തറവാട്ടിലെ അനന്തനുമായി എട്ടുവർഷമായി നിലനിൽക്കുന്ന ഒരു ഭൂമി തർക്കം അദ്ദേഹത്തിനുണ്ടായിരുന്നുവത്രെ. പണിക്കർ സൂചിപ്പിക്കുന്നത് ഇരിക്കൂറിലെ മാപ്പിള ബസാർ മുഴുവൻ നിലനിന്നത് കല്ല്യാട് തറവാട്ടിൽ നിന്നും അവഗണിക്കുകയോ കൈയ്യേറുകയോ നഷ്ടപ്പെടുകയോ ചെയ്ത ഭൂമിയിലായിരുന്നു എന്നാണ്. തന്റെ മുൻഗാമികളുടെ കാലത്ത്  അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ അനന്തൻ നടത്തിയ ശ്രമങ്ങളാണ് ഇരിക്കൂറിൽ അദ്ദേഹത്തിന് ശത്രുക്കളെ ഉണ്ടാക്കിയത്. ഏറ്റുമുട്ടലിൽ അവസാനം കല്യാടു വെച്ചും പിന്നീട് ചാവശ്ശേരി വെച്ചും മരിച്ച രണ്ടുപേർ ആക്രമണത്തിന്റെ കാരണത്തെക്കുറിച്ച് വിവരിച്ചത്,  മട്ടന്നൂരിൽ ആക്രമണം നടത്തിയത് കളത്തിൽ തങ്ങൾ എന്ന ദുഷ്ടനായ ജൻമി പള്ളിക്ക് വേണ്ടി നീക്കിവെച്ച സ്ഥലത്തിന്റെ കാര്യത്തിൽ മാപ്പിളമാരെ വഞ്ചിച്ചതുകൊണ്ടാണെന്നും എന്നാൽ കല്ല്യാട് നമ്പ്യാരോട് പ്രത്യേകിച്ചു വിരോധമൊന്നുമില്ലെന്നുമാണ്. അവരെ അങ്ങോട്ടു നയിച്ചവരുടെ സ്വന്തം താൽപര്യങ്ങൾക്ക് മാത്രമായിരുന്നു ആക്രമണത്തിന് പ്രകോപനമായത് എന്ന് വ്യക്തമാവുന്നു. 
1921 ലെ ലഹളയെക്കുറിച്ച് കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും ലഹളയുടെ ദൃക്സാക്ഷിയും ആയിരുന്ന  കെ . മാധവൻ നായർ  മലബാർ കലാപം എന്ന തന്റെ പുസ്തകത്തിൽ വിശദമായി എഴുതുന്നുണ്ട്. സത്യസന്ധമായി മുഖംനോക്കാതെ കാര്യങ്ങൾ വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകം മരണാനന്തരം മാത്രമേ  പ്രസിദ്ധീകരിക്കാൻ സാധിച്ചുള്ളൂ. പ്രസ്തുത  പുസ്തകത്തിൽ കല്ല്യാട് നടന്ന ലഹളയെപ്പറ്റി മാധവൻനായർ പ്രതിപാദിക്കുന്നുണ്ട്. പക്ഷെ ലഹളസമയത്തെ തറവാട്ട് കാരണവരുടെ പേര് തെറ്റായി കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാർ എന്നാണ് പുസ്തകത്തിൽ പ്രതിപാദിച്ചു കാണുന്നത്.  മാധവൻ നായർ എഴുതുന്നു,
“മട്ടന്നൂരിൽ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചിലരെ കൊല്ലുകയും ചെയ്തതതിന്നു ശേഷം ലഹളക്കാർ കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ഏറ്റുമുട്ടി. അതിനിടയിൽ ഇവരുടെ നേരെ യുദ്ധത്തിനായി കണ്ണൂരിൽ നിന്നും പട്ടാളം പുറപ്പെട്ടു. പക്ഷെ പട്ടാളം എത്തുന്നതിനു മുമ്പായി കല്യാട്ടു നമ്പ്യാരുടെ ആൾക്കാർ ലഹളക്കാരെ കൊന്നു. ഹിന്ദുക്കൾ ലഹളക്കാരുമായി പൊരുതി ലഹളക്കാരെ നശിപ്പിച്ചതിന്ന് ഈ ദൃഷ്ടാന്തം മാത്രമേ 1836 നു ശേഷം മാപ്പിള ലഹളകളുടെ ചരിത്രത്തിൽ കാണുന്നുള്ളൂ. അതു വടക്കെ മലബാറിൽ ആയിരുന്നു താനും8".

കല്യാടു നടന്ന മാപ്പിള കലാപത്തിന്റെയും അതിന്റെ അനനതര സംഭവങ്ങളുടെയും ചരിത്രപ്രാധാന്യം പല കാരണങ്ങളാൽ ശരിയായരീതിയിൽ മനസ്സിലാക്കപ്പെടുകയോ ചർച്ചചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിലെ മാപ്പിള കലാപങ്ങൾ ജൻമി- ഭൂവുടമ പ്രശ്നങ്ങളുമായി ബന്ധിപ്പിച്ച് ചർച്ച ചെയ്യപ്പെട്ടപ്പോൾ അത്തരത്തിൽ നേരത്തെ പ്രശ്നങ്ങളൊന്നും നിലവില്ലാത്തിടത്ത് നടന്ന ലഹളയെന്ന വിശേഷണം ഇതിന്നുണ്ട്.  അതോടൊപ്പം ലഹളയെപ്പേടിച്ച് കാടുകളിലും മറുനാടുകളിലും ഓടിരക്ഷപ്പെട്ട ഒട്ടേറെ കഥകൾക്കിടയിൽ ധീരമായ ചെറുത്തു നിൽപ്പെന്ന നിലയിൽ രേഖപ്പെടുത്തപ്പെടേണ്ട ഒന്നാണ് ഈ സംഭവം.  ഹിന്ദുക്കളുടെ ഇടയിൽ മാപ്പിള കലാപങ്ങൾക്കെതിരെ ഉണ്ടായ ഏക ചെറുത്തു നിൽപ്പായി ഈ സംഭവത്തെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്.9. ജാതി-സമുദായ ഭിന്നതകൾ കർശ്ശനമായി നിലനിന്നു എന്നു കരുതപ്പെടുന്ന കാലത്ത് അത്തരം വ്യത്യാസങ്ങൾക്കതീതമായുള്ള ഒത്തുചേർന്ന ചെറുത്ത് നിൽപ്പ് പ്രാധാന്യമർഹിക്കുന്നു. ഈ സംഭവത്തിനു ശേഷം ബ്രിട്ടീഷുകാർ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചവരുടെ പട്ടിക പരിശോധിച്ചാൽ ആ പ്രത്യേകത  മനസ്സിലാവും.  അക്കാലത്തെ തറവാട്ടംഗങ്ങളോടൊപ്പം   താഴ്ന്നതെന്നും കീഴ്ജാതിയെന്നും ഉയർന്നതെന്നും വിശേഷിപ്പിക്കുന്ന  എല്ലാ വിഭാഗങ്ങളിലും പെട്ടയാളുകൾ അതിലുണ്ട്.




1 Logan, W.,Malabar Manual, Volume 2, Reprint 1989, Asian Educational Service.p. 569
2 Panikkar, K.N, Against Lord and State- Religion and Peasant Uprisings in Malabar 1836-1921.,Oxford University Press,p82.
3 Correspondence of Moplah Outrages in Malabar for the year 1849-53, United Scottish Press, 1863.
4 Logan, W.,Malabar Manual, Volume 2, Reprint 1989, Asian Educational Service.p 570
5 Correspondence of Moplah Outrages in Malabar for the year 1849-53, United Scottish Press, 1863.
6 Logan, W.,Malabar Manual, Volume 2, Reprint 1989, Asian Educational Service.p 570
7 Panikkar, K.N, Against Lord and State- Religion and Peasant Uprisings in Malabar 1836-1921.,Oxford University Press,p82
8 മാധവൻ നായർ, കെ, മലബാർ കലാപം pp40
9 Dr. Deepesh V.K, 1921 പാഠവും പൊരുളും,ജൻമഭൂമി ബുക്ക്സ് 2016


2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ബുദ്ധനെ വിഴുങ്ങുന്നവർ

 

ജനതകളുടെ സ്വയംനിർണ്ണയത്തിനും പരമാധികാരത്തിനും ഉള്ള മുറവിളികൾ ലോകത്തിന്റെ പലയിടങ്ങളിലും പലകാലങ്ങളിലും മുഴങ്ങികേൾക്കാറുണ്ട്. ചരിത്രവും സംസ്ക്കാരവും ഒപ്പം വികസനാർത്തിപൂണ്ട മതങ്ങളും അധിനിവേശ പ്രത്യയശാസ്ത്രങ്ങളും ഇവയ്ക്ക് കളമൊരുക്കുമ്പോൾ തീർത്താൽ തീരാത്ത കലാപങ്ങൾക്കും രക്തച്ചൊരിച്ചലുകൾക്കും ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും അവ വഴിയൊരുക്കുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ ഇന്ന് സജീവമാണ്. വിശാലമായ ദേശീയബോധവും തൃണമൂലതലംവരെയുള്ള ജനാധിപത്യബോധവും നിയമവാഴ്ച്ചയിലുള്ള വിശ്വാസവും മാത്രമേ ഇത്തരം സങ്കീർണ്ണ പ്രശ്നങ്ങൾക്ക് സമാധാനമാവുകയുള്ളൂ എന്നതും വസ്തുതയാണ്. എന്നാൽ സമ്പന്നമായ സംസ്ക്കാരത്തേയും വിശ്വാസങ്ങളെയും സർവ്വാശ്ളേഷിയായ സ്റ്റേറ്റ് ചവുട്ടിമെതിക്കുകയും ജനാധിപത്യത്തിന്റെ ശുദ്ധവായു കിട്ടാതെ കൊട്ടിയടക്കപ്പെടുകയും ചെയ്തിട്ടും സായുധസമരത്തിലേക്ക് തിരിയാതെ സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായു ശ്വസിക്കാൻ എന്നെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിക്കുന്ന ഒരു ജനതയാണ് ടിബറ്റുകാർ. ഭാരതവുമായി സഹസ്രാബ്ദങ്ങളുടെ ബന്ധം പുല‍ർത്തുന്ന  'ത്രിവിഷ്ടപ’ക്കാർ.

നൂറ്റാണ്ടുകളുടെ സംസ്ക്കാരിക പാരമ്പര്യത്തിനുടമകളായ ടിബറ്റുകാർ അടിസ്ഥാനപരമായി ബുദ്ധമതവിശ്വാസികളാണ്. ബുദ്ധനിലും ധർമ്മത്തിലും സംഘത്തിലും അടിയുറച്ച് ദുർഗമമായ ഭൂപ്രകൃതിയെയും കഠിനമായ ശൈത്യത്തെയും  അതിലംഘിച്ച് കാലയാപനം കഴിച്ചിരുന്ന ടിബറ്റൻ ജനത 1920 കളുടെ രണ്ടാം പകുതിയിൽ ആദ്യമായും 1950 ൽ എന്നേക്കുമായും ചൈനീസ് അധിനിവേശത്തിന് കീഴ്‍പ്പെടുകയാണുണ്ടായത്. മാവോസേതൂങിന്റെ സാംസ്ക്കാരിക വിപ്ളവം തങ്ങളുടെ സംസ്ക്കാരത്തെയും മാനബിന്ദുക്കളെയും തരിപ്പണമാക്കിയപ്പോൾ ആത്മീയ ആചാര്യനായ ദലൈലാമയുടെ നേതൃത്ത്വത്തിൽ  വലിയൊരു സംഘം ഭാരതത്തിലെത്തുകയും താൽക്കാലിക ടിബറ്റൻ പ്രവാസി സർക്കാർ ഇവിടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. സാംസ്കാരികമായുള്ള നാഭീനാളബന്ധം, സ്വന്തം നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവരോട് സഹാനുഭൂതി കാണിക്കാൻ ഭാരതത്തെ പ്രേരിപ്പിച്ചെങ്കിലും ചൈനയുടെ കണ്ണുരുട്ടലും പ‍ഞ്ചശീലങ്ങളിലൂടെ നല്ലവരായി അറിയപ്പെടാനുള്ള ആഗ്രഹവും അന്നത്തെ ഭരണാധികാരികളെ പലതവണ ചിന്തിപ്പിച്ചുവെന്നത് ചരിത്രം. എങ്കിലും ഭാരതത്തിൽ അമ്പതിലേറെ പ്രത്യേക കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം ടിബറ്റൻ അഭയാർത്ഥികൾ സ്വന്തം നാടിനെക്കുറിച്ചുള്ള സ്വപ്നവുമായി കഴിഞ്ഞുകൂടുന്നു. 

കമ്യൂണിസ്റ്റ് ചൈന സാമ-ദാന-ഭേദ-ദണ്ഢങ്ങളിലൂടെ അന്നു തൊട്ടിന്നേവരേ ആ ജനതയെ തങ്ങളുടെ ഭാഗമായി മാറ്റാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ടിബറ്റിന്റെ വിശാലമായ ഭൂവിഭാഗങ്ങളിൽ  അധിനിവേശത്തിനു കീഴടങ്ങാതെ ഇന്നും ഒരു വലിയ വിഭാഗം തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നു. ബുദ്ധമതത്തിന്റെ ആചാരപദ്ധതികളിൽ  മുഴുകി ജീവിതസമർപ്പണം നടത്താൻ തയ്യാറായി കുടുംബാംഗങ്ങൾ തങ്ങളുടെ മക്കളെ മൊണാസ്ട്രികളിലേക്കയക്കുന്നു. കൊടും മനുഷ്യാവകാശ ലംഘനങ്ങളും പീഢനങ്ങളും ഇരുമ്പു മറയ്ക്കുള്ളിൽ നിരന്തരം നടക്കുന്നു. ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഉള്ള ടിബറ്റൻ ജനത വ്യത്യസ്ത മാർഗങ്ങളിലൂടെ ഇക്കാര്യങ്ങൾ ലോകശ്രദ്ധയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. വിവിധ തരത്തിലുള്ള വേദികളിലൂടെ ടിബറ്റിനായുള്ള ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഇരുമ്പു മറയ്ക്കുള്ളിലെ ഭീകരതയേക്കുറിച്ച് പുസ്തകങ്ങളും സിനിമകളും ഡോക്യുമെന്ററികളും ധാരാളമായി ലഭ്യമാണ്. ഭാരതത്തിലുൾപ്പടെയുള്ള ടിബറ്റ് യൗവ്വനം, ജീവിതായോധനത്തിനിടയിലും  തങ്ങളുടെ വാഗ്ദത്തഭൂമിയെക്കുറിച്ചുള്ള  ഗൃഹാതുരതകളിൽ അഭിരമിക്കുന്നു. ടിബറ്റിനെക്കുറിച്ചുള്ള എന്തും ലോകശ്രദ്ധയാകർഷിക്കുമെന്നതു കൊണ്ടുതന്നെ പത്രപ്രവർത്തകരും എഴുത്തുകാരും ടിബറ്റിനെക്കുറിച്ച് എഴുതുന്നു. 

ആ കൂട്ടത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ പുസ്തകങ്ങളിലൊന്നാണ്  'Eat the Budha- The story of Modern Tibet Through the People of One Town' (ബുദ്ധനെ ഭക്ഷിക്കുക) . അമേരിക്കൻ പത്രപ്രവർത്തകയായ ബാർബാറ ഡമിക് എഴുതി 2020 ൽ പുറത്തിറങ്ങിയ പുസ്തകം ഗാബ എന്ന ഒരു ടിബറ്റൻ നഗരത്തിന്റെ കഥയിലൂടെ ടിബറ്റൻ പ്രശ്നങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുന്നു. ഏഴു വർഷത്തോളം ചൈനയിൽ അംഗീകാരമുള്ള  പത്രപ്രവർത്തകയായി പ്രവർത്തിച്ച ലേഖിക, ടിബറ്റിനെക്കുറിച്ച് ഏറെ താൽപര്യമുള്ളവളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നു. യൂഗോസ്ലാവിയയിലെ ആക്രമങ്ങളും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭീകരതയും പുസ്തകങ്ങളാക്കിയിട്ടുള്ള ഡമികിന്റെ ഈ പുസ്തകവും വായനക്കാരുടെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള ഒന്നാണ്. 

പരമ്പരാഗത ടിബറ്റ് രാജവംശത്തിന്റെ ആസ്ഥാനമായ ഗാബ(Ngaba) എന്ന പർവ്വതപ്രദേശത്തിന്റെയും അവിടത്തെ രാജവംശത്തിന്റെ പിൻതുടർച്ചക്കാരുടെയും ചരിത്രം രേഖപ്പെടുത്തുന്നത് ടിബറ്റിന്റെ വേറിട്ട സംസ്ക്കാരവും പാരമ്പര്യവും സൂചിപ്പിക്കാൻ വേണ്ടി കൂടിയാണ്. 1930  രണ്ടാം പാദത്തിൽ കമ്യൂണിസ്റ്റ് സൈനികർ അവിടം കടന്നാക്രമിക്കുന്നതും രാജവംശത്തെ നാടുകടത്തുന്നതും തുടങ്ങി 1950 കൾക്കു ശേഷം മാവോവിന്റെ സാംസ്ക്കാരിക വിപ്ളവം ആ പ്രദേശത്തെ ഇരുമ്പ് മറയ്ക്കുള്ളിൽ ആക്കുന്നതും വരെയുള്ള കാര്യങ്ങൾ ഓരോന്നായി വിവരിക്കുന്നു.  ആദ്യ കമ്യൂണിസ്റ്റ് അധിനിവേശ സമയത്ത്  പുറമേ നിന്നും വന്ന പട്ടാളക്കാർ വിശപ്പടക്കുന്നതിന്നായ് വെണ്ണയും ധാന്യപ്പൊടിയും കൊണ്ട് നി‍ർമിച്ച  വീടുകളിലെ ബുദ്ധപ്രതിമകളെ ആഹാരമാക്കി വിശപ്പടക്കിയ സംഭവത്തെ കുറിക്കാനാണ് ' ബുദ്ധനെ ഭക്ഷിക്കുക' ( ‘Eat the Budha’)  എന്ന രസകരമായ പേര് പുസ്തകത്തിന് നൽകിയതത്രേ. ' ചിരിക്കുന്ന ബുദ്ധനും' (Budha smiles) 'ട്രാഫിക് ജാമിലെ ബുദ്ധനും' ('Budha in the traffic jam') തുടങ്ങി ബുദ്ധനെ സാക്ഷിയാക്കി എന്തും ചെയ്യാൻ ശീലിച്ചവരാണല്ലോ നമ്മൾ. ഏത് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ വിശ്വാസത്തെയും മതപഠന കേന്ദ്രങ്ങളെയും മുറുകെപ്പിടിക്കുന്ന ജനത, ദലൈലാമയുടെ പാലായനത്തിനുശേഷവും കടുത്ത പ്രലോഭനങ്ങളും പ്രകോപനങ്ങളും ഉണ്ടായിട്ടും കീഴടങ്ങാൻ തയ്യാറായില്ല. മറ്റ് സമാന പ്രദേശങ്ങളുമായി ദൂരെയാണെങ്കിലും പോരാട്ട വീര്യത്തിന് ഒരു കുറവുമുണ്ടായില്ല. രഹസ്യപോലീസിന്റെയും മറ്റ് കഠിന നിരീക്ഷണങ്ങളുടെയും നടുവിലും സ്വാതന്ത്ര്യബോധം അമരാതെ എങ്ങനെ സൂക്ഷിക്കുന്നു എന്നു നാം വിസ്മയം കൊള്ളും. 

നിശ്ശബ്ദമായി എന്ന് തോന്നുന്ന  പോരാട്ട വീര്യം ഇടയ്ക്കിടെ പുറത്തുവരും. ദലൈലാമയുടെ ചിത്രം സൂക്ഷിക്കുന്നതും സ്വതന്ത്ര ടിബറ്റിനെക്കുറിച്ച്  സംസാരിക്കുന്നതും ടിബറ്റൻ പ്രാദേശികഭാഷ സംസാരിക്കുന്നതും പരമ്പാരാഗത പുതുവർഷം ആചരിക്കുന്നതും ഒക്കെ സൈനികരേയും കമ്യൂണിസ്റ്റ് പാർട്ടിയേയും സംബന്ധിച്ച് വലിയ പ്രകോപനത്തിനു കാരണമായേക്കാം. അതോടനുബന്ധിച്ച് നടക്കുന്ന പ്രശ്നങ്ങളിൽ വർഷങ്ങളോളം തടവു ശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുണ്ടാവാം, എന്നേക്കുമായി കാണാതാവുന്നവരുണ്ടാവാം. എങ്കിലും പരമ്പാരാഗത ജീവിതം മുന്നോട്ടു തന്നെ നീങ്ങി. 1989 ലെ തിയാൻമെൻ കൂട്ടക്കുരുതി ആ പ്രദേശങ്ങളിലും സൈന്യത്തേയും പാർട്ടിയേയും എങ്ങിനെ ജാഗ്രതയുള്ളവരാക്കി എന്നു വിശദമാക്കുന്നുണ്ട്. 

2009 ൽ ആണ് പുതിയൊരു സമര മാർഗം ആവിഷ്ക്കരിക്കപ്പെടുന്നത്. മണ്ണെണ്ണയും പെട്രോളുമൊഴിച്ച് തീകൊളുത്തി മരണം ഏറ്റുവാങ്ങുക എന്ന അങ്ങേയറ്റം ഭീതിദമായ സമരമാർഗം. അങ്ങിനെ ആത്മാഹുതി ചെയ്ത നൂറ്റിഅറുപതോളം പേരിൽ എഴുപതോളം ആളുകൾ ഗാബയിലും പരിസരങ്ങളിലുമുള്ളവരായിരുന്നുവെന്നതാണ് മറ്റൊരു കാര്യം. ശരീരത്തിൽ പെട്രോൾ  ഒഴിച്ചതിനു ശേഷം, ഒരു തരത്തിലും രക്ഷപ്പെടാതിരിക്കാനാണത്രേ പെട്രോൾ കുടിക്കുക കൂടി ചെയ്താണ് പലരും ആത്മാഹുതി ചെയ്തത്. മറ്റൊരാളെ ഉപദ്രവിക്കാതിരിക്കുക എന്ന ബൗദ്ധതത്ത്വത്തിനനുസൃതമായാണത്രെ പലരും ഈ രീതി അനുവർത്തിച്ചത്. സ്വന്തം രാഷ്ട്രത്തിന്റെ മോചനത്തിനായി ചെയ്ത ഈ ദാരുണ കൃത്യങ്ങൾ , ടിബറ്റിനെ വീണ്ടും ലോകശ്രദ്ധയിൽ കൊണ്ടുവന്നു. അതിന്റെ പേരിൽ ചൈന മാത്രമല്ല, ഇത്തരം പ്രാകൃത രീതികളെ അപലപിക്കുന്നില്ലാ എന്നതിന്റെ പേരിൽ ദലൈലാമയും ഏറെ പഴി കേട്ടു. ടിബറ്റിലാണെങ്കിൽ സൈന്യം ആത്മാഹുതികൾ കണ്ടു നിന്നവരെയും ആത്മാഹുതി ചെയ്തവരുടെ ബന്ധുക്കളെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വ‍ർഷങ്ങളോളം ജയിലിലടച്ചുവെന്നതാണ് മറ്റൊരു വൈചിത്ര്യം.  ഇങ്ങനെയുള്ള പ്രതിഷേധങ്ങൾ ആവർത്തിക്കുമ്പോൾ മതപാഠശാലകളിലെ മുതിർന്ന സന്യാസിമാരുൾപ്പടെയുള്ളവർക്ക് ഇടയ്ക്കിടെ പാർട്ടി നേതാക്കൻമാരുടെയും സൈനികോദ്യോഗസ്ഥൻമാരുടെയും നേതൃത്ത്വത്തിൽ പുനർവിദ്യാഭ്യാസ ക്ലാസ്സുകൾ നടക്കുമായിരുന്നു ; ശരിയായ ജീവിത ദർശനവും രാഷ്ട്രീയ ബോധവും ദേശസ്നേഹവും പക‍ർന്നു നൽകാൻ!  ' ആകാശത്തിന്റെയും ഭൂമിയുടെയും നിയന്ത്രണം കമ്യൂണിസ്റ്റ് പാർട്ടിക്കാണെന്നും ഒരു തരത്തിലും ഓടി രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും'  ഒരു കൂട്ടം ആളുകളോട് പോലീസുകാർ  പറയുമ്പോൾ അവിടത്തെ ജാഗ്രതയും നിരീക്ഷണവും എത്തരത്തിലായിരിക്കുമെന്ന് വ്യക്തമാകുന്നുണ്ട്. 

എല്ലാ വർഷവും ആയിരത്തോളം ആളുകളാണ് ഹിമാലയത്തിലെ ദുർഘടപാതകളിലൂടെ ഒളിച്ചു കടന്ന് നേപ്പാൾ വഴി ഭാരതത്തിലെത്തിയിരുന്നത്. പിന്നീട് ചൈന ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചതോടെ എണ്ണം കുറഞ്ഞുവത്രെ. അത്തരത്തിലുള്ള യാത്രയുടെ ദുരിതവും അപകടലും പുസ്തകത്തിൽ എഴുത്തുകാരി വിശദീകരിക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനുള്ള  ഒരു ജനതയുടെ തീവ്രവികാരം ഉൾക്കൊള്ളാനാവുന്നുണ്ട്. പ്രവാസി ഗവൺമെന്റിന്റെ ആസ്ഥാനമായ ധർമ്മശാലയും മറ്റു റ്റിബറ്റൻ കേന്ദ്രങ്ങളും സന്ദർശിക്കുന്ന ലേഖിക, നിഷ്പക്ഷതയുടെ മൂടുപടം അണിയാൻ ശ്രമിക്കുന്നതു കൊണ്ടാണെന്നു തോന്നുന്നു, ഭാരതം അവർക്കു നൽകുന്ന സൗകര്യങ്ങളെക്കുറിച്ചോ പരിഗണനയെക്കുറിച്ചോ ഒന്നും പറയുന്നില്ല.  ഇന്ത്യൻ പൗരത്വത്തിനുള്ള അവകാശവും വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനും ഉള്ള അവകാശങ്ങളും ഏറ്റവും ഒടുവിലായി വോട്ടവകാശം പോലും നൽകിയാണ് പരമ്പാരാഗതമായ സാംസ്ക്കാരിക സൗഹൃദത്തെ ഇന്ത്യ വിലമതിക്കുന്നതെന്ന കാര്യം മനസ്സിലാക്കാത്തതുകൊണ്ടാണോ അല്ല  അന്താരാഷ്ട്ര തലത്തിലുള്ള വായനക്കാരെ പ്രതീക്ഷിച്ചുള്ള രചനയായതുകൊണ്ടാണോ  ഈ  മൗനം എന്നു വ്യക്തമല്ല. എന്തായാലും ടിബറ്റൻ പോരാട്ടത്തിന് സമാനതകളില്ല; അതു പോലെ അഹിംസയിലധിഷ്ഠിതമായ  ആ സമരങ്ങളെ ചോരയിലും ഭീതിയിലും മുക്കികൊല്ലുന്ന   കമ്യൂണിസ്റ്റ് സാമ്രാജ്യത്വത്തിനും.  ഇക്കാര്യങ്ങളെക്കുറിച്ച്  കൂടുതൽ അറിയാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് പുസ്തകത്തിന്റെ അവതരണം എന്നുറപ്പിച്ചു പറയാം.

2020, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

പൂ‍ർത്തിയാകാത്ത യാത്ര

    ഗുഹാവതിയിൽ നിന്നും നഗ‍ർലഹോണിലേക്കുള്ള ഡോണിപോളോ എക്സ്പ്രസ്സ് (Donyi-Polo എന്നാൽ സൂര്യനും ചന്ദ്രനും. അരുണാചൽ-ടിബറ്റൻ-ബ‍ർമ്മ പ്രദേശങ്ങളിലെ തദ്ദേശീയരുടെ പ്രകൃത്യാരാധനയിൽ അധിഷ്ഠിതമായ വിശ്വാസസംഹിതയെ സൂചിപ്പിക്കുന്നു.) രാത്രി 9 മണിക്കു തന്നെ പുറപ്പെട്ടു. സാധാരണ സഞ്ചരിച്ചിട്ടുള്ള തീവണ്ടികളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ എ.സി കോച്ചുകളുള്ള വൃത്തിയും വെടിപ്പുമുള്ള പുതിയ കമ്പാർട്ട്മെന്റുകൾ. 2015 ൽ ആരംഭിച്ചതാണത്രേ ഈ വണ്ടി. അന്തസ്സിൽ വേഷം ധരിച്ച് ഗൗരവം തോന്നിക്കുന്ന ഭാവമുള്ള യാത്രക്കാർ. പൂമ്പാറ്റകളെത്തേടിയുള്ള വടക്കു കിഴക്കൻ യാത്രയുടെ രണ്ടാം പാദത്തിൽ ചിത്രശലഭവിദഗ്ദ്ധനായ ബാലകൃഷ്ണൻ വളപ്പിൽ കൂടി എത്തിയതോടെ ചന്ദ്രേട്ടനും പപ്പൻമാഷും അടങ്ങിയ സംഘത്തിന്റെ ആവേശം ഉയരത്തിലായി. ഇനിയുള്ള നാലഞ്ച് ദിനങ്ങൾകൊണ്ട് അരുണാചൽ പ്രദേശിന്റെ അതിവിപുലവും വ്യത്യസ്തവുമായ ശലഭ വൈവിധ്യം അനുഭവിച്ചറിയാനുള്ള യാത്രയുടെ തുടക്കത്തിലായിരുന്നു ഞങ്ങളുടെ സംഘം.

    രാവിലെ നാലുമണിയാകുമ്പോഴേക്കും തീവണ്ടി അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിന്റെ പ്രാന്തപ്രദേശത്തുള്ള നഗ‍ർലഹോണിലെത്തി. അരുണാചലിലെ അവസാനസ്റ്റേഷനായ അവിടെ ആകെ മൂന്നു തീവണ്ടികൾ മാത്രമാണ് വന്നുപോകുന്നത്. പുതുമോടിയിൽ അണിഞ്ഞൊരുങ്ങിനിൽക്കുന്ന സ്റ്റേഷന്റെ പുറത്തിറങ്ങുന്നിടത്ത് ആയുധസന്നാഹങ്ങളോട് കൂടിയ സുരക്ഷാഉദ്യോഗസ്ഥർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരിൽ നിന്നും ഇന്നർലൈൻ പെർമിറ്റ് വാങ്ങി പരിശോധിക്കുന്നുണ്ടായിരുന്നു. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഭാരതത്തിന്റെ മുഖ്യധാരയുമായി കൂടുതൽ ചേർന്നുനിൽക്കുന്ന സംസ്ഥാനം അരുണാചലാണെന്ന് എവിടെയോ വായിച്ചത് ശരിയാണെന്ന് അൽപസമയം കൊണ്ടു മനസ്സിലായി. സംസാരഭാഷയും ബോർഡുകളിലെ ഭാഷയും ഹിന്ദിയായതാവണം പ്രധാന കാരണം, ചൈനയുമായി നേരിട്ട് അതിർത്തി പങ്കിടുന്നതുകൊണ്ട് രാജ്യഭരണകൂടം ചെലുത്തുന്ന കൂടുതൽ ശ്രദ്ധയും അതിനുള്ള കാരണമാണ്. ഗോത്രവർക്കാരുടെ പതിറ്റാണ്ടുകളായുള്ള സമ്പൂ‍ർണ്ണ മതപരിവർത്തനശ്രമങ്ങളുടെ ഫലമായി അയൽസംസ്ഥാനങ്ങളായ നാഗാലാന്റും മണിപ്പൂരും മേഘാലയയും 90 ശതമാനം ക്രിസ്തുമതത്തിലേ മാറിക്കഴിഞ്ഞപ്പോൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പ്രകൃത്യാരാധന രീതികളും പിൻതുടരുന്ന വൈവിധ്യമാർന്ന ഗോത്രവിഭാഗക്കാരാണ് ഇന്നും ഇവിടുത്തെ 70 ശതമാനത്തോളം പേർ എന്നതും മറ്റൊരു പ്രധാന കാരണമായിരിക്കണം. ഒരു സംസ്ഥാന തലസ്ഥാനത്തെ റയിൽവെ സ്റ്റേഷന്റെ തിരക്കോ ആൾക്കൂട്ടമോ ഇല്ലാത്ത വൃത്തിയും വെടിപ്പുമുള്ള റയിൽവേസ്റ്റേഷൻ. സ്റ്റേഷനിൽ ആകെ ഉണ്ടായിരുന്ന ചായ സ്റ്റാളിൽ നിന്നും എല്ലാവരും ഒരോ കപ്പ് ചായ കുടിച്ചു. യാത്രയുടെ രണ്ടാം പകുതിയിലെ നായകസ്ഥാനം ഏറ്റെടുത്ത ബാലകൃഷ്ണൻ വളപ്പിൽ സർ പാർക്കിങ് ഏരിയക്ക് പുറത്തു നിർത്തിയ ചില വണ്ടികളിലെ ഡ്രൈവർമാരെ സമീപിച്ച് ലക്ഷ്യസ്ഥാനമായ സിറോയിലേക്കുള്ള വാഹനലഭ്യത അന്വേഷിക്കാനിറങ്ങി. അവിടെനിന്നും നൂറ്റിനാൽപ്പതോളം കിലോമീറ്റുകൾക്കപ്പുറത്താണ് സിറോ. സംഘാംങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും, ഇന്ത്യയാകെ പൊതുവെയും സന്ദർശിച്ച അദ്ദേഹം നിശാശലഭങ്ങളുടെ നിരീക്ഷണത്തിന് വിപുലമായ സന്നാഹങ്ങളുമായാണ് പുറപ്പെട്ടിട്ടുള്ളത്. ഏതോ ഉന്നത ഉദ്യോഗസ്ഥനെ യാത്രയയക്കാൻ സ്റ്റേഷനിലെത്തിയ ഒരു പോലീസുകാരനോട് സിറോയിലേക്കുള്ള യാത്രാസാധ്യതകളെക്കുറിച്ച് അന്വേഷിക്കാൻ ഇടയായത് നന്നായി. ഞങ്ങളുടെ ഭാഗ്യത്തിന്, സിറോ നിവാസിയായ അദ്ദേഹം വാടക പരമാവധി കുറച്ച് ഒരു സുമോ വിളിച്ച് ഏർപ്പെടുത്തിത്തന്നു. പുനരാംരംഭിച്ച സാമാന്യം ശക്തിയുള്ള തണുത്ത ചാറ്റൽമഴയിൽ കെട്ടുകളും ഭാണ്ഡങ്ങളുമേറ്റി എല്ലാവരും വണ്ടിയിൽക്കയറി.

    നിർത്താതെ പെയ്ത മഴയിൽ തോടുകളായിത്തീർന്നിരിക്കുന്നു, റോഡുകളെല്ലാം തന്നെ. ഏതാനും കിലോമീറ്ററുകൾക്കപ്പുറമുള്ള ചെക് പോസ്റ്റിൽ രേഖകളും കാണിച്ച് യാത്ര തുടർന്നു. കുത്തനെയുള്ള കയറ്റം കയറാൻ തുടങ്ങുമ്പോഴേക്കും കാലാവസ്ഥ പിന്നെയും ദുഷ്കരമായി. പെയ്തു തോരാത്ത മഴയും മൂടൽമഞ്ഞും ഇടുങ്ങിയ റോഡും ചെങ്കുത്തായ വളവുകളും ആ വിദൂര ദേശത്ത് വല്ലാത്ത പേടി തോന്നിച്ചു. പലയിടങ്ങളിലും കുന്നുകളൂർന്നിറങ്ങി, റോഡിൽ കൂറ്റൻ പാറക്കൂട്ടങ്ങളും മണ്ണും ചെളിയും അടിഞ്ഞുകൂടിയിരിക്കുന്നു. വാഹനങ്ങൾ അതിനിടയിലൂടെ സാവധാനം ശ്രദ്ധിച്ച് ഊഴമിട്ടു കടന്നു പോകുന്നു. വീതികുറഞ്ഞ ചിലയിടങ്ങളിലാവട്ടെ റോഡിന്റെ നല്ലൊരു ഭാഗം ഇടിഞ്ഞുതാണു താഴേക്കു പതിച്ചിരിക്കുന്നു. കിലോമീറ്ററുകളോളം ജനവാസത്തിന്റെ ലക്ഷണങ്ങളേ ഇല്ല. ഒന്നു രണ്ടിടങ്ങളിൽ ചുവപ്പും കറുപ്പും നിറമുള്ള പ്രളയജലം കുതിച്ചൊഴുകുന്ന നദികളും ദൂരെയായി ദൃശ്യമായി. തികച്ചും അന്യമായ ഭൂപ്രകൃ‍തിയും പേടിപ്പെടുത്തുന്ന കാലാവസ്ഥയും ഞങ്ങളുടെ മനോനിലയെ ആകെ അസ്വസ്ഥരാക്കിയെങ്കിലും 'ഇതൊക്കെ ഇവിടെ സർവ്വസാധാരണം' എന്ന മട്ടിലുള്ള ഞങ്ങളുടെ ഡ്രൈവറുടെ മുഖഭാവം ഏറെ ആശ്വാസപ്രദമായി അനുഭവപ്പെട്ടു. അന്റോണിയോ ബോലിങ്ബ്രോക്ക്- കെന്റ് എന്ന ബ്രിട്ടീഷ് എഴുത്തുകാരിയുടെ അരുണാചൽ യാത്രയെക്കുറിച്ചുള്ള 'പ്രഭാതപ്രകാശിത പർവ്വതങ്ങളുടെ നാട് ' (‘Land of the Dawn-lit Mountains’) എന്ന രസകരമായ പുസ്തകം യാത്രയ്ക്ക് മുന്നേ വാങ്ങിയിരുന്നുവെങ്കിലും പിന്നീടാണ് വായിക്കാനായത്. ഒരു മോട്ടോർസെക്കിളിൽ ഭൂരിഭാഗം സമയവും തനിച്ച് യാത്രചെയ്ത് ഗോത്രഗ്രാമങ്ങളിലും ബുദ്ധവിഹാരങ്ങളിലും സൈനികക്യാമ്പുകളിലും അന്തിയുറങ്ങി, തദ്ദേശീയരുമായി സൗഹൃദം പുലർത്തി ആഴ്ചകളെടുത്ത് ചെറുപ്പക്കാരിയായ സ്ത്രീ നടത്തിയ ആ യാത്ര ഒരേ സമയം അപകടകരവും ആവേശകരവും ആയിത്തീർന്നതെങ്ങിനെ എന്ന് ഈ ദൃശ്യങ്ങൾ ഓർത്തപ്പോൾ ഉൾക്കൊള്ളാനായി. മൂന്നു മണിക്കൂറോളം സഞ്ചരിച്ചതിനുശേഷം പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുമിച്ച് വഴിയിലുള്ള ഒരു ചെറിയ ടൗണിൽ നിന്നും കഴിച്ചു. അരുണാചലിലെ ആദ്യ ഭക്ഷണം, അഞ്ചാറു പ്ളേറ്റുകളിൽ ഇലക്കറികളും മറ്റും ചേർന്ന് തനതു രീതിയിലുള്ളതായിരുന്നു.

    ഭക്ഷണത്തിനു ശേഷമുള്ള യാത്ര അൽപം കൂടി കയറ്റം കുറഞ്ഞ വഴികളിലൂടെ. വഴിമധ്യേ സ്ഥിതിചെയ്യുന്ന ചില വനവാസി ഗ്രാമങ്ങളിൽ ആളനക്കം. 26 ഓളം വ്യത്യസ്ത ഗോത്രവിഭാഗക്കാരും നൂറിൽ പരം ഉപഗോത്രവിഭാഗങ്ങളും അടങ്ങിയതാണ് അരുണാചലിലെ തദ്ദേശീയജനത. കാടുകളും നാടുകളും കടന്ന് ചാറൽ മഴയുടെ അകമ്പടിയോടെ രണ്ടുമണിയോടു കൂടി ഞങ്ങളുടെ വാഹനം സീറോ ടൗണിലെത്തി. ധാരാളം കേന്ദ്ര- സംസ്ഥാന സ‍ർക്കാർ ഓഫീസുകളും ബേങ്കുകളും വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും ഉള്ള സാമാന്യം വലിയ ഒരു പട്ടണമാണ് സിറോ. അപ്പർ സുബാൻസിരി ജില്ലയുടെ ആസ്ഥാനം. മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനും സിറോയിലെ ഇക്കോ-ടൂറിസം പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്ന ആളുമായ പുണ്യോചദ്ദ അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

    അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് തന്നെയുള്ള ഹോം സ്റ്റേയിലാണ് അന്നു തങ്ങേണ്ടത്. ആധുനികമായ എല്ലാ സജ്ജീകരണങ്ങളുമുള്ള ആ കെട്ടിടം പ്രകൃതിയോട് ഇണങ്ങിനിൽക്കുന്നതായിരുന്നു. ആ പ്രദേശത്തെ എല്ലാ താമസസ്ഥലങ്ങളുടെ നിർമാണത്തിലും ഈ രീതിയാണ് അനുവർത്തിച്ചിരിക്കുന്നതെന്ന് പിന്നീട് മനസ്സിലായി. ആധുനിക സൗകര്യങ്ങളെല്ലാമുള്ള ശാന്തമായ താമസസ്ഥലം. കുളി കഴിഞ്ഞ് ചൂടുകട്ടൻ ചായയും ബിസ്ക്കറ്റും കഴിച്ച് പുറത്തിറങ്ങുമ്പോഴേക്കും മഴയ്ക്ക് ശമനമുണ്ടായി.

    രാജ്യത്തിന്റെ തെക്കേ അറ്റത്തുനിന്നും ഏറ്റവും വടക്ക്-കിഴക്ക് അറ്റത്തേക്കെത്തുമ്പോൾ കാഴ്ചകളും ഏറെ അപരിചിതം, ഒപ്പം തേടിയെത്തിയ ശലഭങ്ങളിലും വൈവിധ്യവും വ്യത്യസ്തതയും. ചാറിക്കൊണ്ടിരുന്ന മഴയിലും, പ്രഥമദിനത്തിൽ ഞങ്ങളെക്കാണാൻ ചില വി.ഐ.പി ശലഭങ്ങൾ മിന്നൽ സന്ദ‍ർശനങ്ങൾക്ക് തയ്യാറായി സ്ഥലത്തെത്തി. ജീവിതത്തിലാദ്യമായി കൺമുന്നിലെത്തിയ പലതും അമ്പരപ്പും വിസ്മയവും ജനിപ്പിച്ചു. താമസസ്ഥലത്തിന് മുന്നിലുള്ള ചെറുപൂന്തോട്ടത്തിൽ തന്നെ ധാരാളം ചിത്രശലഭങ്ങൾ. വീട്ടിനു ചുറ്റുമുള്ള മുളകൊണ്ടുനി‍ർമ്മിച്ച മതിൽ കടന്ന് ഒരു ചെറുമലഞ്ചെരിവിനപ്പുറമായി കിടക്കുന്ന വിശാലമായ വയൽപരപ്പിനു സമീപത്തേക്ക് നടന്നു. അവിടെയും ധാരാളം ശലഭങ്ങൾ. ഒന്നിലേറെ തവണ ഇതേസ്ഥലം സന്ദർശിച്ചിട്ടുള്ള ശലഭവിദഗ്ദ്ധരായ വളപ്പിൽ സാറിനും ചന്ദ്രേട്ടനും അവരൊക്കെ പരിചയക്കാരായിരുന്നു. കോമൺ ഫ്ലാഷ് (Common Flash – Rapala nissa), ഹിമാലയൻ പഞ്ചനേത്രി (Himalayan Five-ring - Ypthima sakra), നേവാ‍ർ ത്രീറിംഗ്(Newar Three-ring Ypthima newara),പൊന്തചുറ്റൻ(Sailor), ബ്ലുപാൻസി (Blue Pansy - Junonia orithya ), കാബേജ് വൈറ്റ് (Asian Cabbage White- Pieris canidia), നാട്ടുവേലിനീലി (Common Hedge Blue - Acytolepis puspa ), ചില തുള്ളൻ ശലഭങ്ങൾ തുടങ്ങിയവയോടൊപ്പം ചില സഫയർ ശലഭങ്ങളും (Sapphires) ഇന്ത്യൻ ഫ്രിട്ടിലറി (Tropical Fritillary -Argynnis hyperbius), ലാർജ് സിൽവർ‍ സ്ട്രൈപ് (Large Silverstripe -Argynnis childreni), സ്പാൻഗിൾ (Spangle -Papilio_protenor), സർജന്റ് മേജർ (Sergeant-major - Abrota ganga ) എന്നീ വി.ഐ.പികളും ദർശനം നൽകി. ചിലർ ക്യാമറയ്ക്ക് മുന്നിൽ അണിഞ്ഞൊരുങ്ങി നിൽക്കാൻ തയ്യാറായപ്പോൾ മറ്റുള്ളവ‍ർ ദിങ്മാത്രദർശനസൗഭാഗ്യമേകി അപ്രത്യക്ഷരായി. മൂന്നു ദിവസങ്ങൾക്കു ശേഷം, മടക്കയാത്രക്കു മുന്നേ ലഭിച്ച അൽപസമയം വീണ്ടുമവിടെ ചുറ്റിത്തിരിഞ്ഞ ഞങ്ങൾക്ക് സമൃദ്ധമായ പച്ചപ്പുകൾക്കിടയ്ക്കായി കോമൺ വിൻഡ്മില്ലും (Common Windmill - Byasa polyeuctes ) ഓറഞ്ച്ഓക്ക് ലീഫും (Orange Oakleaf- Kallima inachus) ബ്ളുപീകോക്കും (Blue Peacock -Papilio arcturus) ടെയിൽഡ് റെഡ്ഫോറസ്റ്ററും (Tailed Red Forester - Lethe sinorix ) കോർണീലിയനും (Cornelian - Deudorix epijarbas) ദൃശ്യവിരുന്നൊരുക്കി.

    ഏറെ സമയം അവിടെ ചിലവഴിച്ചശേഷം, ശുഭകരമായ തുടക്കം ലഭിച്ചതിന്റെ ആഹ്ളാദാതിരേകവുമായി തിരിച്ചുനടന്നു. തന്റെ ദീർഘമായ ശലഭയാത്രകളെക്കുറിച്ചുള്ള വളപ്പിൽ സാറിന്റെ ആദ്യന്തം ആകർഷകവും ഉദ്വേഗഭരിതവുമായ വിവരണങ്ങളിൽ ലയിച്ചിരുന്നപ്പോൾ തണുപ്പും ഒപ്പം ഇരുട്ടും കൂടിക്കൂടി വന്നത് അറിഞ്ഞതേയില്ല. രാത്രി ഭക്ഷണം തയ്യാറായെന്ന അറിയിപ്പുമായി ആതിഥേയനെത്തി. മുഴുവനായി മരങ്ങളും മുളകളും മാത്രം കൊണ്ടു നിർമ്മിച്ച പരമ്പരാഗതശാലിയിലുള്ള സുന്ദരമായ ഭവനം. ഒരു ചെറിയ കുന്നിൻ ചെരിവിലുള്ള ആ വീടിന്റെ അടിത്തറ തുടങ്ങുന്നത് കോൺക്രീറ്റ് തൂണുകളിൽ നിന്നും. ആ തൂണുകൾക്കു മുകലിലായി ഏറ്റവും അടിവശത്തായി വിറകും വീട്ടു സാമാനങ്ങളും സൂക്ഷിക്കാനായി ഭൂമിക്കടിയിൽ ഒരു നില. അതിനു മുകളിലായി മരത്തടികളിൽ തീർ‍ത്ത വീടിന്റെ ചുമരുകൾ, പോളിഷ് ചെയ്ത ഭംഗിയുള്ള മുളകൾ കൊണ്ടു നി‍ർമിച്ചവയായിരുന്നു. അരുണാചൽകാരനായ ഒരു ഫേസ്ബുക്ക് സുഹൃത്ത് ഈയ്യിടെ 'മുളയോടൊപ്പം ജീവിക്കുക, മുളയോടൊപ്പം മരിക്കുക' എന്ന തങ്ങളുടെ ലളിതസിദ്ധാന്തം പോസ്റ്റ് ചെയ്തപ്പോൾ അത് വനവാസികളുടെ ലാളിത്യത്തിന്റെയും പ്രകൃത്യുൻമുഖതയുടെയും ദർശനമായിത്തോന്നി. വീടിന് ഉൾവശം വളരെ വിശാലം. മുറികളിലെ ചുമരുകൾ തനത് കരകൗശലവസ്തുക്കളാൽ ലളിതവും ആക‍ർഷകവുമായി ക്രമീകരിച്ചിരിക്കുന്നു. സ്വീകരണമുറിയിലെ മുളകൾകൊണ്ടുള്ള ഇരിപ്പിടങ്ങളുടെ നടുവിലായി വിറകുകൾ കത്തിച്ച് തീക്കായാനുള്ള അടുപ്പ്. ആ മുറിയോട് ചേ‍ർന്നുതന്നെ തുറന്ന് സ്ഥിതിചെയ്യുന്ന അടുക്കള. തനത് രുചിയുള്ള ആഹാരം, കൊടുംതണുപ്പിൽ കുങ്കുമനിറത്തിൽ കത്തിയുയരുന്ന തീജ്വാലകൾക്കരികിൽ ഇരുന്ന് ആ രാത്രി കഴിച്ചത് തികച്ചും അവിസ്മരണീയമായ അനുഭവമായിത്തീർന്നു. അതോടൊപ്പം മറക്കാനാവാത്തതായിരുന്നു ആതിഥേയന്റെ തുറന്ന സ്നേഹോഷ്മളമായ പെരുമാറ്റവും ഇടപെടലുകളും.

Ancema ctesia 1 Argynnis hyperbius1 Celaenorrhinus ratna
Bi-spot Royal
Tropical Fritillary
Ratna Flat
Dodona eugenes Euploea midamus Hypolycaena kina3
Tailed Punch
Blue-spotted Crow
Blue Tit
Hestinalis nama Parantica melaneus Papilio protenor
Circe
Chocolate Tiger
Spangle
Rapala nissa Notocrypta feisthamelii Deudorix epijarbas
Common Flash
Spotted Demon
Cornelian

    അടുത്ത ദീവസം രാവിലെ തലേവാലി വൈൽഡ് ലൈഫ് സാങ്ച്വറിയിലെ കാടിന്നുള്ളിലെ പങ്കേ എന്ന  വനംവകുപ്പിന്റെ ആസ്ഥാനത്തേക്കുള്ള യാത്ര ആരംഭിച്ചു. കാട്ടുവഴി ആരംഭിക്കുന്നിടത്തു നിന്നും രണ്ട് വനംവകുപ്പ് ജീവനക്കാർ ഞങ്ങളുടെ വഴികാട്ടികളായി മുന്നിൽ നടന്നു. സാധാരണ വാഹനങ്ങൾക്ക് യാത്ര സാധ്യമല്ലാത്ത ആ പങ്കേയിലേക്കുള്ള പതിനാറ് കിലോമീറ്റ‍ർ ദൂരം കാട്ടിലൂടെ നടന്നു പോകണം. കൈയ്യിലുള്ള ഭാണ്ഡകെട്ടുകളും മറ്റും ഞങ്ങളുടെ ആതിഥേയനായ പുണ്യോയുടെ ജിപ്സിയിൽ കയറ്റി. റോഡിനോട് സാദൃശ്യം മാത്രമുള്ള, കല്ലുകളും ചെളിച്ചാലുകളും നിറഞ്ഞ ആ പാതയിലൂടെ തുള്ളിയും ചാടിയും പോകാനാവുന്നത് ആ വണ്ടിക്ക് മാത്രം; അതും വിദഗ്ദ്ധനും പാത സുപരിചിതനും ആയ സാരഥിയാണെങ്കിൽ മാത്രം. നല്ല തെളിഞ്ഞ ആകാശത്തിനു കീഴിലുള്ള ആ നടത്തം തുടക്കത്തിൽ ഏറെ ആവേശം നിറഞ്ഞതായി. അപരിചിതമായ ഭൂപ്രദേശങ്ങളിലൂടെ അപൂ‍ർവ്വവും ഇന്നേവരെ കണ്ടിട്ടില്ലാത്തതുമായ ശലഭങ്ങളെ അന്വേഷിച്ചുള്ള ആ ദൂരം നടന്നുകയറാൻ തന്നെയായിരുന്നു എല്ലാവരുടെയും ആഗ്രഹം.

    ഒരു മലഞ്ചെരിവിലൂടെയുള്ള യാത്രയുടെ ആരംഭത്തിൽ തന്നെ അപരിചിതരായ ശലഭങ്ങളെത്തി ഞങ്ങളെ ആനയിച്ചു. വൈറ്റ് കോമഡോ‍ർ (White Commodore - Parasarpa dudu), ഗ്രീൻ കോമ‍ോഡോർ (Green Commodore - Sumalia_daraxa) എന്നിവ ക്ഷമയോടെ ക്യാമറയ്ക്കുമുന്നിൽ ഇരുന്നുതന്നു. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ഭൂട്ടാൻ ഗ്ളോറിയെയും (Bhutan Glory - Bhutanitis lidderdalii ) കൈസർ- ഇ-ഹിന്ദ് ശലഭത്തെയും (Kaiser-i-Hind - Teinopalpus imperialis ), കുറിച്ചും അതിനെ കണ്ടുകിട്ടാനുള്ള സാധ്യതകളെക്കുറിച്ചും യാത്ര ആസൂത്രണം ചെയ്യുന്ന സമയത്ത് തന്നെ ചന്ദ്രേട്ടൻ ആവോളം കൊതിപ്പിച്ചിട്ടുണ്ടായിരുന്നു. ഓരോ ഇലയനക്കവും ചിറകിളക്കവും ശ്രദ്ധിച്ചായിരുന്നു സംഘം മുന്നോട്ട് നീങ്ങിയത്. ഏതുകാലത്തും ഏതിടത്തും ചിത്രശലഭനിരീക്ഷകർക്കു മുന്നിൽ തന്റെ സാന്നിദ്ധ്യം അറിയിക്കുന്ന പൂമ്പാറ്റ ഏതെന്ന് ചോദിച്ചാൽ, അതിന്നുള്ള ഉത്തരം ചോക്കലേറ്റ് പാൻസിയാണെന്നുള്ളത് ഒരിക്കൽ കൂടി ഉറപ്പിച്ചു. വേലിനീലികളുടെ (Himalayan Pale Hedge Blue - Udara dilectus) വലിയ കൂട്ടങ്ങൾ ഇടവിട്ടിടവിട്ട് പാതയിലെ ചളിയിലും ചാണകത്തിലും ചുറ്റിക്കളിക്കുന്നു. പാതയുടെ ഒരു വശം ചെങ്കുത്തായ താഴ്‍വര, മറുഭാഗം സസ്യനി‍ബിഢമായ മലഞ്ചെരിവും. വളവുകളും കയറ്റങ്ങളും ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടപ്പോൾ ബാഗിലുണ്ടായിരുന്ന ഉണങ്ങിയ മുന്തിരിയുടെയും ഈത്തപ്പഴത്തിന്റെയും പാക്കറ്റുകൾ അതിവേഗം കാലിയായി. ആ ദീർഘയാത്രയിൽ കണ്ട, പണ്ടെങ്ങോ സ്ഥാപിച്ച എഴുത്തുകൾ വ്യക്തമല്ലാത്ത നാഴികക്കല്ലുകൾക്കൊന്നും ആശ്വാസം നൽകാനായില്ല. കിലോമീറ്ററുകളുടെ ദൈർഘ്യം കൂടിയതുപോലെ. ഇടയ്ക്കിടെ ഉണ്ടാവുന്ന ചാറൽമഴയും വഴിക്ക് കുറുകെയുള്ള നീർച്ചാലുകളും അട്ടകളുടെ പ്രകടനങ്ങളെ മോശമല്ലാത്ത രീതിയിൽ പ്രോൽസാഹിപ്പിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരും സ്വന്തമായ നിരീക്ഷണത്തിലായിരുന്നതിനാൽ സംഘാംങ്ങൾ മുന്നിലും പിന്നിലും ആയി ആ യാത്ര തുട‍‍ർന്നു. ഉയരത്തിൽ പറന്നു ഒരു ശിഖരത്തിൽ ചിറക് വിരിച്ചിരുന്ന സാമാന്യം വലിയ ഒരു ശലഭത്തിന്റെ പിന്നാലെ കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും വകഞ്ഞുമാറ്റി കാടുകയറിയ ചന്ദ്രേട്ടൻ , ഗ്രീൻ ‍ഡ്യൂക്കെന്ന (Green Duke - Euthalia sahadeva) ആകർഷകമായ ശലഭത്തെ തിരിച്ചറിഞ്ഞു. ജീവിതയാത്രയിലെന്നതുപോലെ കാനനയാത്രയിലുും, അവസാനത്തെ കയറ്റമെന്നും അവസാനത്തെ വളവെന്നും പ്രതീക്ഷിച്ച പലതും അങ്ങിനെയാവില്ലെന്നറിഞ്ഞു. വഴിയിൽ വിവിധ ഇടങ്ങളിലായി കണ്ട ഓറഞ്ച് സ്റ്റാഫ് സർജന്റും (Orange Staff Sergeant - Athyma cama ), ബ്ളുടിറ്റും (Blue Tit - Hypolycaena kina), ചോക്കളേറ്റ് ടൈഗറും (Chocolate Tiger - Parantica melaneus) സ്പോട്ട്ഡ് ഡമണും (Spotted Demon -Notocrypta feisthamelii) ടൈറ്റ്ലേർസ് മൾട്ടിസ്പോട്ടഡ് ഫ്ളാറ്റും (Ratna Flat - Celaenorrhinus ratna tytleri ) ജസ്റ്ററും (Symbrenthia sp.) യെല്ലോ സ്പോട്ടഡ് സ്വിഫ്റ്റും (Yellow-spot Swift - Polytremis eltola) കുഞ്ഞൻ വരയൻ നീലി ശലഭങ്ങളും (Lineblues) നടത്തത്തിന് മാറി മാറി ആവേശം നൽകി. ചില സന്ദർഭങ്ങളിൽ കൂട്ടം പിരിഞ്ഞ് പലതായി നടന്നവ‍ർ ആവേശത്താൽ ഓടിയെത്തി അവയ്ക്ക് ചുറ്റും ക്യാമറകളുമായി വട്ടമിട്ടു, അടുത്ത ഇനത്തിനേ തേടി വീണ്ടും പലവഴിക്കായി. ഇടയ്ക്ക് സിംഗിൾടൺ (Singleton - Una usta ) എന്ന അപൂ‍ർവ്വ ശലഭം മുന്നിലെത്തിയെങ്കിലും എന്റെ മാത്രം ക്യാമറയ്ക്ക് മുന്നിൽ ഇരിക്കാൻ തയ്യാറാകാതെ എങ്ങോ പോയ്മറഞ്ഞു.

    ഇരുമലകൾക്കിടയിലൂടെ കടന്ന് കയറി മറ്റൊരു താഴ്‍വാരത്തിലേക്ക് എത്താനുള്ള വഴിയിൽ ചന്ദ്രേട്ടനും പപ്പൻമാഷും കാട്ടിലെ നടപ്പാതയിലേക്ക് തിരിഞ്ഞു. ഭൂട്ടാൻ ഗ്ളോറികൾ തേൻ നുകരാൻ വരാറുള്ള പൂക്കളുള്ള പാതയോരത്തിലൂടെ നടക്കാനായി ഞാൻ വളപ്പിൽ സാറിനെ അനുഗമിച്ചു. ചെടികളും പൂക്കളും ധാരാളമുണ്ടായിരുന്നുവെങ്കിലും ഭൂട്ടാൻഗ്ളോറി ആ വഴിക്ക് വന്നതേ ഇല്ല. ഉയരത്തിലെ ചെറിയ ചിറകിളക്കത്തെ പിൻതുടർന്നുപോയ ചന്ദ്രേട്ടന്റെ മുന്നിൽ കാത്തിരുന്ന ഭൂട്ടാൻ ഗ്ലോറിയെന്ന വിശിഷ്ടാതിഥി ദർശനം നൽകി. അതും തന്റെ ലാർവാഭക്ഷണസസ്യത്തിൽ മുട്ടയിടുന്ന അപൂർവ്വമായ കാഴ്ച. അൽപം ദൂരെ നിന്നുള്ള ആ ദൃശ്യം ചന്ദ്രേട്ടൻ ക്യാമറയിലാക്കി. അക്കാഴ്ച ക്യാമറയിൽ കണ്ടപ്പോൾ ചെറിയ നഷ്ടബോധം ഉണ്ടായെങ്കിലും ഇനിയുള്ള മൂന്നു ദിവസങ്ങൾ ഭൂട്ടാൻഗ്ളോറിയുടെ തട്ടകത്തിലാണല്ലോ ഞങ്ങൾ ഉണ്ടാവുക എന്നുള്ളത് പ്രതീക്ഷയാക്കിമാറ്റി നിരാശയെ വഴിമാറ്റി. ശലഭവഴികളിലൂടെയുള്ള സഞ്ചാരം തപസ്സാക്കിയവ‍ർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ശലഭദേവതയുടെ ദർശനപുണ്യം തേടി ഇനിയുമേറെദൂരം താണ്ടണമെന്നു മനസ്സു സമാധാനിച്ചു.

    രാവിലെ ആരംഭിച്ച വനയാത്രയുടെ പര്യവസാനം ഏകദേശം മൂന്നരമണിയോടെയായിരുന്നു. ഹിമാലയത്തിന്റെ കിഴക്കൻ ചെരിവിലെവിടെയോ ഏറെ താണു കിടക്കുന്ന തലെവാലി വൈൽഡ് ലൈഫ് സാങ്ച്വറിയുടെ കവാടത്തിലെത്തി. സാമാന്യം ശക്തിയിൽ വെള്ളമൊഴുകുന്ന ഒരു അരുവിയുടെ മറുകരയിൽ അൽപം ഉയരത്തിൽ കിടയ്ക്കുന്ന മൂന്നു നാലു ചെറുകെട്ടിടങ്ങളാണ് ഉള്ളത്. ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാത്ത, മൊബൈൽ ഫോൺ റേഞ്ച് പോലും ഇല്ലാത്ത ആ പ്രദേശത്ത്, അരുവിക്ക് കുറുകേയുള്ള പാലത്തോട് ചേർന്ന് ചെറിയൊരു ചെക്പോസ്റ്റും. ഇക്കോ-ടൂറിസം ഒരു പ്രധാന പരിപാടിയായി കൊണ്ടുനടക്കുന്നതിനാൽ സന്ദർശകർക്കായി പരിമിതമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തദ്ദേശീയരുടെ ഇക്കോഡവലപ്മെന്റ് സമിതികളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പരിപാടികൾക്ക് ഈടാക്കുന്ന തുകയും, അതുകൊണ്ടു തന്നെ അൽപം കൂടുതലാണെന്നു തോന്നി. മലകളിൽ നിന്നും വരുന്ന പൈപ്പു വഴി മുറികളിലെത്തുന്ന കൊടുംതണുപ്പ് വെള്ളത്തിൽ കുളിയും കഴിഞ്ഞ് എല്ലാവരും ഭക്ഷണശാലയിലെത്തി. വനംവകുപ്പിന്റെ ഓഫീസുകളും ഇൻഫർമേഷൻ സെന്ററും ഒക്കെയുള്ള കോമ്പൗണ്ടിനകത്താണ് ഭക്ഷണശാല. മരത്തൂണുകളിൽ അൽപം ഉയർത്തി നിർമ്മിച്ചിരിക്കുന്ന വിശാലമായ ഭക്ഷണശാല മുഴുവനായും മുളനിർമിതം. മധ്യത്തിലായി കൊടുംതണുപ്പിനോട് പോരാടാൻ തീക്കൂട്ടുന്ന സ്ഥലം. രാവിലെ പൊതിഞ്ഞെടുത്ത ഉച്ചഭക്ഷണം തീയ്ക്ക് ചുറ്റുമിരുന്ന് അകത്താക്കി. ദീർഘനടത്തവും അട്ടകളുടെ കടിയും എല്ലാവരേയും അനങ്ങാൻപറ്റാത്ത പരുവത്തിലാക്കിയിരുന്നുവെങ്കിലും തണുപ്പും അന്തരീക്ഷവും ഉൻമേഷദായകമായിരുന്നു. യാത്രാനുഭവങ്ങളെക്കുറിച്ചും വഴിയിൽ കണ്ട ശലഭങ്ങളേക്കുറിച്ചും പുതപ്പിനുള്ളിൽ ഇരുന്നു ഏറെനേരം സംസാരിച്ചു. ചില ശലഭങ്ങളുടെ പേരുകൾ ഐസക് കെഹിംകറുടെ 'ബട്ടർഫ്ളൈസ് ഓഫ് ഇൻഡ്യ' നോക്കി ഉറപ്പിച്ചു. അപ്പോഴേക്കും മൂന്നു നാലുപേരടങ്ങുന്ന മറ്റൊരു സന്ദർശകസംഘം അവിടെയെത്തിച്ചേർന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ജന്തുശാസ്ത്ര ഗവേഷകരും അവരുടെ അധ്യാപകരും ഒക്കെ അടങ്ങിയ ആ സംഘം അവിടെയുള്ള ഉരഗങ്ങളെക്കുറിച്ചുള്ള പഠനത്തിനെത്തിയവരായിരുന്നു.

    ചിത്രശലഭനിരീക്ഷണത്തോടൊപ്പം വളപ്പിൽ സാർ നിശാശലഭങ്ങളെക്കുറിച്ചുള്ള കാര്യമായ പഠനം കൂടി ഉദ്ദേശിച്ചാണ് അവിടെ എത്തിയത്. നിശാശലഭങ്ങളുടെ വൈവിധ്യം ചിത്രശലഭങ്ങളുടെ വൈവിധ്യത്തേക്കാൾ അനേകമടങ്ങാണ്. ഇന്ത്യയിലാകെ പതിനായിരത്തിലധികം നിശാശലഭങ്ങളുണ്ടെന്നാണ് ഒരു ഏകദേശകണക്ക്. പൂമ്പാറ്റകളുടെ അത്ര വർണ്ണവൈവിധ്യമില്ലാത്തതുകൊണ്ടോ എന്തോ അവയെക്കുറിച്ച് ഏറെ വിവരങ്ങളൊന്നും ലഭ്യമല്ല. മറ്റ് പലതിലും എന്നതു പോലെ ബ്രിട്ടീഷുകാർ ചെയ്തതതിൽ അപ്പുറം ഏറെയൊന്നും ഈ രംഗത്ത് പഠനങ്ങൾ മുന്നോട്ട് പോയിട്ടില്ല. ഇക്കാലത്തുപോലും നിശാശലഭപഠങ്ങളുടെ ഏറ്റവും ആധികാരികമായ റഫറൻസ് ജോർജ് ഹാംപ്സൺ (1860-1936) എന്ന ബ്രിട്ടീഷ് പ്ളാന്ററുടെ പുസ്തകങ്ങൾ മാത്രമാണ് എന്നറിയുമ്പോൾ ഇനിയും എത്ര മുന്നോട്ടു പോകേണ്ടതുണ്ടെന്ന് മനസ്സിലാക്കാം. കണ്ടെത്താനും വിവരിക്കാനും ഒട്ടേറെ അവശേഷിക്കുന്ന നിശാശലഭങ്ങളിൽ പലതിനും മലയാളത്തിലെന്നല്ല ഇംഗ്ളീഷ് ഭാഷയിലും സാധാരണ നാമങ്ങളില്ല. വൈവിധ്യമാർന്നതും വർണ്ണഭംഗിയുള്ളതും അല്ലാത്തതുമായ ഇക്കൂട്ടരുടെ പിന്നാലെയാണ് കുറച്ചു വർഷങ്ങളായി ബാലകൃഷ്ണൻ വളപ്പിൽ സർ. കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് നിശാശലഭങ്ങളെ നിരീക്ഷിച്ച്, വിവരണം നടത്തി, ജീവിതചക്രങ്ങൾ സൂക്ഷ്മതയോടെ പിൻതുടരുന്ന അദ്ദേഹത്തിന്റെ ഈ യാത്രയിലെ പ്രഥമോദ്ദേശ്യം അരുണാചലിലെ നിശാശലഭങ്ങളെ രേഖപ്പെടുത്തലായിരുന്നു. നിശാശലഭങ്ങളെ നിരീക്ഷിക്കൽ താരതമ്യേന വിഷമം പിടിച്ച പണിയാണ്. പേര് സൂചിപ്പിക്കുന്നതു പോലെ രാത്രിയിലാണ് മിക്ക നിശാശലഭങ്ങളും പുറത്തുത്തിറങ്ങുക എന്നതിനോടൊപ്പം ചില നിശാശലഭങ്ങളുടെ സാന്നിദ്ധ്യം ശരീരത്തിൽ അലർജിയുണ്ടാക്കുന്നവയുമാണ്, ചിലവ ദുർഗന്ധം പുറപ്പെടുവിക്കുന്നവയും മറ്റു ചിലവ വികൃതരൂപമുള്ളവയും ഇത്തിരിക്കുഞ്ഞൻമാരും ആണ്. പൂമ്പാറ്റകളെത്തേടി ഇന്ത്യയിൽ അങ്ങോളമിങ്ങോളം ക്യാമറയുമായി യാത്രചെയതിട്ടുള്ള അദ്ദേഹം നിശാശലഭനിരീക്ഷണത്തിനുള്ള വലിയ കൂട്ടം സാമഗ്രികളുമായാണ് ഈ ദൂരമത്രയും സഞ്ചരിച്ചെത്തിയിട്ടുള്ളത്. നിശാശലഭങ്ങൾക്ക് വന്നിരിക്കാനുള്ള വലിയസ്ക്രീനും അതിലേക്ക് അവയെ ആകർഷിക്കാനുള്ള നിരവധി ലെറ്റുകളടങ്ങിയ സംവിധാനവും കയറുകളും ക്ളിപ്പുകളും തൊട്ട് ചെറുതും വലുതുമായ നിരവധി സാധനങ്ങൾ, എല്ലാം ചിട്ടയോടെ വലിയ ഭാണ്ഢകെട്ടിൽ ക്രമീകരിച്ചിരിക്കുന്നു. ഉദ്ദേശിക്കുന്ന പ്രവർത്തനം അതിന്റെ പൂർണ്ണതയിൽ സഫലീകരിക്കാനുള്ള അദ്ദേഹത്തിന്റെ നിഷ്കർഷ അപൂർവ്വവും അനന്യവും ഒപ്പം, മാതൃകാപരവും എന്ന് തോന്നി.


നിശാശലഭങ്ങളിൽ ചിലവ

Unide moth 24 Unide moth 23 Unide moth 22
Unide moth 21 Unide moth 20 Unide moth 19
Unide moth 6 Unide moth 17 Unide moth 02
Unide moth 16 Unide moth 15 Unide moth 14
Unide moth 13 Unide moth 12 Unide moth 11
Unide moth 10 Unide moth 09 Unide moth 08
Unide moth 07 Unide moth 01 Unide moth 05

    താമസിക്കുന്ന കെട്ടിടത്തിന്റെ വരാന്തയിൽ ക്രമീകരിച്ച മോത്ത് സ്ക്രീനിൽ ഇരുട്ടുപരക്കുമ്പോഴേക്കും സന്ദർശകർ എത്തിത്തുടങ്ങി, ആദ്യം വഴി തെറ്റിയെന്നതുപോലെ ഓരോന്നായി, പിന്നീട് ഒന്നിനു പിറകേ ഒന്നായി പതിറ്റുകണക്കിന്. ചിത്രശലഭങ്ങളെപ്പോലെ വൈവിധ്യവും വൈചിത്ര്യവും ഒപ്പം വർണ്ണവിന്യാസവും നിറഞ്ഞവ. ചെറുതും വലുതും ഇടത്തരക്കാരും. എല്ലാവരും ചിത്രങ്ങളെടുത്തു തുടങ്ങി, ബാറ്ററികൾ മാറ്റിമാറ്റി ഉപയോഗിക്കേണ്ടി വന്നു. രാത്രി ഭക്ഷണത്തിനുശേഷം വീണ്ടും സ്ക്രീനിനു മുന്നിലേക്ക് നീങ്ങി. ഉറക്കം കൊണ്ട് കണ്ണുകൾ അടയാൻ തുടങ്ങിയപ്പോൾ ആരോടും പറയാതെ അകത്തുപോയി പുതപ്പിനുള്ളിലമർന്നു. എപ്പഴോ വന്നു കിടന്ന വളപ്പിൽ സർ ഓരോ മണിക്കൂർ ഇടവിട്ട് വീണ്ടും പുതിയ ബാറ്ററികളുമെടുത്ത് പുറത്തിറങ്ങുന്നതും വരുന്നതും ഉറക്കത്തിനിടയിലും മനസ്സിലാക്കി. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും രാത്രിയുടെ അവസാന യാമങ്ങളിൽ വരെ ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. മടക്കയാത്രയ്ക്ക് തൊട്ട് മുന്നിലുള്ള ദിവസം രാത്രിയിലെ സിറോയിലെ താമസത്തിനിടയിലും തന്റെ വല വിരിച്ച് നിശാശലഭങ്ങളെ സ്വാഗതം ചെയ്യാൻ അദ്ദേഹം സമയം കണ്ടെത്തി. അഞ്ചുദിവസത്തെ അരുണാചൽ സന്ദർശത്തിനിടയിൽ ആയിരത്തിൽപ്പരം ഇനം നിശാശലഭങ്ങളെ കാണാനും ചിത്രമെടുക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആ മുഖത്ത് സംതൃപ്തി.

Athyma asura Athyma orientalis
Studded Sergeant
Athyma asura

Elongated Sergeant
Athyma orientalis

Abrota ganga Neptis cartica
Sergeant-Major
Abrota ganga

Plain sailor
Neptis cartica

Neptis ananta Neptis clinia
Yellow Sailer
Neptis ananta

Himalayan Sullied Sailor
Neptis clinia

    പങ്കേയിലെ ആദ്യ പകൽ അരുവിയുടെ ഇരുകരകളിലൂടെയും ഉള്ള യാത്രയിൽ ഒട്ടനവധി ശലഭങ്ങളെ നിരീക്ഷിക്കാനായി. മണൽപ്പരപ്പിലൂടെയുള്ള വഴിക്ക് ഇരുവശത്തുമായി Pale Hedge Blue കൂട്ടങ്ങൾ മണ്ണിൽ എല്ലായിടത്തും നിറയെ. മഞ്ഞപ്പാപ്പാത്തികളും തെളിനീലക്കടുവകളും നീലക്കുടുക്കകളും അവിടെയും പറന്നു നടക്കുന്നു. സുപരിചിതരായ വയൽക്കോതയും പുള്ളിക്കുറമ്പനും ബ്ളുപാൻസിയും എവിടെനിന്നോ പറന്നെത്തി ക്ഷേമാന്വേഷണങ്ങൾ ആരാഞ്ഞു. ദൂരെയായി പറന്ന കോമൺ പീകോക്കും (Common Peacock - Papilio bianor ) റെഡ്ബ്രെസ്റ്റും ഒപ്പം ലാർജ് സിൽവർ സ്ട്രൈപ്പും ഇന്ത്യൻ ഫ്രിട്ടില്ലറി മിഥുനങ്ങളും വലിയ പൂക്കളുടെ ചുറ്റും വട്ടമിട്ട് തെന്നിമാറി. ചെക്പോസ്റ്റിനു സമീപം ഗ്രീൻ കൊമോഡറും ബൈകളർ കൊമഡോറും ചിറകുതുറന്ന് തണുപ്പകറ്റുന്നു. വലിയ മിഥുൻ കൂട്ടങ്ങൾ വിശ്രമിക്കുന്ന പഴകിയ (മുള)കെട്ടിടങ്ങൾക്കു സമീപം ചാണകവും ചളിയും നിറഞ്ഞിടത്ത് അപൂ‍ർവ്വ ശലഭങ്ങളുടെ പ്രത്യേക സംഗമം. ഈസ്റ്റേൺ കോർട്ടിയറും (Eastern Courtier - Sephisa chandra) കോമൺ ജസ്റ്ററും (Northern Common Jester - Symbrenthia lilaea ), പ്ളെയിൻ പഫിനും (Plain Puffin - Appias indra ) സ്പോട്ട് പഫിനും (Spot Puffin - Appias lalage ) യല്ലോ സെയിലറും (Neptis ananta - Yellow Sailer)അവിടെ ചേ‍ർന്നിരിക്കുന്നു. സെയിലറുകളും (പൊന്തചുറ്റൻമാർ) സർജന്റുമാരും സാധാരണക്കാരും ചില്ലറക്കാരും അല്ലെന്ന സെയിലർ വിദഗ്ദ്ധനായ ചന്ദ്രേട്ടന്റെ ആദ്യമേയുള്ള നി‍ർദ്ദേശം പ്രത്യേകം ശ്രദ്ധിച്ചിരുന്നതിനാൽ, ചിലപ്പോഴൊക്കെ അവഗണിക്കാറുള്ള അത്തരക്കാരെ ക്യാമറയ്ക്കുള്ളിലാക്കാൻ പരമാവധി ശ്രമിച്ചു. അഞ്ചിൽ കൂടുതൽ ഇനം പൊന്തചുറ്റൻമാരെയും (Neptis cartica, N.sappho, N.ananta, N.clinia) മൂന്നു നാലിനം സർജന്റുമാരെയും (Athyma orientalis, A.asura, Abrota ganga) അവിടെ കാണാൻ സാധിച്ചു. അപൂർവ്വവും ആകർഷകവും ആയ സ്റ്റ‍‍ഡഡ് സർജന്റ് (A.asura) ചിരകാലപരിചയക്കാരനെപ്പോലെ മുന്നിൽ വന്നിരുന്നപ്പോൾ ആഗ്രഹിച്ചൊരു സ്വപ്നം സഫലമായ തോന്നൽ. നേരത്തെ സ്ഥലം പരിചയമുള്ള ചന്ദ്രേട്ടൻ പുതിയൊരു പൂമ്പാറ്റയെ കാണിച്ചു തരാമെന്നു ഉറപ്പ് നൽകി, കഴിഞ്ഞ ദിവസം ഇങ്ങോട്ട് വന്ന വഴിയിലൂടെ കൊണ്ടു പോയി. വഴിക്ക് കുറുകേ ജലമൊഴുകുന്ന ഒരു ചാലിന്റെ മുകൾ വശത്ത് ശ്രദ്ധിച്ചു നോക്കിയപ്പോൾ വെള്ളത്തുള്ളികൾ ഇറ്റിറ്റു വീഴുന്നതിനൊപ്പം ഒരു ചെറു ചിറകളിക്കം. മുൻകൂട്ടി നിശ്ചയിച്ചതുപോലെ, അവിടെ നിന്നും ബ്രൗൺ ഗോർഗോൺ (Meandrusa lachinus) ശലഭം പറന്നുയർന്നു. വടക്ക് കിഴക്കൻ മേഖലകളിൽ മാത്രം കാണുന്ന, കിളിവാലൻ കുടുംബത്തിലെ ഈ വലിയശലഭത്തിന് ചുറ്റുപാടുകളോട് ചേർന്ന നിറമായതിനാൽ ഒരിടത്തിരിക്കുന്നത് തിരിച്ചറിയാനും ക്യാമറയ്ക്കുള്ളിലാക്കാനും ഏറെ വിഷമം. തിരിച്ചുള്ള നടത്തത്തിനിടയിൽ അകലെ മരങ്ങളുടെ ചോലച്ചാർത്തിൽ ഒരു പോപിൻജയ് ( Popinjay - Stibochiona nicea ) ശലഭത്തിന്റെ മിന്നലാട്ടം. ഒരു വിദൂരദൃശ്യം മാത്രം കൊണ്ട് തൃപ്തിപ്പെട്ടു. ഇരുവശവുമുള്ള കുറ്റിക്കാടുകൾക്കിടയിൽ നേവാർ മുക്കണ്ണിയും ഹിമാലയൻ പഞ്ചനേത്രിയും ഒളിച്ചുകളി നടത്തുന്നുണ്ടായിരുന്നു. വഴിയരികിലുള്ള മൈൽക്കുറ്റിക്കുമേൽ അറിയാത്ത ഏതോ മൃഗത്തിന്റെ നനഞ്ഞകാഷ്ഠവും ശേഖരിച്ച്, മണംപിടിച്ച് കാഷ്ഠമുണ്ണാനാരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിൽ ഏറെസമയം നിന്നെങ്കിലും നിരാശയായിരുന്നു ഫലം. അൽപം ദൂരെ, പുഴ കടന്ന് മുളങ്കാടിന്നിടയിലേക്ക് അപ്രത്യക്ഷനായ ചന്ദ്രേട്ടൻ കാമദേവസമാനമായ മാസ്മരികഭംഗിയുള്ള വനരാജ്ഞി (Northern Junglequeen - Stichophthalma camadeva ) ശലഭത്തെ കണ്ടതിന്റെ ആഹ്ളാദാത്തിമിർപ്പിലായിരുന്നു തിരിച്ചു വന്നത്. കണ്ടതിനെയൊക്കെ ക്യാമറയ്ക്കുള്ളിലാക്കുമ്പോഴും എല്ലാവർക്കും കാണേണ്ടിയിരുന്നവരേ ആ വഴിക്കൊന്നും കണ്ടതേയില്ല. ഭൂട്ടാൻ ഗ്ളോറിയും കൈസർ- ഇ-ഹിന്ദ് ശലഭവും പ്രതീക്ഷകളായി തന്നെ തുടർന്നു. ഭൂട്ടാൻ ഗ്ളോറി തേനുണ്ണാനെത്തുന്ന വലിയ പൂക്കളിലായിരുന്നു മിക്കസമയത്തും കണ്ണുകൾ. അതോടൊപ്പം കൈസർ-ഇ-ഹിന്ദ് ചളി നുകരുന്ന അരുവിയോരങ്ങളിലും കണ്ണുകളെട്ടും അരിച്ചുപെറുക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ അവരിരുന്ന കല്ലുകളും പാറകളും, ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന പ്രകൃതി നിരീക്ഷകനായ കോജമ്മ തമൻ കാണിച്ചുതന്നപ്പോൾ അവിടം കണ്ട് തൃപ്തിയടയാനായിരുന്നു തൽക്കാലം യോഗം.

    ഉച്ചഭക്ഷണത്തിനു ശേഷം ഭക്ഷണശാലയ്ക്കു സമീപമുള്ള മുളകൊണ്ടുള്ള ഇരിപ്പിടത്തിലിരുന്ന് അന്നത്തെ വിവരങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ ഒന്നു രണ്ടു ശലഭങ്ങൾ അവിടെയെത്തി. മനോഹരമായ നീലയും ചോക്കലേറ്റും നിറമുള്ള വരകളോടു കൂടിയ സിർസ് ശലഭവും (Hestinalis nama) ഒരു സ‍ർജന്റുമായിരുന്നു(Elongated Sergeant- Athyma orientalis) അവ. ഹെയറി ആംഗിൾ (Hairy Angle -Darpa hanria) എന്ന അതിസുന്ദരവും അത്യപൂർവ്വവുമായ ശലഭത്തെ കണ്ടതും അതേ ബിന്ദുവിലാണെന്നു പറഞ്ഞ് ആതിഥേയനായ പുണ്യോ ഞങ്ങളെ വീണ്ടും പ്രകോപിപ്പിച്ചു. അൽപസമയത്തെ വിശ്രമത്തിനു ശേഷം വീണ്ടും പുഴയുടെ തീരത്തേക്കു നീങ്ങിയപ്പോൾ അവിടെ പുതുതായി ബൈസ്പോട്ട് റോയലും (Bi-spot Royal -Ancema ctesia) ബ്ളുസ്പോട്ടഡ് ക്രോയും (Blue-spotted Crow - Euploea midamus )ഒപ്പം ബ്ളൂപീകോക്കും കൊമോഡോറുകളും.

Sumalia daraxa 1 Parasarpa dudu Parasarpa zayla1
Green Commodore
White Commodore
Bicolor Commodore
Enispe cycnus Neorina hilda Lilacfork1
Blue Caliph
Yellow Owl
LIlac Fork
Lethe bhairava Lethe margaritae Lethe sinorix
Rusty Forester
Bhutan Treebrown
Tailed Red Forester
Meandrusa lachinus Kallima inachus3 Stibochiona nicea
Brown Gorgon
Orange Oakleaf
Popinjay

    മൂന്നാമത്തെ ദിവസം പ്രഭാതഭക്ഷണത്തിനു ശേഷം താലെ വാലി സാങ്ച്വറിയുടെ ഉള്ളിലേക്കുള്ള പാതയിലൂടെയായിരുന്നു യാത്ര. നിറയെ ഇടതൂർന്ന കുറ്റിച്ചെടികൾ നിറഞ്ഞ വഴി. ചുറ്റും മുളങ്കൂട്ടങ്ങളും മരക്കൂട്ടങ്ങളും; മോസും ലൈക്കനുകളും ഈർപ്പവും. ഒപ്പം ഭീമാകാരൻമാരായ പന്നൽച്ചെടികളുടെ കൂട്ടങ്ങളും. വളഞ്ഞുപുളഞ്ഞ വഴിക്ക് കുറുകെ ധാരാളം നീർച്ചാലുകൾ. പ്രാക്തനമായ ജൈവവൈവിധ്യം പ്രത്യക്ഷാനുഭൂതി പകരുന്ന അന്തരീക്ഷം. ഹിമാലയപ്രാന്തങ്ങളിലെങ്ങോ ഉള്ള ആ പ്രദേശത്തിന്റെ വി‍ജനതയും വന്യതയും മനസ്സിൽ അൽപം പേടി നിറയ്ക്കാതിരുന്നില്ല. എങ്കിലും ശലഭവിദഗ്ദ്ധരോടൊത്തുള്ള ആ യാത്ര തികച്ചും മനസ്സു നിറയ്ക്കുന്നതായി. അത്യപൂർവ്വങ്ങളായ നിരവധി ചിത്രശലഭങ്ങളെ കണ്ടു നി‍ർവൃതിപൂകാൻ സാധിച്ച വിസ്മരിക്കാനാവാത്ത അവസരമായിത്തീ‍ർന്നു അന്നത്തെ യാത്ര. തണുപ്പ് മാറാത്ത ആ സുപ്രഭാതത്തിൽ, വിരിഞ്ഞിറങ്ങിയ ഉടൻ മുളങ്കമ്പുകൾക്കിടയിൽ പ്രഭാത സൂര്യന്റെ സുഖദായകമായ ഇളംരശ്മികളാൽ ചിറകുകളിൽ ചൂടു പകർന്ന് മനോഹര വനാന്തരത്തിൽ പറന്നുയരാൻ തയ്യാറാകുന്ന ബ്ളുകാലിഫ് ( Blue Caliph - Enispe cycnus ) ശലഭമായിരുന്നു അതിലാദ്യം. ഇളങ്കമ്പിൽ ചിറകുപൂട്ടി അൽപം താഴേക്ക് തൂങ്ങിയുള്ള അതിന്റെ നിൽപ്പ് എല്ലാവരെയും ആവേശത്തിന്റെ ഹിമാലയം കയറ്റാൻ പര്യാപ്തമായിരുന്നു. ക്യാമറകൾ മിഴിചിമ്മി തുറന്നത് ഒരുനൂറു തവണ. അരമണിക്കൂറോളം അവിടെ ചെലവഴിച്ച് മുന്നോട്ട് നീങ്ങിയതേ ഉള്ളൂ, താഴെ മറ്റൊരു മുളങ്കൂട്ടത്തിൽ അൽപം ഉയരത്തിലായി യലോ ഔൾ (Yellow Owl - Neorina hilda )എന്ന മറ്റൊരു അപൂർവ്വ ശലഭം. വ്യക്തമായും കാഴ്ച ലഭ്യമാവുന്നിടത്തല്ലായിരുന്നിട്ടും എല്ലാവരും അതിന്റെ ഫോട്ടോയ്ക്കായി ശ്രമിച്ചു. ഈ രണ്ടു വി.ഐ.പികളും വന്യജീവിസംരക്ഷണ നിയമത്തിന്റെ രണ്ടാം പട്ടികയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ശലഭങ്ങളാണ്. മാത്രമല്ല അവയെ സ്വന്തം കൺകളാൽ കണ്ടവർ കുറവും ലഭ്യമായ ഫോട്ടോകൾ വിരളവും. ടെയിൽഡ് പഞ്ചുകളും (Tailed Punch - Dodona eugenes )വ്യത്യസ്തതരം കൊമഡോറുകളും ചില സ്വിഫ്റ്റുകളും വഴിയിലുടനീളം, തെക്കെയറ്റത്തെ കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറ് അതിർത്തിയിലുള്ള സൂര്യനുദിക്കുന്ന ദേശത്തെത്തിയ ഞങ്ങൾക്ക് ആരതിയുഴിഞ്ഞുകൊണ്ട് പാറിനടക്കുന്നുണ്ടായിരുന്നു. തുറന്ന കണ്ണൂകളുമായി മുന്നോട്ട് നീങ്ങിയ ഞങ്ങളുടെ മുന്നിലെത്തിയ വിശിഷ്ട വ്യക്തി ഒരു ഫോറസ്റ്ററായിരുന്നു. വന്യജീവി സങ്കേതത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ മേധാവിയല്ല; അതിന്റെ അവകാശിയായ ഭംഗിയുള്ള മറ്റൊരു പൂമ്പാറ്റ, റസ്റ്റി ഫോറസ്റ്റർ (Rusty Forester - Lethe bhairava). മഴപെയ്ത് ചളിക്കുളമായ വഴിയുടെ ഒരുവശത്ത് ഒരു ഇരുണ്ട ശലഭം മണ്ണോട് ചേർന്ന് തത്തിക്കളിക്കുന്നു. മങ്ങിയവെളിച്ചത്തിൽ ചില വിദൂരചിത്രങ്ങൾ ഒപ്പിച്ചു. ചന്ദ്രേട്ടൻ അത് ലൈലാക് ഫോർക്( Lilacfork - Lethe sura ) എന്നു ക്ഷണമാത്രയിൽ ഉറപ്പിച്ചു. തിരിച്ചറിയാനാകാത്ത ഉയരങ്ങളിലും അകലങ്ങളിലും വേഗങ്ങളിലും പലരും പറയ്ക്കുന്നുണ്ടായിരുന്നു; ഒളിച്ചുകളിക്കുന്നുണ്ടായിരുന്നു. മുകളിലെ ഒരു വള്ളിച്ചെടിയിൽ പൊങ്ങിയും താണും ഉരസി നടക്കുന്ന നിറം മങ്ങി അംഗവിഹീനനായ ഒരു കുഞ്ഞൻ പൂമ്പാറ്റയുടെ പിന്നാലെയായി പപ്പൻ മാഷ്. അൽപസമയത്തിനു ശേഷം അതു പറന്നുയർന്നു. സൂക്ഷ്മനിരീക്ഷണത്തിൽ ഒരു നീലിശലഭത്തിന്റെ മുട്ടകളാണ് വള്ളിച്ചെടിയുടെ ഇളം തളിർ നാമ്പുകളിലുണ്ടായിരുന്നത് എന്ന് കണ്ടെത്താനായി. ഒരു അപൂർവ്വശലഭമായ ട്രങ്കേറ്റ് ഇമ്പീരിയലായിരുന്നു (Truncate Imperial - Cheritrella truncipennis) തന്റെ മാതൃധർമ്മം നിർവ്വഹിച്ചു പറന്നു മറഞ്ഞത്. അത് മറ്റൊരു അവിസ്മരണീയ അനുഭവമായി. വീണ്ടും പലരും മുന്നിലെത്തി, നേരത്തെ കണ്ടതും ക്ഷണികദർശനം മാത്രമേകി തിരിച്ചറിയാൻ പോലും അവസരം തരാതെ പറന്നകന്നവരും മറഞ്ഞിരുന്നവരും. മണിക്കൂറുകൾ കടന്നുപോയതറിഞ്ഞില്ല, വിശപ്പിന്റെ വിളി തീവ്രമാകുന്നതുവരെ.

    തിരിച്ചെത്തി വിശ്രമശേഷം വീണ്ടും അരുവിയോരത്തുള്ള കുറ്റിക്കാടുകളിലൂടെയും പുൽമേടുകൾക്കിടയിലൂടെയും ചുറ്റിത്തിരിയാനിറങ്ങി. കാണേണ്ടവരെ കാണാൻ സാധിക്കാതെ രാവിലെ മടങ്ങേണ്ടതിന്റെ വിഷമത്തിൽ എല്ലാ പൂക്കളിലും നീർച്ചാലുകളിലും കണ്ണുകൾ അലഞ്ഞു കൊണ്ടേ ഇരുന്നു, ചില ഇലയനക്കങ്ങളിൽ അവ ഉടക്കി നിന്നു. പക്ഷെ നിഷ്ഫലം. ഏറ്റവും ആഗ്രഹിച്ചത് എളുപ്പം കരഗതമായാൽ പിന്നീടുള്ള പ്രയാണങ്ങൾ നിരർത്ഥകമാവുമെന്നത് ജീവിതതത്ത്വം. സ്വപ്നങ്ങൾ സഫലമായാൽ പിന്നെ അവയ്ക്കെന്തർത്ഥം?പുതുമകൾ തേടാനില്ലാത്ത എല്ലാ യാത്രകളും വിരസമാവും; ശലഭയാത്രകളും. അലയാനും തേടാനും ചിലതെങ്കിലും ബാക്കിയാവണം, ‘തീരാത്ത തേടലാവുന്നു ജൻമം' എന്നാണല്ലോ കവിവാക്യം.